Dec 23, 2014

689 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 689

എകൈവ ചിത്ത്രയം ഭൂത്വാ സര്‍ഗാദൌ ഭാതി സര്‍ഗവത്
ഏഷ ഏവ സ്വഭാവോസ്യാ യദേവം ഭാതി ഭാസുരാ  (6.2/191/10)
രാമന്‍ പറഞ്ഞു: ഈ ലോകം പരംപൊരുളിനാല്‍ എല്ലായ്പ്പോഴും എല്ലാവിധത്തിലും നിറഞ്ഞു വിളങ്ങുന്നു. അത് ഒരിടത്തുനിന്നും ഉദിച്ചുയരുകയോ അസ്തമിക്കുകയോ ചെയ്യുന്നില്ല.
ലോകമെന്ന കാഴ്ച വെറും ഭ്രമമാണ്. അതിനെ സത്തയോ അസത്തായോ നാം ഗണിച്ചാലും ഇല്ലെങ്കിലും സത്യത്തില്‍ അത് ബ്രഹ്മം മാത്രമാണ്.

വസിഷ്ഠന്‍ പറഞ്ഞു: ബ്രഹ്മം സ്വയമേവ അതില്‍ത്തന്നെ പ്രഭാസിക്കുന്നു. അതില്‍ ആകസ്മികമായി, കാകതാലീയ ന്യായേന സൃഷ്ടമായെന്നു തോന്നുന്ന ലോകവും ബ്രഹ്മം തന്നെയാണ്.

രാമന്‍ പറഞ്ഞു: ഭഗവന്‍, ഇപ്പറഞ്ഞ ആകസ്മിക സൃഷ്ടിക്കു മുന്പ് എങ്ങിനെയാണ് അനന്തബോധം പ്രോജ്വലിക്കുന്നത്? മാത്രമല്ല സൃഷ്ടിയുടെ വിലയനത്തിനു ശേഷം എങ്ങിനെയാണ് ബോധം വിഭജനഭാവത്തില്‍ പ്രഭാസിക്കുന്നത്?

വസിഷ്ഠന്‍ പറഞ്ഞു: രാമാ, നിന്റെ ഉള്ളിന്റെയുള്ളില്‍ ആ ബോധപ്രകാശത്തെ ദര്‍ശിച്ചാലും. പ്രകാശം അനുഭവപെടുന്നത് മറ്റൊരനുഭാവവുമായി താരതമ്യപ്പെടുത്തിയാണ്. എന്നാല്‍ ആദ്യം ഈ ദ്വന്ദത അല്ലെങ്കില്‍ വിഭജനഭാവം ഇല്ലാതിരുന്നതിനാല്‍ ആ പ്രകാശം നിന്റെ ആത്മാവില്‍ അനുഭവിച്ചാലും. സ്വപ്നത്തിലെന്നപോലെ ആ പ്രകാശം തന്നെയാണ് ദൃക്ക്, ദൃശ്യം, ദര്‍ശനം, എല്ലാം. അതേ പ്രകാശം സര്‍ഗ്ഗാരംഭത്തില്‍ സര്‍ഗ്ഗപ്രക്രിയയായി നിന്റെയുള്ളില്‍ ഉല്‍പ്പന്നമാവുകയാണ്.

“ഒരേയൊരു ബോധം വിഷയം, വിഷയി, അനുഭവം എന്നിങ്ങിനെ മൂന്നായി പ്രകാശിക്കുന്നു. സര്‍ഗ്ഗാരംഭത്തില്‍ അത് സൃഷ്ടിയായി പ്രകടമാവുന്നു. അത് പ്രോജ്വലിക്കുമ്പോള്‍ അതിന്റെ പ്രഭാവം അങ്ങിനെയാണ് പ്രദീപ്തമാവുന്നത്.”

ഇത് തന്നെയാണ് സ്വപ്നത്തിന്റെയും ദിവാസ്വപ്നത്തിന്റെയും ഭ്രമക്കാഴ്ചകളുടെയും അവസ്ഥ. ഇവയിലും ബോധപ്രകാശം തന്നെയാണുണ്‍മ.

വിഹായസ്സില്‍ ലോകമായി പ്രോജ്വലിക്കുന്നത് ആദിയന്തങ്ങള്‍ ഇല്ലാത്ത ബോധപ്രകാശമാകുന്നു. ആ പ്രഭയുടെ കിരണാവലികളാണ് ലോകങ്ങളായി കാണുന്നത്. ഈ പ്രകാശം നമ്മെപ്പോലെ പ്രബുദ്ധതയാര്‍ജ്ജിച്ചവരില്‍ സ്വാഭാവികമായും ദ്വന്ദ്വാതീതമാണ്. ഇവിടെ വിഷയവും വിഷയിയും വേറെയല്ല. 

സൃഷ്ടിയുടെ ആദ്യത്തില്‍ വിഷയവും വിഷയിയും ഉണ്ടായിരുന്നില്ല. ഒരു മരക്കുറ്റിയില്‍ ആരോപിക്കപ്പെട്ട മനുഷ്യരൂപമെന്നതുപോലെ ഈ അവിദ്യ എങ്ങിനെയോ വന്നുകൂടി. ആദിയില്‍ ഈ ദര്‍ശനദ്വന്ദത എന്ന അനുഭവം ഉണ്ടായതിനാല്‍ അതിപ്പോഴും തുടരുകയും ചെയ്യുന്നു.
എന്നാല്‍ അത്തരം വിഭജനത്തിനു കാരണമൊന്നുമില്ലാത്തതിനാല്‍ എപ്പോഴും ബോധപ്രകാശം തന്നെയാണ് എല്ലാടത്തും എല്ലാമായി പ്രകാശിക്കുന്നത്.


വാസ്തവത്തില്‍ ജാഗ്രദ്, സ്വപ്നം, സുഷുപ്തി എന്നീ അവസ്ഥകള്‍ മിഥ്യയാണ്. സൃഷ്ടിയുടെ ആദിമുതല്‍ എല്ലാക്കാലത്തും അവസ്ഥയിലും ബ്രഹ്മം മാത്രമേയുള്ളൂ. വിശ്വത്തെ ബ്രഹ്മം സ്വദേഹമായി കണക്കാക്കുന്നു. അതാണ്‌ ബ്രഹ്മഭിന്നമല്ലാത്ത ലോകം. 

No comments:

Post a Comment

Note: Only a member of this blog may post a comment.