Dec 15, 2014

677 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 677

ചിന്നിദ്രായാ: സ്വപ്നമയോ ഭാഗശ്ചിത്തമുദാഹൃതം
തദേവ മുച്യതേ ഭൂതം ജീവോ ദേവസസുരാദിദൃക് (6.2/186/28)
വസിഷ്ഠന്‍ തുടര്‍ന്നു: സൃഷ്ടിയാദ്യത്തില്‍ എന്തൊക്കെ സ്വപ്നസമാനമായ മൂര്‍ത്തീകരണങ്ങള്‍ അനന്തബോധത്തില്‍ ഉല്‍പ്പന്നമായോ അവയെല്ലാം ഇന്നും അങ്ങിനെതന്നെ നിലനിന്നു പോരുന്നുണ്ട്. എന്തൊക്കെയായാലും ബോധം അഛേദ്യമാണ്, അതീവസൂക്ഷ്മവുമാണ് അതിനാല്‍ അതില്‍ ഇപ്പോഴും  വൈവിദ്ധ്യങ്ങള്‍ ഉണ്ടായിട്ടില്ല.
സൃഷ്ടി, സ്ഥിതി, വിലയനം എന്നിവ ജ്ഞാനിയുടെ ദൃഷ്ടിയില്‍ നിലനില്‍പ്പുള്ള കാര്യങ്ങളേയല്ല. അനന്തബോധം അദ്വയമാണെങ്കിലും അതില്‍ രണ്ടുതരം അനുഭവങ്ങള്‍ ഉള്ളതായി തോന്നുന്നു. ഒന്ന്, സ്വപ്നസമാനമായ വൈവിദ്ധ്യത, അല്ലെങ്കില്‍ പരാധീനത; രണ്ട് സുഷുപ്തിയവസ്ഥ അല്ലെങ്കില്‍ മുക്തിപദം.

അനന്തബോധം തന്നെയാണ് ‘ഇത് സൃഷ്ടി’, ‘ഇത് സംഹാരം’, ‘ഇത് ജാഗ്രദ്’, ‘ഇത് സ്വപ്നം’, എന്നിങ്ങിനെയുള്ള അവസ്ഥകളെ അവബോധിക്കുന്നത്. 

അനന്തബോധത്തെ സുദീര്‍ഘമായ സുഷുപ്തിയുടെ സാന്ദ്രതയായി കണക്കാക്കിയാല്‍ മനസ്സ് സ്വപ്നം പോലെയാണ്. സ്വയം ദേവനായും അസുരനായും മാറുന്നതും ഇത്തരം നാനാത്വഭാവങ്ങളില്‍ നിന്നും ഒരുവനെ കരകയറ്റുന്നതും മനസ്സാണ്.

ഈ സത്യം തിരിച്ചറിയുമ്പോള്‍ സ്വപ്നരഹിതമായ സുഷുപ്തിയുടെ സാന്ദ്രമായ അവസ്ഥയില്‍ എത്തിച്ചേരുന്നു. മുക്തി ലക്ഷ്യമായുള്ളവര്‍ക്ക് ഇതാണ് മുക്തി.

മനുഷ്യന്‍, ദേവന്‍, അസുരന്‍, മരങ്ങള്‍, മലകള്‍, പിശാചുക്കള്‍, പക്ഷികള്‍, പുഴുക്കള്‍, ഇതെല്ലാം മനസ്സാണ്. സൃഷ്ടാവ് മുതല്‍ തൂണുകള്‍ വരെയുള്ള വൈവിദ്ധ്യമാര്‍ന്ന വസ്തുക്കളെല്ലാം മനസ്സാണ്. മുകളില്‍ വിഹായസ്സിനെ കാണുന്നത് മനസ്സാണ്. അനന്തബോധത്തിന്റെ ചടുലചാലകമായ ഭാവമാണ് മനസ്സ്. 
 
അങ്ങിനെ വിശ്വമെന്ന ധാരണ അനന്തബോധത്തില്‍ ഉയര്‍ന്നുവരുമ്പോള്‍ മനസ്സാണ് ഇതിനെയെല്ലാം ഉണ്ടാക്കിയതെന്ന് നാം ചിന്തിക്കുന്നു. ജീവന്‍ എന്ന് പറയുന്നതും മനസ്സിനെയാണ്‌. ആദിയന്തങ്ങള്‍ ഇല്ലാത്ത ഒരു പ്രഹേളികയാണത്. കുടവും കലവും ഒരിടത്ത് വയ്ക്കുമ്പോള്‍ അവയിരിക്കുന്ന വിഹായസ്സിനു പരിമിതികള്‍ ഉണ്ടാവുന്നില്ല. അത് ദേഹങ്ങളെ സ്വീകരിക്കുന്നു, ഉപേക്ഷിക്കുന്നു.
 
എന്നാല്‍ അത് സ്വയം തന്റെ സഹജഭാവത്തെ തിരിച്ചറിയുമ്പോള്‍ ഭൌതീകദേഹമെന്ന വിഭ്രാന്തി അവസാനിക്കുന്നു. മനസ്സെന്നത് ഒരണുവിന്റെ ഏറ്റവും ചെറിയ കണം എന്നതുപോലെയാണ്. മനസ്സാണ് വ്യക്തിത്വം, അല്ലെങ്കില്‍ ജീവനാകുന്നതും. അതുകൊണ്ട് ലോകമെന്ന സൃഷ്ടി നിലകൊള്ളുന്നത് ഈ വ്യക്തിയിലാണ്, ജീവനിലാണ്. എന്തെല്ലാം വസ്തുക്കളെ വിവക്ഷിച്ചറിഞ്ഞാലും അവയെല്ലാം മനസ്സ് തന്നെയാണ്. സ്വപ്നവസ്തുക്കള്‍ മനസ്സാണ്. വ്യക്തി അല്ലെങ്കില്‍ ജീവന്‍ മനസ്സ് മാത്രമാണ്. ലോകമെന്ന കാഴ്ചയും ആത്മാവും രണ്ടല്ല. അവതമ്മില്‍ വ്യത്യാസമേതുമില്ല.


ഈ ലോകത്ത് കാണുന്ന എല്ലാ പദാര്‍ത്ഥങ്ങളും ശുദ്ധബോധമാണ്. ബോധവിഭിന്നമായി ഉള്ളത് സ്വപ്നദൃശ്യംപോലെ കാണുന്ന ഭാവന, അല്ലെങ്കില്‍ സങ്കല്‍പ്പധാരണകള്‍ മാത്രമാണ്. സ്വര്‍ണ്ണത്തില്‍ ‘വളയെ’ കാണുന്നതുപോലെയാണത്. അനന്തബോധത്തില്‍ അത്തരം ഒരു ധാരണ ഉദിച്ചുയരുമ്പോള്‍ അത് വിശ്വമായി പ്രഭാസിക്കുന്നു. ഈ പ്രതിഭാസത്തിനെ സങ്കല്‍പ്പം, ധാരണ, ആശയം എന്നെല്ലാമുള്ള വാക്കുകളാല്‍ വിവിധതരത്തില്‍ ആളുകള്‍ വിവരിക്കുന്നു.   

No comments:

Post a Comment

Note: Only a member of this blog may post a comment.