Jun 25, 2014

563 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 563

ഡിംബം ഡിംബം സുഡിംബം പചപച സഹസാഝമ്യ ഝമ്യം
പ്രഝമ്യം നൃത്യന്തി ശബ്ദാ വാദ്യൈ: സ്രജ മുരസി ശിര:ശേഖരം
തര്‍ക്ഷ്യ പക്ഷൈ: പൂര്‍ണം രക്താസവാനം യമമഹിഷമഹാശൃംഗമാദായ
പാണൌ പായാദ്വോ വന്ദ്യമാന: പ്രളയമുദിതയാ ഭൈരവ: കാളരാത്ര്യാ (6.2/81/102)

വസിഷ്ഠന്‍ തുടര്‍ന്നു: ആ നൃത്തം എന്തായിരുന്നു? നക്ഷത്രഖചിതമായ ആകാശം ചുറ്റുകയാണ്! പര്‍വ്വതങ്ങള്‍ കറങ്ങുന്നു! ദേവാസുരന്മാരെല്ലാം മശകങ്ങളെപ്പോലെ ചുറ്റും പറന്നു കറങ്ങുന്നു. നര്‍ത്തകിയ്ക്ക് ചുറ്റും വഴിഞ്ഞൊഴുകുന്ന വര്‍ണ്ണപ്പാവാടപോലെ വട്ടം കറങ്ങുന്ന ആകാശം! കല്പതരുക്കളെപ്പോലുള്ള മഹാവൃക്ഷങ്ങള്‍ അവളുടെ ദേഹത്തിലെ രോമങ്ങളാകയാല്‍ അവളുടെ ചടുല ചലനങ്ങള്‍ അത്യന്തം ആകര്‍ഷകമായിരുന്നു. ഭൂമിയിലേയ്ക്കും സ്വര്‍ഗ്ഗത്തിലേയ്ക്കും അവള്‍ മാറിമാറി ചുവടുകള്‍ വയ്ക്കുന്നതുപോലെ തോന്നിച്ചു.
സൂര്യചന്ദ്രാദികള്‍, ദിനരാത്രങ്ങള്‍ എന്നിവ അവളുടെ നഖങ്ങളില്‍ പ്രതിഫലിച്ചു. മേരുപര്‍വ്വതം മുതലായ വന്മലകളും ഈ നൃത്തത്തില്‍ പങ്കുകൊണ്ടു. മറ്റൊരു മഹാപ്രളയം അടുത്തുവോ എന്ന് തോന്നുമാറ് എല്ലാം ഇളകി വശായിരുന്നു. സര്‍വ്വൈശ്വര്യങ്ങള്‍, പൂര്‍ണ്ണജ്ഞാനം, ത്യാഗം എന്നീ നാരുകള്‍ കോര്‍ത്തൊരു ദിവ്യോപവീതം ദേവതയുടെ ദേഹത്തെ അലങ്കരിച്ചു.
എല്ലാമെല്ലാം കറങ്ങുന്നതുപോലെ കാണപ്പെട്ടുവെങ്കിലും യാതൊന്നും വാസ്തവത്തില്‍ ചലിക്കുന്നുണ്ടായിരുന്നില്ല. അവളുടെ നാസാരന്ധ്രങ്ങളില്‍ നിന്നും ഘുംഘുമാ ശബ്ദത്തോടെ വായു കടന്നുപോയിക്കൊണ്ടിരുന്നു.

ദേവതയുടെ എണ്ണമറ്റ കയ്യുകള്‍ വായുവില്‍ ചുഴറ്റിയിരുന്നതുമൂലം ആകാശം മുഴുവന്‍ മഥിക്കപ്പെടുന്നുണ്ടായിരുന്നു. ഈ കാഴ്ച കാണ്‍കെ ഞാനും അവശനായി, ആകെ ചിന്താക്കുഴപ്പത്തിലുമായി. അവളുടെ ദേഹത്തെ അലങ്കരിച്ചിരുന്ന കണ്ണാടികള്‍ ഇളകിയപ്പോള്‍ മലകള്‍ താഴെ വീഴാന്‍ തുടങ്ങി. ആകാശചാരികളും, ദേവന്മാരും അവരുടെ കൊട്ടാരങ്ങളുമെല്ലാം വീണടിയാന്‍ ആരംഭിച്ചു. അവളുടെ ദേഹത്തുള്ള സ്ഥാവരവസ്തുക്കള്‍പോലും ഇളകാന്‍ തുടങ്ങി.

മലകള്‍ക്ക് മുകളിലായി സമുദ്രങ്ങള്‍ നര്‍ത്തനം തുടങ്ങിയത് അത്ഭുതകരമായ കാഴ്ചയായിരുന്നു. മലകള്‍ ശൂന്യാകാശത്ത് നടനം തുടര്‍ന്നു. ഭൂമിയ്ക്ക് താഴെയുള്ള ഇടങ്ങളും, ഭൂഖണ്ഡങ്ങള്‍ ആകെയും, നന്ദനോദ്യാനങ്ങളും നഗരങ്ങളും എല്ലാം സൂര്യമണ്ഡലത്തില്‍ നൃത്തം ചെയ്തു. ദേവതയുടെ വസ്ത്രത്തിലെ കണ്ണാടിത്തൊങ്ങലുകളില്‍ അടിയുന്ന വയ്ക്കോല്‍ത്തുരുമ്പെന്നപോലെയാണിവ കാണപ്പെട്ടത്.

മരുമരീചികയിലെ ജലത്തില്‍ മത്സ്യങ്ങള്‍ നീന്തിക്കളിച്ചു. ആകാശത്ത് നഗരങ്ങളും മലകളും കാണപ്പെട്ടു. പ്രളയാകാശവും മേഘപടലവും താഴെത്തകര്‍ന്നടിഞ്ഞ മലകള്‍ക്ക് മേല്‍ ഇളവേറ്റു.

കാളരാത്രിയുടെ ദേഹത്തില്‍ ദിനരാത്രങ്ങളും സൃഷ്ടിസംഹാരങ്ങളും ശുദ്ധാശുദ്ധങ്ങളും എല്ലാം കാണപ്പെട്ടു. ദേവാദികള്‍ പോലും അവളുടെ പ്രക്ഷുബ്ദ ചലനത്തില്‍ പ്രകമ്പിതരായിയെന്ന് തോന്നിയെങ്കിലും അനന്താവബോധത്തിന്റെ നിശ്ചലത കാരണം അവയ്ക്ക് ഇളക്കമേതും ഉണ്ടായില്ല.
  
അവളുടെ ബോധത്തില്‍ സഹജമായ അറിവുകള്‍ ഉണ്ടായിരുന്നു. നിമിഷം തോറും അവളുടെ ചടുലചലനങ്ങള്‍ കൊണ്ട് വിശ്വങ്ങള്‍ സൃഷ്ടിക്കപ്പെടുകയും  സംഹരിക്കപ്പെടുകയും ചെയ്തു. ഒരു ബാലനില്‍ അനുനിമിഷം മാറുന്ന ശ്രദ്ധയെന്നപോലെ അവള്‍ തന്റെ ലീല അനവരതം തുടര്‍ന്നു.  

അവളിപ്പോള്‍ അടുത്താണ്., അല്ല അകലെയാണ്., ഇപ്പോള്‍ അണുസമാനരൂപിയാണ്., അല്ല വിശ്വരൂപിയാണ്. വിശ്വത്തിന്റെ സൃഷ്ടിശക്തിയുടെ പ്രകടവൈഭവം മുഴുവന്‍ അവളില്‍ മൂര്‍ത്തീകരിച്ചിരിക്കുന്നു.

“അവള്‍ നൃത്തമാടുന്നു. ‘ഡിംബം, ഡിംബം, പച പച ഝമ്യ’ ശബ്ദാരവത്തോടെ   മരണദേവനായ കാലന്റെ വാഹനമായ മഹിഷത്തിന്റെ കൊമ്പുകളില്‍ പിടിച്ചുകൊണ്ട് അവള്‍ നൃത്തമാടി വരുന്നു. തലയോട്ടികള്‍ കൊരുത്ത മാലയാണ് കഴുത്തില്‍. മുടിയില്‍ മയില്‍‌പ്പീലി. അവള്‍ സംഹാരദേവനായ രുദ്രനെ നമസ്കരിക്കുന്നു. ആ രുദ്രന്‍ നിനക്ക് അഭയമേകട്ടെ.”

No comments:

Post a Comment

Note: Only a member of this blog may post a comment.