Jan 11, 2015

703 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 703

യദാകാരണകം ഭാതി ഭാനം തന്നൈവ കിഞ്ചന
തത്തഥാ പരമാര്‍ത്ഥേന പരമാര്‍ത്ഥ: സ്ഥിതോനഘ (6.2/206/1)
വസിഷ്ഠന്‍ പറഞ്ഞു: “കാരണമില്ലാതെ പ്രകടമായി എന്ന് തോന്നുന്ന വസ്തുക്കള്‍ സത്യമല്ല. അതിനാല്‍ ഉണ്മയായി ഉള്ളത് ‘അത്’ മാത്രമാണ്; ഉണ്മ മാത്രമാണ്.’ നിനക്ക് കൂടുതല്‍ മനസ്സിലാവാന്‍ വേണ്ടി പണ്ട് എന്നോടൊരാള്‍ ചോദിച്ച ഒരു കാര്യം ഞാന്‍ വിശദീകരിക്കാം.
കുശദ്വീപ്‌ എന്നൊരു ദ്വീപുണ്ട്. അവിടെ ഇലാവതി എന്നൊരു നഗരം. പ്രജാപതി എന്ന രാജാവാണവിടം ഭരിക്കുന്നത്. ഒരിക്കല്‍ ഞാനദ്ദേഹത്തെ കാണാനിടയായി. എന്നെ വേണ്ട രീതിയില്‍ ഉപചരിച്ചശേഷം അദ്ദേഹം ചോദിച്ചു: കാണപ്പെടുന്ന ഈ വിശ്വം മുഴുവനും പ്രളയത്തില്‍ വിലീനമായശേഷം വീണ്ടും വിശ്വസൃഷ്ടിയുണ്ടാവാന്‍ എന്താണ് കാരണം? ഈ വിശ്വം എന്ന് പറഞ്ഞാല്‍ അതെന്താണ്? അതില്‍ ചിലയിടങ്ങള്‍ സദാ ഇരുട്ട് മൂടിയും ചിലയിടങ്ങള്‍ കൃമികീടങ്ങള്‍ നിറഞ്ഞും ഇരിക്കുന്നു.
മൂലഘടകസംഘാതമായ ലോകമെന്ന ഈ സൃഷ്ടി എങ്ങിനെ സംജാതമായി? മനസ്സ്, ബുദ്ധി, മുതലായവയും എങ്ങിനെയുണ്ടായി? ആരാണിതിന്റെയൊക്കെ കര്‍ത്താവ്? ആരാണിതൊക്കെ ആദ്യമായി ചിന്തിച്ചത്?

ആരാണിതിനെയെല്ലാം നിലനിര്‍ത്തിപ്പോരുന്നത്? വിശ്വത്തിന് ഒരന്ത്യപ്രളയം എന്നത് ഇല്ലതന്നെ. ഓരോരോ ജീവികള്‍ എന്തെന്ത് അവബോധിക്കുന്നുവോ അവ മാത്രമാണ് അനുഭവമാകുന്നത്. അപ്പോള്‍പ്പിന്നെ എന്താണ് നാശങ്ങള്‍ക്ക് വിധേയമാവാതെ ശാശ്വതമായി നിലകൊള്ളുന്നത്? എന്താണ് ഉണ്മ?

ഒരാള്‍ ലോകത്ത് മരിക്കുമ്പോള്‍ അയാളുടെ ദേഹം ദഹിപ്പിക്കുന്നു. അയാള്‍ക്ക് വേണ്ടി ആരാണ് നരകത്തിലും മറ്റും അയാള്‍ക്ക്‌ കരുതി വെച്ചിട്ടുള്ള നിയതാനുഭവങ്ങള്‍ക്കായി ഒരു ദേഹത്തെ ഉണ്ടാക്കുന്നത്? അമൂര്‍ത്തവും സൂക്ഷ്മവുമാകയാല്‍ അത് ധര്‍മ്മാധര്‍മ്മങ്ങളാവാന്‍ സാദ്ധ്യതയില്ല. 
വേദശാസ്ത്രങ്ങള്‍ക്ക് വിരുദ്ധമാകയാല്‍ ‘മറ്റേ ലോകം’ എന്ന ഒന്നില്ല എന്ന് പറഞ്ഞാല്‍ അതും ശരിയല്ല. ‘അമൂര്‍ത്തമായ സത്തകള്‍ക്ക് ശിക്ഷാദി അനുഭവങ്ങള്‍ ആര്‍ജ്ജിക്കാന്‍ കഴിയും എന്നു പറഞ്ഞാലത് അസംബന്ധമാണ്. എങ്ങിനെയാണ് ഇവിടെ പദാര്‍ത്ഥങ്ങള്‍ മാറ്റങ്ങള്‍ക്ക് വിധേയമാകുന്നതെന്നും പറഞ്ഞുതന്നാലും.

വേദശാസ്ത്രങ്ങളിലെ യമാനിയമാദികള്‍ കൊണ്ട് എന്താണ് പ്രയോജനം? അസത്ത് മാത്രമേ ആദ്യം ഉണ്ടായിരുന്നുള്ളൂ അത് പിന്നീട് സത്തായി എന്നും മറ്റും ശാസ്ത്രഗ്രന്ഥങ്ങളില്‍ പറഞ്ഞിട്ടുള്ളതിന്റെ അര്‍ത്ഥം എന്താണ്?

സൃഷ്ടാവായ ബ്രഹ്മാവ്‌ ശൂന്യത്തില്‍ നിന്നും ഉണ്ടായതാണെങ്കില്‍ അതേ ശൂന്യതയ്ക്ക് മറ്റനേകം ബ്രഹ്മാക്കളെ എല്ലായിടത്തും ഉണ്ടാക്കാന്‍ പറ്റുമല്ലോ? അല്ലെ?

എങ്ങിനെയാണ് ചെടികള്‍ക്കും പച്ചമരുന്നുകള്‍ക്കും അതാതിന്റെ സ്വഭാവ സവിശേഷതകള്‍ ഉണ്ടാകുന്നത്?

പുണ്യസ്ഥലമായ ഒരിടത്ത് എങ്ങിനെയാണ് രണ്ടാളുകള്‍ വ്യത്യസ്ത സ്വഭാവത്തോടെ ഒരേസമയം ജനിച്ചു ജീവിക്കുന്നത്? ഒരാള്‍ സുഹൃത്തും മറ്റേയാള്‍ ശത്രുവുമാണ്. സുഹൃത്ത് നമ്മുടെ ദീര്‍ഘായുസ്സ് നല്‍കാനായി പ്രാര്‍ത്ഥിക്കുന്നു, എന്നാല്‍ ശത്രു നമ്മുടെ മരണമാണ് പ്രാര്‍ത്ഥനയില്‍ ആവശ്യപ്പെടുന്നത്. ആരുടെ പ്രാര്‍ത്ഥനയ്ക്കാണ് ഫലമുണ്ടാവുക?
  
ആയിരം ആളുകള്‍ ‘ഞാന്‍ ആകാശത്ത് ഒരു ചന്ദ്രനായി മാറട്ടെ’ എന്ന് ആഗ്രഹിച്ചാല്‍ എന്തുകൊണ്ട് ആകാശത്ത് ഒരേസമയം ആയിരം ചന്ദ്രന്മാര്‍ പ്രത്യക്ഷമായിക്കൂടാ?

ആയിരം ആണുങ്ങള്‍ ഒരേസമയം ഒരു സ്ത്രീയെ തങ്ങളുടെ ഭാര്യയാക്കാന്‍ ധ്യാനിച്ചു പ്രാര്‍ത്ഥിക്കുന്നു എന്നിരിക്കട്ടെ. എന്നാല്‍ അവള്‍ പ്രാര്‍ത്ഥിക്കുന്നത് തനിക്കെന്നും കന്യകയായിരിക്കണമെന്നാണ്. എന്തായിരിക്കും ഫലം?


എങ്ങിനെയാണ് മരണാനന്തരകര്‍മ്മങ്ങളും മറ്റും മരിച്ചുപോയവര്‍ അനുഭവിക്കുക? അവര്‍ രൂപരഹിതരായ അമൂര്‍ത്തരാണല്ലോ?

No comments:

Post a Comment

Note: Only a member of this blog may post a comment.