Nov 25, 2014

660 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 660

ശരീരസ്യ യഥാ കേശനഖാദിഷു യഥാഗ്രഹ:
സര്‍വാത്മനസ്തഥാ കാഷ്ഠദൃഷദാദൌ തഥാഗ്രഹ: (6.2/173/8)

രാമന്‍ ചോദിച്ചു: എങ്ങിനെയാണ് സര്‍വ്വവ്യാപിയായ ബോധം ശരീരവുമായി താതാത്മ്യം പുലര്‍ത്തുന്നത്? എങ്ങിനെയാണ് ബോധം കല്ലുമായും തടിയുമായും താതാത്മ്യത്തിലാവുന്നത്?

വസിഷ്ഠന്‍ പറഞ്ഞു: ശരീരമുള്ള ജീവികള്‍ അവരുടെ സ്വന്തം കൈകളെ കാണുന്നതുപോലെ ‘സ്വന്തമെന്ന’ പോലെ അനന്തബോധം ദേഹവുമായി താദാത്മ്യത്തിലാണ്. “ദേഹം നഖത്തെയും തലമുടിയും സ്വന്തമായി കരുതുന്നു. അതുപോലെതന്നെ ദേഹവും കല്ലും മരവുമെല്ലാം ബോധഭാഗങ്ങളാണ്.” 

സൃഷ്ടിയുടെ ആരംഭത്തില്‍ത്തന്നെ ഈ ധാരണകളും അനന്തബോധത്തില്‍ ആവിര്‍ഭവിച്ചിരുന്നു. കല്ലായും തടിയായും സ്വപ്നത്തില്‍ കാണുന്നത് ബോധം മാത്രമാണല്ലോ. ജീവികളുടെ ശരീരത്തില്‍ ചേതനവും അചേതനവുമായ ഭാഗങ്ങള്‍ ഉണ്ടല്ലോ. അതുപോലെ അനന്തബോധമാകുന്ന വിശ്വപുരുഷനിലും സചേതനവും അല്ലാത്തതുമായ വസ്തുക്കള്‍ ഉള്ളതുപോലെ കാണപ്പെടുന്നുണ്ട്. വാസ്തവത്തില്‍ ഇവയൊന്നും ഉണ്മയല്ല എന്നതാണ് സത്യം. ഇതിന്റെ സത്യാവസ്ഥ അറിയുമ്പോള്‍, സ്വപ്നത്തില്‍ നിന്നുണരുമ്പോള്‍ സ്വപ്നദൃശ്യമെന്നതുപോലെ എല്ലാ വസ്തുക്കളും അപ്രത്യക്ഷമാകും.

എല്ലാമെല്ലാം ശുദ്ധബോധം മാത്രമാണ്. വാസ്തവത്തില്‍ ഒരു ദൃഷ്ടാവോ ദൃഷ്ടിയോ ദൃഷ്ടിക്കുള്ള സാമഗ്രിയോ ഒന്നും ഇല്ല. ആയിരക്കണക്കിന് ലോകചക്രങ്ങള്‍ ഉണ്ടായി മാറി മറിഞ്ഞു പോയ്‌ക്കൊള്ളട്ടെ. അവയെല്ലാം അനന്തബോധം മാത്രമാകുന്നു. അവയൊന്നും അനന്തത്തില്‍ നിന്നും ഭിന്നമല്ല. കടലലകള്‍ സമുദ്രത്തില്‍ നിന്നും ഭിന്നമാകുന്നതെങ്ങിനെ?

‘ഞാന്‍ അലയല്ല, സമുദ്രമാണ്., എന്ന തിരിച്ചറിവുണ്ടാകുമ്പോള്‍ പിന്നെ അലകളില്ല. ലോകമെന്ന കാഴ്ച ബ്രഹ്മവുമായി താരതമ്യം ചെയ്യുമ്പോള്‍ അലകളും സമുദ്രവും പോലെയാണ്. ലോകമെന്ന കാഴ്ചയുടെ വിക്ഷേപവും ആവരണവും ബ്രഹ്മചൈതന്യത്തിന്റെ പ്രത്യക്ഷപ്രസ്ഫുരണങ്ങളാകുന്നു. സ്വപ്നത്തിലെന്നപോലെ ബോധത്തില്‍ ഉരുവാകുന്ന അനുഭവമാണ് മനസ്സ്. സൃഷ്ടികര്‍ത്താവായ ബ്രഹ്മാവ്‌ എല്ലാ സൃഷ്ടികള്‍ക്കും പിതാമഹനാണ്.

നാമരൂപരഹിതവും അവിഭാജ്യവുമാണ് ഈ സത്ത. അതില്‍ ‘ഞാന്‍’, ‘നീ’, തുടങ്ങിയ ധാരണകള്‍ പൊന്തുകയാണ്. എന്നാല്‍ അവയും ബ്രഹ്മാവില്‍ നിന്നും വിഭിന്നമല്ല. എല്ലാറ്റിന്റെയും പ്രപ്രപിതാമഹനായി ഉള്ളത് അനന്തബോധം തന്നെ യാണ്.

കടലില്‍ ഉയര്‍ന്നും താഴ്ന്നും ലീലയാടുന്ന അലകള്‍ സമുദ്രം തന്നെയാനെന്നതുപോലെ സൃഷ്ടിയും വിലയനവും അനന്തബോധം തന്നെയാകുന്നു.

അനന്തബോധത്തില്‍ ഉണ്ടാകുന്ന ചൈതന്യചലനമാണ് വിശ്വപുരുഷന്‍ എന്നറിയപ്പെടുന്നത്. അദ്ദേഹത്തിനു ഗുരുത്വാകര്‍ഷണം, കാന്തികവലയം തുടങ്ങിയ ഊര്‍ജ്ജക്ഷേത്രങ്ങളുണ്ട്‌. അദ്ദേഹത്തില്‍ സ്വപ്നമെന്നതുപോലെ സൃഷ്ടികള്‍ ഉല്‍പ്പന്നമാകുന്നു. സൃഷ്ടിയെന്നത് സ്വപ്നമാകുന്നു. ജാഗ്രദ് എന്നതും സ്വപ്നമാണ്.

ഈ ലോകത്ത് സൃഷ്ടികളേയും ലോകമെന്ന കാഴ്ചയേയും അനുഭവിക്കാന്‍ ആകുമെങ്കിലും സത്യത്തില്‍ അവയെക്കുറിച്ചുള്ള ധാരണകള്‍ മാത്രമാണ് വിശ്വപുരുഷനില്‍ നിലകൊള്ളുന്നത്. ബോധമാണ് ഈ ധാരണകളെ ആവര്‍ത്തിച്ച് അനുഭവിക്കുന്നത്. ഈ വിശ്വപുരുഷനാണ് ബോധം മുഴുവന്‍ വ്യാപരിച്ചുകൊണ്ട് എല്ലാ സ്വപ്നവസ്തുക്കളുമായി കാണപ്പെടുന്നത്.
ഒരഭിനേതാവ് താന്‍ അഭിനയിക്കുന്നു എന്ന് സ്വപ്നം കാണുമ്പോള്‍ അയാള്‍ അഭിനയിക്കുന്ന വേദിയും, ആസ്വദിക്കുന്ന കാണികളേയും തന്നെത്തന്നെയും കാണുന്നതുപോലെ ബോധം സ്വയം ഈ ലോകാനുഭവത്തെ അവബോധിക്കുകയാണ്. 

No comments:

Post a Comment

Note: Only a member of this blog may post a comment.