Nov 6, 2014

650 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 650

സര്‍വം പ്രാപ്യ പരം ബോധം വസ്തു സ്വം രൂപമുജ്ഝതി
പുനസ്തദേകവാക്യത്വാന്ന കിംചിദ്വാപരം ഭവേത് (6.2/164/2)
വസിഷ്ഠന്‍ തുടര്‍ന്നു: സുര്യന്റെ ക്രാന്തിപഥത്തില്‍ ധൂളികളെന്നപോലെ അനന്തബോധത്തില്‍ എണ്ണമറ്റ ജീവജാലങ്ങള്‍ നിലകൊള്ളുന്നു.
‘അവര്‍ അതിലുണ്ട്’ എന്നൊരാള്‍ പറയുമ്പോള്‍ അവര്‍ അതിന്റെ ഭാഗങ്ങളാണ് എന്നാണല്ലോ ധ്വനി. എന്നാല്‍ അങ്ങിനെ ഭാഗങ്ങളായി യാതൊന്നുമില്ല. “പ്രബുദ്ധതയെ പുല്‍കുന്നതോടെ പലത് എന്ന സങ്കല്‍പ്പംപോലുമില്ലാതെയായി വൈവിദ്ധ്യത മറഞ്ഞുപോകുന്നു. എന്നാല്‍ ‘പലതായിരുന്ന’ അതിനെ ഒന്നായി പറയുമ്പോള്‍ അതിന്റെ പൂര്‍വസ്ഥിതി മാറി പുതുതായി ഒന്നും സംജാതമായിട്ടില്ല എന്നര്‍ത്ഥമേടുക്കണം.”

എല്ലാ അവസ്ഥകളിലും തലങ്ങളിലും അതിനു മാറ്റമില്ല. ബോധത്തിന്റെ ഉള്ളടക്കമാണത്. ജ്ഞാനിയായ മുനിയുടെ അവബോധമാണത്. അത് മാത്രമേയുള്ളൂ. മറ്റൊന്നും ഒരിക്കലും ഉണ്ടായിട്ടേയില്ല. ഈ ബോധത്തിന്റെ വെളിച്ചത്തിലാണ് അജ്ഞാനി തന്റെ തന്നെ സൃഷ്ടിയായ അവിദ്യയെ അവബോധിക്കുന്നത്.

‘ഞാന്‍’, ‘നീ’, എന്നിങ്ങിനെയുള്ള തരംതിരിവുകളോ അവരുടെ അവിദ്യയില്‍ കാണുന്ന പ്രതീതികളോ എന്തെന്ന് നമുക്കറിയില്ല. ‘ഞാന്‍ പ്രബുദ്ധന്‍’, ‘അയാള്‍ അജ്ഞാനി’, ‘ഇത് സത്യം’ തുടങ്ങിയ ഭാവങ്ങളൊന്നും പ്രബുദ്ധനില്‍ ഉയരുന്നതേയില്ല.

സൃഷ്ടി ഒരിക്കലും 'സൃഷ്ടിക്ക'പ്പെട്ടിട്ടേയില്ല. അതൊരിക്കലും ഉരുവായിട്ടില്ല. ലോകം ബ്രഹ്മമാണ്, ബ്രഹ്മം മാത്രമേയുള്ളൂ. അത് മാത്രം.

അജ്ഞാനികളായ ജീവജാലങ്ങള്‍ക്ക് അസ്തിത്വമില്ല. ‘ഇത് സൃഷ്ടികര്‍ത്താവായ  ബ്രഹ്മാവാണ്’ എന്നും മറ്റുമുള്ള ചിന്തകളും മറ്റും പ്ലവിച്ചുനടക്കുന്നത് അനന്തവിഹായസ്സിലാണ്.

ജാഗ്രദില്‍ നിലകൊള്ളുന്ന ബോധം സ്വപ്നാവസ്ഥയില്‍ സ്വപ്നമായി ഭവിക്കുന്നു. സ്വപ്നാവബോധം സ്വപ്നത്തില്‍ ഉണരുമ്പോള്‍  സ്വപ്നാവസ്ഥയിലെ ജാഗ്രദായി. സ്വപ്നാവസ്ഥ ജാഗ്രദില്‍ പ്രവേശിക്കുമ്പോള്‍ അത് സ്വപ്നത്തെ ഉപേക്ഷിച്ച് ഉണരുകയായി. അതുപോലെ ജാഗ്രദ് അവസ്ഥ സ്വപ്നത്തില്‍ കയറുമ്പോള്‍ സ്വപ്നദര്‍ശി ‘ഉണരുന്നു’ എന്ന് പറയാം. സ്വപ്നദര്‍ശി, ജാഗ്രദ് അവസ്ഥയെ സ്വപ്നം എന്ന് കണക്കാക്കുന്നു. കാരണം അയാള്‍ക്ക് സ്വപ്നസമയത്തെ ബോധമാണ് ജാഗ്രദ്.

അതായത് സ്വപ്നം കാണുന്നവന് ആ അവസ്ഥയാണ് ജാഗ്രദ്. ശരിയായ ജാഗ്രദ് അവസ്ഥ അവനു ജാഗ്രദല്ല. ജാഗ്രദിനെ അപേക്ഷിച്ച് സ്വപ്നസമയം ചെറുതാണ്. സ്വപ്നദര്‍ശിയും കരുതുന്നത് ജാഗ്രദ് സമയം ചെറുതാണെന്നാണ്. ജാഗ്രദും സ്വപ്നവും തമ്മില്‍ അന്തരമേതുമില്ല. രണ്ടും മിഥ്യയാണല്ലോ.! ഈയവസ്ഥകളെപ്പറ്റിയുള്ള അവബോധം അവസാനിക്കുമ്പോള്‍ ജാഗ്രദും സ്വപ്നവും അവസാനിച്ചു. നിശ്ശൂന്യമാണവ.

സ്വപ്നത്തിലായാലും ജാഗ്രദിലായാലും ജീവനുള്ള ഒരാള്‍ക്ക് മരണത്തിന്റെ ബോധം ഉണ്ടാവുന്നതുവരെ ‘മറ്റേ ലോകത്തിന്റെ’ അനുഭവം ഇല്ല. ബോധത്തില്‍ സ്വപ്നം ഉദിച്ചുയര്‍ന്നു മൂന്നു ലോകങ്ങളെ ഉണ്ടാക്കുന്നതുപോലെയാണ് ജാഗ്രദിലും ലോകങ്ങള്‍ ‘സംഭവിക്കു’ന്നത്.

സ്വപ്നസൃഷ്ടി എപ്രകാരമാണോ മിഥ്യയായിരിക്കുന്നത് അപ്രകാരമാണ് ജാഗ്രദിലെ ലോകവും. എല്ലാ പ്രത്യക്ഷപ്രകടനങ്ങളും കാഴ്ചകളും അനന്തബോധത്തിലാണ് കാണപ്പെടുന്നത്. ലോകമെന്ന മായക്കാഴ്ച്ച ബോധസഹജമായ പ്രഭാവം തന്നെയാണ്. ബോധമാണ് ജലമായും ഭൂമിയായും ആകാശമായും ചുവരുകളായുമെല്ലാം പ്രഭാസിക്കുന്നത്. പിടിച്ചുവയ്ക്കാനും ‘അറിയാനും, ഗ്രസിക്കപ്പെടാനുമായി  ഈ ലോകത്ത് യാതൊന്നുമില്ല. 

No comments:

Post a Comment

Note: Only a member of this blog may post a comment.