Jul 12, 2014

585 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 585

അയം സോഹമിദം തന്മ ഇത്യാകല്‍പിതകല്‍പനം
ജഗദ്യഥാ നൃണാം സ്ഫാരം തഥൈവോച്ചൈര്‍ഗുണൈ: കൃമേ: (6.2/99/9)

രാമന്‍ ചോദിച്ചു: ഞങ്ങള്‍ മനുഷ്യര്‍ക്ക് ദുഖനിവൃത്തിക്കായി അനേകം മാര്‍ഗ്ഗങ്ങളുണ്ട്. എന്നാല്‍ ക്രിമികീടങ്ങള്‍ക്കും ഈയാംപാറ്റകള്‍ക്കും, മരങ്ങള്‍ക്കുമൊക്കെ എങ്ങിനെയാണ് ദുഖനിവൃത്തിയുണ്ടാവുക?

വസിഷ്ഠന്‍ പറഞ്ഞു: എല്ലാ ജീവജാലങ്ങളും അവരവരുടെ സ്വഭാവമനുസരിച്ച് ബോധത്തിലാണ് നിലകൊള്ളുന്നത്. അവര്‍ക്കും തനതായ ആസക്തികളും ആഗ്രഹങ്ങളും ഉണ്ട്. നമ്മുടെ കാര്യത്തില്‍ ആഗ്രഹപൂരണത്തിനായി ചില തടസ്സങ്ങള്‍ ഉണ്ടെന്നാല്‍ മറ്റു ജീവജാലങ്ങളുടെ കാര്യത്തില്‍ കഠിനമായ തടസ്സങ്ങള്‍ നിരവധിയാണുള്ളത്. വിശ്വപുരുഷന്‍ പരിശ്രമിക്കുന്നതുപോലെ കീടങ്ങളും ഈയാംപാറ്റകളും പരിശ്രമിക്കുന്നു. ചെറിയൊരു കുട്ടി, തന്റെ മുഷ്ടിചുരുട്ടിപ്പിടിക്കുന്നത് തന്നെ വലിയൊരു നേട്ടമായിത്തീരുന്നു. എത്ര വമ്പാണെന്നു നോക്കൂ!

കിളികള്‍ ജനിച്ചു മരിക്കുന്നത് ശൂന്യമായ ആകാശദേശത്താണല്ലോ. ചെരിയൊരെറുമ്പിനു പോലും തന്റെ കുടുംബത്തെ പരിപാലിക്കണം.! ഒരു ചെറുമുറിയ്ക്കുള്ളില്‍ പാറിപ്പറക്കുന്ന കിളിയും ആകാശത്ത് പറന്നു പൊങ്ങുന്ന ഗരുഡനും ഒരേ മാഹാത്മ്യമാണുള്ളത്.

“’ഞാനിതാണ്’, ‘ഇതെന്റെതാണ്’, എന്നെല്ലാം ഉള്ള ചിന്തകള്‍ അതിന്റെ എല്ലാ അനുമാനങ്ങളോടും കൂടി മനുഷ്യര്‍ക്കും കീടങ്ങള്‍ക്കും മറ്റെല്ലാജീവികള്‍ക്കും സഹജമായി ഉള്ളതാണ്.”

നാം ജീവസന്ധാരണത്തിനു പരിശ്രമിക്കുന്നതുപോലെ തന്നെ എല്ലാ ജീവജാലങ്ങളും അവയുടെ ജീവന്‍ നിലനിര്‍ത്താന്‍ പരിശ്രമിക്കുന്നുണ്ട്. അവരും ജീവിതത്തെ സ്നേഹിക്കുന്നു.
 
ഒരടിമയെ സംബന്ധിച്ചിടത്തോളം പുതിയൊരു രാജ്യത്തേയ്ക്ക് പോകുന്നതില്‍ പ്രത്യേകിച്ച് സന്തോഷമൊന്നുമില്ല. അതുപോലെ പശുക്കളും മറ്റ് മൃഗങ്ങളും തങ്ങളുടെ ഉടമസ്ഥരുടെ വീടുകളോട് താല്‍പ്പര്യമൊന്നും ഉള്ളവരല്ല. അവര്‍ക്കും സുഖദുഖങ്ങളുണ്ടെങ്കിലും അവരില്‍ ‘എന്റെ’, ‘നിന്റെ’ എന്നിത്യാദി ചിന്തകള്‍ ഇല്ല. ഒരു വിത്തും മുളച്ചുവരുന്ന ചെടിയും മറ്റും ഒരു പുഴുവിന്റെ കടിയേല്‍ക്കുമ്പോള്‍ വേദനിക്കുന്നു, അല്ലെങ്കില്‍ അതേപ്പറ്റി അവബോധിക്കുന്നു. ഉറക്കത്തിലാണെങ്കിലും ഒരീച്ചയുടെ ഉപദ്രവം നാം അവഗണിക്കുമോ?

ഇന്ദ്രാദിദേവന്മാരും കീടങ്ങളും എല്ലാം ഇഷ്ടാനിഷ്ടങ്ങള്‍ക്കും ഭയത്തിനും ആശയ്ക്കും ആഹാരത്തിനും ലൈംഗികതയ്ക്കും സുഖദുഖങ്ങള്‍ക്കും ജനനമരണാദി മാറ്റങ്ങള്‍ക്കും അനുഭവങ്ങള്‍ക്കും വിധേയരാണ്.

അതിലുള്ള ഏക വ്യത്യാസം വാക്കുകളിലെ വിവക്ഷകളിലും, ഘടകങ്ങളുടെ സ്വഭാവത്തിലും ഭാവിയെപ്പറ്റിയുള്ള ആശങ്കകളിലുമാണ്. ഉറക്കത്തിലെന്നവണ്ണം നില്‍ക്കുന്ന മരങ്ങളും അചരങ്ങളായ പാറക്കല്ലുകളും എല്ലാം അവിച്ഛിന്നമായ ഒരേയൊരു അനന്തബോധത്തിന്റെ അനുഭവത്തിലാണുള്ളത്. അതില്‍ വിഭാജനാത്മകത ഇല്ലേയില്ല.

ഇതെല്ലാം ശുദ്ധമായ ബോധം മാത്രം. കഴിഞ്ഞ സൃഷ്ടിചക്രത്തിലെന്നവണ്ണം ഇപ്പോഴും ഉറക്കത്തിലെന്നപോലെ പാറകളും മറ്റും നിലകൊള്ളുന്നു. അതുപോലെ നീ നീയായും ഞാന്‍ ഞാനായും നിലകൊള്ളുന്നു. ശുദ്ധബോധത്തില്‍ സുഖമോ ദുഖമോ ഇല്ല.
ഭ്രമചിന്തയ്ക്കും മോഹത്തിനും കാരണമാവുന്നത് അജ്ഞാനമാണ്. എന്നാല്‍ ശരിയായ ജ്ഞാനത്തിന്റെ വെളിച്ചത്തില്‍ അജ്ഞാനത്തിന്റെ ഇരുട്ട് ഇല്ലാതാവുമ്പോള്‍ കാണുന്നത് ‘അവസ്തു’വാണ്. നാമരൂപരഹിതമായ അവിര്‍വചനീയമായ സത്ത. ലോകമെന്ന സ്വപ്നത്തിന്റെ സത്യം അറിഞ്ഞാല്‍പ്പിന്നെ അതവസാനിച്ചു. എന്താണിവിടെ അഭികാമ്യമായുള്ളത്? എന്താണ് നേടാന്‍ യോഗ്യമായുള്ള കാര്യം? അലകള്‍ ഒടുങ്ങിയതുകൊണ്ട് സമുദ്രജലത്തിനെന്തു നഷ്ടമാണുണ്ടാവുക? ദേഹം നശിക്കുമ്പോള്‍ ബോധത്തിനെന്താണ് ചേതം?
അജ്ഞാനി മാത്രമേ ലോകത്തെപ്പറ്റിയുള്ള ഭാവനകളില്‍ മുഴുകി ജീവിക്കുകയുള്ളു, കാരണം അയാള്‍ക്ക് ലോകം സത്യമാണ്. എന്നാല്‍ ഇതിനെക്കുറിച്ചുള്ള ശരിയായ അറിവ് ആത്മജ്ഞാനത്തിലേയ്ക്കുള്ള വാതില്‍ തുറക്കുന്നു. ഒരു കണ്ണാടിയില്‍ വസ്തുക്കള്‍ പ്രതിഫലിക്കുന്നതുപോലെ ലോകം ബ്രഹ്മത്തില്‍ കാണപ്പെടുന്നു. കണ്ണാടിയ്ക്കുള്ളില്‍ വസ്തുവില്ല. അതുപോലെ ലോകവും മിഥ്യയാണ്.

സ്വപ്നത്തിലെ ലൈംഗികാനുഭവമെന്നപോലെ യാതാര്‍ത്ഥ്യമായ ലോകത്തിനും ചില പ്രാഭവങ്ങളൊക്കെ ഉണ്ടെന്നപോലെയാണനുഭവം. എങ്കിലും എന്തിനാണീ ലോകത്തെ യഥാര്‍ത്ഥമെന്ന് കരുതുന്നതെന്ന് അജ്ഞാനിയ്ക്ക് മാത്രമേ അറിയൂ! 

No comments:

Post a Comment

Note: Only a member of this blog may post a comment.