Jul 12, 2014

583 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 583

സര്‍വ്വ ഏവാനിശം ശ്രേയോ ധാവന്തി പ്രാണിനോ ബലാത്
പരിനിമ്നം പയാംസീവ തദ്വിചാര്യ സമാശ്രയേത് (6.2/97/22)
വസിഷ്ഠന്‍ തുടര്‍ന്നു: സ്വപ്രവര്‍ത്തികളിലും ശാസ്ത്രജ്ഞാനത്തിലും പരിജ്ഞാനികളായ ആളുകള്‍ അവിടെയും ഇവിടെയും ഉണ്ട്. അവരുമായുള്ള സത്സംഗമാണ് നാം തേടേണ്ടത്. ശാസ്ത്രത്തെപ്പറ്റി ഏറെ വാചോടാപം ചെയ്യുന്നവരുണ്ട്. എന്നാല്‍ നാം കണ്ടുപിടിക്കേണ്ടത് മറ്റുള്ളവര്‍ക്ക് ആനന്ദത്തെ പ്രദാനം ചെയ്യാന്‍ കഴിവുള്ളവരെയാണ്. അവരുടെ പെരുമാറ്റം കുറ്റമറ്റതായിരിക്കും.
“ആരോ ബലമായി പ്രേരിപ്പിച്ചിട്ടെന്നതുപോലെ എല്ലാവരും എല്ലാക്കാലത്തും സ്വന്തം നന്മയെ ലക്ഷ്യമാക്കിയാണല്ലോ പ്രവര്‍ത്തിക്കുക. ജലത്തിന്റെ ഒഴുക്കെപ്പോഴും താഴ്ന്ന നിലത്തേയ്ക്കായിരിക്കും. ഇതറിഞ്ഞു സാധകന്‍ സദ്ജനങ്ങളുമായി സംസര്‍ഗ്ഗം പുലര്‍ത്തണം.”
രാമന്‍ ചോദിച്ചു: പരംപൊരുളെന്ന മരത്തില്‍ ചുറ്റിപ്പടര്‍ന്നുകയറുന്ന വള്ളിച്ചെടിയെന്നപോലെയാണ് ലോകം നിലകൊള്ളുന്നത്. അതില്‍ ഭൂത-ഭാവികളെപ്പറ്റി അന്വേഷിച്ചറിഞ്ഞു പരമസത്യത്തെ കാണുന്നവര്‍ ആരൊക്കെയാണ്?

വസിഷ്ഠന്‍ പറഞ്ഞു: എല്ലാ സമൂഹത്തിലും ലോകത്തെ പ്രകാശമാനമാക്കുന്ന, പ്രഭാപൂരത്തോടെ വര്‍ത്തിക്കുന്ന, ജ്ഞാനസമ്പന്നരായ കുറച്ചാളുകളുണ്ട്. സംസാരസാഗരത്തില്‍ പൊന്തിക്കിടന്ന് ഒഴുകിനടക്കുന്ന ഉണക്കയിലകള്‍പോലെ മനുഷ്യരെല്ലാം അങ്ങുമിങ്ങും അലയുന്നു. 

സ്വര്‍ഗ്ഗവാസികള്‍ ആത്മാവിനെ മറന്ന് സുഖാനുഭവമെന്ന അഗ്നിയില്‍ വെന്തെരിയുന്നു. രാക്ഷസവര്‍ഗ്ഗങ്ങള്‍ അവരുടെ ശത്രുക്കളായ ദേവന്‍മാരുടെ പീഡനമേറ്റ് നശിച്ച് ഒടുവില്‍ ഭഗവാന്‍ നാരായണന്‍ അവരെ നരകത്തിലേയ്ക്ക് നയിക്കുന്നു. 

ആകാശചാരികളായ ഗന്ധര്‍വ്വന്മാര്‍ ജ്ഞാനഗന്ധംപോലുമില്ലാതെയാണ് കഴിയുന്നത്. അവര്‍ തങ്ങളുടെ സംഗീതാസ്വാദനത്തില്‍ മുഴുകി ഭ്രമിച്ചിരിക്കുന്നു. 

വിദ്യാധരന്മാര്‍ (വിദ്യയ്ക്ക് ആധാരമായവര്‍) വിദ്യാവിചക്ഷണന്‍മാരാണ്. എന്നാലതിന്റെ ഗര്‍വ്വും അവര്‍ക്കുള്ളതിനാലവര്‍ മാമുനിമാരെ ആദരിക്കുന്നില്ല.

യക്ഷന്മാര്‍ സ്വയം ചിരഞ്ജീവികളായി കണക്കാക്കി ജരാനരകള്‍ ബാധിച്ചവര്‍ക്കും രോഗികള്‍ക്കും മുന്നില്‍ തങ്ങളുടെ പ്രാവീണ്യം പ്രടിപ്പിച്ചു വിലസുന്നു. 

രാക്ഷസന്മാര്‍ വിഭ്രാന്തിയിലാണെപ്പോഴും. പിശാചുക്കള്‍ മറ്റുള്ളവരെ കഷ്ടപ്പെടുത്തുന്നതില്‍ താല്‍പരരാണ്. പാതാളവാസികളായ നാഗന്മാര്‍ മൂഢരും മന്ദബുദ്ധികളുമാണ്. അവര്‍ക്കെല്ലാം ജ്ഞാനമുണ്ടാവുന്നതെങ്ങിനെ?

ജീവിതമെന്ന നിസ്സാരതയ്ക്ക് പുറകെ വിറളിപിടിച്ചുഴറുന്ന മനുഷ്യര്‍ സങ്കുചിതമായ ചിന്തകള്‍ വെച്ചുപുലര്‍ത്തുന്നവരാണ്. ദുഷ്ടചിന്തകളുമായി ആസക്തിപൂണ്ടു കഴിയുകയാണവര്‍. അവര്‍ നന്മയുള്ള ഒന്നുമായും സംഗത്തിലാവാന്‍ മെനക്കെടുന്നില്ല. ദംഭും ആഡംബരഭ്രമവും ആഗ്രഹങ്ങളും അവരെ ജ്ഞാനമാര്‍ഗത്തില്‍ നിന്നും വ്യതിചലിപ്പിക്കുന്നു. ദുര്‍മന്ത്രവാദിനികളായ യോഗിനിമാര്‍ തിന്നുകുടിച്ചുമദിച്ച്   സംസ്കാരരഹിതരെപ്പോലെ അപചയിക്കുന്നു.

എന്നാല്‍ പ്രബുദ്ധതയിലെത്തിയകുറച്ചുപേര്‍ (വിഷ്ണു, ബ്രഹ്മാവ്‌, രുദ്രന്‍ മുതലായവര്‍) ദേവവൃന്ദത്തിലുണ്ട്. നേതൃനിരയില്‍ കശ്യപന്‍, നാരദന്‍, സനത്കുമാരന്മാര്‍ മുതലായവരുണ്ട്. അസുരന്മാരില്‍ ഹിരണ്യകശിപു, ബലി, പ്രഹ്ലാദന്‍ എന്നിവരും, രാക്ഷസന്മാരില്‍ വിഭീഷണന്‍, പ്രഹസ്തന്‍, ഇന്ദ്രജിത്ത് എന്നിവരും നാഗന്മാരില്‍ തക്ഷകനും പ്രബുദ്ധരായവരില്‍പ്പെടുന്നു.

മനുഷ്യരില്‍പ്പോലും പ്രബുദ്ധരായ ചിലരുണ്ട്. എന്നാലവരുടെ എണ്ണം തുലോം വിരളമാണ്. ലക്ഷക്കണക്കായ ജനങ്ങളില്‍ പ്രബുദ്ധരായവര്‍ ഒന്നോ രണ്ടോ മാത്രം! 

No comments:

Post a Comment

Note: Only a member of this blog may post a comment.