May 20, 2013

352 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 352

യത്ര പ്രാണോ ഹ്യപാനേന പ്രാണേനാപാന ഏവ ച
നിഗീര്‍ണൌ ബഹിരന്തശ്ച ദേശകാലൌ ച പശ്യ തൌ (6/25/57)

ഭുശുണ്ടന്‍ തുടര്‍ന്നു: ദേഹത്തില്‍ നിന്നും പന്ത്രണ്ടുവിരല്‍ ദൂരെ അപാനന്‍ ഉയരുന്നിടത്തേയ്ക്ക് പ്രാണനെ ഉഛ്വസിച്ചശേഷം കുംഭകം (ശ്വാസം അടക്കല്‍ ) അഭ്യസിക്കുന്നവനെ ദുഃഖങ്ങള്‍ തീണ്ടുകയില്ല. അകത്തേയ്ക്ക് വലിച്ചെടുത്ത ശ്വാസം പുറത്തേയ്ക്ക് ഉഛ്വസിക്കാനുള്ള ആവേഗം ഉണ്ടാവുന്ന കൃത്യമായ ആ ‘ഇടം’ ദര്‍ശിക്കാന്‍ സാധിക്കുന്നവനു പുനര്‍ജന്മങ്ങളില്ല.

പ്രാണാപാനന്മാര്‍ ചലനം അവസാനിപ്പിക്കുന്ന ഇടം ദര്‍ശിച്ച് ആ പ്രശാന്തതയില്‍ അഭിരമിക്കുന്നവനെ വിഷാദം ബാധിക്കുകയില്ല.

പ്രാണനെ അപാനന്‍ ദഹിപ്പിക്കുന്ന കൃത്യമായ ആ ക്ഷണം-മാത്രയെ ശ്രദ്ധയോടെ നിരീക്ഷണം നടത്തുന്ന സാധകന്റെ മനസ്സ് വീണ്ടും ഉയരുകയില്ല.  

“ശരീരത്തിന് പുറത്തും അകത്തും പ്രാണനെ അപാനന്‍ ദഹിപ്പിക്കുന്ന ആ ക്ഷണത്തെ  ശ്രദ്ധയോടെ അഭിവീക്ഷിക്കുക” എന്തുകൊണ്ടെന്നാല്‍ ആ മാത്രയില്‍ കൃത്യമായും പ്രാണന്‍ ചലനം അവസാനിപ്പിച്ചു എങ്കിലും അപാനന്‍ ചലനം ആരംഭിച്ചിട്ടുമില്ല. അതാണ് ജ്ഞാനികള്‍ അതീവ സുപ്രധാനമെന്നു കണക്കാക്കുന്ന ആയാസരഹിതമായ കുംഭകം എന്ന അവസ്ഥ. നിര്‍മലമായ അനന്താവബോധമാണത്. ഈ ആത്മാവസ്ഥയെ പ്രാപിച്ചവന് ദുഖിക്കേണ്ടിവരുന്നില്ല. 

പ്രാണന്റെയും അപാനന്റെയും ഇടയ്ക്ക് നിലകൊള്ളുന്ന അന്തര്യാമിയെ, പ്രാണനിലുള്ള അനന്താവബോധമെന്ന ആത്മാവിനെ, ഞാന്‍ ധ്യാനിക്കുന്നു.

പ്രാണന്റെയും അപാനന്റെയും ഇടയ്ക്ക് നിലകൊള്ളുന്ന അന്തര്യാമിയെ, അപാനനിലുള്ള അനന്താവബോധമെന്ന ആത്മാവിനെ, ഞാന്‍ ധ്യാനിക്കുന്നു.

പ്രാണാപാനന്മാരുടെ ചലനം നിലച്ച് പ്രശാന്തമായ ആ ഇടവേളയെ ഞാന്‍ ധ്യാനിക്കുന്നു.
അനന്താവബോധമായി ജ്ഞാനികള്‍ പറയുന്ന അതിനെ ഞാന്‍ ധ്യാനിക്കുന്നു. 

പ്രാണന്റെ പ്രാണനായ ആ ബോധത്തെ, ദേഹത്തിന്റെ നിലനില്‍പ്പിനാധാരമായ ആ ജീവന്റെ ജീവനെ ഞാന്‍ ധ്യാനിക്കുന്നു. മനസ്സിന്റെ മനസ്സും മേധാശക്തിയുടെ മേധാശക്തിയുമാണത്.
അഹംകാരത്തിന്റെ സത്തയാണത്. 

എല്ലാ വിഷയങ്ങള്‍ക്കും ആധാരമായ, എല്ലാത്തിന്റെയും എല്ലാമെല്ലാമായ, ശാശ്വതമായ ആ ബോധതലത്തെ ഞാന്‍ ധ്യാനിക്കുന്നു. 

സര്‍വ്വമാലിന്യങ്ങളും ഇല്ലാതാക്കി ഏറ്റവും ഉന്നതമായ പവിത്രതയെ പ്രദാനം ചെയ്യുന്ന ആ അവബോധത്തെ ഞാന്‍ ധ്യാനിക്കുന്നു.

പ്രാണന്റെ സഞ്ചാരമവസാനിച്ച്, എന്നാല്‍ അപാനന്‍ ഉയരും മുന്‍പ്‌ ശരീരത്തിന് പുറത്തു നാസാഗ്രത്ത് നിലകൊള്ളുന്ന ആ ബോധത്തെ ഞാനിതാ നമസ്കരിക്കുന്നു.

പ്രാണാപാനന്മാരിലെ ആര്‍ജ്ജവസ്രോതസ്സായ, ഇന്ദ്രിയങ്ങളെ സചേതനമാക്കുന്ന, അവയിലെ ചൈതന്യസത്തായ അവബോധത്തെ ഞാന്‍ നമസ്കരിക്കുന്നു.

പ്രാണായാമത്തിന്റെ എകലക്ഷ്യമായ, പ്രാണനെ പ്രവര്‍ത്തനനിരതമാക്കുന്ന, എല്ലാ കാരണങ്ങള്‍ക്കും കാരണമായ, ആന്തരകുംഭകത്തിന്റെയും ബാഹ്യകുംഭകത്തിന്റെയും സത്തയായ അനന്താവബോധത്തെ ഞാന്‍ നമസ്കരിക്കുന്നു.

ഞാനാ പരമപുരുഷനില്‍ അഭയം തേടുന്നു.

No comments:

Post a Comment

Note: Only a member of this blog may post a comment.