Jun 15, 2013

357 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 357

പരം പൌരുഷമാസ്ഥായ ബലം പ്രജ്ഞാം ച യുക്തിത:
നാഭിം സംസാരചക്രസ്യ ചിത്തമേവ നിരോധ്യയേത്  (6/29/7)

രാമന്‍ ആത്മഭാവത്തിൽ പൂര്‍ണ്ണനിമഗ്നനായി ഇരിക്കുന്നതറിഞ്ഞു വസിഷ്ഠന്‍ പെട്ടെന്ന് നിശ്ശബ്ദനായി. കുറച്ചു സമയം കഴിഞ്ഞു രാമന്‍ വ്യവഹാരിക ബോധത്തിലേയ്ക്ക് തിരികെ വന്നപ്പോൾ മുനി തന്റെ പ്രഭാഷണം തുടര്‍ന്നു.

രാമാ, ആത്മജ്ഞാനത്തിലൂടെ നീ പൂര്‍ണ്ണാവബോധം പ്രാപിച്ചിരിക്കുന്നു. ഈ സ്ഥിതിയില്‍ത്തന്നെ തുടര്‍ന്നാലും. ലോകമെന്ന ഈ മായക്കാഴ്ചയില്‍ ഇനിയൊരിക്കലും വീഴാതിരിക്കുക. ചാക്രികമായ ഈ പ്രത്യക്ഷലോകത്തില്‍ ആശയങ്ങളും, ധാരണകളും ചിന്തകളും ഇഴചേര്‍ന്നു കിടക്കുന്നതുകൊണ്ട് ജീവജാലങ്ങളുടെ ജനനമരണങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും. അവയുടെ അവസാനമായാല്‍ ലോകമെന്ന കാഴ്ചയ്ക്കും അന്ത്യമായി. ഒരുവന്‍ തന്റെ ഇഛാശക്തികൊണ്ട് ഈ ആവര്‍ത്തനചക്രത്തെ ബലമായി പിടിച്ചുനിര്‍ത്തിയാലും ചിന്തകള്‍ അവസാനിക്കാത്തിടത്തോളം അതിന്റെ ചുറ്റല്‍ അവസാനിക്കുകയില്ല.  

അതിനാല്‍ “വിവേകവിജ്ഞാനങ്ങളുടെ സഹായത്തോടെയുള്ള കഠിനപരിശ്രമത്തിലൂടെ ആ ചക്രത്തിന്റെ മകുടം (ചിന്താധാരണകള്‍ ) ബലമായി പിടിച്ചുനിര്‍ത്തണം.” ഈ പരിശ്രമമല്ലാതെ മറ്റൊരു ശ്രമവും ഇതിനുതകുകയില്ല. ദൈവീകമായ ഇടപെടലുകളെപ്പറ്റിയുള്ള തെറ്റിദ്ധാരണകളും പ്രതീക്ഷകളും  ഉപേക്ഷിക്കുക. അവ അപക്വമനസ്സിന്റെ ബാലിശമായ ചിന്തകളാണ്. അവനവന്റെ പരിശ്രമംകൊണ്ട് മാത്രമേ മനസ്സിനെ ജയിക്കാനാവൂ.

ബ്രഹ്മാവിന്റെ ചിന്താശക്തിയാണ് ഈ ലോകത്തെ സൃഷ്ടിച്ചത്. എന്നാല്‍ അത് പരമമായ സത്യമല്ല.  

പ്രകൃത്യായുള്ള സ്വാഭാവങ്ങളോടെ എങ്ങെങ്ങും കറങ്ങി നടക്കുന്ന മൂലഘടകങ്ങളില്‍ നിന്നാണ് ഇക്കാണായ ദേഹങ്ങളെല്ലാം ഉദ്ഭൂതമായത്. അതിനാല്‍ ദേഹം സ്ഥിരമായി നിലകൊള്ളുന്ന സത്താണെന്നും, സുഖദുഖങ്ങള്‍ സത്യമായ അവസ്ഥകളാണെന്നും ആരും കരുതരുത്‌..  

താന്‍ ദുരിതമനുഭവിക്കുന്നു എന്ന് സങ്കല്‍പ്പിച്ചു കരയുന്ന അജ്ഞാനിയുടെ കാര്യം ഒരു കൽപ്രതിമയുടേതിനേക്കാള്‍ കഷ്ടമാണ്. കാരണം പ്രതിമയ്ക്ക് ആ ദുരിതങ്ങള്‍ അനുഭവിക്കേണ്ടിവരുന്നില്ലല്ലോ. പ്രതിമയെ ജരാനരകളോ മരണമോ ബാധിക്കുകയുമില്ല. ഒരു പ്രതിമ ഇല്ലാതാകണമെങ്കില്‍  ആരെങ്കിലും അതിനെ നശിപ്പിക്കണം. എന്നാല്‍ മനുഷ്യദേഹമോ, മരിക്കുമെന്നുറപ്പാണ്. പ്രതിമയെ നന്നായി കാത്തു സൂക്ഷിച്ചാല്‍ അതേറെക്കാലം നിലനില്‍ക്കും. എന്നാല്‍ ദേഹം എത്ര സൂക്ഷിച്ചാലും അനുനിമിഷം അപചയിച്ചുകൊണ്ടേയിരിക്കും. അതിനാല്‍ ചിന്താധാരണകള്‍ കൊണ്ട് നിര്‍മ്മിച്ച ദേഹത്തെക്കാള്‍ എന്തുകൊണ്ടും മേന്മയേറിയതാണ് ഒരു പ്രതിമയുടെ വാഴ്വ്.

അങ്ങിനെയുള്ള മനുഷ്യദേഹത്തെപ്രതി ആരാണ് പ്രത്യാശകള്‍ വെച്ചുപുലര്‍ത്തുക? ദേഹം ശരിക്കും പറഞ്ഞാല്‍ സ്വപ്നത്തിലുള്ള ദേഹത്തേക്കാള്‍ നികൃഷ്ടമാണ്. കാരണം സ്വപ്നദേഹം ചെറിയൊരു സമയം മാത്രമല്ലേ നിലനില്‍ക്കുന്നുള്ളൂ? അതിനു നീണ്ടദുരിതങ്ങള്‍ ഒന്നും അനുഭവിക്കേണ്ടി വരുന്നില്ല. എന്നാല്‍ ജാഗ്രദ്ശരീരം ഉണ്ടായതുതന്നെ സുദീര്‍ഘമായി വെച്ചുപുലര്‍ത്തിക്കൊണ്ടിരുന്ന ആശയധാരണകള്‍ മൂലമാണ്. നീണ്ട ദുരിതങ്ങളാല്‍ പീഢിപ്പിക്കപ്പെടാനാണ് അതിനു വിധി. ദേഹം ഉണ്മയാണോ അല്ലയോ എന്ന് ചിന്തിക്കുമ്പോഴും ഒന്നുറപ്പാണ്- ദേഹം ചിന്താധാരണകളുടെ സന്തതിയാണ്. അപ്പോള്‍പ്പിന്നെ അതിനെച്ചൊല്ലി ദുഖിക്കേണ്ടതില്ല.
 
ഒരു പ്രതിമ ഉടയുമ്പോള്‍ ജീവന്‍ നഷ്ടമാവുന്നില്ല. അതുപോലെ ചിന്താധാരണകളുടെ ഫലമായുണ്ടായ ദേഹം ഇല്ലാതെയാവുമ്പോള്‍ ഒന്നും നഷ്ടമാവുന്നില്ല. രോഗം ഭേദമാവുമ്പോള്‍ കണ്ണില്‍ ദീനമുള്ളയാളുടെ കാഴ്ചയില്‍ നിന്നും ‘രണ്ടാം ചന്ദ്രന്‍’ മാഞ്ഞുപോയാലെന്നപോലെയാണിത്‌. .

ആത്മാവ് അനന്താവബോധമാണ്. അതിനു നാശമോ ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങളോ ഇല്ല.   

No comments:

Post a Comment

Note: Only a member of this blog may post a comment.