Dec 15, 2014

677 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 677

ചിന്നിദ്രായാ: സ്വപ്നമയോ ഭാഗശ്ചിത്തമുദാഹൃതം
തദേവ മുച്യതേ ഭൂതം ജീവോ ദേവസസുരാദിദൃക് (6.2/186/28)
വസിഷ്ഠന്‍ തുടര്‍ന്നു: സൃഷ്ടിയാദ്യത്തില്‍ എന്തൊക്കെ സ്വപ്നസമാനമായ മൂര്‍ത്തീകരണങ്ങള്‍ അനന്തബോധത്തില്‍ ഉല്‍പ്പന്നമായോ അവയെല്ലാം ഇന്നും അങ്ങിനെതന്നെ നിലനിന്നു പോരുന്നുണ്ട്. എന്തൊക്കെയായാലും ബോധം അഛേദ്യമാണ്, അതീവസൂക്ഷ്മവുമാണ് അതിനാല്‍ അതില്‍ ഇപ്പോഴും  വൈവിദ്ധ്യങ്ങള്‍ ഉണ്ടായിട്ടില്ല.
സൃഷ്ടി, സ്ഥിതി, വിലയനം എന്നിവ ജ്ഞാനിയുടെ ദൃഷ്ടിയില്‍ നിലനില്‍പ്പുള്ള കാര്യങ്ങളേയല്ല. അനന്തബോധം അദ്വയമാണെങ്കിലും അതില്‍ രണ്ടുതരം അനുഭവങ്ങള്‍ ഉള്ളതായി തോന്നുന്നു. ഒന്ന്, സ്വപ്നസമാനമായ വൈവിദ്ധ്യത, അല്ലെങ്കില്‍ പരാധീനത; രണ്ട് സുഷുപ്തിയവസ്ഥ അല്ലെങ്കില്‍ മുക്തിപദം.

അനന്തബോധം തന്നെയാണ് ‘ഇത് സൃഷ്ടി’, ‘ഇത് സംഹാരം’, ‘ഇത് ജാഗ്രദ്’, ‘ഇത് സ്വപ്നം’, എന്നിങ്ങിനെയുള്ള അവസ്ഥകളെ അവബോധിക്കുന്നത്. 

അനന്തബോധത്തെ സുദീര്‍ഘമായ സുഷുപ്തിയുടെ സാന്ദ്രതയായി കണക്കാക്കിയാല്‍ മനസ്സ് സ്വപ്നം പോലെയാണ്. സ്വയം ദേവനായും അസുരനായും മാറുന്നതും ഇത്തരം നാനാത്വഭാവങ്ങളില്‍ നിന്നും ഒരുവനെ കരകയറ്റുന്നതും മനസ്സാണ്.

ഈ സത്യം തിരിച്ചറിയുമ്പോള്‍ സ്വപ്നരഹിതമായ സുഷുപ്തിയുടെ സാന്ദ്രമായ അവസ്ഥയില്‍ എത്തിച്ചേരുന്നു. മുക്തി ലക്ഷ്യമായുള്ളവര്‍ക്ക് ഇതാണ് മുക്തി.

മനുഷ്യന്‍, ദേവന്‍, അസുരന്‍, മരങ്ങള്‍, മലകള്‍, പിശാചുക്കള്‍, പക്ഷികള്‍, പുഴുക്കള്‍, ഇതെല്ലാം മനസ്സാണ്. സൃഷ്ടാവ് മുതല്‍ തൂണുകള്‍ വരെയുള്ള വൈവിദ്ധ്യമാര്‍ന്ന വസ്തുക്കളെല്ലാം മനസ്സാണ്. മുകളില്‍ വിഹായസ്സിനെ കാണുന്നത് മനസ്സാണ്. അനന്തബോധത്തിന്റെ ചടുലചാലകമായ ഭാവമാണ് മനസ്സ്. 
 
അങ്ങിനെ വിശ്വമെന്ന ധാരണ അനന്തബോധത്തില്‍ ഉയര്‍ന്നുവരുമ്പോള്‍ മനസ്സാണ് ഇതിനെയെല്ലാം ഉണ്ടാക്കിയതെന്ന് നാം ചിന്തിക്കുന്നു. ജീവന്‍ എന്ന് പറയുന്നതും മനസ്സിനെയാണ്‌. ആദിയന്തങ്ങള്‍ ഇല്ലാത്ത ഒരു പ്രഹേളികയാണത്. കുടവും കലവും ഒരിടത്ത് വയ്ക്കുമ്പോള്‍ അവയിരിക്കുന്ന വിഹായസ്സിനു പരിമിതികള്‍ ഉണ്ടാവുന്നില്ല. അത് ദേഹങ്ങളെ സ്വീകരിക്കുന്നു, ഉപേക്ഷിക്കുന്നു.
 
എന്നാല്‍ അത് സ്വയം തന്റെ സഹജഭാവത്തെ തിരിച്ചറിയുമ്പോള്‍ ഭൌതീകദേഹമെന്ന വിഭ്രാന്തി അവസാനിക്കുന്നു. മനസ്സെന്നത് ഒരണുവിന്റെ ഏറ്റവും ചെറിയ കണം എന്നതുപോലെയാണ്. മനസ്സാണ് വ്യക്തിത്വം, അല്ലെങ്കില്‍ ജീവനാകുന്നതും. അതുകൊണ്ട് ലോകമെന്ന സൃഷ്ടി നിലകൊള്ളുന്നത് ഈ വ്യക്തിയിലാണ്, ജീവനിലാണ്. എന്തെല്ലാം വസ്തുക്കളെ വിവക്ഷിച്ചറിഞ്ഞാലും അവയെല്ലാം മനസ്സ് തന്നെയാണ്. സ്വപ്നവസ്തുക്കള്‍ മനസ്സാണ്. വ്യക്തി അല്ലെങ്കില്‍ ജീവന്‍ മനസ്സ് മാത്രമാണ്. ലോകമെന്ന കാഴ്ചയും ആത്മാവും രണ്ടല്ല. അവതമ്മില്‍ വ്യത്യാസമേതുമില്ല.


ഈ ലോകത്ത് കാണുന്ന എല്ലാ പദാര്‍ത്ഥങ്ങളും ശുദ്ധബോധമാണ്. ബോധവിഭിന്നമായി ഉള്ളത് സ്വപ്നദൃശ്യംപോലെ കാണുന്ന ഭാവന, അല്ലെങ്കില്‍ സങ്കല്‍പ്പധാരണകള്‍ മാത്രമാണ്. സ്വര്‍ണ്ണത്തില്‍ ‘വളയെ’ കാണുന്നതുപോലെയാണത്. അനന്തബോധത്തില്‍ അത്തരം ഒരു ധാരണ ഉദിച്ചുയരുമ്പോള്‍ അത് വിശ്വമായി പ്രഭാസിക്കുന്നു. ഈ പ്രതിഭാസത്തിനെ സങ്കല്‍പ്പം, ധാരണ, ആശയം എന്നെല്ലാമുള്ള വാക്കുകളാല്‍ വിവിധതരത്തില്‍ ആളുകള്‍ വിവരിക്കുന്നു.   

676 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 676

കിലേദം ഭ്രാന്തിമാത്രാത്മ വിശ്വം ബ്രഹ്മേതി ഭാത്യജം
ഭ്രാന്തിര്‍ബ്രഹ്മൈവ ച ബ്രഹ്മ ശാന്തമേകമനാമയം (6.2/186/3)

വസിഷ്ഠന്‍ കുന്ദദന്തനോടു ചോദിച്ചു: ഈ പ്രഭാഷണം ശ്രവിച്ചിട്ട് അങ്ങെന്താണ് മനസ്സിലാക്കിയത്?
കുന്ദദന്തന്‍ പറഞ്ഞു: മനസ്സിനെ കീഴടക്കുന്നതാണ് എല്ലാ സംശയങ്ങളെയും ഇല്ലാതാക്കാനുള്ള ഏകമാര്‍ഗ്ഗം. എന്നില്‍ ഉണര്‍വായിരിക്കുന്ന അറിവിന്‌ യാതൊരുവിധത്തിലുമുള്ള വൈരുദ്ധ്യങ്ങളും ഇല്ലാത്തതിനാല്‍ എന്റെ മനസ്സ് പ്രശാന്തമായിരിക്കുന്നു. സംശയങ്ങള്‍ ഒഴിഞ്ഞുപോയിരിക്കുന്നു. പരമമായ അവസ്ഥയിലാണ് ഞാനിപ്പോള്‍ വിരാജിക്കുന്നത്.
അനന്തബോധമാണ് അനന്തവിഹായസ്സില്‍ ലോകമായി നിലകൊള്ളുന്നതെന്ന് അങ്ങില്‍ നിന്നും ഞാന്‍ പഠിച്ചു. എല്ലാമെല്ലാം എല്ലാറ്റിലും എല്ലാമായി എന്നെന്നേയ്ക്കും നിലനില്‍ക്കുന്നു. ഒരു കടുകുമണിയില്‍ വിശ്വം ഉള്‍ക്കൊള്ളുന്നു. എന്നാല്‍ സത്യം വെളിവാകുമ്പോള്‍ കടുകുമണിയില്‍ വിശ്വം നിലനില്‍ക്കുന്നില്ല.

ഒരു ഗൃഹത്തില്‍ വിശ്വമാകെ നിലകൊള്ളുന്നു. എന്നാല്‍ ആ ഗൃഹം സ്വയം  ശുദ്ധനിശ്ശൂന്യമാണ്.  
ഇവയൊക്കെയായി കാണപ്പെടുന്നതും അനുഭവപ്പെടുന്നതും ബ്രഹ്മം അല്ലെങ്കില്‍ അനന്തബോധമാണ്.

വസിഷ്ഠന്‍ തുടര്‍ന്നു: എത്ര അത്ഭുതകരം! ഈ മഹാന്‍ പ്രബുദ്ധതയെ പ്രാപിച്ചിരിക്കുന്നു. ഈ ലോകം ബ്രഹ്മമാണെന്ന സത്യം ഇദ്ദേഹം സാക്ഷാത്ക്കരിച്ചിരിക്കുന്നു.

 “ബ്രഹ്മത്തെ ലോകമായി കാണുന്നത് വിഭ്രമം മാത്രമാണ്. എന്നാല്‍ ഈ വിഭ്രമം പോലും പരബ്രഹ്മമാകുന്നു. അത് അനന്തമായ പ്രശാന്തിയാണ്”

എന്ത്, എവിടെ, എപ്പോള്‍, എങ്ങിനെയൊക്കെയുണ്ടോ, അവയെല്ലാം അപ്രകാരം തന്നെ ഇരുന്നുകൊള്ളട്ടെ അനന്തബോധം എന്ത് ഭാവന ചെയ്യുന്നുവോ അതങ്ങിനെയായിത്തീരുന്നു.

അനന്തബോധത്തിലെ ഒരണുവില്‍ വിശ്വമാകെ ഉള്‍ക്കൊള്ളുന്നു. അപ്പോള്‍ ഒരണു എന്നത് വിശ്വം തന്നെയാണ്. അനന്തബോധം അവിഭാജ്യമത്രേ. ഈ സത്യം ഉണര്‍വാകുമ്പോള്‍ ജനന മരണ ബന്ധനങ്ങള്‍ എല്ലാം അവസാനിച്ച് പൂര്‍ണ്ണമുക്തി കൈവരുന്നു.

സ്വയം താനായിത്തന്നെ നിന്നാലും. അങ്ങിനെ ആകുലതകളില്‍ നിന്നും സ്വതന്ത്രനാകാം. നീയാണ് പ്രതീതവല്‍ക്കരിക്കുന്ന, കാണുന്ന വസ്തു. ദൃഷ്ടാവും നീ തന്നെ. നീയാണ് ബോധം. നീയാണ് ജഡം. നീ എല്ലാമാണ്. എന്നാൽ നീ ഒന്നുമല്ല.

ബ്രഹ്മം ബ്രഹ്മത്തിലാണ് സ്ഥിതിചെയ്യുന്നത്.

ബ്രഹ്മം, വസ്തുപ്രപഞ്ചം എന്നിങ്ങിനെ രണ്ടു വസ്തുക്കള്‍ ഇല്ല. ആകാശവും ശൂന്യതയും എന്നുപറയുന്നതുപോലെയാണവ.

നിദ്രാവേളയില്‍ ബുദ്ധിയുള്ള മനുഷ്യന്‍ ചൈതന്യരഹിതനായി ജഡം പോലെ കിടക്കുന്നു. അതുപോലെ അനന്തബോധം സൃഷ്ടിയിലെ ജഡവസ്തുക്കളായി കാണപ്പെടുന്നു. എന്നാല്‍ ഉറങ്ങുന്നയാള്‍ ഉണര്‍ന്നു കര്‍മ്മോന്മുഖനാവുന്നതുപോലെ അനന്തബോധം ചൈതന്യവത്തായ വസ്തുക്കളാകുന്നുമുണ്ട്. ആ മനുഷ്യന്‍ മുക്തിപദം പ്രാപിക്കുന്നതുവരെ സൃഷ്ടിയെന്ന ഈ നീണ്ട സ്വപ്നം തുടരുകതന്നെ ചെയ്യും.

അനന്തബോധത്തില്‍ സഹജമായുള്ള അവബോധം കാരണമാണ് അത് സ്വയം ചൈതന്യരഹിതമായ, ചലന രഹിതമായ ജഡമാണെന്നു കരുതുന്നത്. എന്നാല്‍ ഇതേ അനന്തബോധമാണ് മറ്റൊരിടത്ത് അത് സ്വയം ചൈതന്യവത്തായും ചാലകമായും ഭവിക്കുന്നത്.

ഒരേ ദേഹത്തില്‍ത്തന്നെ  സചേതനവും താരതമ്യേന അചേതനവുമായ അവയവങ്ങള്‍ (നഖം മുതലായവ) ഉള്ളതുപോലെ ഈ സൃഷ്ടിയിലെ ചൈതന്യവത്തും അല്ലാത്തതുമായ വസ്തുക്കള്‍ ചേര്‍ന്നാല്‍ അനന്തബോധത്തിന്റെ ദേഹമായി.  

675 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 675

അപൂര്‍വ്വം ദൃശ്യതേ സര്‍വം സ്വപ്നേ സ്മരണം യഥാ
പ്രാഗ്ദൃഷ്ടം ദൃഷ്ടമിത്യേവ തത്രൈവാഭ്യാസത: സ്മൃത: (6.2/184/40)
കുന്ദദന്തന്‍ പറഞ്ഞു: ഒരുവനില്‍ സ്മരണയുണ്ടാവുന്നത് പൂര്‍വ്വാനുഭവങ്ങള്‍ അവന്റെ ബോധത്തില്‍ നിന്നും ഓര്‍ത്തെടുക്കാന്‍ കഴിയുമ്പോഴാണ്. സൃഷ്ടിയുടെ സമാരംഭത്തില്‍ ആരുടെ സ്മരണകളാണ് ഈ വിശ്വമായി വികസ്വരമായിത്തീര്‍ന്നത്?
മുനി പറഞ്ഞു: “ഒരുവന്‍ തന്റെ മരണത്തെ സ്വപ്നം കാണുന്നതുപോലെ എല്ലാം കാണുന്നതിനും അനുഭവിക്കുന്നതിനും പൂര്‍വ്വാനുഭവം വേണമെന്നില്ല. ‘ഞാനിത് മുന്‍പ് കണ്ടിട്ടുണ്ടല്ലോ’ എന്ന തോന്നല്‍ ആവര്‍ത്തിക്കുമ്പോള്‍ അത് സ്മരണയായിത്തീരുന്നു.”

ഒരുവന്റെ ബോധാകാശത്ത്‌ സങ്കല്‍പ്പസൃഷ്ടികള്‍ ഉലപ്പന്നമാവുമ്പോള്‍ അത് സത്യമോ മിഥ്യയോ എന്നെങ്ങിനെ പറയാനാകും? സ്വപ്നം മുതലായ അനുഭവങ്ങള്‍ പോലും ബോധത്തിന്റെ കൃപയാല്‍ അനുഭവമാകുന്നവയാണ്. അപ്പോള്‍പ്പിന്നെ ഈ ശുദ്ധബോധത്തിന് സ്മരണയില്‍ നിന്നെടുത്ത് വിക്ഷേപിച്ചതുപോലെ ഈ വിശ്വത്തെ പ്രത്യക്ഷമാക്കാന്‍ എങ്ങിനെയാണ് സാധിക്കുക?

ദീര്‍ഘനിദ്രയുടെ അന്ത്യത്തില്‍ സ്വപ്നം കാണുന്നതുപോലെ അനന്തബോധത്തില്‍ മൂന്നുലോകങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. ലോകമെന്നു പറയുന്ന വസ്തു ശുദ്ധശൂന്യം മാത്രമാണ്.എന്താണ്, എന്തിലാണ്, എന്തില്‍നിന്നുമാണ് നിലനില്‍ക്കപ്പെടുന്ന വസ്തുക്കളെന്തോ അവയെല്ലാം എല്ലായ്പ്പോഴും നിലകൊള്ളുന്നത്?

ഇനി എഴുന്നേല്‍ക്കൂ. ഉചിതകര്‍മ്മങ്ങള്‍ നടക്കട്ടെ. ഞാന്‍ എന്റെ ധ്യാനസപര്യ തുടരാന്‍ പോവുന്നു. ധ്യാനത്തിന്റെ അഭാവത്തില്‍ ദുഖവുമായുള്ള സമ്പര്‍ക്കത്തിനു സാധ്യതയുണ്ട്.

കുന്ദദന്തന്‍ പറഞ്ഞു: ഇത്രയും പറഞ്ഞു മുനി കണ്ണുകളടച്ചു ധ്യാനനിമഗ്നനായി. അദ്ദേഹത്തിന്‍റെ പ്രാണവായുവും മനസ്സും ക്രമേണ മന്ദഗതിയിലായി നിശ്ചലമായിത്തീര്‍ന്നു. വരച്ചുവെച്ച ചിത്രപടമെന്നപോലെ അദ്ദേഹമവിടെ നിലകൊണ്ടു. ഞങ്ങള്‍ അദ്ദേഹത്തോട് സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം ഞങ്ങളെ കേട്ടില്ല. അദ്ദേഹത്തെ പിരിയാന്‍ ഞങ്ങള്‍ക്ക് വിഷമമുണ്ടായിരുന്നു.

അവിടം വിട്ടു ഞങ്ങള്‍ സാവധാനം വീട്ടിലെത്തി. അപ്പോള്‍ മറ്റ് ഏഴു സഹോദരന്മാരുടേയും ദേഹവിയോഗം കഴിഞ്ഞിരുന്നു. എന്റെ സുഹൃത്തായ എട്ടാമന്‍ മാത്രമേ ജീവിച്ചിരിപ്പുള്ളൂ. 
കുറച്ചു കഴിഞ്ഞ് അദ്ദേഹവും മരിച്ചു. ഞാന്‍ ദുഖിതനായി വീണ്ടും കദംബവൃക്ഷച്ചുവട്ടിലെ മുനിയെ സമീപിച്ചു. അദ്ദേഹം സമാധിയിലായിരുന്നു. മൂന്നുമാസക്കാലം അവിടെ കാത്തുനിന്നപ്പോഴാണ് അദ്ദേഹം കണ്ണ് തുറന്നത്.

എന്റെ പ്രാര്‍ത്ഥനയ്ക്ക് ഉത്തരമായി അദ്ദേഹം പറഞ്ഞു: ഞാന്‍ ധ്യാനത്തിലും സമാധിയിലും പൂര്‍ണ്ണമായും സമര്‍പ്പിതനാണ്‌. ഒരു നിമിഷംപോലും അതില്‍ നിന്നും വിട്ടുനില്‍ക്കാന്‍ എനിക്കാവില്ല. സത്യം സുവിദിതമാകണമെങ്കില്‍ അത് വീണ്ടും വീണ്ടും കേള്‍ക്കണം, ആയത് ആവര്‍ത്തിച്ച് ധ്യാനിച്ചുറപ്പിക്കുകയും വേണം. 

എന്താണ് നീ ചെയ്യേണ്ടതെന്ന് ഞാന്‍ പറയാം. നീ അയോദ്ധ്യയിലേയ്ക്ക് പോവുക. അവിടെ ദശരഥന്‍ എന്നുപേരായ ഒരു രാജാവുണ്ട്. അദ്ദേഹത്തിന്‍റെ പുത്രനാണ് രാമന്‍. രാജഗുരുവായ വസിഷ്ഠന്‍ അവിടെ രാജസഭയില്‍ ആത്മജ്ഞാന സംബന്ധിയായ ഒരു പ്രഭാഷണം ചെയ്യുന്നുണ്ട്. അത് പോയി കേള്‍ക്കുക. നിനക്ക് പരമപ്രശാന്തി കൈവരും.

ഇത്രയും പറഞ്ഞു മഹര്‍ഷി വീണ്ടും സമാധിയിലേയ്ക്ക് മടങ്ങി. അങ്ങിനെയാണ് ഞാന്‍ ഇവിടെ വരാനിടയയത്.


രാമന്‍ ചോദിച്ചു: ആ കുന്ദദന്തന്‍ ഇതാ ഇവിടെ എന്റെയടുക്കല്‍ ഇരിക്കുന്നു.! മോക്ഷപ്രദായിയായ ഈ പ്രഭാഷണം ശ്രദ്ധാപൂര്‍വ്വം കേള്‍ക്കുകയാല്‍ അദ്ദേഹത്തിലെ സംശയങ്ങള്‍ ഇല്ലാതായിരിക്കുന്നു !.

674 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 674

സംകല്‍പസ്യ വപുര്‍ബ്രഹ്മ സംകല്‍പകചിദാകൃതേ:
തദേവ ജഗതോ രൂപം തസ്മാദ് ബ്രഹ്മാത്മകം ജഗത് (6.2/184/19)

കുന്ദദന്തന്‍ ചോദിച്ചു: എങ്ങിനെയാണ് എട്ടു ലോകങ്ങള്‍ ഒരു ഗൃഹത്തില്‍ നിലനില്‍ക്കുക?
മുനി പറഞ്ഞു: അനന്തബോധം സര്‍വ്വവ്യാപിയായതിനാല്‍ അത് എല്ലാടവും, എല്ലാത്തരത്തിലും പ്രഭാസിക്കുന്നു. ആത്മാവ് ലോകങ്ങളെ അന്തരാ ദര്ശിക്കുകയാണ് ചെയ്യുന്നത്.
കുന്ദദന്തന്‍ വീണ്ടും ചോദിച്ചു: ഒരേയൊരു ഭഗവാനില്‍ ആരാണ്, എന്താണ് അനന്തബോധം? എന്താണ്‌ ലോകത്ത് വൈവിദ്ധ്യത (നാനാത്വം) സത്യമെന്നപോലെ നിലനില്‍ക്കാന്‍ കാരണം?
മുനി പറഞ്ഞു: ഒരേയൊരു ബോധാമേയുള്ളൂ. അത് അനന്തമാണ്‌.പരമ പ്രശാന്തതയാണ്. അതില്‍ നാനാത്വം ഇല്ലേയില്ല. എങ്കിലും വൈവിദ്ധ്യത അനുഭവപ്പെട്ടേക്കാം. ഉണ്ടെന്നു തോന്നുന്ന ഈ വൈവിദ്ധ്യത വെറും മിഥ്യയാണ്. സുഷുപ്തിയും സ്വപ്നവുംപോലെയാണത്.

ചലനം ഉണ്ടെന്നു തോന്നിയാലും ചലനം ഇല്ല. മലകള്‍ മലകളല്ല. സ്വപ്നത്തിലെന്നപോലെ ആത്മാവിന്റെ സഹജഭാവം മാത്രമേ സത്യമായുള്ളൂ. 

ആ സഹജഭാവം പോലും നിലനില്‍ക്കുന്നതല്ല. അതിനാല്‍ വൈവിദ്ധ്യമാര്‍ന്ന വസ്തുക്കള്‍ക്കും നിലനില്‍പ്പില്ല. അനന്തബോധത്തില്‍ ആദ്യം സങ്കല്‍പ്പജന്യമായതെന്തോ അത് മാത്രമാണ് നിലനില്‍ക്കുന്നതെന്ന് തോന്നുന്നു. ഈ സങ്കല്പം പോലും സത്യമല്ല. കാരണം അനന്തബോധം മാറ്റമില്ലാതെ ഇപ്പോഴും നിലകൊള്ളുന്നു. പൂക്കളില്‍, ഇലകളില്‍, പഴങ്ങളില്‍, തൂണുകളില്‍, മരങ്ങളില്‍, എന്നുവേണ്ട എല്ലാറ്റിലും പരമപുരുഷന്‍ 'തത്' ആയി നിലകൊള്ളുന്നു.

പരമപുരുഷന്‍, വിശ്വം എന്നെ പദങ്ങളെ തുല്യാര്‍ത്ഥപദങ്ങളായി അറിയുക. ആത്മജ്ഞാനസംബന്ധികളായ ശാസ്ത്രഗ്രന്ഥങ്ങളുടെ അദ്ധ്യയനം സത്യത്തെ വെളിവാക്കിത്തരുന്നു. അതാണ് മുക്തി.

“ധാരണകളുടെയും ചിന്താധാരകളുടെയും പിറകിലുള്ള സത്ത, ബ്രഹ്മം അല്ലെങ്കില്‍ അനന്തമായ ബോധമാണ്. അത് തന്നെയാണ് ലോകമെന്ന കാഴ്ചയ്ക്ക്, വിശ്വത്തിന്, പിറകിലുള്ള സത്ത. അതിനാല്‍ ലോകം ബ്രഹ്മമാകുന്നു.”

വ്യാഖ്യാനങ്ങള്‍, വ്യഖ്യാനങ്ങള്‍ക്കതീതമായവകള്‍, യമനിയമാദികള്‍, അസ്തിത്വ-അനസ്തിത്വങ്ങള്‍, നിശ്ശ്ബ്ദതയും ശബ്ദമുഖരിതാവസ്ഥയും, ജീവന്‍, ആത്മാവ്, എല്ലാമെല്ലാം ബ്രഹ്മമാകുന്നു. സത്താണ് ആപേക്ഷിക-അസത്തായി കാലനിബദ്ധമായി കാണപ്പെടുന്നത്.   

ഇതെല്ലാം ബ്രഹ്മം തന്നെയാകുമ്പോള്‍ എന്താണ് കരണീയം? എന്താണ് സംത്യജിക്കാനും മറ്റുമുള്ളത്?
ഒരുറക്കത്തില്‍ സുഷുപ്തിയും അനേകം സ്വപ്നങ്ങളും ഉണ്ടാകുന്നു. അതുപോലെ ഒരവിഭാജ്യബോധത്തില്‍ എണ്ണമറ്റ പ്രകടിതഭാവങ്ങള്‍ ഉല്‍പ്പന്നമാകുന്നു. അതീവ സൂക്ഷ്മമായ ശുദ്ധബോധം തന്നെയാണിതെല്ലാം. കാണുന്നുവെന്ന് തോന്നുന്നുവെങ്കിലും അദൃശ്യമാണത്. 

ബ്രഹ്മാ വിഷ്ണു മഹേശ്വരന്മാര്‍ അടങ്ങുന്ന വിശ്വം മുഴുവനും സ്വപ്നസദൃശമത്രേ. ആ ഏകവും അദ്വയവുമായ ബോധസമുദ്രത്തില്‍ ആനന്ദവും, ദുഖവുമെല്ലാം ഉയര്‍ന്നു പൊങ്ങുന്ന ബുദ്ബുദങ്ങളാകുന്നു. കാഴ്ച്ചയ്ക്ക് കുഴപ്പമുള്ളവന്‍ ആകാശത്ത് വിചിത്രമായ വസ്തുക്കളെ കാണുന്നതുപോലെ അജ്ഞാനിയ്ക്ക് ലോകം കാണാകുന്നു.

സൃഷ്ടാവായ ബ്രഹ്മാവിന്റെ, അതായത് ലോകക്രമമെന്ന സമഷ്ടിയുടെ സങ്കല്‍പ്പത്തിലാണ് വിശ്വം നിലനില്‍ക്കുന്നത്

Dec 13, 2014

673 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 673

വരപ്രദാനം വരദൈര്‍വരദാനാം വരാര്‍ത്ഥിഭി:
യദാ സുചിരമഭ്യസ്തം വരാണാം സാരതാ തദാ (6.2/183/33)

മുനി തുടര്‍ന്നു: ശാപങ്ങള്‍ വീണ്ടും ഇങ്ങിനെ പറയും:വരദാനം ചെയ്യുന്ന ബോധം വരം നല്‍കുന്നയാളിലൂടെ വരം ലഭിക്കുന്നയാളിന്റെയുള്ളില്‍ ‘എനിയ്ക്ക് വരം ലഭിച്ചു’ എന്ന ധാരണയുണ്ടാക്കുന്നു. അതേ ബോധം വരങ്ങള്‍ക്ക് ഉചിതമായ ഫലങ്ങളെയും രൂപങ്ങളെയും ഉണ്ടാക്കുന്നു.

“അതിനാല്‍ വരം നല്‍കുന്നയാളുടെ വരദാനമെന്ന പ്രവൃത്തിയും അത് ലഭിക്കാനായി പ്രയത്നിച്ചയാള്‍ വരം സ്വീകരിക്കുന്നതും ബോധത്തില്‍ സുദൃഢമായി നിലകൊള്ളുന്നതിനാല്‍ അവ അവരുടെ സഹജഭാവത്തിന്റെ ഭാഗം തന്നെയാകുന്നു.”

അതിനാല്‍ അവരെ വെല്ലുക ഞങ്ങള്‍ക്ക് അസാദ്ധ്യമാണ്. ശുദ്ധവസ്തു ആശുദ്ധവസ്തുവിനെ എക്കാലത്തും വിജയിച്ചിട്ടേയുള്ളൂ. 

വരങ്ങളും ശാപങ്ങളും തുല്യശക്തിയില്‍ ഇരുന്നാല്‍ പാലില്‍ വെള്ളം ചേര്‍ക്കുന്നതുപോലെ അവ രണ്ടും ചേര്‍ന്ന് വ്യത്യസ്തഫലങ്ങള്‍ ഉണ്ടാക്കുന്നു എന്നു മാത്രം. സ്വപ്നത്തിലെ അനുഭവത്തിനു സമാനമാണിവ. ഭഗവാനേ, ഞങ്ങളെ പോകാന്‍ അനുവദിച്ചാലും.

ശാപങ്ങള്‍ പിന്‍വാങ്ങും. എങ്കിലും മറ്റൊരു സാഹചര്യം അവിടെ സംജാതമാകും. ആ സഹോദരന്മാരുടെ ആത്മാക്കള്‍ വീട് വിട്ടു പോവുകയില്ല എന്ന വരം ഭാര്യമാര്‍ക്ക് ലഭിച്ചിരുന്നുവല്ലോ. അതിപ്പോള്‍ അവര്‍ക്ക് ശാപമാണ്. കാരണം ലോകചക്രവര്‍ത്തിപദം എന്ന വരത്തിനെതിരായി വര്‍ത്തിക്കുന്ന ഒരു ശാപമാണല്ലോ അത്? ഈ തര്‍ക്കത്തിലും ഒരു തീരുമാനം കണ്ടെത്താന്‍ ബ്രഹ്മാവിനെ അവര്‍ സമീപിക്കും.

ബ്രഹ്മാവപ്പോള്‍ പറയും: ബാഹ്യമായി ഈ രണ്ടു വരങ്ങളും പരസ്പര വിരുദ്ധമെന്ന് തോന്നിയാലും അവ രണ്ടും നേരത്തെ തന്നെ നടപ്പിലാക്കി കഴിഞ്ഞിരിക്കുന്നു.

എട്ടു സഹോദരന്മാര്‍ അവരുടെ സ്വഗേഹങ്ങളില്‍ നിവസിക്കുന്നു. അവര്‍ ലോകത്തിന്റെ ചക്രവര്‍ത്തിമാരായി വിരാജിക്കുകയും ചെയ്യുന്നു. അവരുടെ ഭൌതീക ശരീരം ഇപ്പോള്‍ ഇല്ലല്ലോ.

അപ്പോള്‍ വരങ്ങള്‍ ബ്രഹ്മാവിനോട് ചോദിക്കും: ഒരേയൊരു ഭൂമിയേയുള്ളൂ എന്ന് ഞങ്ങള്‍ കേട്ടിരിക്കുന്നു. അപ്പോള്‍പ്പിന്നെ എങ്ങിനെയാണ് എട്ടുപേര്‍ക്കും അവരവരുടെ ഗേഹങ്ങളില്‍ പാര്‍ത്തുകൊണ്ട് ചക്രവര്‍ത്തിമാരാകാന്‍ കഴിയുക?
 
ബ്രഹ്മാവ്‌ പറയും: നിങ്ങളുടെയും എന്റെയും ലോകങ്ങള്‍ ശുദ്ധശൂന്യതയാണ്. അവ ഏറ്റവും സൂക്ഷ്മമായ അണുവിനുള്ളില്‍ സ്വപ്നസമാനമായ അനുഭവമായി നമ്മില്‍ കുടികൊള്ളുകയാണ്. അതിനാല്‍ ഈ എട്ടുപേരും അവരവരുടെ ലോകങ്ങള്‍ അവരുടെ ഗൃഹങ്ങളില്‍ അനുഭവിക്കുന്നു എന്നതില്‍ അത്ഭുതപ്പെടാന്‍ എന്താണുള്ളത്?

മരണശേഷം ഈ ലോകം മനസ്സില്‍ അറിയുന്നത് ഘനസാന്ദ്രമായ നിശ്ശൂന്യതയായാണ്.
ഓരോ അണുവിലും വിശ്വം മുഴുവനും പ്രഭാസിക്കുന്നു. അപ്പോള്‍പ്പിന്നെ ഒരു ഗൃഹത്തിലെ കാര്യം പറയാനില്ല. ഉള്ളതെല്ലാം അനന്തമായ ബോധം മാത്രമാണ്. ലോകമെന്നത വെറും മിഥ്യ.
ഇത് കേള്‍ക്കുമ്പോള്‍ വരങ്ങള്‍ തെറ്റിദ്ധാരണകള്‍ അകന്നു ബ്രഹ്മാവിനെ വണങ്ങി അവരുടെ സൂക്ഷ്മലോലമായ ആസ്തിത്വങ്ങളിലേയ്ക്ക് മടങ്ങും. അപ്പോള്‍ ആ നിമിഷം പരസ്പരം അറിയാതെ എട്ടു ‘സഹോദരന്മാരും’ ലോകചക്രവര്‍ത്തിമാരാകും.


ഒരാള്‍ ഉജ്ജയിനി ഭരിക്കും. മറ്റുള്ളവര്‍ ശാകദ്വീപ്, കുശദ്വീപ്, സാല്‍മലിദ്വീപ്‌, ക്രൌഞ്ച ദ്വീപ്‌, ഗോമേദദ്വീപ്‌, പുഷ്കരദ്വീപ്‌ എന്നിവ ഭരിക്കും. അങ്ങിനെ വരങ്ങള്‍ രണ്ടും സാദ്ധ്യമാവുകായും ചെയ്യും.

672 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 672

വയം കിലേമേ ഭഗവാന്‍വരാ: ശാപാശ്ച സര്‍വദാ
നനു സംവിന്മയാ ഏവ ദേഹോന്യോസ്മാകമസ്തി നോ (6.2/183/29)
കുന്ദദന്തന്‍ പറഞ്ഞു:  ലോകം ഒന്നാണല്ലോ, അപ്പോള്‍ അതിന് ഏഴു ഭരണാധികാരികള്‍ എങ്ങിനെ ശരിയാവും? സ്വന്തം വീട് വിട്ടു പോവാന്‍ കഴിയാത്തവര്‍ക്ക് എങ്ങിനെയാണ്ലോ കചക്രവര്‍ത്തിയാകാന്‍ കഴിയുക? ഒരാള്‍ക്ക് വരവും അതിനെതിരായ ശാപവും ലഭിച്ചാല്‍ അയാളുടെ വിധി എ പ്രകാരമായിരിക്കും?
മഹര്‍ഷി താപസനോടു പറഞ്ഞു: ഇതെല്ലാം എങ്ങിനെ സാധിച്ചുവെന്നു നിങ്ങള്‍ക്കിപ്പോള്‍കാണാം. നിങ്ങള്‍ താമസിയാതെ കുടുംബത്തിലെത്തി അവരുമായി ഒത്തുചേരും.
കാലക്രമത്തില്‍ നിങ്ങളും മരണത്തിനിരയാവും. നിങ്ങളുടെ ബന്ധുക്കള്‍ ആ ദേഹങ്ങളെ ദഹിപ്പിച്ച് മരണാനന്തരക്രിയകളും ചെയ്യും. നിങ്ങള്‍ ഓരോരുത്തരും വെവ്വേറെ സത്വങ്ങളായി ബോധാകാശത്തില്‍ സുഷുപ്തിയിലെന്നവണ്ണം കുറച്ചുനേരം നിലകൊള്ളും. അപ്പോള്‍ നിങ്ങളുടെ കര്‍മ്മങ്ങള്‍ - വരങ്ങളും ശാപങ്ങളും - നിങ്ങള്‍ക്ക് ചുറ്റും നില്‍ക്കും. വരങ്ങള്‍ക്ക് തനതായ രൂപവും ശാപത്തിന് അതിന്റേതായ രൂപവും ഉണ്ട്. വരങ്ങള്‍ക്ക് പ്രസന്നഭാവമാണ്. താമരക്കൈകള്‍, ചതുര്‍ഭുജങ്ങള്‍, ഗദ എന്നിവയുമായാണ് വരങ്ങള്‍ കാണപ്പെടുക. ശാപങ്ങള്‍ക്ക് ഭീകരരൂപമാണ്. രണ്ടു കൈകള്‍, മൂന്നു കണ്ണുകള്‍, ത്രിശൂലം ആയുധം. ഇങ്ങിനെയാണ്‌ ശാപങ്ങള്‍ കാണപ്പെടുക.

വരങ്ങള്‍ ശാപങ്ങളോടു പറയും: ‘ദൂരെപ്പോ, ശാപങ്ങളേ, ഞങ്ങളുടെ സമയം ആഗതമായിരിക്കുന്നു. അതിനെ അതിക്രമിക്കാന്‍ ഞങ്ങള്‍ അനുവദിക്കുകയില്ല.’

അപ്പോള്‍ ശാപങ്ങള്‍ പറയും: ഇത് ഞങ്ങളുടെ സമയമാണ്. ഇതിലാരും കടന്നുകയറാന്‍ ഞങ്ങള്‍ അനുവദിക്കില്ല.

വരങ്ങള്‍ അപ്പോള്‍ പറയും: ഞങ്ങളെ സൃഷ്ടിച്ചത് സൂര്യനാണ്. നിങ്ങളുടെ സൃഷ്ടാവ് ആ മുനിയല്ലേ?

ശാപങ്ങള്‍ പറയും: ശരിയാണ്. നിങ്ങളെ സൃഷ്ടിച്ചത് സൂര്യനാണ്. എന്നാല്‍ ഞങ്ങള്‍ രുദ്രഭാഗവാന്റെ അംശമായിത്തന്നെ ഉണ്ടായതാണ്. രുദ്രന്‍ എല്ലാ ദേവന്മാരില്‍ വെച്ചും അഗ്രഗണ്യനാണ്. അവര്‍ക്കെല്ലാം ആരാദ്ധ്യനുമാണ്. അദ്ദേഹത്തിന്‍റെ അവയവങ്ങളാണ് ഞങ്ങള്‍.

ഇത്രയും പറഞ്ഞ് ശാപങ്ങള്‍ തങ്ങളുടെ ത്രിശൂലമെടുത്ത് പ്രയോഗിക്കാനൊരുങ്ങും. അപ്പോള്‍ വരങ്ങള്‍ പറയും: നമ്മള്‍ തമ്മിലിങ്ങിനെ വഴക്കടിച്ചാല്‍ ഉണ്ടാകുന്ന വിപത്തുക്കള്‍ എന്തെല്ലാമെന്ന് നോക്കൂ. ഈ അക്രമസ്വഭാവം നിയന്തിച്ചാലും. എന്താണ് ഉചിതമെന്ന് നമുക്കാലോചിച്ചു തീരുമാനിക്കാം. നമുക്ക് സൃഷ്ടാവായ ബ്രഹ്മാവിന്റെയടുക്കല്‍പ്പോയി തീരുമാനമുണ്ടാക്കാം. ഇപ്പോള്‍ത്തന്നെ അവിടേയ്ക്ക് തിരിച്ചാലോ?

ശാപങ്ങളും അതിനു സമ്മതിക്കും. സമുചിതമായ ഉപദേശങ്ങള്‍ മൂഢന്മാര്‍ക്ക് പോലും സമ്മതമാവുമല്ലോ. അവരൊന്നിച്ചു ബ്രഹ്മസവിധത്തിലെത്തി ഈ തര്‍ക്കത്തെപ്പറ്റി അറിയിക്കും.

ബ്രഹ്മാവ്‌ അവരോടു പറയും: നിങ്ങളില്‍ സത്യം ആരിലാണോ കുടികൊള്ളുന്നത് അവര്‍ ഈ വഴക്കില്‍ വിജയിക്കും. അതിനാല്‍ ഉള്ളിലേയ്ക്ക് തിരിഞ്ഞു നോക്കുക. അന്തരാ നിങ്ങള്‍ക്കെന്തു കാണാന്‍ കഴിയുന്നു എന്ന് അന്വേഷിക്കുക.

അപ്പോള്‍ ശാപങ്ങള്‍ പറയും: “പ്രഭോ, ഞങ്ങള്‍ പരാജിതരായിരിക്കുന്നു. ഞങ്ങളില്‍ മൂല്യവത്തായി, സത്തായി യാതൊന്നുമില്ല. ഞങ്ങള്‍ എല്ലാവരും- വരങ്ങളും ശാപങ്ങളും വാസ്തവത്തില്‍ ശുദ്ധമായ ബോധം തന്നെയാണ്. ഞങ്ങള്‍ക്കൊരു ദേഹംപോലുമില്ല.” 

671 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 671

തദ്ഭാര്യാഷ്ടകമേതേഷു യാതേഷു  തപസേ ചിരം
ബഭൂവ ദു:ഖിതം സ്ത്രീണാം യദ്വിയോഗോഹിദു:സ്സഹ: (6.2/182/29)
മുനി തുടര്‍ന്നു: പത്തുകൊല്ലം അവിടെ കഴിഞ്ഞതിനുശേഷം ഗൌരിദേവി ഭഗവാന്‍ പരമശിവന്റെ വാമഭാഗത്തേയ്ക്ക് മടങ്ങി. ദേവിയുടെ കരസ്പര്‍ശമേറ്റതിനാല്‍ ആ മരത്തിനു വാര്‍ദ്ധക്യമില്ല. കുറച്ചുകാലം കഴിഞ്ഞപ്പോള്‍ ആ വനം വെറുമൊരു സാധാരണ കാടായി മാറി. ചുറ്റുമുള്ളവര്‍ അതുപയോഗിക്കാനും തുടങ്ങി. ആ സമയത്ത് ഞാന്‍ മലയരാജ്യത്തിന്റെ രാജാവായിരുന്നു. ഞാന്‍ ആ രാജ്യമുപേക്ഷിച്ച് തപസ്സു ചെയ്യാന്‍ അവിടെയെത്തി.
ഞാനവിടെ ധ്യാനനിമഗ്നനായി കുറച്ചുനാൾ കഴിഞ്ഞപ്പോള്‍ നിങ്ങള്‍ എട്ടു സഹോദരന്മാരും ഇവിടെയെത്തി. കുറച്ചുകാലം ഇവിടെ കഴിഞ്ഞിട്ട് നിങ്ങള്‍ ശ്രീശൈലത്തിലേയ്ക്കും മറ്റൊരാള്‍ ക്രൌഞ്ചപര്‍വ്വതത്തിലേയ്ക്കും ഇനിയുമുള്ളവര്‍ കാശിലേയ്ക്കും ഹിമാലയത്തിലേയ്ക്കും പോയി. നിങ്ങള്‍ ഇവിടെത്തന്നെ തപസ്സു തുടര്‍ന്നു. അവര്‍ക്കെല്ലാവര്‍ക്കും ലോകചക്രവര്‍ത്തിയാകണം എന്ന ലക്ഷ്യമായിരുന്നല്ലോ? അതിനായി അവര്‍ ദേവതകളില്‍ നിന്നും ഉചിതമായ വരങ്ങള്‍ നേടിയിരുന്നു. അവരവരുടെ തപസ്സിന്റെ ഫലങ്ങള്‍ അനുഭവിച്ചശേഷം നിങ്ങള്‍ ഒഴികെ എല്ലാവരും മടങ്ങിപ്പോയി. ഞാനും ഇവിടം വിട്ടുപോവുകയുണ്ടായില്ല.

നാട്ടുകാര്‍ എന്നെയും ഈ മരത്തെയും പാവനമായിക്കരുതി ബഹുമാനിച്ചു വന്നു. ഞാനിവിടെ വന്നിട്ട് ഇപ്പോള്‍ ഏറെക്കാലമായി. ഞാനിതെല്ലാം എന്റെ ദിവ്യദൃഷ്ടിയില്‍ കാണുകയാണ്. ഇനി നിങ്ങളും അതാത് ഗൃഹങ്ങളില്‍പ്പോയി കുടുംബാംഗങ്ങളുമായി സൌഖ്യമായി വാഴുക.

ലോകം ഒന്നല്ലേ? അപ്പോള്‍ അതിന്റെ ചക്രവര്‍ത്തികളായി എട്ടുപേര്‍ എങ്ങിനെ ശരിയാവും? എന്ന് കുന്ദദന്തന്‍ ചോദിച്ചതിനുത്തരമായി മുനി പറഞ്ഞു: ഇത് മാത്രമല്ല വിസ്മയകരമായ കാര്യം. ഇനിയുമുണ്ട് പ്രഹേളികകള്‍. ഇവര്‍ എട്ടുപേരും അവരവരുടെ വീടുകളില്‍ ഇരുന്നു തന്നെയാണ് ലോകം ഭരിക്കുക. അതും അവര്‍ ദേഹമുപേക്ഷിച്ചതിനു ശേഷം.! അവരുടെ ഭാര്യമാര്‍ എട്ടുപേര്‍ നക്ഷത്രങ്ങളായി അവര്‍ക്കൊപ്പം എന്നെന്നും ഉണ്ടായിരിക്കുകയും ചെയ്യും.

“അവര്‍ എട്ടുപേരും തപസ്സുചെയ്യാന്‍ പോയതുകൊണ്ട് ആ ഭാര്യമാര്‍ അനിയന്ത്രിതമായ ദുഖത്തില്‍ ആയിരുന്നല്ലോ. ഭാര്യമാര്‍ക്ക് അവരുടെ ഭര്‍ത്താക്കന്മാരെ പിരിഞ്ഞിരിക്കുക എന്നത് ദുസ്സഹമാണ്.” ഈ സ്ത്രീകളും തീവ്രമായ തപസ്സു ചെയ്തിരുന്നു. പാര്‍വ്വതി ദേവി അവരില്‍ സംപ്രീതയായിട്ട് അഭീഷ്ടവരവും നല്‍കിയിരുന്നു.

“അവിടുന്ന് കാന്തനെ സ്നേഹിക്കുന്നതുപോലെതന്നെ ഞങ്ങളും ഞങ്ങളുടെ ഭര്‍ത്താക്കന്മാരെ സ്നേഹിക്കുന്നു. അവരെല്ലാം ചിരഞ്ജീവികളാവണം എന്നാണു ഞങ്ങള്‍ ആഗ്രഹിക്കുന്നത്.”

ചിരഞ്ജീവിയാവുക എന്നത് പ്രകൃതിനിയമത്തിനു യോജിച്ചതല്ലാ എന്നതുകൊണ്ട്‌ മറ്റൊരു വരം ചോദിക്കാന്‍ ദേവി ആവശ്യപ്പെട്ടു. ‘എന്നാല്‍, ഞങ്ങളുടെ കാന്തന്മാര്‍ മരിച്ചു കഴിഞ്ഞാലും ഒരു നിമിഷം പോലും ഞങ്ങളുടെ ഗൃഹം വിട്ടു പോകാന്‍ പാടില്ല.’

ദേവി ആ വരം നല്‍കി. മാത്രമല്ല. ഈ എട്ടുപേരും ലോകത്തിന്റെ ചക്രവര്‍ത്തിമാരാകും എന്ന വരവും അരുളിച്ചെയ്തു. താമസംവിനാ ഏഴു സഹോദരന്മാര്‍ വീട്ടില്‍ തിരിച്ചെത്തി. ഇന്ന് എട്ടാമനും തിരിച്ചെത്തുന്നു. ഇനിയും പ്രഹേളികകൾ ബാക്കിയാണ്.

എട്ടു യുവാക്കളും തപസ്സിനായി പോയപ്പോള്‍ അവരുടെ ഭാര്യമാരും മാതാപിതാക്കളും ദുഖാകുലരായി. അവര്‍ ഒരു തീര്‍ത്ഥയാത്ര പുറപ്പെട്ടു. വഴിയില്‍ വെച്ച് അവര്‍ ചുവപ്പ് വര്‍ണ്ണത്തില്‍ ചെറിയ ദേഹവുമായി, ഭസ്മവിഭൂഷിതനായ ഒരു മുനിയെ കണ്ടു. അദ്ദേഹം കാലാപഗ്രാമം എന്ന ഒരിടത്തേയ്ക്ക് പോകുന്ന വഴിയായിരുന്നു.

അവരദ്ദേഹത്തെ ബഹുമാനിക്കാതെ, സംശയദൃഷ്ടിയോടെ  അവഗണിക്കുകയാണ് ചെയ്തത്. അത് മഹര്‍ഷി ദുര്‍വാസാവ് ആയിരുന്നു. അദേഹം അവരെ ശപിച്ചു. ‘നിങ്ങളുടെ ഔദ്ധത്യത്തിനുള്ള ശിക്ഷ നിങ്ങള്‍ അനുഭവിക്കുകതന്നെ ചെയ്യും! നിങ്ങളുടെ മക്കള്‍ക്കും സ്നുഷമാര്‍ക്കും ദേവന്മാരുടെ വരങ്ങള്‍ ലഭിക്കുമെങ്കിലും അവയ്ക്കെല്ലാം വിപരീതഫലം ഉണ്ടാകട്ടെ!’


തങ്ങള്‍ക്കു പറ്റിയ തെറ്റ് മനസ്സിലായി അവര്‍ മുനിയോടു മാപ്പിരന്നു. എന്നാല്‍ അവര്‍ സമീപിച്ചപ്പോഴേയ്ക്ക് ദുര്‍വ്വാസാവ്‌ അപ്രത്യക്ഷനായി.  

Dec 7, 2014

670 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 670

ഭ്രാതരോഷ്ടൌ വയമിമേ ജാതാനേകതയാ തയാ
എകസംവിന്മയാ ജാതാ എകസംകല്‍പ്പനിശ്ചയാ: (6.2/181/11)

കുന്ദദന്തന്‍ എന്ന ബ്രാഹ്മണന്‍ തുടര്‍ന്നു: മഥുരയിലേയ്ക്കുള്ള യാത്രാമദ്ധ്യേ ഞങ്ങള്‍ രോധം എന്നൊരു ഗ്രാമത്തിൽ  കുറച്ചു സമയവും ശാലിം എന്ന് പേരായ ഒരു പട്ടണത്തില്‍ രണ്ടു ദിവസവും ചിലവഴിച്ചു. മൂന്നാം ദിനം ഞങ്ങള്‍ ഒരു വനത്തിലെത്തിച്ചേര്‍ന്നു. അവിടെയെത്തിയപ്പോള്‍ ആ താപസന്‍ സാധാരണ ഉപയോഗിക്കുന്ന മഥുരയ്ക്കുള്ള പാത വിട്ട് മറ്റൊരിടത്തേയ്ക്ക് പോകാനൊരുങ്ങി. ‘നമുക്ക് ഇവിടെയടുത്തുള്ള ഗൌരി ആശമം വരെ പോകാം അവിടെ എന്റെ ഏഴു സഹോദരന്മാര്‍ ജീവിക്കുന്നുണ്ട്.
“ഞങ്ങള്‍ എട്ടുപേരാണു സഹോദരങ്ങൾ ഉള്ളത്. ഞങ്ങള്‍ വെവ്വേറെ വ്യക്തികളായി ജനിച്ചുവെങ്കിലും ഞങ്ങള്‍ ബോധത്തില്‍ ഒന്നായിരിക്കുന്നു. ഞങ്ങളുടെ ലക്‌ഷ്യം ഒന്നായിരുന്നു. അതിനായി പരിശ്രമിക്കാന്‍ ഞങ്ങള്‍ ഉറച്ചിരുന്നു.”
അതുകൊണ്ട് എല്ലാവരും കഠിനമായ തപസ്സനുഷ്ഠിച്ചു. അവരുമായി ഞാന്‍ ഇവിടെ പണ്ട് വന്നിട്ടുണ്ട്. ഈ കാടും അതില്‍ ഗൌരി ആശ്രമവും അന്ന് കണ്ടതാണ്. എല്ലാ പാപപങ്കിലതയെയും ഇല്ലാതാക്കാന്‍ പോന്നതാണ്‌  ആ ആശ്രമം. ജ്ഞാനികളുടെയും സത്യസാക്ഷാത്ക്കാരം നേടിയവരുടെ പോലും മനസ്സും ഹൃദയവും മഹത്പുരുഷ സത്സംഗത്തിനായി തുടിക്കുന്നു. ഈ ആശ്രമം സന്ദര്‍ശിക്കാനുള്ള അവസരം നമ്മള്‍ വലിയൊരു ഭാഗ്യമായിത്തന്നെ കണക്കാക്കണം.

ആശ്രമത്തിനടുത്ത് ഞങ്ങള്‍ എത്തുമ്പോള്‍ അവിടെ വെറും തരിശു ഭൂമി മാത്രമേ കണ്ടുള്ളൂ. പ്രളയത്തില്‍ ആശ്രമവും പരിസരവുമെല്ലാം നശിച്ചു പോയതുപോലെ കാണപ്പെട്ടു. ഋഷിമാര്‍ എന്നല്ല, അവിടെ മരങ്ങളോ ആശ്രമമോ എന്നുവേണ്ട ഒരു മനുഷ്യ ജീവിയെപ്പോലും കണ്ടില്ല. 

‘ഈ സ്ഥലത്തിന് എന്തുപറ്റി?’. ഞങ്ങള്‍ രണ്ടാളും ഒരേസമയം ചോദിച്ചു. അവിടെ കുറച്ചു കറങ്ങി നടന്നപ്പോള്‍ ഞങ്ങള്‍ ഒറ്റപ്പെട്ട ഒരു മരം കണ്ടു. അതിനു താഴെ തീവ്രസമാധിയില്‍ മരുവുന്ന ഒരു താപസനെ ഞങ്ങള്‍ കണ്ടു. അദ്ദേഹത്തിന്‍റെ അടുക്കല്‍ ഞങ്ങള്‍ കുറെയേറെ നേരം കാത്തിരുന്നു. അദ്ദേഹം ധ്യാനം ഭഞ്ജിച്ചില്ല.

‘മഹര്‍ഷേ ധ്യാനത്തില്‍ നിന്നും ഉണര്‍ന്നാലും’ എന്ന് ഞാന്‍ അദ്ദേഹത്തിന്‍റെ അടുക്കല്‍പ്പോയി ഉറക്കെ പറഞ്ഞു നോക്കി. മഹര്‍ഷി പതിയെ കണ്ണ് തുറന്നു. എന്നിട്ട് സിംഹനാദത്തില്‍ ഇങ്ങിനെ ഉരുവിട്ടു. ‘ താപസന്മാരായ നിങ്ങള്‍ ആരാണ്? ഇവിടെയുണ്ടായിരുന്ന ഗൌരി ആശ്രമത്തിന് എന്ത് സംഭവിച്ചു? ആരാണീ സ്ഥലത്തെ ഈ നിലയിലാക്കിയത്? ഈ യുഗം ഏതാണ്?

ഞങ്ങള്‍ വിസ്മയപ്പെട്ടു. ‘മഹര്‍ഷേ, അങ്ങേയ്ക്ക് എല്ലാമറിയാം. അതിനാല്‍ അങ്ങയുടെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരവും അങ്ങേയ്ക്ക് മാത്രമേ അറിയാവൂ. യോഗദൃഷ്ടികൊണ്ട് ഇവിടെ നടന്ന കാര്യങ്ങള്‍ എന്തൊക്കെയെന്ന് അങ്ങേയ്ക്ക് തന്നെ നിര്‍ണ്ണയിക്കാമല്ലോ. 

ഇത്രയും പറഞ്ഞപ്പോള്‍ അദ്ദേഹം വീണ്ടും ധ്യാനനിമഗ്നനായി അന്തര്‍നേത്രംകൊണ്ട് കാര്യങ്ങള്‍ എല്ലാം മനസ്സിലാക്കി. കുറച്ചു നേരം മൌനം ഭജിച്ചശേഷം അദ്ദേഹം ഇങ്ങിനെ പറഞ്ഞു: മഹത്തുക്കളെ, ഇതുകേട്ടാലും.: നിങ്ങള്‍ ഈ മരത്തെ കാണുന്നുണ്ടല്ലോ? എന്റെ സാമീപ്യം കാരണമാണിത് പൂത്തുലഞ്ഞു നില്‍ക്കുന്നത്. എന്തോ കാരണം കൊണ്ട് വിദ്യയുടെയും വാക്കിന്റെയും ദേവത, ഗൌരി, പത്തുകൊല്ലം ഇവിടെ കുടി പാര്‍ത്തിരുന്നു. ഋതുക്കളോരോന്നും ആ ദേവിയെ പൂജിച്ചാരാധിച്ചു. ഇവിടം ഒരു നിബിഢവനമായി – ഗൌരിവനം എന്ന് പേരും ഉണ്ടായി. സിദ്ധതരുണികളും ദേവതമാരും ഇവിടെ കേളിയാടിയിരുന്നു. ആ ദേവിയ്ക്ക് ആദരവര്‍പ്പിക്കാന്‍ ദേവന്മാരും ഇവിടെയെത്താറുണ്ട്  

669 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 669

അഥ തേനോക്തമാര്‍ത്ഥസ്തേ ക ഇവാനേന താപസ
അര്‍ത്ഥേ നാതിവിചിത്രാ ഹി ഭവന്തിച്ഛാ: ശരീരിണാം (6.2/180/20)

രാമന്‍ പറഞ്ഞു: ഒരിക്കല്‍ ഞാന്‍ ഗുരുവിന്റെ ഭവനത്തില്‍ ആയിരുന്നപ്പോള്‍ ഒരാള്‍ കയറിവന്നു. അതീവതേജസ്വിയായിരുന്നു അദ്ദേഹം. വിദേഹരാജാവിന്റെ സഭയില്‍ നിന്നുമാണ് അദ്ദേഹം ഗുരുകുലത്തില്‍ വന്നത്. വന്നപാടെ അദ്ദേഹം മഹര്‍ഷിമാരെ വണങ്ങി. ഞങ്ങള്‍ വിദ്യാര്‍ഥികള്‍ അദ്ദേഹത്തിനു വേണ്ട ഉപചാരങ്ങള്‍ അര്‍പ്പിക്കുകയും ചെയ്തു. അദ്ദേഹത്തിനു  അല്പം വിശ്രമിക്കാന്‍ അവസരം നല്‍കിയ ശേഷം ഞാന്‍ ചോദിച്ചു: മഹാത്മാവേ, അങ്ങ് യാത്രചെയ്ത് ക്ഷീണിച്ചുവെന്നു തോന്നുന്നു. എവിടെനിന്നാണ് അങ്ങിപ്പോള്‍ വരുന്നത്?
ആ ദിവ്യബ്രാഹ്മണന്‍ പറഞ്ഞു: ശരിയാണ് ഞാന്‍ ഒരു കാര്യം അന്വേഷിച്ചു വലയുകയാണ്. അതിന്റെ തീവ്രത എന്നെ പരിക്ഷീണനാക്കിയിരിക്കുന്നു.  എന്തിനാണിപ്പോള്‍ ഇവിടേയ്ക്ക് വന്നതെന്നു ഞാന്‍ പറയാം.

ഞാന്‍ വിദേഹരാജ്യത്തുള്ള ഒരു ബ്രാഹ്മണനാണ്. കുന്ദദന്തന്‍ എന്നാണെല്ലാവരും എന്നെ വിളിക്കുന്നത്. എനിക്ക് ലൌകീക കാര്യങ്ങളില്‍ ആസക്തി ഇല്ലാതെയായി. ഞാന്‍ മഹത്തുക്കളായ സജ്ജനങ്ങളുടെ സത്സംഗം തേടി നടന്നു. ശ്രീ പര്‍വ്വതത്തില്‍ ഞാന്‍ ഏറെക്കാലം തപസ്സു ചെയ്തു. അവിടെയൊരു ദിവസം ഞാന്‍ വിചിത്രമായൊരു കാഴ്ച കാണുകയുണ്ടായി. അവിടെയൊരു താപസന്‍ തന്റെ കാലുകള്‍ മരക്കൊമ്പില്‍ കെട്ടിയിട്ടു തലകീഴായിക്കിടക്കുന്നു. ഞാന്‍ അദ്ദേഹത്തെ വണങ്ങിയിട്ട്, അടുത്തുചെന്നു. ഞാനാലോചിച്ചു: ഈ മുനി തീര്‍ച്ചയായും ജീവനോടെയിരിക്കുന്നു എന്ന് തോന്നുന്നു. കാരണം അന്തരീക്ഷവ്യതിയാനങ്ങള്‍ ആ ദേഹത്തെ ബാധിക്കുന്നത് കണ്ടാലറിയാം. 

ഞാനവിടെ കുറച്ചു ദിവസം താമസിച്ച് അദ്ദേഹത്തെ സേവിച്ചു. അങ്ങിനെ അദ്ദേഹത്തിന്‍റെ വിശ്വാസം ആര്‍ജ്ജിക്കുകയും ചെയ്തു.

“ഒരുദിനം ഞാന്‍ ചോദിച്ചു: അങ്ങ് എന്ത് ലക്ഷ്യത്തിലാണ് ഈ കഠിനതപം ചെയ്യുന്നത്?
താപസന്‍ പറഞ്ഞു: ദേഹമെടുത്ത ജീവികള്‍ക്ക് ജീവിതത്തില്‍ പല താല്‍പ്പര്യവിഷയങ്ങളും ലക്ഷ്യങ്ങളും ഉണ്ട്.” ഞാന്‍ വീണ്ടും എന്റെ ചോദ്യം ആവര്‍ത്തിച്ചു.

മുനി പറഞ്ഞു: ഞാന്‍ മഥുരയിലാണ് ജനിച്ചു വളര്‍ന്നത്. വേദശാസ്ത്ര സംബന്ധിയായ അറിവുകള്‍ ഞാന്‍ നേടി. ;രാജാവിന് എല്ലാ സുഖങ്ങളും സ്വായത്തമാണ്’ എന്നി ഞാന്‍ കേട്ടിരുന്നു. അപ്പോള്‍ അതായി എന്റെ ലക്‌ഷ്യം. ഞാന്‍ ലോകത്തിന്റെ ചക്രവര്‍ത്തിയാകാന്‍ തീരുമാനിച്ചു. അതിനായി ഞാനിവിടെ വന്ന് പന്ത്രണ്ടു കൊല്ലമായി തപസ്സു ചെയ്തുവരികയാണ്. ഇപ്പോള്‍ നിനക്ക് തൃപ്തിയായല്ലോ? ഞാന്‍ നിന്റെ ചോദ്യത്തിനുത്തരം തന്നു കഴിഞ്ഞു. ഇനി നീ ഇവിടെനിന്നു പോയാലും – ഞാനെന്റെ തപസ്സു തുടരട്ടെ.

ബ്രാഹ്മണന്‍ തുടര്‍ന്നു: അദ്ദേഹം തപസ്സു ചെയ്യുന്നിടത്തോളം കാലം എന്റെ സേവനം സ്വീകരിക്കണമെന്ന് ഞാന്‍ അദ്ദേഹത്തോട് അഭ്യര്‍ത്ഥിച്ചു. ഞാനിത് പറഞ്ഞയുടനെ അദ്ദേഹം കണ്ണടച്ചു നിശ്ചേഷ്ടനായി മരിചതുപോലെ കിടന്നു. ആറുമാസം ഞാനദ്ദേഹത്തെ പരിചരിച്ചു. അങ്ങിനെയിരിക്കെ അവിടെയൊരു ദിവസം സൂര്യപ്രഭയോടെയൊരു ദേവൻ അവിടെ പ്രത്യക്ഷനായി. ഞാന്‍ ഉചിതമായ അര്‍ഘ്യം നല്‍കി അദ്ദേഹത്തെ ഉപചരിച്ച് ആദരിച്ചു. മനസാ ആ ദേവനെ പൂജിക്കുകയും ചെയ്തു.

ആ ദേവൻ മുനിയോടു പറഞ്ഞു: താപസശേഷ്ഠാ ഇനിയീ തപം നിര്‍ത്താം. നിനക്ക് വേണ്ട വരം ഞാന്‍ നല്‍കാം. നീയീ ലോകത്തിന്റെ ചക്രവര്‍ത്തിയായി, ഈ ശരീരം വെച്ചുകൊണ്ട് തന്നെ ഈ ലോകം മുഴുവന്‍ ഒരായിരം കൊല്ലം ഭരിക്കും.

വരം നല്‍കി ആ ദേവന്‍ അപ്രത്യക്ഷനായി. അദ്ദേഹം പൊയ്ക്കഴിഞ്ഞപ്പോള്‍ ഞാന്‍ മുനിയോടു ചോദിച്ചു: അങ്ങ് ആഗ്രഹിച്ച വരം ലഭിച്ചുവല്ലോ? ഇനിയീ തപസ്സവസാനിപ്പിച്ച് അങ്ങയുടെ സഹജകര്‍മ്മങ്ങള്‍ അനുഷ്ടിക്കാമല്ലോ?


അദ്ദേഹം സമ്മതിച്ചു. മരക്കൊമ്പില്‍ കെട്ടിയിരുന്ന കയര്‍ അദ്ദേഹം കാലുകൊണ്ടുതന്നെ അഴിച്ചുമാറ്റി. ഞങ്ങള്‍ രണ്ടാളും മഥുരയ്ക്ക് പോയി.

668 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 668

ഏക ഏവ ഭാവത്യബ്ധി : സ്രവന്തീനാം സതൈരപി
ഏക ഏവ ഭവേത്കാല ഋതുസംവത്സരോത്കരൈ: (6.2/179/14)

വസിഷ്ഠന്‍ തുടര്‍ന്നു: ലോകങ്ങള്‍ മൂന്നും അനന്തബോധമല്ലാതെ മറ്റൊന്നുമല്ല. സത്വം അല്ലെങ്കില്‍ ഉപാധിരഹിതമായ മനസ്സാണ് അവ. ജീവികളും ഭൂതഘടകങ്ങളും ഒന്നും വാസ്തവത്തില്‍ ഉണ്മയല്ല. അവ വെറും വാക്കുകള്‍ മാത്രം. കാര്യങ്ങള്‍ അങ്ങിനെയിരിക്കുമ്പോള്‍ ഖരമായ സ്ഥൂലദേഹം എന്നൊക്കെ പറയുന്നതില്‍ എന്താണ് കാര്യം? എന്തൊക്കെ നമുക്കറിയാനാകുന്നുവോ, അവയൊന്നും ഘനമുള്ളവയല്ല. സൂക്ഷ്മലോലമായ ബോധമാണതെല്ലാം
 ബോധത്തിലുള്ളത് ബോധം മാത്രം. പ്രശാന്തിയില്‍ ശാന്തി. ആകാശത്തില്‍ ആകാശം. ജ്ഞാനത്തില്‍ ജ്ഞാനം മാത്രം.

എവിടെയാണ് ദേഹം? എവിടെയാണ് അവയവങ്ങള്‍? എവിടെയാണ് ആന്തരാവയവങ്ങളും അസ്ഥികൂടവും? ദേഹം ശുദ്ധമായ ബോധം മാത്രമാണെന്ന് മനസ്സിലാക്കിയാലും.

അതാകാശംപോലെയാണ്. കാഴ്ചയില്‍ സ്തൂലമെങ്കിലും അത് സൂക്ഷ്മമാണ്‌. കൈകാലുകള്‍ ബോധമാണ്. അതുപോലെയാണ് തലയും ഇന്ദ്രിയങ്ങളുമെല്ലാം.

ഇതെല്ലാം സൂക്ഷ്മമാണ്. സ്തൂലമായി, ഖരമായി യാതൊന്നുമില്ല. ബ്രഹ്മത്തില്‍  അല്ലെങ്കില്‍ അനന്തവിഹായസ്സില്‍ ഈ ലോകം ഒരു സ്വപ്നമെന്നവണ്ണം ഉരുത്തിരിഞ്ഞു വരുന്നതായി തോന്നുന്നു. അനന്തബോധത്തിന്റെ സഹജഭാവമായതിനാല്‍ അത് സൃഷ്ടിയില്‍ നിലകൊള്ളുന്നു എന്ന് തോന്നുന്നു.

അതിനാല്‍ അത് ഒരേസമയം ഹേതുകവും അഹേതുകവും ആണ്. കാരണമില്ലാതെ കാര്യമില്ല എന്നത് സ്പഷ്ടമാണ്. ഒരാള്‍ തന്റെബോധസീമയില്‍ എന്തെന്തു സങ്കല്പ്പിക്കുന്നുവോ അതയാള്‍ക്ക് ദൃഷ്ടമാവുന്നു. സ്വപ്നത്തില്‍ എല്ലാക്കാര്യങ്ങളും എല്ലാത്തരത്തിലും സുവ്യക്തമായി കാണപ്പെടുന്നതുപോലെ ജാഗ്രദിലും ലോകം എല്ലാവിധത്തിലും കാണപ്പെടുകയാണ്.
ഇന്ദുവിന്റെ പുത്രന്മാര്‍ അവരുടെ ധ്യാനസപര്യയുടെ പ്രാബല്യംകൊണ്ട് ഈ വിശ്വമായിത്തീര്‍ന്നതുപോലെ ഒന്ന് പലതാകാനും പലത് ഒന്നാകാനും സാധിക്കും. ഉദാഹരണത്തിന് വിഷ്ണുഭക്തര്‍ വിഷ്ണുവുമായി ഒന്നായിരിക്കുകയാണല്ലോ? 

“നദികള്‍ പലത്, സമുദ്രം ഒന്ന്. ഋതുക്കളും വര്‍ഷങ്ങളും പലപേരുകളില്‍ വിളിക്കപ്പെടുന്നുവെങ്കിലും കാലം ഒന്ന്.”

ഈ ദേഹവും ശുദ്ധബോധമാകുന്നു. അതൊരു സ്വപ്നവസ്തുപോലെ നിലകൊള്ളുന്നു. സ്വപ്നവസ്തുപോലെ അമൂര്‍ത്തമാണെങ്കിലും അതിന്റെ രൂപഭാവങ്ങള്‍ സത്യമെന്നതുപോലെ തെളിഞ്ഞു കാണുന്നുമുണ്ട്. നിദ്രയെ സ്വപ്നാനുഭവം, ദീര്‍ഘസുഷുപ്തിയനുഭവം, എന്നൊക്കെ തരം തിരിച്ചു പറയാമെങ്കിലും സ്വപ്നം എന്നത് ഒന്നാണ്. അതുപോലെ വസ്തുക്കളെപ്പറ്റിയുള്ള അവബോധം പലതുണ്ടാകാമെങ്കിലും ഇല്ലെങ്കിലും ബോധം ഒന്നാണ്.

അതിനാല്‍ ലോകമായി അനുഭവിക്കുന്നത് ശുദ്ധബോധമല്ലാതെ മറ്റൊന്നല്ല. ദൃക്ക്, ദൃഷ്ടി, ദൃഷ്ടാവ് എന്നീ ത്രിപുടികളായി അനുഭവപ്പെടുന്നത് അവിച്ഛിന്നമായ ഏകബോധമാണ്.

ബോധത്തില്‍ ബോധേതരമായി എന്തെങ്കിലും കാണപ്പെടുന്നുവെങ്കില്‍ അത് വെറും ഭ്രമദൃശ്യമാണ്. സത്യം അറിയുമ്പോള്‍ ഭ്രമക്കാഴ്ചയില്ലാതാകുന്നു. ദുസ്വപ്നത്തിനെപ്പറ്റിയുള്ള ഭയം സത്യമറിയുന്നതോടെ ഇല്ലാതാകുന്നു. അനന്തബോധത്തിന്റെ അപരിമിത പ്രഭാവമാണ് അനന്തകോടി രൂപഭാവങ്ങളുള്ള സൃഷ്ടിയായി കാണപ്പെടുന്നത്. 

667 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 667

നേഹാകൃതിര്‍ന ച ഭവാഭവജന്മനാശാ:
സത്താ ന ചൈവ ന ച നാമ തഥാസ്ത്യസത്താ 
ശാന്തം പരം കചതി കേവലമാത്മനീത്ഥം
ബ്രഹ്മാഥവാ കചനമപ്യലമത്ര നാസ്തി (6.2/178/62)
വസിഷ്ഠന്‍ തുടര്‍ന്നു: ഒരിക്കല്‍ ഒരിടത്ത് ഇന്ദു എന്നു പേരായ ഒരു ബ്രാഹ്മണന്‍ ജീവിച്ചിരുന്നു. അയാള്‍ക്ക് പത്തു പുത്രന്മാരുണ്ടായിരുന്നു. കാലക്രമത്തില്‍ ഇന്ദു നിര്യാതനായി. ഭാര്യയും അദ്ദേഹത്തെ പിന്തുടര്‍ന്നു. മക്കള്‍ അദ്ദേഹത്തിനുവേണ്ടി പിതൃ കര്‍മ്മങ്ങള്‍ നടത്തി. 

മക്കള്‍ക്ക് ലൌകീകകാര്യങ്ങളില്‍ തീരെ താല്‍പ്പര്യമുണ്ടായിരുന്നില്ല. ദേവന്മാരെപ്പോലെ ജീവിക്കുന്നതിനായി എന്താണേറ്റവും ഉചിതമായ സാധനാ മാര്‍ഗമെന്ന് അവര്‍ ആരാഞ്ഞു. ഇക്കാര്യം സാധിക്കുന്നതിനായി അവര്‍ വനത്തിലേയ്ക്ക് പുറപ്പെട്ടു. അവരവിടെ തീവ്രമായ തപശ്ചര്യകളിലും ധ്യാനത്തിലും മുഴുകി. ശിലകളെപ്പോലെയോ ചിത്രപടം പോലെയോ അവര്‍ അവിടെ വിരാജിച്ചു. അവരുടെ ദേഹം ചുരുങ്ങിച്ചുരുങ്ങി ഇല്ലാതെയായി. ബാക്കിയായ ദേഹത്തിന്റെ അംശങ്ങള്‍ മാംസാഹാരികളായ മൃഗങ്ങള്‍ ഭക്ഷിച്ചു.

അവര്‍ ‘ഞാന്‍ സൃഷ്ടികര്‍ത്താവായ ബ്രഹ്മാവാണ്’, ‘ഞാന്‍ ലോകമാകുന്നു’, ‘ഞാനാണീ സൃഷ്ടിയായിരിക്കുന്നത്’ എന്നെല്ലാം ധ്യാനിച്ച്‌ ആ ചിന്തയില്‍ പൂര്‍ണ്ണമായും വിലയിച്ചിരുന്നു.

ഈ വിദേഹരായ പത്തുപേരുടെ മനസ്സുകള്‍ക്ക് രൂപസഹിതമായ ദേഹങ്ങള്‍ ഉണ്ടായിരുന്നില്ല. എന്നാലവര്‍ ധാനത്തില്‍ മേല്‍പ്പറഞ്ഞ ചിന്തകളാല്‍ സാന്ദ്രമായ സത്വങ്ങളായിരുന്നു. ആ മനസ്സുകള്‍ അവര്‍ ധ്യാനിച്ചതുപോലെതന്നെ  പരിണമിച്ചു. അവരുടെ മനസ്സാണ് ഈ സൃഷ്ടികളായി, വിശ്വമായി നിലകൊള്ളുന്നത്. ഈ വിശ്വം ശുദ്ധബോധമാണ്. ഭൂമിയും പര്‍വ്വതങ്ങളും എല്ലാം ശുദ്ധബോധം തന്നെ. അവ മറ്റെന്താണ്? 

ഇന്ദു വിന്റെ പുത്രന്മാരായ പത്തുപേരുടെ മനസ്സിവിടെ വിശ്വമായി വിരാജിക്കുന്നതുപോലെ ബ്രഹ്മാവെന്ന സൃഷ്ടാവിന്റെയുള്ളില്‍ ഉല്‍പ്പന്നമായ ധാരണാസങ്കല്‍പ്പമാണ് സൃഷ്ടിയായി കാണപ്പെടുന്നത്. അതിനാല്‍ ഭൂമിയടക്കം എല്ലാ പഞ്ചഭൂതങ്ങളും, മാലകളടക്കം എല്ലാമെല്ലാം ശുദ്ധ ബോധമാകുന്നു.

ബോധമാകുന്ന എന്ന കുലാലന്‍, തന്റെ ദേഹമാകുന്ന ചക്രം (അതും ബോധം തന്നെ) കൊണ്ട് തന്റെ ദേഹമാകുന്ന കളിമണ്ണുപയോഗിച്ച് (അതും ബോധം) ഈ സൃഷ്ടിയെ ഉരുവാക്കുന്നു. 
ഈ ജീവജാലങ്ങളും വസ്തുക്കളും ബോധമല്ലെങ്കില്‍ പിന്നെയെന്താണ്? 

ഒരു രത്നക്കല്ലിനു തിളക്കമെന്തോ അതാണ്‌ ബോധത്തിന് സൃഷ്ടി. ഇതെല്ലാം തീര്‍ച്ചയായും ബ്രഹ്മമാകുന്നു. ഈ സുദൃഢസത്യത്തെ പ്രതിരോധിക്കാന്‍ യാതൊന്നിനുമാവില്ല. ഈ സത്യത്തെ സ്പഷ്ടമായി അറിയുമ്പോള്‍ ആകുലതകള്‍ക്ക് അവസാനമായി. ഈ സത്യം സുവിദിതമല്ലെങ്കില്‍ ദുഃഖം തീര്‍ച്ചയാണ്.ദുഷ്ടമനസ്സുകള്‍ക്കും അജ്ഞാനികള്‍ക്കും ഈ സത്യം കാണാന്‍ കഴിയില്ല. അവരുടെ കണ്ണില്‍ ഈ സംസാരം സത്യമാണ്. അതിന്റെ സത്യാവസ്ഥ അവര്‍ക്ക് അറിയാന്‍ കഴിയുന്നില്ല.
   
“വാസ്തവത്തില്‍ രൂപങ്ങള്‍ യാതൊന്നും ഇല്ല. അസ്തിത്വവും അനസ്തിത്വവും ജനന മരണങ്ങളും സത്യമല്ല. സത്ത എന്ന ഒരു വസ്തു ഇല്ല. അസത്ത എന്ന വസ്തുവും ഇല്ല. പരമപ്രശാന്തതയായ  പരംപൊരുള്‍, ആത്മാവില്‍ ഈ സൃഷ്ടിയെ അന്തരാ ദര്‍ശിക്കുന്നു. അത് അനന്തബോധമെന്ന ബ്രഹ്മത്തില്‍ നിന്നും വേറിട്ട ഒന്നല്ല. അപ്പോള്‍പ്പിന്നെ സ്വതന്ത്രമായ ഒരു സാക്ഷാത്ക്കാരം എന്ന തെറ്റിദ്ധാരണ എന്തിനാണ് വെച്ച് പുലര്‍ത്തുന്നത്?


പരിമിതമായ ഭാവത്തില്‍ അതിന് ആയിരക്കണക്കിന് കണ്ണുകളും അവയവങ്ങളും ഉണ്ട്. അപരിമിമേയമായ സര്‍വ്വസ്വതന്ത്രഭാവത്തില്‍ അത് പരമ ശാന്തിയാണ്. അചഞ്ചല നിര്‍വൃതിയാണ്. വിശദീകരണങ്ങള്‍ ഇനി മതിയാക്കാം.   

666 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 666

അന്ത: സംവേദനം നാമ ചാലയത്യാന്ത്ര വേഷ്ടനം
ബഹീര്‍ഭസ്ത്രാമയസ്കാര ഇവ ലോകേനുചേഷ്ടനം (6.2/178/14)
രാമന്‍ പറഞ്ഞു: ഈ ലോകത്ത് വിഭജിക്കാവുന്നതും അല്ലാത്തതുമായ വസ്തുക്കളുണ്ടല്ലോ? വിഭജിക്കപ്പെട്ട വസ്തുക്കള്‍ ഒന്ന് മറ്റൊന്നുമായി കൂട്ടിമുട്ടുന്നു. എന്നാല്‍ അവിഭാജ്യമായവ അങ്ങിനെയുള്ള മറ്റുള്ളവയുമായി ഇടയുന്നില്ല. ഉദാഹരണത്തിന് ഒരാള്‍ ചന്ദ്രബിംബത്തെ കാണുന്നു. അയാളുടെ കണ്ണുകള്‍ ചന്ദ്രബിംബവുമായി ഇടയുന്നു എന്ന് ഭംഗ്യന്തരേണ പറയാമെങ്കിലും അവിടെ വിഭജനം ഒന്നും നടക്കുന്നില്ല.
ഒരജ്ഞാനിയുടെ തലത്തില്‍ നിന്നുകൊണ്ടാണ് ഞാനിത് ചോദിക്കുന്നത്. ആരാണ് ദേഹത്തിലെ പ്രാണവായുവിന്റെ ശ്വാസ-ഉഛ്വാസ ഗതി വിഗതികളെ നിയന്ത്രിക്കുന്നത്? ദേഹം ഖരവസ്തുവാണ്. അത് ബാഹ്യശക്തികളെ ചെറുക്കാന്‍ പര്യാപ്തവുമാണ്. എന്താണാ ശക്തി? സൂക്ഷ്മവും യാതൊരു പ്രതിരോധസ്വഭാവവും ഇല്ലാതെയാണെങ്കിലും ദേഹത്തെ ചലിപ്പിക്കാന്‍ പോന്നതെന്താണ്?

അങ്ങിനെ സൂക്ഷ്മലോലമായ വസ്തുവിന് പ്രബലവും ഘനസാന്ദ്രവുമായ വസ്തുവിനെ ഇളക്കി മറിക്കാനാവുമെങ്കില്‍ ചിന്താശക്തിയൊന്നുകൊണ്ട് മാത്രം ഒരു പര്‍വ്വതത്തെ ഇളക്കാന്‍ ഒരുവന് കഴിയാത്തതെന്തുകൊണ്ടാണ്?

വസിഷ്ഠന്‍ പറഞ്ഞു: കൊല്ലന്റെ ആലയിലെ ഉല ചുരുങ്ങുകയും വീര്‍ക്കുകയും ചെയ്യുന്നതുപോലെ ഹൃദയത്തിലെ ഞരമ്പുകള്‍ പ്രവര്‍ത്തിക്കുമ്പോള്‍ ശ്വാസോച്ഛ്വാസങ്ങളിലൂടെ പ്രാണവായു ദേഹത്തില്‍ പ്രവേശിക്കുകയും ബഹിര്‍ഗമിക്കുകയും ചെയ്യുന്നു.

രാമന്‍ പറഞ്ഞു: കൊല്ലന്റെ ആലയില്‍ അത് പ്രവര്‍ത്തിപ്പിക്കുന്നത് കൊല്ലപ്പണിക്കാരനാണല്ലോ? ദേഹത്തിലെ നാഡികളെ എന്താണ് വികസിപ്പിക്കുകയും ചുരുക്കുകയും ചെയ്യുന്നത്?

വസിഷ്ഠന്‍ പറഞ്ഞു: “ഈ ലോകത്ത് കൊല്ലപ്പണിക്കാരന്‍ തന്റെ ആലയിലെ തോല്‍സഞ്ചിയെ ചുരുക്കിയും വികസിപ്പിച്ചും പ്രവര്‍ത്തനോന്മുഖമാക്കുന്നതുപോലെ ദേഹത്തിലെ ആന്തരാവയവങ്ങളെ പ്രവര്‍ത്തിപ്പിക്കുന്നത് ഉള്ളിലുള്ള ബോധമാണ്. ലോകത്തിലെ എല്ലാമെല്ലാം സജീവമാകുന്നതും പ്രവര്‍ത്തിക്കുന്നതും ഈ ബോധമുള്ളതുകൊണ്ടാണ്.”

രാമന്‍ വീണ്ടും ചോദിച്ചു: എന്നാല്‍ ഈ ദേഹവും അതിന്റെ ഘടകവസ്തുക്കളും സ്ഥൂലവും ഖരവുമാണല്ലോ? അപ്പോള്‍പ്പിന്നെ അതിലോലമായ ബോധത്തിന് അതിനെ ചലിപ്പിക്കാന്‍ എങ്ങിനെ കഴിയും? സ്ഥൂല-സൂക്ഷ്മങ്ങള്‍ തമ്മില്‍ യാതൊരു ബന്ധവും ഇല്ലല്ലോ?

വസിഷ്ഠന്‍ പറഞ്ഞു: നിന്നിലെ സംശയവൃക്ഷത്തിന്റെ വേരറുക്കാന്‍ ഉതകുന്ന കാര്യങ്ങള്‍ ഞാന്‍ വിവരിച്ചു പറയാം. കേട്ടുകൊള്ളൂ.

ലോകത്ത് പൂര്‍ണ്ണ’ഖര’മായോ അപ്രതിരോധ്യമായോ യാതൊന്നുമില്ല. എല്ലായിടത്തുമുള്ള എല്ലാക്കാലത്തുമുള്ള എല്ലാമെല്ലാം എപ്പോഴും സൂക്ഷ്മവും പ്രതിരോധരഹിതവുമാണ്. ഇതെല്ലാം സൂക്ഷ്മമായ, ശുദ്ധമായ, ബോധം മാത്രമാകുന്നു. സ്വപ്നവസ്തുക്കള്‍ അനുഭവിക്കുന്നതുപോലെ സ്ഥൂലമായും ഖരമായും വസ്തുക്കള്‍ കാണപ്പെടുന്നു. ഭൂമി, ജലം, വായു, ആകാശം, മലകള്‍, പര്‍വ്വതങ്ങള്‍, എന്നിവയായി കാണുന്നതെല്ലാം ബോധം തന്നെയാകുന്നു.


അതുപോലെയാണ് മനസ്സും മറ്റു ആന്തരികമായ സൂക്ഷ്മവസ്തുക്കളും നിലകൊള്ളുന്നത്. ഇതിനെ വിശദമാക്കാനായി ഞാന്‍ ഇനിയൊരു കഥപറയാം. മറ്റൊരവസരത്തില്‍ ഞാനിക്കഥ പറഞ്ഞു തന്നിട്ടുണ്ട്. ഇതുകേട്ടാല്‍ ഇവിടെ കാണപ്പെടുന്നതെല്ലാം ശുദ്ധബോധം മാത്രമാണെന്ന സത്യം നിന്നില്‍ സുദൃഢമാവും. 

Nov 30, 2014

665 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 665

സ്വഭാവസ്യ സ്വഭാവോസൌ കില കാരണമിത്യപി
യദുച്യതേ സ്വഭാവസ്യ സാ പര്യായോക്തികല്‍പനാ (6.2/177/29)
രാമന്‍ ചോദിച്ചു: ലോകമെന്ന കാഴ്ച അനന്തബോധത്തില്‍ ഉരുവാകുന്നതിനു കാരണങ്ങള്‍ യാതൊന്നുമില്ല. കാര്യങ്ങള്‍ അങ്ങിനെയാണെങ്കില്‍ അത്തരം ആഹേതുകസംഭവങ്ങള്‍ തുടര്‍ന്നും ലോകത്ത് ഉണ്ടാവാത്തത് എന്തുകൊണ്ടാണ്?
വസിഷ്ഠന്‍ പറഞ്ഞു: എന്തെന്തു ധാരണകള്‍ ഒരുവന്‍ വച്ച് പുലര്‍ത്തുന്നുണ്ടോ അതെല്ലാം സത്യമെന്ന മട്ടില്‍ അവനിൽ പ്രതീതവല്‍ക്കരിക്കുന്നു. ബ്രഹ്മത്തില്‍ ഹേതുവും ഹേതുരാഹിത്യവും ഒരുപോലെയാണ്. കാരണം അത് സര്‍വ്വപ്രാഭവങ്ങളും ഉള്‍ക്കൊള്ളുന്നതാണല്ലോ? ജീവികളുടെ കാര്യമെടുത്താല്‍ ബുദ്ധികൂര്‍മ്മതയുള്ള ആളുടെ ദേഹത്തും ജഡവസ്തുക്കളായ നഖവും മുടിയുമെല്ലാം ഉണ്ട് എന്നതുപോലെയാണത്. ബ്രഹ്മേതരമായി എന്തെങ്കിലും അനുഭവമായി എന്നുവരികില്‍ അത് വികലമായ ഏതോ കാരണം കൊണ്ടാവണം. എന്നാല്‍ ഒരേയൊരനന്തബോധം എല്ലായിടത്തും പ്രഭാസിക്കുമ്പോള്‍ അതില്‍ എന്താണ് കാരണമാകുന്നത്? എന്താണതിന്റെ ഫലപ്രാപ്തി?

രാമന്‍ ചോദിച്ചു: അജ്ഞാനിയുടെ അനുഭവത്തില്‍ കാര്യകാരണബന്ധങ്ങള്‍ തീര്‍ച്ചയായും ഉണ്ട്. ആഹേതുകമായി അജ്ഞാനിയില്‍ എന്താണുള്ളത്? അതെങ്ങിനെയാണ് നിലകൊള്ളുന്നത്?

വസിഷ്ഠന്‍ പറഞ്ഞു: പ്രബുദ്ധനെ സംബന്ധിച്ചിടത്തോളം ആരും അജ്ഞാനിയല്ല. അപ്പോള്‍പ്പിന്നെ ‘ഇല്ലാത്ത’ കാര്യത്തെപ്പറ്റി ചര്‍ച്ച ചെയ്ത് നാമെന്തിനു സമയം കളയണം? ചിലകാര്യങ്ങള്‍ക്ക് കാരണമുണ്ട്. മറ്റുചില കാര്യങ്ങള്‍ അഹേതുകവുമാണ്. അതൊരുവന്റെ വീക്ഷണത്തെ ആശ്രയിച്ചിരിക്കുന്നു. ഒരു കാര്യത്തെ സത്തെന്നു നിനച്ചാല്‍ അത് സത്ത്.

സത്യത്തില്‍ സൃഷ്ടിയ്ക്ക് കാരണങ്ങള്‍ യാതൊന്നുമില്ല. ഈ ലോകം സൃഷ്ടിച്ചത് ദൈവമാണ് എന്നെല്ലാമുള്ള വാക്കുകള്‍ വെറും വാക്കുകള്‍ മാത്രമാണ്. സ്വപ്നത്തിലെ നമ്മുടെ അനുഭവങ്ങള്‍ പോലെ ഇക്കാര്യത്തെ മനസ്സിലാക്കാന്‍ മറ്റുദാഹരണങ്ങള്‍ ഇല്ല.സൃഷ്ടിയെ ഒരു സ്വപ്നമെന്നതുപോലെ അവബോധിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഭ്രമം. അതിനെ ശരിയായി അറിഞ്ഞാലോ, ഭ്രമം ഇല്ലാതാവുന്നു.

സൃഷ്ടി സംബന്ധിയായി ഊഹാപോഹങ്ങള്‍ നിറഞ്ഞ ഉദീരണങ്ങള്‍ ചെയ്യുന്നത് തികഞ്ഞ വിഡ്ഢിത്തവും മൌഢ്യവുമാണ്. ചൂടിന്റെ ‘കാരണം’ അഗ്നിയാണെന്ന് പറഞ്ഞാല്‍ അഗ്നിയ്ക്ക് നൈസര്‍ഗ്ഗികമായ സ്വഭാവം പിന്നെയെന്താണ്? ഈ ദേഹത്തിലെ മൂലഘടകങ്ങള്‍ക്ക് വാസ്തവത്തില്‍ രൂപമില്ല. അവയെല്ലാം അമൂര്‍ത്തമാണ്. അതിലോലമായ അലൌകീകപദാര്‍ത്ഥങ്ങളാണ്. അങ്ങിനെ സംജാതമായ ഭൌതീകദേഹത്തിന് കാരണമായി ഒന്നുമില്ല. മാത്രമല്ല, ‘ഇല്ലാത്തൊരു’ ലോകത്തെ ‘അനുഭവിക്കുന്ന’ ദേഹത്തിനു ഹേതുവായി എന്തുണ്ടാവാനാണ്?

“എന്തൊക്കെയുണ്ടോ, അതെല്ലാം, അവ സങ്കല്‍പ്പമാണെങ്കില്‍ക്കൂടി പ്രകൃതിയില്‍ സഹജമാകുന്നു. ‘പ്രകൃതി’ എന്ന വാക്കുപോലും വിശദീകരണാര്‍ത്ഥം ഉപയോഗിക്കുന്നു എന്നേയുള്ളു.” അതിനാല്‍ എല്ലാ വസ്തുക്കളും അവയെപ്പറ്റി നാം സങ്കല്‍പ്പിച്ചുണ്ടാക്കുന്ന കാരണങ്ങളും മനസ്സില്‍ ഉദിച്ചു പൊങ്ങുന്ന ഭ്രമകല്‍പ്പനകള്‍ മാത്രമാണെന്ന് മനസ്സിലാക്കുക.

എല്ലാ കാര്യങ്ങളും കാരണത്തെ പിന്തുടര്‍ന്നുവരുന്നു എന്ന് ജ്ഞാനിക്കറിയാം.! 
ഒരാള്‍ താന്‍ കൊള്ളയടിക്കപ്പെട്ടതായി സ്വപ്നം കാണുന്നു. എന്നാല്‍ അത് സ്വപ്നമാണെന്ന തിരിച്ചറിവുണ്ടായാല്‍പ്പിന്നെ അയാൾക്ക്‌ ദുഖമില്ല. അതുപോലെ സത്യമറിയുമ്പോള്‍ ജീവിതത്തിലെ എല്ലാ ആകുലതകളും ഒഴിയുന്നു.

സത്യത്തില്‍ ഈ വിശ്വം ഒരിക്കലും സൃഷ്ടിക്കപ്പെട്ടിട്ടില്ല. എന്തുകൊണ്ടെന്നാല്‍  സൃഷ്ടിയ്ക്ക് ഉതകുന്ന കാരണങ്ങള്‍ ഒന്നുമുണ്ടായിട്ടില്ലല്ലോ? ഈ വിശ്വം ഒരു സ്വപ്നദൃശ്യമെന്നതുപോലെ അനന്തബോധത്തില്‍ നിലകൊള്ളുന്നു. അത് ബ്രഹ്മമാകുന്നു. അത് ബ്രഹ്മത്തില്‍ത്തന്നെ പ്രോജ്വലിച്ചു നിലകൊള്ളുന്നു. സ്വപ്നവും സുഷുപ്തിയും നിദ്രയുടെ ഭാഗങ്ങള്‍ ആണെന്നതുപോലെ വിശ്വസൃഷ്ടിയും അതിന്റെ വിലയനവും അവിഭാജ്യമായ അനന്തബോധത്തിന്റെ ഭാവങ്ങളാണ്.