Aug 31, 2013

368 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 368

പുഷ്ടസങ്കല്‍പ്പമാത്രേണ യദിദം ദുഃഖമാഗതം
തദസങ്കല്‍പ്പമാത്രേണ ക്ഷയി കാത്ര കദര്‍ഥനാ   (6/33/34)

അനന്താവബോധത്തില്‍ എങ്ങിനെയാണ് ദ്വന്ദതയുണ്ടായത് എന്നും ഈ ദ്വന്ദത യുഗപര്യന്തം ആവര്‍ത്തിച്ചുറപ്പിക്കുക മൂലം പ്രബലപ്പെട്ടതെങ്ങിനെയെന്നും ഉള്ള വസിഷ്ഠന്റെ ചോദ്യങ്ങള്‍ക്കുത്തരമായി ഭഗവാന്‍ ഇങ്ങിനെ പറഞ്ഞു: ആകെയുള്ളത് ആ അനന്താവബോധമായ പരബ്രഹ്മം മാത്രമാകയാല്‍ ദ്വന്ദതയും വൈവിദ്ധ്യതയും തികച്ചും അസാദ്ധ്യവും യുക്തിഹീനവുമത്രേ. ഒന്ന് എന്ന ചിന്തയുണ്ടാവുന്നത് രണ്ടെന്നുള്ള ധാരണമൂലമാണ്. തിരിച്ചും അത് ബാധകമാണ്. എന്നാല്‍ ഈ വൈവിദ്ധ്യതയും ബോധമാണെന്നു തിരിച്ചറിയുമ്പോള്‍ അതും ബോധം തന്നെ. കാര്യവും കാരണവും വാസ്തവത്തില്‍ ഒന്നുതന്നെ. അതിന്റെ വസ്തുത കാര്യകാരണങ്ങളില്‍ നിന്നും വേര്‍തിരിക്കാന്‍ ആവുന്നതല്ല.     

ബോധത്തിന്റെ വിഷയവും ബോധം മാത്രമാണ്. അവയില്‍ ഉണ്ടെന്നു കരുതപ്പെടുന്ന ഉപാധികള്‍ വൃഥാചിന്തകള്‍ മാത്രം. സമുദ്രോപരി പര്‍വ്വതസമാനം തിരകള്‍ ഉയര്‍ന്നുപൊങ്ങിയെന്നിരിക്കിലും അവ സമുദ്രത്തില്‍ നിന്നും ബാഹ്യമായാണോ ഉള്ളത്?

ബോധമാണ് ‘അതും, ഇതും, മാറ്റങ്ങള്‍ക്കു വിധേയമായി മദ്ധ്യേയുള്ളതും’ ആയി വിരാജിക്കുന്നത്. അതേ അനന്താവബോധം തന്നെയാണ് ബ്രഹ്മം, സത്യം, ദൈവം,ശിവന്‍, ശൂന്യം, ഏകം, പരമാത്മാവ് എന്നെല്ലാം അറിയപ്പെടുന്നത്. നിത്യശുദ്ധമായ ‘ഞാന്‍’ എല്ലാ നാമരൂപധാരണകള്‍ക്കും ഉപരിയായി, പരമാത്മാവായി വാക്കുകള്‍ക്കതീതമായി നിലകൊള്ളുന്നു. അത് അവിഛിന്നമത്രേ. 

ഈ ബോധം രണ്ടാമതൊരു ദര്‍ശനത്തിനായി സ്വയം സമര്‍പ്പിക്കുമ്പോള്‍ (ഉപനയനം –വേദപഠനത്തിന്റെ പവിത്രമായ ചരട് എന്നും അര്‍ത്ഥം.) അത് ദ്വന്ദതയെ അറിയുന്നു. അത് സ്വയം അജ്ഞാനകല്‍പ്പനകളില്‍ മുഴുകി ബന്ധനത്തിലാവുന്നു. ഈ സങ്കല്‍പ്പങ്ങള്‍ ബലവത്തായി വിഷയവസ്തുക്കള്‍ക്ക് യാഥാര്‍ത്ഥ്യഭാവം കൈവരുന്നു.

അതുകഴിയുമ്പോള്‍ അഹംഭാവവും വേരുറച്ചു സുദൃഢമാവുന്നു. അത് കര്‍ത്താവും ഭോക്താവും ആയി അനുഭവങ്ങളെ വേദിക്കുന്നു. അങ്ങിനെ ഒരിക്കല്‍ ആകസ്മികമായി വന്നുചേര്‍ന്ന ഒരു ധാരണാപ്പിശക് സുദൃഢമായ ഒരു വസ്തുതയെന്നപോലെയായിത്തീരുന്നു.

പിശാചിനെ സൃഷ്ടിക്കുന്നത് പിശാചുണ്ടെന്ന വിശ്വാസമാണ്. ദ്വന്ദതയുണ്ടാക്കുന്നതും അങ്ങിനെ വിശ്വസിക്കുന്നത് കൊണ്ടാണ്. അദ്വൈതമായതിനെ അറിഞ്ഞാല്‍പ്പിന്നെ ദ്വൈതം ക്ഷണത്തില്‍ ഇല്ലാതെയാവും. വിശ്വാസമാണ് എല്ലാ വൈവിദ്ധ്യങ്ങള്‍ക്കും കാരണമാവുന്നത്. ആ വിശ്വാസം ഇല്ലാതായാല്‍ വിഭിന്നതയും ഇല്ലാതായി. ചിന്ത, സങ്കല്‍പ്പം, വിശ്വാസം എന്നിവയാണ് ദുഖകാരണങ്ങള്‍ . എന്നാല്‍ അവയെ ഉപേക്ഷിക്കുക എന്നത് വേദനാജനകമൊന്നുമല്ല എന്നറിഞ്ഞാലും .  

“ഈ ദുഖത്തെ ഉണ്ടാക്കിയത് ചിന്തകളും വിശ്വാസങ്ങളുമാണ്. അവ ഇല്ലാതായാല്‍ ദുഖവും അവസാനിച്ചു. ഇതിനെന്താണ് ബുദ്ധിമുട്ട്?” എല്ലാ ചിന്തകളും വിശ്വാസങ്ങളും ദുഖത്തിലവസാനിക്കുന്നു. എന്നാല്‍ ചിന്താരഹിതമായ അവസ്ഥ ആനന്ദദായകമാണ്.

അതിനാല്‍ വിവേകത്തിന്റെ അഗ്നിയില്‍ വിശ്വാസങ്ങളുടെ ജലത്തെ ആവിയാക്കി മാറ്റി ഇല്ലാതാക്കുക. അങ്ങിനെ പ്രശാന്തതയെ പുല്‍കി പരമാനന്ദം അറിയുക. ഏകമായ അനന്താവബോധത്തെ അറിയൂ. ‘ഞാന്‍ രാജാവ്’ എന്ന വസ്തുത മറന്നിരിക്കുന്ന സമയത്തോളമേ രാജാവിന് ദുരിതമനുഭവിക്കേണ്ടി വരുന്നുള്ളൂ. താന്‍ രാജാവാണെന്നുള്ള തിരിച്ചറിവുണ്ടായാല്‍ എല്ലാ ദുഖവും അവസാനിച്ചു. മഴക്കാലം കഴിഞ്ഞു ശരത്കാലമാവുമ്പോള്‍ ആകാശത്തിനു മുഖംമൂടിയായി കൂടുതല്‍ മേഘങ്ങളെ സംഘടിപ്പിക്കാന്‍ കഴിയാത്തതുപോലെ ഒരിക്കല്‍ അനന്താവബോധത്തെ സാക്ഷാത്കാരിച്ചാല്‍പ്പിന്നെ അവിദ്യയുടെ മേഘങ്ങള്‍ക്ക്  അവിടെ പ്രവേശനമില്ല.

Aug 25, 2013

367 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 367

വാസനാ വിമലാ യേഷാം ഹൃദയാന്നാപസര്‍പതി
സ്ഥിരൈകരൂപജീവാസ്തേ ജീവന്‍മുക്താശ്ചിരായുഷ: (6/32/35)

ഭഗവാന്‍ പരമശിവന്‍ പറഞ്ഞു: മനസ്സിനെയും പ്രാണനെയും സംബന്ധിച്ചിടത്തോളം ദേഹമെന്നത് വെറും ജഡപിണ്ഡം മാത്രമാണ്. ഒരു ഇരുമ്പുകഷണം കാന്തത്തിന്റെ ആകര്‍ഷണവരുതിയില്‍പ്പെട്ട് അങ്ങുമിങ്ങും നീങ്ങുന്നതുപോലെ അനന്തമായ, സര്‍വ്വവ്യാപിയായ, ബോധത്തിന്റെ സാന്നിദ്ധ്യമാത്രംകൊണ്ട് ജീവന്‍ ചലനത്തിലാണെപ്പോഴും. ദേഹം ജഡവും അസ്വതന്ത്രവുമാണ്. ബോധമാണതിനെ പ്രവര്‍ത്തനോന്മുഖമാക്കി താന്‍ പ്രാണവായുവിനെപ്പോലെയൊരു സത്വമാണെന്ന് വിശ്വസിപ്പിക്കുന്നത്. അങ്ങിനെ കര്‍മ്മാത്മാവാണ് ദേഹത്തെ ചലിപ്പിച്ചു നിലനിര്‍ത്തുന്നത്. മനസ്സും പ്രാണനും ചേര്‍ന്നാണ് ഇപ്രകാരത്തില്‍ ദേഹത്തെ ജീവത്താക്കി നിലനിര്‍ത്തുന്നതെങ്കിലും വാസ്തവത്തില്‍ പരമാത്മാവാണ് ഇതും നടപ്പിലാക്കാന്‍ ഇടയാക്കുന്നത്.

ബോധം തന്നെയാണ് ജഡമായി വര്‍ത്തിച്ചു ജീവനെന്ന രീതിയില്‍ , മനസ്സിനെ ആര്‍ജ്ജവമുള്ളതാക്കുന്നത്. ഈ പരിമിതിയോടെ മുന്നോട്ട് പോകുന്നതിനാൽ അതിന്റെ പരിണിതഫലങ്ങള്‍ ജീവനെ പിന്തുടരുകയായി. അവയാണ് മാനസീകവും ശാരീരികവുമായ അസുഖങ്ങൾ . സമുദ്രോപരി ആദ്യത്തെ ഒരലയുണ്ടായി, അത് പിന്നീട് മറ്റ് ഓളങ്ങളെ ക്രമാനുഗതമായി ഉണ്ടാക്കുന്നതുപോലെയാണിത്‌.. ബോധം ജീവഭാവത്തില്‍ സ്വാത്മബോധം വെടിഞ്ഞ് അസ്വതന്ത്രമായി വര്‍ത്തിക്കുന്നു!.

അജ്ഞാനത്തിന്റെ കട്ടിപിടിച്ച ഒരു മറയ്ക്കുള്ളില്‍ക്കിടന്നു വലഞ്ഞും താന്‍ സ്വയം വരുത്തിവെച്ച ദുരിതങ്ങളെ തിരിച്ചറിയാതെയും ജീവന്‍ മൂഢത്വത്തിനടിമയായിത്തീരുന്നു. മദ്യംകഴിച്ചു മദോന്മത്തനായ ഒരുവന്‍ വാളെടുത്ത് സ്വന്തം കാലു മുറിക്കാന്‍ തുടങ്ങുന്നതുപോലെയുള്ള അവസ്ഥയാണിത്. എന്നാല്‍ മദ്യത്തിന്റെ വീര്യമടങ്ങുമ്പോള്‍ അയാള്‍ക്ക്‌ സ്വബോധം വീണ്ടുകിട്ടുന്നതുപോലെ ബോധത്തിനും തന്റെ സ്വരൂപസ്ഥിതി – ആത്മബോധം- ക്ഷണത്തിൽ തിരിച്ചുകിട്ടാവുന്നതേയുള്ളു. 

മനസ്സിന്റെ താങ്ങ് - താൽക്കാലികമായ ഉപാധി - പോയാല്‍പ്പിന്നെ അവശേഷിക്കുന്നത് ആത്മാവ് മാത്രമാണ്. എല്ലാ ഉപാധികളും നഷ്ടമാകുമ്പോള്‍ പൂര്യഷ്ടകം, അതായത് - മനസ്സെന്ന സൂക്ഷ്മശരീരം, പ്രശാന്തമായ ഒരവസ്ഥയെ പ്രാപിച്ച് ചലനരഹിതമാവുന്നു. ബോധം വിഷയീകരണപ്രവണതകാരണം മോഹവിഭ്രാന്തമാവുന്നു. അപ്പോഴാണ്‌ പൂര്‍വ്വാര്‍ജ്ജിതവാസനകള്‍ പ്രബലമായി വര്‍ത്തിക്കുന്നത്. അവയുമായി തതാത്മ്യം പ്രാപിക്കുന്നതിനാലാണ് ബോധം തന്റെ സ്വരൂപത്തെ മറന്നുപോവുന്നത്. 

ഹൃദയ കമലം തുറക്കുമ്പോള്‍ പൂര്യഷ്ടകം പ്രവര്‍ത്തിക്കാന്‍ തുടങ്ങുന്നു. ഈ താമര കൂമ്പിയടയുമ്പോള്‍ മനസ്സ് -പൂര്യഷ്ടകം- തന്റെ പ്രവര്‍ത്തികള്‍ അവസാനിപ്പിക്കുന്നു. ദേഹത്തില്‍ പൂര്യഷ്ടകം പ്രവര്‍ത്തനനിരതമായിരിക്കുമ്പോള്‍  മാത്രം ദേഹം ജീവിക്കുന്നു. മനസ്സിന്റെ അഭാവത്തില്‍ ദേഹത്തിനു മരണം സംഭവിക്കുന്നു. അന്തരാ ഉണ്ടാവുന്ന ഉണര്‍വ്വും ജഡത്തിലെ മാലിന്യവും തമ്മിലുള്ള സംഘര്‍ഷം മൂലവും പൂര്യഷ്ടകത്തിന്റെ വിരാമം സംഭവിക്കാം. 


“എന്നാല്‍ നിര്‍മ്മലമായ വാസനകള്‍ ഒരുവന്റെ ഹൃദയം നിറയുമ്പോള്‍ എല്ലാ സംഘര്‍ഷങ്ങളും അവസാനിക്കുന്നു. അവിടെ സമതയും ഐക്യവും സ്വാതന്ത്ര്യവും ദീര്‍ഘായുസ്സും സഹജമായുണ്ട് .” അല്ലെങ്കില്‍ പൂര്യഷ്ടകത്തിന്റെ പ്രവര്‍ത്തനം നിലയ്ക്കുന്നതോടെ ശരീരം മരിക്കുന്നു. പിന്നീട് സൂക്ഷ്മശരീരം ഉചിതമായ മറ്റൊരു ദേഹത്തെ തിരഞ്ഞുപിടിച്ച് തന്റെ വാസനകളെ പൂര്‍ത്തീകരിക്കാന്‍ വഴി കണ്ടെത്തുന്നു. ഈ വാസനകളുടെ ബലത്താല്‍ പൂര്യഷ്ടകം എന്ന മനസ്സ് വീണ്ടും തന്റെ ആത്മബോധസ്വരൂപത്തെ മറന്നുകൊണ്ട് പുതിയ ബന്ധങ്ങള്‍ ഉണ്ടാക്കുന്നു.

എന്നാല്‍ ബോധം സര്‍വ്വവ്യാപിയായതിനാല്‍ പൂര്യഷ്ടകത്തിനു അനന്തമായി എവിടെയും സഞ്ചരിക്കാനാവുന്നു. മരങ്ങളിലെ ഇലകള്‍ കൊഴിഞ്ഞു പുതിയവ തളിര്‍ത്തുവരുന്നതുപോലെ ജീവന്‍ ഓരോരോ ദേഹങ്ങളെടുത്ത്, കുറച്ചുകാലമതില്‍ക്കഴിഞ്ഞ്‌ അവയെ ഉപേക്ഷിച്ച് മറ്റുള്ളവയെ വരവേല്‍ക്കുന്നു. ജ്ഞാനികള്‍ ഈ ഗതിവിഗതികള്‍ക്ക് യാതൊരു മൂല്യവും കല്‍പ്പിക്കുന്നില്ല. 

Aug 18, 2013

366 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 366

യത്ര പ്രാണോ മരുധ്യാതി മനസ്തത്രൈവ തിഷ്ഠതി
യത്രയത്രാനുസരതി രഥസ്‌തത്രൈവ സാരഥി: (6/31/47)

ഭഗവാന്‍ തുടര്‍ന്നു: ഇനിയും ശുദ്ധീകരിച്ചിട്ടില്ലാത്ത സ്വര്‍ണ്ണം ചെമ്പിനുസമമായി  കാണപ്പെടുന്നതുപോലെ വിഷയങ്ങളുമായി താതാത്മ്യം പ്രാപിക്കുകമൂലം ബോധം ചിന്തയുടെയും  ആകുലതയുടെയും തലത്തിലേയ്ക്ക് ചുരുങ്ങിയതുപോലെ കാണപ്പെടുന്നു. അനന്താവബോധത്തിന്റെ ഭാഗത്തുനിന്നുള്ള ഒരു 'വീഴ്ചയായ' സ്വയംമറവി കാരണമാണ് വിശ്വം ഉണ്ടാവുന്നത്. എന്നാല്‍ ആത്മജ്ഞാനമാര്‍ജ്ജിക്കുന്നതോടെ അസത്തായതെല്ലാം ഇല്ലാതെയാകുന്നു.

ബോധം, സ്വന്തം അസ്തിത്വത്തെപ്പറ്റി തിരിച്ചറിയുമ്പോള്‍ അഹംഭാവം ഉണരുന്നു. (അതും വാസ്തവത്തില്‍ ബോധം തന്നെയത്രേ.) എന്നാല്‍ ഒരല്‍പം ചഞ്ചലത്വമുണ്ടാവുമ്പോള്‍ മലഞ്ചെരുവില്‍ നിന്നും ഉരുളന്‍കല്ലുരുണ്ടു വീഴുന്നതുപോലെ അത് താഴെപ്പോവുന്നു. ബോധം തന്നെയാണ് എല്ലാത്തരം  അനുഭവങ്ങള്‍ക്കും നിദാനമാവുന്നത്. പുറത്തുണ്ടെന്ന് കരുതപ്പെടുന്ന വസ്തുവിന്റെ ദര്‍ശനം ഉള്ളില്‍ സാധിതമാവുന്നത് പ്രാണന്റെ ചലനം മൂലമാണ്. എന്നാല്‍ ദര്‍ശനം എന്ന അനുഭവം, കാണല്‍ , എന്നത് ശുദ്ധമായ പരമാവബോധം തന്നെയാണ്. കേവലം ജഡമെന്നു കരുതപ്പെടുന്ന വായു വസ്തുക്കളുമായി സ്പര്‍ശനാസ്പദമായ ഒരു ബന്ധം സ്ഥാപിക്കാന്‍ ഇടയാക്കുമ്പോള്‍ ത്വക്കിന്ദ്രിയം പ്രവര്‍ത്തിക്കുന്നു. എന്നാല്‍ സ്പര്‍ശം എന്ന അനുഭവവും അനന്താവബോധം തന്നെ.

അതുപോലെതന്നെ പ്രാണവായു തന്നെയാണ് ഉചിതമായ മാറ്റങ്ങളോടെ മൂക്കിനു ഗന്ധമാസ്വദിക്കാനുള്ള ആര്‍ജ്ജവമേകുന്നത്. ഗന്ധമറിയുന്നത് ബോധം തന്നെയാണ്. മനസ്സ് കേള്‍വിശക്തിയുമായി ചേരുമ്പോള്‍ മാത്രമേ കേള്‍വി അനുഭവമാകുന്നുള്ളു. ശുദ്ധമായ ബോധമാണ് കേള്‍ക്കുന്നത്.   

കര്‍മ്മങ്ങള്‍ ചിന്തകളുടെ തുടര്‍ച്ചയാണ്. ചിന്തകള്‍ മനസ്സിന്റെ പ്രവര്‍ത്തനമാണ്. മനസ്സെന്നത് ഉപാധിസ്ഥമായ ബോധമാണ്. എന്നാല്‍ ബോധം സ്വയം ഉപാധിരഹിതവുമാണ്. വിശ്വം എന്നത് സ്ഫടികനിര്‍മ്മിതമായ മായാഗോളത്തിലെ കാഴ്ച്ചകളെന്നപോലെ ബോധത്തിലെ വിക്ഷേപങ്ങള്‍ മാത്രമാണ്. എന്നാല്‍ ആ വിക്ഷേപങ്ങള്‍ക്ക് ഒന്നും ബോധത്തെ ബാധിക്കുവാന്‍ കഴിയില്ല. ജീവനാണ് ബോധത്തിന് വാഹനമാകുന്നത്. അതുപോലെ അഹങ്കാരം ജീവനും, ബുദ്ധി അഹംകാരത്തിനും, മനസ്സ് ബുദ്ധിക്കും, പ്രാണന്‍ മനസ്സിനും, ഇന്ദ്രിയങ്ങള്‍ പ്രാണനും, ഇന്ദ്രിയങ്ങള്‍ക്ക് ദേഹവും വാഹനങ്ങളാകുന്നു. ചലനമാണ് ദേഹത്തിന്റെ വാഹനം. കര്‍മ്മത്തിന്റെ ഗതിവിഗതികള്‍ ഇങ്ങിനെയൊക്കെയാണ്.

പ്രാണന്‍ മനസ്സിന്റെ വാഹനമാകയാല്‍ പ്രാണന്‍ പോകുന്നിടത്തേയ്ക്ക് മനസ്സെത്തും. എന്നാല്‍ മനസ്സ് ആത്മാഭിമുഖമായാല്‍ പിന്നെ പ്രാണന് ചലനമില്ല. പ്രാണന്റെ നിരോധത്തില്‍ മനസ്സും പ്രശാന്തമാവുന്നു. “സവാരിക്കാരന്‍ പോവുന്നത് വണ്ടി പോവുന്നിടത്തേയ്ക്കാണെന്നതുപോലെ പ്രാണനെ മനസ്സ് പിന്തുടര്‍ന്നു പോവുന്നു.” 

ബോധത്തിന്റെ പ്രസ്ഫുരണമാണ് പൂര്യഷ്ടകം എന്ന മനസ്സ്. പഞ്ചഭൂതങ്ങള്‍ , മനസ്സ്, ബുദ്ധി, അഹംകാരം, ചിത്തപ്രാണന്‍, കര്‍മ്മേന്ദ്രിയങ്ങള്‍ , ജ്ഞാനേന്ദ്രിയങ്ങള്‍ , അവിദ്യ, ആഗ്രഹങ്ങള്‍ , കര്‍മ്മങ്ങള്‍ എന്നിങ്ങനെ മനസ്സിനെ പലരും വിസ്തരിച്ചു പറഞ്ഞിട്ടുണ്ട്. അതിനു ലിംഗശരീരം – സൂക്ഷ്മശരീരം എന്നും പേരുണ്ട്.


എന്നാല്‍ ഇപ്പറഞ്ഞതെല്ലാം ബോധത്തിലുദിച്ച്  ബോധത്തില്‍ നിലകൊണ്ട്, ബോധത്തില്‍ വിലയിക്കുന്നത് കൊണ്ട്  വാസ്തവത്തില്‍ എല്ലാത്തിലും സത്തായത് ബോധം മാത്രം.    

Aug 17, 2013

365 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 365

അമൃതാപി മൃതാസ്മീതി വിപര്യസ്ഥസ്തമതിര്‍വധൂ:
യഥാ രോദിത്യനഷ്ടൈവ നഷ്ടാസ്മീതി തഥൈവ ചിത്  (6/31/2)

ഭഗവാന്‍ പരമശിവന്‍ തുടര്‍ന്നു: ഭ്രാന്ത് പിടിച്ച ഒരു സ്ത്രീ സ്വയം താന്‍  ദുരിതമനുഭവിക്കുന്നു എന്ന് വിചാരിക്കുന്നതുപോലെ  ‘ഞാന്‍ അസന്തുഷ്ടന്‍’ എന്ന് ബോധം തെറ്റിദ്ധരിക്കുന്നു. “ഒരുവന്‍ ‘അയ്യോ ഞാന്‍ ചത്തേ’ എന്ന് നിലവിളിക്കുന്നതുപോലെയും, നേര്‍വഴിപോയ്ക്കൊണ്ടിരിക്കുന്നവന്‍ ‘എനിക്ക് വഴി തെറ്റിയെന്ന്’ വിലപിക്കുന്നതുപോലെയും തെറ്റിദ്ധാരണമൂലം ബോധം സ്വയം താന്‍ പരിമിതപ്പെടിരിക്കുന്നുവെന്നും, ദുരിതപ്പെടുന്നുവെന്നും സങ്കല്‍പ്പിക്കുന്നു”. വാസ്തവത്തിൽ അത്തരം ചിന്തകള്‍ക്ക്‌ യാതൊരടിസ്ഥാനമോ ന്യായീകരണമോ ഇല്ല.     

അഹംകാരത്തിന്റെ തെറ്റായ അനുമാനങ്ങള്‍ മൂലം ലോകമെന്ന ഈ കാഴ്ച സത്യമാണെന്ന് ബോധം വൃഥാ ചിന്തിച്ചുറപ്പിക്കുന്നു. ഈ ലോകം ഉണ്മയാണെന്ന അനുഭവം ഉണ്ടാകുന്നതിന്റെ മൂലകാരണം മനസ്സുതന്നെയാണ്. എന്നാല്‍ ഇത് ശരിയായ ഒരു  'കാരണം' ആവുക വയ്യ. എന്തെന്നാല്‍ ശുദ്ധാവബോധമല്ലാതെ, അതിൽ നിന്ന് വേറിട്ട ഒരു മനസ്സുണ്ടാവുക അസാദ്ധ്യം.

 ലോകപ്രതീതികളെ നല്‍കുന്ന മനസ്സ് അസത്താണെന്ന് അറിഞ്ഞാല്‍പ്പിന്നെ ആ മനസ്സില്‍ പ്രതീതികളുണ്ടാക്കിയ ലോകവും അസത്താകണമല്ലോ! കരിങ്കല്ലില്‍ എണ്ണയില്ലാത്തതുപോലെ ബോധത്തില്‍ വിവിധങ്ങളായ ദൃശ്യങ്ങളോ, കാഴ്ചക്കാരനോ, കര്‍ത്താവോ, അറിവോ, അറിയുന്നവനോ, വിഷയമോ, വിഷയിയോ ഒന്നും നിലനില്‍ക്കുന്നില്ല.
    
‘ഞാന്‍’, ‘നീ’ എന്നീ ഭിന്നതകളുംമറ്റും വെറും കല്‍പ്പന മാത്രം. ഏകം, അനേകം എന്നിവ തമ്മിലുള്ള വ്യത്യാസം വെറും വാക്കില്‍ മാത്രമാണ്. സൂര്യവെളിച്ചത്തില്‍ ഇരുട്ടില്ലാത്തതുപോലെ ബോധത്തില്‍ വിവിധവിഷയങ്ങള്‍ നിലകൊള്ളുക സാധ്യമല്ല. യാഥാര്‍ത്ഥ്യം, അയാഥാര്‍ത്ഥ്യം; ശൂന്യതയും അതിന്റെ അഭാവവും, എന്നുവേണ്ട എല്ലാം വെറും ധാരണകള്‍ മാത്രം. ഒരുവന് നിസ്തന്ദ്രമായ അന്വേഷണത്തിലൂടെ മാറ്റങ്ങള്‍ക്കു വിധേയമാകാത്ത ശുദ്ധാവബോധം മാത്രമാണുണ്മയായുള്ളത് എന്ന് വെളിവാകും. കാരണം ബോധം ഒരിക്കലും പരിവര്‍ത്തനത്തിന് വിധേയമായിട്ടില്ല, ആകുന്നുമില്ല. അതൊരിക്കലും അശുദ്ധമാകുന്നില്ല. അശുദ്ധിയെന്നു പറയുന്നത് തന്നെ വെറും സങ്കല്‍പ്പം മാത്രം. ഈ അറിവുറയ്ക്കുമ്പോള്‍ സങ്കല്‍പ്പങ്ങള്‍ ഇല്ലാതാകുന്നു. അതോടെ അശുദ്ധിയെന്ന ധാരണപോലും നശിക്കുന്നു.

എന്നാല്‍ ഈദൃശമായ സാക്ഷാത്കാരം നേടിയവര്‍പോലും അശുദ്ധിയുടെ വലയില്‍ കുടുങ്ങിയെന്നുവരാം. സങ്കല്‍പ്പങ്ങളെ പാടേ ഉപേക്ഷിക്കുന്നതില്‍ വരുന്ന വീഴ്ചയാണിതിനു ഹേതു. എന്നാല്‍ സ്വപ്രയത്നത്താല്‍ ഇത് സാദ്ധ്യമാണ്. വെറുമൊരു വയ്ക്കോല്‍ത്തുരുമ്പ് ഉപേക്ഷിക്കുന്നതുപോലെ അനായാസമായി മൂന്നു ലോകങ്ങളെയും നമുക്ക് തൃണവല്‍ഗണിക്കാനാവും. സ്വപ്രയത്നത്താല്‍ നേടാന്‍ കഴിയാത്തതായി എന്തുണ്ട്? അകത്തുദിച്ചു പ്രകാശം പരത്തുന്ന ആത്മപ്രഭയില്‍ അദ്വയവും ഉപാധിരഹിതവുമായ അനന്താവബോധത്തെ സാക്ഷാത്കരിക്കുവാന്‍ നമുക്ക് സാധിക്കും. നിര്‍മലം, ശാശ്വതം, പുരാതനം, നിര്‍മനം, നിരഹങ്കാരം, അകളങ്കം ഒക്കെയായ അത് എല്ലാ വസ്തുക്കളുടെയും സത്തയാണ്.

എല്ലാത്തിലും സാക്ഷിഭാവത്തില്‍ അചലമായി ബോധം നിലകൊള്ളുന്നു. വിളക്കിന്റെ ധര്‍മ്മം പ്രകാശിക്കുകയെന്നതാണ്. എന്നാല്‍ അത് വിളക്കിന്റെ 'കര്‍മ്മ'മല്ല. ബോധത്തില്‍ കറപുരണ്ടുവെന്നുതോന്നിക്കുന്നുവെങ്കിലും ജഡവസ്തുക്കളില്‍ അത് അജഡചൈതന്യമാണ്. വസ്തുവകകളിലെ ഘടകങ്ങളെപ്പോലെ വിഭജിച്ചുപോകാതെ ബോധം സര്‍വ്വവ്യാപിയായി നിലകൊള്ളുന്നു. ധാരണാമാലിന്യങ്ങളില്ലാത്ത അനന്തബോധം അതീവസൂക്ഷ്മമാകയാല്‍ അത് ആത്മാവായി അറിയുന്നു.

വെരുമൊരോര്‍മ്മത്തെറ്റുപോലെ ഈ ബോധം ചിന്തകളെയും ധാരണകളെയും പരിപോഷിപ്പിച്ച് പ്രതീതികളെ അനുഭവിപ്പിക്കുന്നു. ഉണ്മയല്ലെങ്കിലും ഇതെല്ലാം സാധിതമാവുന്നത് ഈ അനന്തബോധത്തിന്റെ സാന്നിദ്ധ്യത്തിലാണ്. അവബോധമായി നിലകൊള്ളുക എന്നത് ബോധത്തിന്റെ നൈസര്‍ഗ്ഗികസ്വഭാവമാണ്. ഉറക്കത്തില്‍ ആണ്ടുമുഴുകിയവനും അകമേ ഉണര്‍ന്നിരിക്കുകതന്നെയാണല്ലോ. 

Aug 15, 2013

364 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 364

ചിദസ്തി ഹി ശരീരേഹ സര്‍വ്വഭൂതമയാന്മികാ
ചാലോന്മുഖാത്മികൈകാ തു നിര്‍വികല്‍പാ പരാ സ്മൃതാ (6/30/67)

വസിഷ്ഠന്‍ തുടര്‍ന്നു: അതുകഴിഞ്ഞപ്പോള്‍ ഞാന്‍ ഭഗവാനോട് ചോദിച്ചു: ഈ ബോധം സര്‍വ്വവ്യാപിയാണെങ്കില്‍ ഒരുവന്‍ ചൈതന്യവത്തും ജഡവും ആകുന്നതെങ്ങിനെയാണ്? ഒരിക്കല്‍ ചൈതന്യവത്തായിരുന്നതിന്റെ ചൈതന്യം  എങ്ങിനെയാണ് നഷ്ടമാവുന്നത്?

ഭഗവാന്‍ എന്റെ ചോദ്യത്തെ ശ്ലാഘിച്ചശേഷം ഇങ്ങിനെ മറുപടി പറഞ്ഞു: “സര്‍വ്വവ്യാപിയായ ബോധം ഈ ശരീരത്തിലെ എല്ലാമെല്ലാമായി, ചരവും അചരവുമായും, മാറ്റങ്ങള്‍ക്ക് വിധേയമായും അല്ലാതേയും, അനശ്വരമായും എല്ലാം നിലകൊള്ളുന്നു.” ഒരു സ്ത്രീ സ്വപ്നത്തില്‍ താന്‍ മറ്റൊരു സ്ത്രീയാണെന്നും, അവള്‍ക്കു മറ്റൊരാള്‍ ഭര്‍ത്താവായുണ്ടെന്നും കാണുന്നു. അതുപോലെ ബോധം സ്വയം മറ്റൊരാളായി താദാത്മ്യം പ്രാപിക്കുകയാണ്.   

അതീവക്രോധത്തിനടിപ്പെട്ട ഒരുവന്റെ പെരുമാറ്റം സാധാരണയില്‍ നിന്നും തുലോം വ്യത്യാസപ്പെട്ടിരിക്കുന്നതുപോലെ ബോധം മറ്റു ഭാവങ്ങള്‍ സ്വീകരിച്ചു തികച്ചും വ്യത്യസ്തമായി പ്രവര്‍ത്തിക്കുന്നു. പടിപടിയായി അതിന്റെ ചൈതന്യം നഷ്ടമായി ഒടുവില്‍ ജഡമാവുന്നു. ബോധം അങ്ങിനെ അതിന്റെ ബോധവിഷയമായ വസ്തുവായി മാറുന്നു. അങ്ങിനെയാണ് ആകാശവും പിന്നീട് അതത്‌ ഗുണഗണങ്ങളോടെ വായു മുതലായവയും ആയി മാറുന്നത്. മറ്റു പഞ്ചഭൂതങ്ങളും അപ്രകാരം തന്നെയാണ്  ഉണ്ടാവുന്നത്. അതേസമയം ആത്മാവില്‍ത്തന്നെ അത് കാലവും ദേശവുമായി പരിണമിച്ച് ഒരു ജീവനാവുന്നു. അതേത്തുടര്‍ന്ന് ജീവനില്‍ വ്യക്തിഗതമായ ബുദ്ധിയും മനസ്സും സംജാതമാവുന്നു.

ഇതില്‍ നിന്ന് പ്രത്യക്ഷമായ ഈ ചാക്രികലോകത്തിന്റെ ആവിര്‍ഭാവമായി, ‘ഞാനൊരു ചണ്ഡാളന്‍’, തുടങ്ങിയ ധാരണകള്‍ ഉടലെടുക്കുന്നു. പരിമിതമായ അളവിലുള്ള ജലം ഘനീഭവിക്കുന്നതുപോലെ, ഈ ബോധം സ്വയം ജഡസമാനമാവുന്നു. പിന്നെ മനസ്സ് ഭ്രമാത്മകമായി ആസക്തികളെ പരിപോഷിപ്പിക്കുന്നു. എന്നിട്ട് കാമക്രോധാദികളാല്‍ വലഞ്ഞ്, ഐശ്വര്യവും ദുരിതവും സുഖദുഖങ്ങളും അനുഭവിച്ച്, പ്രത്യാശകളില്‍ കടിച്ചുതൂങ്ങി, ഇഷ്ടാനിഷ്ടങ്ങളുടെ പിടിയില്‍പ്പെട്ടു  ഭ്രമിക്കുന്നു. 

അങ്ങിനെ മോഹഭ്രമങ്ങളില്‍ വലഞ്ഞ് തെറ്റില്‍നിന്നും തെറ്റിലേയ്ക്കും അജ്ഞാനത്തില്‍നിനും കൂടുതല്‍ അജ്ഞാനത്തിലേയ്ക്കും ജീവൻ നീങ്ങുകയാണ്. ബാല്യത്തില്‍ വിഭ്രമാത്മകമായ ഈ ബോധം പൂര്‍ണ്ണമായും മറ്റുള്ളവരെ ആശ്രയിച്ചു കഴിയുന്നു. യൌവ്വനത്തില്‍ സമ്പത്തിനുപിറകേ ഓടി നടന്ന് ആകുലപ്പെടുന്നു. വാര്‍ദ്ധക്യത്തില്‍ ദുഖദുരിതത്തിന് വശംവദരായി സ്വകര്‍മ്മമനുസരിച്ച് മരണത്തിനു കീഴടങ്ങുന്നു. ആ കര്‍മ്മത്തിന്റെ ഗതിവിഗതികള്‍ക്കനുസരിച്ചു ജീവന്‍ സ്വര്‍ഗ്ഗത്തിലോ നരകത്തിലോ പാതാളത്തിലോ ഭൂമിയിലോ പുനര്‍ജനിച്ചു മനുഷ്യനോ അതിമാനുഷനോ ഉപമാനുഷനോ, ചിലപ്പോള്‍ ജഡവസ്തുവോ ആയിത്തീരുന്നു. 
 
അതേ ബോധം തന്നെയാണ് ബ്രഹ്മാവിഷ്ണുശിവന്‍മാരാകുന്നത്. അതാണ്‌ സൂര്യചന്ദ്രന്മാര്‍ , കാറ്റ്, രാത്രിപകലുകള്‍ , ഋതുക്കള്‍ , എന്നിവയാകുന്നതും, വിത്തുകളിലെ ജീവശക്തിയും വസ്തുക്കളിലെ നൈസര്‍ഗ്ഗികഗുണങ്ങളും അതേ ബോധം തന്നെ.
 
ഈ ബോധം സ്വപരിമിതികളാല്‍ ആത്മാവിനെ ഭയപ്പെട്ടുകഴിയുന്നു. ഇതൊക്കെയാണ് ജീവബോധത്തിന്റെ സത്യസ്ഥിതി. അതിനു കര്‍മ്മാത്മാ എന്നും പേരുണ്ട്. അതായത്‌ കര്‍മ്മ-പ്രതികര്‍മ്മങ്ങളുടെ ചക്രത്തില്‍ കുടുങ്ങിയ ആത്മാവാണത്. അജ്ഞാനത്തിന്റെയും തമസ്സിന്റെയും ശക്തിയെത്ര പ്രബലമാണെന്ന് നോക്കൂ!

സ്വന്തം അവസ്ഥ, അതായത്‌ സ്വരൂപത്തെ മറക്കുകമൂലം ബോധം പലവിധ ബുദ്ധിമുട്ടുകളിലൂടെ കടന്നുപോയി ദുഖമനുഭവിച്ച് സ്വയം അധപ്പതിക്കുന്നു. എത്ര കഷ്ടം!   

Aug 14, 2013

363 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 363

ശരീരപങ്കജഭ്രാന്ത മനോഭ്രമരസംഭൃതാം
ആസ്വാദയതി സങ്കല്‍പമധുസത്താം ചിദീശ്വരീ (6/30/34)

ഭഗവാന്‍ പരമശിവന്‍ തുടര്‍ന്നു: ചിലയിടങ്ങളില്‍ ചിലപ്പോള്‍ ഈ ഭഗവാന്‍ ആകാശമായും ജീവനായും കര്‍മ്മങ്ങളായും വിഷയവസ്തുക്കളായും പല വിധത്തില്‍ അനിച്ഛാപൂര്‍വമെങ്കിലും പ്രവര്‍ത്തനനിരതമായി കാണപ്പെടുന്നു. വിവിധ സമുദ്രങ്ങളെല്ലാം വാസ്തവത്തില്‍ ജലത്തിന്റെ അവിച്ഛിന്നമായ ഒരു മഹാനിവഹമാണെന്നതുപോലെ ബോധവും പലവിധത്തില്‍ പ്രകടമാകുന്ന ഒരേയൊരു വിശ്വമഹാബോധം തന്നെയാണ്.
  
 “താമരപ്പൂവില്‍നിന്ന് തേനീച്ച തേന്‍ എടുക്കുന്നതുപോലെ അശാന്തമായ മനസ്സ് ദേഹത്തിലൂടെ അനുഭവങ്ങള്‍ ആര്‍ജ്ജിക്കുന്നതും ഈ ബോധത്തിനാലാണ്.ജലസമുദ്രത്തില്‍ പ്രത്യക്ഷമാകുന്ന മലരികളും ചുഴികളുമെന്നപോലെ ദേവതകള്‍, അസുരന്മാര്‍, പര്‍വതങ്ങള്‍ സമുദ്രങ്ങള്‍ എന്നിങ്ങിനെയുള്ള കാഴ്ചകള്‍ പ്രത്യക്ഷമാകുന്നത് ബോധസമുദ്രത്തിലാണ്.

 ഈ ബോധത്തിന്റെ ചൈതന്യം എപ്പോഴും ചലനാത്മകമായതിനാല്‍ ജനനമരണങ്ങള്‍ക്ക് ഹേതുവാകുന്ന അവിദ്യയുടെ ചാക്രികചലനം പോലും നടക്കുന്നത് ബോധത്തിലാണ്.

ഭൂമിയില്‍നിന്നുയര്‍ന്നു പൊങ്ങുന്ന താപത്തിനറുതി വരുത്തുന്നതും എന്നാൽ  ഇടിവേട്ടോടുകൂടിയ പേമാരിയെ അണിയിച്ചൊരുക്കുന്നതുമായ മഴവില്ലിനു സമാനമായി നാല് കൈകളുള്ള ഭഗവാന്‍ വിഷ്ണുവിന്റെ രൂപത്തില്‍  അസുരന്മാരെക്കൊന്നൊടുക്കിയത് ഈ ബോധമായാണ്. 

ശിവപാര്‍വതിമാരായും ബ്രഹ്മാവായും മറ്റ് അനേകമനേകം ജീവജാലങ്ങളായതും ഈ ബോധം തന്നെ. തന്റെയുള്ളില്‍, ആത്മാവില്‍ മാറ്റങ്ങളേതും ബാധിക്കപ്പെടാതെ വെറും പ്രതിഫലനമായി ഛായകളെ സൂക്ഷിക്കുന്ന കണ്ണാടിയെന്നപോലെയാണ് ബോധം. സ്വയം മാറ്റങ്ങള്‍ക്കു വിധേയമാകാതെ ഈ വിശ്വം മുഴുവന്‍ നിറഞ്ഞു വിളങ്ങുന്ന വൈവിദ്ധ്യമാര്‍ന്ന വസ്തുവിഷയങ്ങളായി കാണപ്പെടുന്നത് ബോധം തന്നെയാണ്. 

അനന്താവബോധം, പടര്‍ന്നു കയറുന്ന ഒരു വള്ളിച്ചെടിപോലെയാണ്. അതില്‍ എണ്ണമറ്റ ജീവജാലങ്ങളുടെ വാസനകള്‍ കുടഞ്ഞു തളിച്ച് വളംവച്ച് ആശകളാകുന്ന മുളപൊട്ടിയിരിക്കുന്നു. സചേതനവും അചേതനവുമായ ജീവജാലങ്ങള്‍ ഈ ചെടിയുടെ ഭാഗങ്ങളാകുന്നു. ആ 'ഒന്ന്‍' പലതായി കാണപ്പെടുന്നു എങ്കിലും അതൊരിക്കലും പലതായിട്ടില്ല.
   
അനന്താവബോധത്തിന്റെ നിറവിലാണ് ഇപ്പറഞ്ഞതെല്ലാം ആലോചിക്കുകയും പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നത്. സൂര്യനായി ജ്വലിക്കുന്നത് ഈ ബോധമാണ്. കേവലം ജഡമായ വസ്തുവകകളാകുന്നതും അവയുടെ ചാര്‍ച്ചയില്‍ വേദ്യമാകുന്ന അനുഭവങ്ങളാകുന്നതും ബോധംതന്നെ. സ്വന്തം പ്രഭാവത്തിലെന്നപോലെ മണല്‍ത്തരികളും പൊടിപടലങ്ങളും ഉയര്‍ന്നുപൊങ്ങി വട്ടംചുറ്റുമ്പോള്‍ ചുഴലിക്കാറ്റിനെപ്പറ്റി നാം അറിയുന്നു, എന്നാല്‍ ചുഴലിക്കാറ്റിനെ മാത്രമായി നമുക്ക് കാണാനാവുന്നില്ല. അതുപോലെയാണ് ബോധം.
  
സ്വയം ഒരു നിഴലുണ്ടാക്കുന്നപോലെ, ബോധം, തമസ്സിനെയും മന്ദതയെയും ഉണ്ടാക്കുന്നു’. ചിന്തകളും ധാരണകളും നല്‍കി ഈ ശരീരത്തെ കര്‍മ്മോന്മുഖമാക്കുന്നതും ഈ ബോധമാണ്. ബോധത്തിന്റെ അഭാവത്തില്‍ തന്റെ  തൊട്ടുമുന്നിലുള്ള വസ്തുവിനെപ്പോലും ആര്‍ക്കും അനുഭവിക്കാന്‍ കഴിയില്ല. ദേഹത്തിനു നിലനില്‍ക്കാനും പ്രവര്‍ത്തിക്കാനും ബോധം ഉണ്ടെങ്കിലേ സാധിക്കൂ. അതാണ്‌ ആഹാരം കഴിക്കുന്നതും, വളരുന്നതും തളരുന്നതും എല്ലാം. ചരാചരങ്ങളായ എല്ലാറ്റിന്റെയും സൃഷ്ടി സ്ഥിതി സംഹാരങ്ങള്‍ക്ക് ഹേതുവായിരിക്കുന്നത് ഈ ബോധമാണ്. കാരണം ഈ അനന്താവബോധമല്ലാതെ മറ്റൊന്നും ഇല്ല. ബോധത്തിലാണ് ബോധം ബോധമായിത്തന്നെ ഉദിച്ചുയര്‍ന്നത്. പൂര്‍ണ്ണത്തില്‍ നിന്നും പൂര്‍ണ്ണം പലതായി കാണപ്പെടുന്നു. 

Aug 6, 2013

362 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 362

ന സ ദൂരേ സ്ഥിതോ ബ്രഹ്മന്ന ദുഷ് പ്രാപ: സ കശ്യചിത്

സംസ്ഥിത: സ സദാ ദേഹേ സര്‍വത്രൈവ ച ഖേ തഥാ (6/30/21)

ഭഗവാന്‍ തുടര്‍ന്നു: ആത്മസ്വരൂപമായ ആ ഭഗവാനെ പൂജിക്കുന്നതാണ് ശരിയായ ആരാധന. അതുകൊണ്ട് എല്ലാം സ്വായത്തമാക്കാം. അവിച്ഛിന്നവും അദ്വയവും അദ്വൈതവും അജവും, അസൃഷ്ടവും ആയ ഭഗവാനെ ബാഹ്യമായ പ്രവര്‍ത്തനങ്ങള്‍കൊണ്ടൊന്നും നേടാവുന്നതല്ല. എന്നാല്‍ അദ്ദേഹത്തെ ആരാധിക്കുന്നതുതന്നെ ആനന്ദദായകമത്രേ. ബാഹ്യമായ പൂജാവിധികള്‍ കല്‍പ്പിച്ചിരിക്കുന്നത് അപക്വമതികള്‍ക്കായാണ്. അവരുടെ ബുദ്ധി ചെറുബാലന്മാരുടെതുപോലെ ഇനിയും വളര്‍ച്ചയെത്തിയിട്ടില്ലാത്തതിനാല്‍ അവര്‍ക്കാ നിര്‍ദ്ദേശങ്ങള്‍ ആവശ്യമുണ്ട്. 

ആത്മാവിനെ ബാഹ്യമായ ഒരു രൂപത്തില്‍ ആരാധിക്കുന്നത് വാസ്തവത്തില്‍ വൃഥാപ്രവര്‍ത്തിയാണ്. ആത്മസംയമനമില്ലാത്തവനാണ് പൂക്കള്‍കൊണ്ട് മൂര്‍ത്തികളെ അര്‍ച്ചിക്കുന്നത്. അതിനു ഫലമൊന്നുമില്ല. എന്നാല്‍ അപക്വമതികളെങ്കിലും അവര്‍ സ്വയം ഉണ്ടാക്കിയ ഒരു മൂര്‍ത്തിയെ പൂജിച്ചു ആരാധിക്കുന്നതില്‍ സംതൃപ്തിയടയുന്നുണ്ട്. അതില്‍നിന്നും പ്രത്യേകിച്ച് വിലയൊന്നുമില്ലാത്ത കുറച്ചു പുണ്യങ്ങളും അവര്‍ക്ക് ലഭിച്ചേക്കാം.

എന്നാല്‍ താങ്കളെപ്പോലെ പ്രബുദ്ധനായ ഒരു സാധകന് അനുഷ്ഠിക്കാവുന്ന ഉചിതമായ പൂജാക്രമത്തെ ഞാന്‍ പറഞ്ഞു തരാം. പൂജയ്ക്ക് അര്‍ഹനായ ഭഗവാന്‍ എല്ലാ സൃഷ്ടികള്‍ക്കും അടിസ്ഥാനമാണ്. എല്ലാ ചിന്തകള്‍ക്കും ധാരണകള്‍ക്കും അതീതനാണ്. ‘എല്ലാം, സമഷ്ടി’, എന്നൊക്കെയുള്ള ആശയങ്ങള്‍ക്കും അതീതമാണാ പരംപൊരുള്‍ . കാലദേശാദികളാല്‍ വിഭിന്നമാക്കാന്‍ കഴിയാത്തതെന്താണോ, എന്തിന്റെ പ്രഭയാണ് വസ്തുക്കളെയും വിഷയങ്ങളെയും പ്രകാശിപ്പിക്കുന്നത്, എന്താണോ നിത്യശുദ്ധമായ ബോധമായിരിക്കുന്നത്, അതിനെ മാത്രമേ ‘ദൈവം’ എന്ന് വിളിക്കുവാന്‍ പറ്റൂ.

വൈവിദ്ധ്യമാര്‍ന്ന ഭാഗങ്ങളുടെ ബുദ്ധിശക്തികള്‍ എല്ലാം ചേര്‍ന്നാലും അതിന്റെ മേധാശക്തിക്ക് തുല്യമാവില്ല. എല്ലാത്തിന്റെയും സത്യത്തെ മറയ്ക്കുന്നതും എല്ലാത്തിലും ഒളിഞ്ഞിരിക്കുന്നതും, എല്ലാത്തിന്റെയും എല്ലാമായിരിക്കുന്നതും ആ ഭാഗവാനാണ്. ഭാവാഭാവങ്ങളുടെ മദ്ധ്യേയാണ് പരബ്രഹ്മം. ‘ഓം’ എന്നറിയപ്പെടുന്ന സത്യമായ പരംപൊരുളാണത്. ഒരു ചെടിയുടെ അന്തസത്തപോലെ അതെല്ലാടവും നിറഞ്ഞിരിക്കുന്നു. എന്നിലും നിന്നിലും എല്ലാ ദേവീദേവന്മാരിലും കുടികൊള്ളുന്ന ശുദ്ധബോധമാണ് ആ സത്യം. മഹര്‍ഷേ മറ്റു മൂര്‍ത്തങ്ങളായ ദേവന്മാരും അത് തന്നെ. വിശ്വം മുഴുവന്‍ ശുദ്ധ ബോധമാണ്. അതാണ്‌ ദൈവം. എല്ലാം ഞാനാണ്. എല്ലാം പ്രാപിക്കുന്നത് അതില്‍നിന്നാണ്. അതിലൂടെയാണ്. അതായിത്തന്നെ എല്ലാം സാക്ഷാത്ക്കരിക്കപ്പെടുകയാണ്.  

“ഭഗവാന്‍ ആരില്‍ നിന്നും അകലെയല്ല. മഹര്‍ഷേ, അദ്ദേഹം ആര്‍ക്കും അപ്രാപ്യനല്ല. അദ്ദേഹം ഈ ദേഹത്തിലും മറ്റെല്ലായിടത്തും ആകാശമെന്നപോലെ വ്യാപരിച്ചു നിലകൊള്ളുന്നു.” അദ്ദേഹമാണെല്ലാം ചെയ്യുന്നത്. അദ്ദേഹം ഭുജിക്കുന്നു, എല്ലാത്തിനെയും ഒരുമിച്ചു നിര്‍ത്തുന്നു, പോവുന്നു, ശ്വസിക്കുന്നു, ദേഹാവയവങ്ങളെയെല്ലാം അറിയുന്നു. അദ്ദേഹമാണ് എല്ലാ അവയവങ്ങളെയും പ്രവര്‍ത്തനക്ഷമമാക്കുന്ന ചൈതന്യം. കൈകാലുകള്‍ക്ക് ചലനശേഷി നല്‍കുന്ന ഊര്‍ജ്ജം. സര്‍വ്വഭൂതങ്ങളുടെയും ഹൃദയഗുഹയിലാണ് അദ്ദേഹത്തിന്‍റെ അധിവാസം. 


മനസ്സിനും ജ്ഞാനേന്ദ്രിയങ്ങള്‍ക്കും അതീതമായി വര്‍ത്തിക്കുന്നതിനാല്‍ അതിനെ അറിയാനോ വിവരിക്കാനോ സാധ്യമല്ല. എങ്കിലും ബോധമെന്ന സംജ്ഞയാല്‍ അത് വിവക്ഷിക്കപ്പെടുന്നത് പഠനസൌകര്യത്തിനായി മാത്രമാണ്. അത് എല്ലാമെല്ലാം ‘ചെയ്യുന്നു’ എന്ന് തോന്നുമെങ്കിലും വാസ്തവത്തില്‍ അതൊന്നുമേ ‘ചെയ്യുന്നില്ല’. പൂച്ചെടികള്‍ തളിര്‍ക്കാനായി വസന്തഋതു  എന്തുചെയ്യുന്നുവോ അതുപോലെ ശുദ്ധബോധം ലോകത്തിലെ എല്ലാ പ്രവര്‍ത്തങ്ങളും ‘ചെയ്യുന്നു’ എന്ന് പറയാം.   

Aug 5, 2013

361 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 361

ആകാരാദിപരിഛിന്നേ മിതേ വസ്തുനി തത്കുത:
അകൃത്രിമമനാദ്യന്തം ദേവനം ചിച്ഛിവം വിദു: (6/29/122) 

ഭഗവാന്‍ എന്നോടു ചോദിച്ചു: ‘ആരാണീ ദൈവം എന്ന് നിനക്കറിയാമോ?’

ദൈവം വിഷ്ണുവോ ശിവനോ ബ്രഹ്മാവോ അല്ല. വായുവോ സൂര്യചന്ദ്രന്മാരോ അല്ല. ബ്രാഹ്മണരോ രാജാക്കന്മാരോ അല്ല. ഞാനോ നീയോ അല്ല. ലക്ഷ്മിയോ, മനോബുദ്ധികളോ അല്ല.

“ഈശ്വരന്‍ രൂപരഹിതനും അവിച്ഛിന്നനുമാണ്. ആ ദിവ്യത ഒരിക്കലും സൃഷ്ടിക്കപ്പെട്ടതോ ആദിയന്തങ്ങള്‍ ഉള്ളതോ അല്ല. ദൈവം എന്നറിയപ്പെടുന്നത് ആല്ലെങ്കില്‍ പരമശിവന്‍ എന്നുപറയപ്പെടുന്നത് ശുദ്ധമായ ബോധമാണ്” അതുമാത്രമേ പൂജാര്‍ഹമായുള്ളു. എല്ലായിടത്തും എല്ലാക്കാലവുമുള്ള എല്ലാം അതുമാത്രമാണ്. ഈ ബോധശിവനെ പൂജിക്കാന്‍ ഒരു സാധകന് കഴിയില്ല എന്നുവരികില്‍ രൂപഭാവങ്ങളുള്ള ഒന്നിനെ പൂജിക്കാം. പക്ഷെ അതുകൊണ്ട് പരിമിതമായ, നിയതമായ ഫലങ്ങളേ ഉണ്ടാവൂ. എന്നാല്‍ നാമരൂപരഹിതമായ ബോധശിവനെ ആരാധിക്കുന്നവന് അനന്തമായ ആനന്ദാവസ്ഥയെ പ്രാപിക്കാം.

അനന്തമായ ആനന്ദത്തെ ഉപേക്ഷിച്ച് പരിമിതമായ ഫലങ്ങളെ സ്വീകരിക്കുന്നവര്‍ നന്ദനോദ്യാനത്തെ വേണ്ടെന്നുവച്ച് മുള്‍ച്ചെടികള്‍ നിറഞ്ഞ കുറ്റിക്കാടിനെ ആശ്രയിക്കുന്നവരാണ്. എങ്കിലും മാമുനിമാര്‍ വെറുമൊരു ലീലയായി നാമരൂപങ്ങളെ ആരാധിക്കുന്നു.

ഈ പൂജകള്‍ക്കായി ഉപയോഗിക്കുന്ന സാമഗ്രികളെപ്പറ്റി ഇനി പറയാം. വിവേകം, ആത്മസംയമനം, സകലജീവജാലങ്ങളിലും ആത്മാവിനെ ദര്‍ശിക്കല്‍ , എന്നിവയാണ് അവയില്‍ ഏറ്റവും പ്രധാനമായവ. വിവേകമാകുന്ന പൂക്കള്‍കൊണ്ട് അര്‍ച്ചന ചെയ്യാന്‍ ഏറ്റവും യോഗ്യനായുള്ളത് സ്വാത്മാവുതന്നെയായ ശിവനത്രേ.

ഞാനപ്പോള്‍ ഭഗവാനോട് ചോദിച്ചു: പരമേശ്വരാ, ഭഗവാനേ, എങ്ങിനെയാണീ കാണപ്പെടുന്ന ലോകം അനന്താവബോധമായി മാറുന്നത്? ജീവജാലങ്ങളും മറ്റുമായി  ഈ അവബോധം എങ്ങിനെയാണ് ലോകമായി പ്രകടമാകുന്നത്?

ഭഗവാന്‍ തുടര്‍ന്നു: വിശ്വപ്രളയശേഷവും ആകെ അവശേഷിക്കുന്നത് ആ അനന്താവബോധം മാത്രമാണ്. ഇപ്പോഴും ഉള്ളത് അതുമാത്രം. വിഷയനിബദ്ധമല്ല അത്. ബോധത്തില്‍ സ്വയം പ്രകാശിക്കുന്ന ധാരണകളും ആശയങ്ങളുമാണ് ഈ സൃഷ്ടി. നിദ്രയില്‍ സ്വപ്നമെന്നതുപോലെ, സൃഷ്ടികള്‍ ഉണ്ടാവുന്നത് ബോധത്തിലെ ഊര്‍ജ്ജചലനം (ചൈതന്യം) മൂലമാണ്. അങ്ങിനെയല്ലാതെ സര്‍വ്വവ്യാപിയായ ബോധത്തിന് വെളിയില്‍ യാതൊന്നിനും, വിഷയപ്രതീതികളായി നിലനില്‍ക്കുക സാദ്ധ്യമല്ല.
 

ഇക്കാണുന്ന പര്‍വ്വതങ്ങളും ലോകങ്ങളും, ആകാശവും, ആത്മാവും, ജീവനും വ്യക്തിത്വവും, ഈ ലോകത്തെ നിർമ്മിച്ചിരിക്കുന്ന അടിസ്ഥാനഘടകങ്ങളും  എല്ലാം ഈ ശുദ്ധബോധമല്ലാതെ മറ്റൊന്നല്ല. ഈ ‘സൃഷ്ടികള്‍ ’ ഉണ്ടാവും മുന്‍പ്‌, ശുദ്ധബോധം മാത്രം ഉണ്ടായിരുന്നപ്പോള്‍ സ്വര്‍ഗ്ഗം മുതലായവ എവിടെയായിരുന്നു? ആകാശം, പരമാകാശം, ബ്രഹ്മാകാശം, സൃഷ്ടി, ബോധം, എന്നിവയെല്ലാം വെറും വാക്കുകളാണ്. എല്ലാം വിവക്ഷിക്കുന്നത് ആ ‘ഒന്നിനെ’യാണ്. ആ സത്യത്തെയാണ്. സ്വപ്നത്തിലെ അന്യത എന്ന ദ്വന്ദവും സ്വപ്നത്തിലെത്തന്നെ ഭ്രമകല്‍പ്പനയാണെന്നതുപോലെ ഈ സൃഷ്ടിയിലെ ദ്വന്ദതയും വെറും കല്‍പ്പനമാത്രമാണ്. 

സ്വപ്നലോകത്ത് വസ്തുക്കള്‍ ഉണ്ടായി നിലനിന്നു പ്രവര്‍ത്തനോന്മുഖമാവുന്നതുപോലെ ജാഗ്രദിലെ ലോകത്തിലും വസ്തുക്കള്‍ക്ക് നിലനില്‍പ്പുണ്ടെന്നു തോന്നുകയാണ്. സ്വപ്നത്തിലും ജാഗ്രത്തിലും വാസ്തവത്തില്‍ ഒന്നും സംഭവിക്കുന്നില്ല. ബോധം മാത്രമാണ് സ്വപ്നത്തിലും ജാഗ്രദിലും നിലനില്‍ക്കുന്ന ഉണ്മ. അതാണ്‌ ഈശ്വരന്‍, ദൈവം, പരമസത്യം, നീ, ഞാന്‍, എന്നുവേണ്ട സകലവും. 

Jun 28, 2013

360 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 360

തേ ദേശാസ്തേ ജനപദാസ്താ ദിശാസ്‌തേ ച പര്‍വ്വതാ:
ത്വദനുസ്മരണൈ കാന്തധിയോ യത്ര സ്ഥിതാ ജനാ: (6/29/109)

വസിഷ്ഠന്‍ തുടര്‍ന്നു: ഭഗവാന്‍ പരമശിവന് കൈലാസം എന്നൊരു വാസസ്ഥലമുണ്ട്. ഞാന്‍ അവിടെ കുറേക്കാലം പരമശിവനെ പൂജിച്ച് തപശ്ചര്യകളുമായി കഴിഞ്ഞിട്ടുണ്ട്. അവിടെ എന്റെ സഹവാസം പരിപൂര്‍ണ്ണരായ ഋഷിവര്യന്മാരുടെ കൂടെയായിരുന്നു. അവരുമായി ശാസ്ത്രസത്യങ്ങളെപ്പറ്റി  ചര്‍ച്ചയില്‍ ഏര്‍പ്പട്ട് ഏറ്റവും ഉത്തമമായ രീതിയില്‍  ഞാന്‍ സമയം ചിലവഴിച്ചു.

ഒരു ദിവസം സായാഹ്നത്തില്‍ അന്തരീക്ഷം പ്രശാന്തവും നിശ്ശബ്ദവും ആയിരിക്കുമ്പോള്‍ ഞാന്‍ ശിവപൂജയില്‍ മുഴുകി. ആ വനത്തിലെ ഇരുട്ട് ഒരു വാള്‍ കൊണ്ട് മുറിക്കാവുന്ന തരത്തില്‍ അതിസാന്ദ്രമായിരുന്നു. അപ്പോള്‍ ഞാന്‍ അവിടെ മഹത്തായ ഒരു വെളിച്ചം കാണാനിടയായി. ബാഹ്യമായിക്കണ്ട ആ വെളിച്ചത്തില്‍ അതിമഹത്തായ ഒരു ദർശനം എനിക്കുണ്ടായി. ഭഗവാന്‍ പരമശിവന്‍ പാര്‍വ്വതീദേവിയുമൊത്ത് കൈകോര്‍ത്തുപിടിച്ചുലാത്തുന്നതിന്റെ ദിവ്യദര്‍ശനമാണ് എനിക്കുണ്ടായത്. ഭഗവാന് മുന്നിലായി നന്ദികേശന്‍ വഴി തെളിക്കുന്നു. എന്റെ ശിഷ്യന്മാരെ ഭഗവല്‍ സാന്നിദ്ധ്യത്തെക്കുറിച്ചു വിവരമറിയിച്ചശേഷം ഭഗവാന്റെയടുത്തെയ്ക്ക് ഞങ്ങള്‍ എല്ലാവരും കൂടി പുറപ്പെട്ടു.

ഭഗവാനെ ഉപചാരപൂര്‍വ്വം വന്ദിച്ച് പൂജിച്ച് ആ ദിവ്യദര്‍ശനം ഞാന്‍ കുറച്ചുനേരം കൂടി ആനന്ദിച്ചനുഭവിച്ചു.

ഭഗവാന്‍ എന്നോടു ചോദിച്ചു: അങ്ങയുടെ തപസ്സെല്ലാം ഭംഗിയായി പുരോഗമിക്കുന്നുണ്ട് എന്ന് കരുതുന്നു. എന്തെങ്കിലും തടസ്സങ്ങള്‍ അങ്ങയെ ശല്യപ്പെടുത്തുന്നുണ്ടോ? അങ്ങ് പ്രാപിക്കേണ്ടുന്ന, പ്രാപിക്കാന്‍ യോഗ്യമായ 'ആ' തലത്തില്‍ എത്തിക്കഴിഞ്ഞുവോ? ഉള്ളിലെ ഭയങ്ങള്‍ക്ക് എല്ലാം അറുതിയായോ?

ഇതിനു മറുപടിയായി ഞാന്‍ പറഞ്ഞു: പരംപൊരുളേ, അങ്ങയുടെ ഭക്തരാവാന്‍ ഭാഗ്യം ലഭിച്ചവര്‍ക്ക് യാതൊന്നു ലഭിക്കാനും പ്രയാസമില്ല. അവര്‍ക്ക് ഒരു ഭയവുമില്ല. അങ്ങയെക്കുറിച്ചുള്ള നിരന്തരധ്യാനത്തില്‍ മുഴുകിയ പരമഭക്തരെ ഈ ലോകം മുഴുവന്‍ സാഷ്ടാംഗം നമസ്കരിക്കുന്നു. ബഹുമാനിക്കുന്നു. “അങ്ങയില്‍ ഹൃദയാര്‍ദ്രമായ ഭക്തി നിറഞ്ഞവര്‍ വാഴുന്ന ഇടങ്ങള്‍ മാത്രമേ രാജ്യങ്ങളായും, നഗരങ്ങളായും, ദിക്കുകളായും പര്‍വ്വതങ്ങളായും കണക്കാക്കാന്‍ യോഗ്യമായുള്ളു. സദാ അങ്ങയെപ്പറ്റി സ്മരിക്കാന്‍ കഴിയുക എന്നത് പൂര്‍വ്വജന്മങ്ങളിലാര്‍ജ്ജിച്ച പുണ്യങ്ങളുടെ ഫലോദയമാണ്. അനുഗ്രഹപ്രദമായ ഭാവിയെ ഉറപ്പാക്കുന്നതാണീ ഭഗവല്‍ സ്മരണ." 

അങ്ങയെപ്പറ്റി നിരന്തരം ധ്യാനിക്കുവാന്‍ കഴിയുക എന്നത് അമൃതകുംഭം കയ്യിലുള്ളതുപോലെയാണ്. അത് മുക്തിയുടെ തുറന്നുവെച്ച കവാടവുമാണ്. ഭഗവല്‍സ്മരണകളാകുന്ന വിലമതിക്കാനാവാത്ത രത്നഖചിതാഭരണങ്ങള്‍ ധരിച്ചുകൊണ്ട് എന്നെ പരിക്ഷീണനാക്കാന്‍ തയാറെടുത്തു വരുന്ന എല്ലാ ദുഖങ്ങളെയും ശല്യങ്ങളെയും ഇങ്ങിനി വരാത്തവണ്ണം ഞാന്‍ ചവിട്ടിമെതിച്ചുകളഞ്ഞു. അങ്ങയുടെ അനുഗ്രഹത്താല്‍ ഞാന്‍ സത്യസാക്ഷാത്ക്കാരമാര്‍ജ്ജിച്ചിരിക്കുന്നു. എനിക്കൊരു കാര്യം കൂടി അറിയണമെന്നുണ്ട്.

സര്‍വ്വപാപനാശത്തിനായും സര്‍വ്വൈശ്വര്യമാര്‍ജ്ജിക്കുന്നതിനായും ഭഗവല്‍പൂജ ചെയ്യേണ്ടതെങ്ങിനെയാണ്? എന്നെ പ്രബുദ്ധനാക്കിയാലും.

Jun 21, 2013

359 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 359

ചിത്തയക്ഷാദൃഢാക്രാന്തം ന ശാസ്ത്രാണി ന ബാന്ധവാ:
ശക്നുവന്തി പരിത്രാതും ഗുരവോ ന ച മാനവം                        (6/29/68)

വസിഷ്ഠന്‍ തുടര്‍ന്നു: ഉണര്‍ന്നുയര്‍ന്ന മേധാശക്തിയുടെ പ്രഭാവത്താല്‍ അഹംകാരത്തിന്റെ മുഖംമൂടികള്‍ വലിച്ചെറിഞ്ഞ് ഉപേക്ഷിച്ച് കഴിഞ്ഞാല്‍പ്പിന്നെ അതിന് യാതൊന്നും ചെയ്യാന്‍ കഴിയില്ല. ആത്മാവ് അനന്താവബോധംതന്നെ. അതുകൊണ്ട് ഇപ്പറഞ്ഞ അഹംകാരം ശരീരത്തിനകത്ത് അധിവസിക്കുന്നു എന്നുവെച്ചാല്‍ത്തന്നെ ആത്മാവിനെ അതെങ്ങിനെ ബാധിക്കുവാനാണ്?

രാമാ, മനസ്സിന്റെ അധീനതയില്‍ അമര്‍ന്നു മരുവുന്ന ഒരുവനെ എത്രയെത്ര ദുരിതങ്ങളാണ് സന്ദര്‍ശിക്കുകയെന്നു പറയാന്‍ സാധിക്കയില്ല. ‘അയ്യോ ഞാന്‍ ചത്തേ, അയ്യോ എനിക്ക് എരിഞ്ഞു പൊള്ളുന്നേ’ എന്നെല്ലാം ഉള്ള നിലവിളികള്‍ വെറും അഹംകാരത്തിന്റെ ലീല മാത്രമാണ്.

എല്ലാമെല്ലാം ഉള്‍ക്കൊള്ളുന്ന ആകാശം ഒരിക്കലും മലീമസമാവുന്നില്ലാത്തതുപോലെ സര്‍വ്വവ്യാപിയായ അനന്താവബോധം അഹംകാരത്താല്‍ ബാധിക്കപ്പെടുന്നില്ല. മനുഷ്യന്റെ ദേഹം ചെയ്തുകൂട്ടുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തരവാദിയാവുന്നത് അഹംകാരമാണ്. ശ്വാസോച്ഛ്വാസങ്ങളാകുന്ന കടിഞ്ഞാണുകള്‍കൊണ്ടാണ് ദേഹമിത് സാധിക്കുന്നത്.

ആത്മാവ് ഇതിനെല്ലാം സാന്ദര്‍ഭികമായി ഹേതുവാകുന്നു എന്ന് പറയുന്നത് ആകാശം സസ്യജാലങ്ങള്‍ക്ക് വളരാന്‍ ഇടം നല്‍കി ഹേതുവാകുന്നു എന്ന് പറയുമ്പോലെയാണ്. വാസ്തവത്തില്‍ ആകാശം സസ്യങ്ങളെ വളര്‍ച്ചയില്‍ നിന്നും തടയുന്നില്ല എന്നേയുള്ളൂ. കത്തിച്ചുവച്ച വിളക്ക് ഒരു വസ്തുവിന്റെ കാഴ്ചക്ക് ഉത്തരവാദിയാകുന്നു എന്ന് പറയുന്നതുപോലെയാണ് ശരീരമനസ്സുകളുടെ ചെയ്തികള്‍ക്ക് ആത്മാവ് കാരണമാകുന്നു എന്ന് പറയുന്നത്. അവ ആത്മാവിന്റെ പ്രകാശത്തില്‍ (പ്രഭാവത്തിൽ വര്‍ത്തിക്കുന്നു എന്നല്ലാതെ ബോധസ്വരൂപമായ ആത്മാവും വെറും ജഡമായ ദേഹവും തമ്മില്‍ യാതൊരു ബന്ധവുമില്ല.

മനസ്സില്‍ ആത്മാവിനെപ്രതി സംഭ്രമമുണ്ടാവുന്നത് ആത്മാവിന്റെ ഊര്‍ജ്ജം അതായത് പ്രാണന്‍)  അനവരതം എല്ലായിടത്തും സ്പന്ദിച്ചുകൊണ്ടിരിക്കുന്നതിനാലാണ്. രാമാ നീയാണ് ആത്മാവ്, മനമല്ല. നിനക്ക് മനസ്സുമായെന്താണ് ബന്ധം? ഈ ഭ്രമാത്മകമായ ചിന്തകള്‍ അവസാനിപ്പിക്കൂ. ദേഹത്തിൽ  വസിക്കുന്ന മനസ്സെന്ന പ്രേതത്തിന് നീയുമായി യാതൊരു ചാര്‍ച്ചയുമില്ല . എങ്കിലും അത് നിശ്ശബ്ദം പതുങ്ങിവന്നു ‘ഞാനാണ് ആത്മാവ്’ എന്നങ്ങു സ്വയം നിശ്ചയിച്ചതുപോലെ വർത്തിക്കുകയാണ്. അതാണ്‌ ജനനമരണങ്ങള്‍ക്ക് കാരണം. തെറ്റായ ഈ  അനുമാനം നിന്റെ ധൈര്യത്തെ ചോര്‍ത്തിക്കളയുന്നു. രാമാ, നീയീ പ്രേതത്തെ ഉപേക്ഷിച്ച് ഉറപ്പോടെ വര്‍ത്തിച്ചാലും.

“മനസ്സെന്ന പ്രേതത്തിന്റെ പ്രബലശക്തിക്കടിപ്പെട്ടുഴറുന്നവനെ സംരക്ഷിക്കാന്‍ വേദശാസ്ത്രങ്ങള്‍ക്കോ, ബന്ധുമിത്രാദികള്‍ക്കോ ഗുരുക്കന്മാര്‍ക്കുപോലുമോ സാധിക്കുകയില്ല.” മറിച്ച് ഒരുവന്‍ സ്വമേധയാ ഈ പിശാചിനെ ഒഴിവാക്കിയാല്‍പ്പിന്നെ ഗുരുവും ശാസ്ത്രങ്ങളും ബന്ധുക്കളുമൊക്കെ സഹായകരമാണ്. ചെളിക്കുണ്ടില്‍പ്പെട്ടുപോയ മൃഗത്തെ ആളുകള്‍ കൂട്ടംകൂടി രക്ഷിക്കുന്നത് പോലെയാണിത്.  ഈ ഭൂതത്തെ വെന്ന മനുഷ്യര്‍ നന്മനിറഞ്ഞവരും ലോകോപകാരികളുമത്രേ. അതിനാല്‍ ഏതുവിധേനെയും സ്വയം അജ്ഞാനത്തില്‍ നിന്നു കരയേറാന്‍ അഹംകാരമെന്ന ഈ പിശാചിനെ കൊല്ലുകതന്നെ വേണം.

അല്ലയോ രാമാ, മനുഷ്യന്റെ വേഷംകെട്ടിയ ഒരു മൃഗത്തെപ്പോലെ ഈ ലോകമെന്ന കാറ്റില്‍ വെറുതെ അലഞ്ഞു തിരിഞ്ഞു നടക്കാതെ. കേവലം നശ്വരമായ ഈ ശരീരത്തിനായി കുടുംബബന്ധമെന്ന ചെളിക്കുണ്ടില്‍ കിടന്നു കൈകാലുകളിട്ടടിക്കാതെ. ഈ ദേഹം മറ്റാര്‍ക്കോ ഉണ്ടായതാണ്. അതിനെ സംരക്ഷിച്ചു വളര്‍ത്തിയത്‌ അഹംകാരമാണ്. അതിന്റെ സുഖദുഖങ്ങള്‍ അനുഭവിച്ചതും മറ്റാരോ ആണ്. വാസ്തവത്തില്‍ ഇതെത്ര വിസ്മയകരമാണ്!

ഒരു മണ്‍കുടത്തിന്റെയും ഒരു കഷണം തുണിയുടേയും ആത്യന്തികമായ മൂലഘടനയില്‍ വ്യത്യാസമേതുമില്ല. അതുപോലെ മനസ്സിന്റെ മൂലഘടനയും അനന്താവബോധവും തമ്മില്‍ അന്തരമില്ല.


ഈ അവസരത്തില്‍ ഭഗവാന്‍ പരമശിവന്‍ സ്വയം എനിക്കുപദേശിച്ച ഒരു പാഠം നിനക്ക് ഞാന്‍ പറഞ്ഞു തരാം. അതിന്റെ അന്ത:സത്തയായ ദര്‍ശനം ഏറ്റവും വലിയ ഭ്രമചിന്തകളെപ്പോലും അകറ്റാന്‍ പര്യാപ്തമാണ്.

Jun 16, 2013

358 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 358

നിരീഹോ ഹി ജഡോ ദേഹോ നാത്മനോസ്യാഭിവാഞ്ഛിതം
കര്‍ത്താ ന കശ്ചിദേവാതോ ദൃഷ്ടാ കേവലമസ്യ സ: (6/29/35)

വസിഷ്ഠന്‍ തുടര്‍ന്നു: ഉത്സവപ്പറമ്പുകളിലെ ആട്ടുതൊട്ടിലില്‍ ഇരുന്നു ചുറ്റുന്നയാളിനു തന്റെ ലോകം വിപരീതദിശയില്‍ വട്ടംകറങ്ങുന്നതായിത്തോന്നും. അതുപോലെ അജ്ഞാനചക്രത്തില്‍ ചുറ്റുന്നയാള്‍ക്ക് ദേഹവും ലോകവും തനിക്കുചുറ്റും കറങ്ങുന്നതായി തോന്നും. ആത്മീയസാധകന് ഇത് ബാധകമല്ല. ദേഹം ചിന്താധാരണകളുടെ നിര്‍മിതിയാണ്. അത് വെച്ചുപുലര്‍ത്തുന്നത് അജ്ഞാനമായ മനസ്സുമാണ്.

‘അവിദ്യയുടെ സൃഷ്ടി’യെന്ന് പറയുന്നത് തന്നെ തെറ്റാണ്. ദേഹം കര്‍മ്മനിരതമായി പലവിധത്തിലുള്ള പ്രവര്‍ത്തികളില്‍ മുഴുകിയിരിക്കുന്നതായി കാണുന്നുവെങ്കിലും അത് ഉണ്മയല്ല. കയറില്‍ ആരോപിക്കപ്പെട്ട പാമ്പ്‌ ഒരിക്കലും സത്യമാവുകയില്ലല്ലോ. 

ജഡമായൊരു വസ്തു എന്തുചെയ്തുവെന്ന് തോന്നിയാലും അത് ശരിയാവുന്നതെങ്ങിനെ? പ്രത്യക്ഷത്തില്‍ തോന്നുമെങ്കിലും ദേഹം വാസ്തവത്തില്‍ ഒന്നും ചെയ്യുന്നില്ല. അതിനു സ്വയം അതിനു കഴിവുമില്ല. “ജഡമായ ദേഹം കര്‍മ്മം ചെയ്യാനുള്ള യാതോരാഗ്രഹവും വെച്ചുപുലര്‍ത്തുന്നില്ല. അനന്താവബോധമായ ആത്മാവിനും ആഗ്രഹങ്ങളില്ല. അതിനാല്‍ വാസ്തവത്തില്‍ ‘കര്‍ത്താവായി’ ആരുമില്ല. ഉള്ളത് പ്രജ്ഞ, അല്ലെങ്കില്‍ സാക്ഷീബോധം, മാത്രം.” കാറ്റില്ലാത്തിടത്തു കത്തിനില്‍ക്കുന്ന ദീപനാളംപോലെ അയത്നലളിതമായി ആത്മാവ് പ്രശാന്തതയോടെ എല്ലാ അവസ്ഥകളിലും നിലകൊള്ളുന്നു.

സൂര്യന്‍ തന്റെ നൈസര്‍ഗികമായ സ്വഭാവമെന്ന നിലയ്ക്ക് എപ്പോഴും കര്‍മ്മനിരതനാണ്. അതുപോലെ ആത്മപ്രഭാവനായി നീയും രാജ്യകാര്യങ്ങളില്‍  വ്യാപൃതനായാലും.
ഒരിക്കല്‍ ഈ ജഡം മാത്രമായ ദേഹം സത്യമാണെന്ന് ധരിച്ചുപോയാല്‍പ്പിന്നെ അതൊരു കൊച്ചുകുട്ടിയുടെ സങ്കല്‍പ്പത്തിലെ ഭൂതഭയംപോലെ നമ്മെ വിടാതെ പിടികൂടും. അവിടെ അഹംകാരം അല്ലെങ്കില്‍ മനസ്സ്‌ എന്ന പിശാചു ജനിക്കുന്നു. ഈ മനസെന്ന ഭൂതത്തിന്റെ അലര്‍ച്ചകേട്ട് ഭയന്ന് മഹാത്മാക്കള്‍പോലും സ്വയം ധ്യാനത്തിന്റെ ആഴക്കയങ്ങളില്‍ പോയി ഒളിക്കുന്നു. എന്നാല്‍ ഈ മനസ്സെന്ന പിശാചിനെ നിഷ്കരുണം ഇല്ലാതാക്കി ജീവിക്കുന്നവന്‍ ഭയലേശമന്യേ ഈ നിശ്ശൂന്യലോകത്തില്‍ വസിക്കുന്നു.

വെറും സങ്കല്‍പ്പമാത്രമായ മനസ്സാണ് ദേഹത്തെ സൃഷ്ടിച്ചതെന്നു കരുതി ജീവിക്കുന്നവര്‍ ഇപ്പോഴുമുണ്ട്. ഈ മനസ്സെന്ന ഭൂതത്തിന്റെ പിടിയില്‍നില്‍ക്കെ മരണത്തിനു വിധേയരാവുന്നവരുടെ പ്രജ്ഞ അവിദ്യമാത്രമാണ്.

ദേഹമെന്ന പ്രേതബാധയുള്ള ഈ വീട്ടില്‍ വിശ്വസിച്ചു ജീവിക്കുന്നവന്‍ മറ്റൊരു പ്രേതം തന്നെ. കാരണം ഈ ദേഹമെന്ന ഗേഹം ഉറപ്പില്ലാത്തതും അസ്ഥിരവുമാണല്ലോ. അതുകൊണ്ട് രാമാ, അഹംകാരമെന്ന ഈ ഭൂതത്തിനെ വകവെയ്ക്കാതെ, അതെക്കുറിച്ച് രണ്ടാമതൊന്നു ആലോചിക്കുകകൂടി ചെയ്യാതെ ആത്മാഭിരാമനായി വര്‍ത്തിക്കൂ. അഹംകാരം എന്ന ഭൂതം ആവേശിച്ചവര്‍ക്ക് ബന്ധുമിത്രാദികള്‍ ഇല്ല എന്നറിയുക.


ബുദ്ധിപൂര്‍വ്വം ചെയ്ത ഒരു കാര്യം അഹംകാരത്തിന്റെ മര്‍ക്കടമുഷ്ടിയാല്‍ മാറ്റിമറിക്കപ്പെട്ടാല്‍ അത് മരണത്തെ ക്ഷണിച്ചുവരുത്തുന്ന കൊടുംവിഷം തന്നെയാണ്. വിവേകവിജ്ഞാനങ്ങള്‍ ഇല്ലാതെ അഹംകാരവുമായി ഇണപിരിയാതെ കഴിയുന്നവന്‍ ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്നമട്ടില്‍ കഴിയുന്നു. നരകാഗ്നിയില്‍ എരിഞ്ഞുകത്താന്‍ തയാറാക്കിവെച്ച ഉണക്ക വിറകാണവർ . ഈ അഹംകാരമെന്ന ഭൂതം നിന്നില്‍ നില്‍ക്കുകയോ നിന്നെ ഉപേക്ഷിച്ചു പോവുകയോ ചെയ്തുകൊള്ളട്ടെ. രാമാ, നീ അതിനെ തിരിഞ്ഞുനോക്കുകകൂടി വേണ്ട.  

Jun 15, 2013

357 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 357

പരം പൌരുഷമാസ്ഥായ ബലം പ്രജ്ഞാം ച യുക്തിത:
നാഭിം സംസാരചക്രസ്യ ചിത്തമേവ നിരോധ്യയേത്  (6/29/7)

രാമന്‍ ആത്മഭാവത്തിൽ പൂര്‍ണ്ണനിമഗ്നനായി ഇരിക്കുന്നതറിഞ്ഞു വസിഷ്ഠന്‍ പെട്ടെന്ന് നിശ്ശബ്ദനായി. കുറച്ചു സമയം കഴിഞ്ഞു രാമന്‍ വ്യവഹാരിക ബോധത്തിലേയ്ക്ക് തിരികെ വന്നപ്പോൾ മുനി തന്റെ പ്രഭാഷണം തുടര്‍ന്നു.

രാമാ, ആത്മജ്ഞാനത്തിലൂടെ നീ പൂര്‍ണ്ണാവബോധം പ്രാപിച്ചിരിക്കുന്നു. ഈ സ്ഥിതിയില്‍ത്തന്നെ തുടര്‍ന്നാലും. ലോകമെന്ന ഈ മായക്കാഴ്ചയില്‍ ഇനിയൊരിക്കലും വീഴാതിരിക്കുക. ചാക്രികമായ ഈ പ്രത്യക്ഷലോകത്തില്‍ ആശയങ്ങളും, ധാരണകളും ചിന്തകളും ഇഴചേര്‍ന്നു കിടക്കുന്നതുകൊണ്ട് ജീവജാലങ്ങളുടെ ജനനമരണങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും. അവയുടെ അവസാനമായാല്‍ ലോകമെന്ന കാഴ്ചയ്ക്കും അന്ത്യമായി. ഒരുവന്‍ തന്റെ ഇഛാശക്തികൊണ്ട് ഈ ആവര്‍ത്തനചക്രത്തെ ബലമായി പിടിച്ചുനിര്‍ത്തിയാലും ചിന്തകള്‍ അവസാനിക്കാത്തിടത്തോളം അതിന്റെ ചുറ്റല്‍ അവസാനിക്കുകയില്ല.  

അതിനാല്‍ “വിവേകവിജ്ഞാനങ്ങളുടെ സഹായത്തോടെയുള്ള കഠിനപരിശ്രമത്തിലൂടെ ആ ചക്രത്തിന്റെ മകുടം (ചിന്താധാരണകള്‍ ) ബലമായി പിടിച്ചുനിര്‍ത്തണം.” ഈ പരിശ്രമമല്ലാതെ മറ്റൊരു ശ്രമവും ഇതിനുതകുകയില്ല. ദൈവീകമായ ഇടപെടലുകളെപ്പറ്റിയുള്ള തെറ്റിദ്ധാരണകളും പ്രതീക്ഷകളും  ഉപേക്ഷിക്കുക. അവ അപക്വമനസ്സിന്റെ ബാലിശമായ ചിന്തകളാണ്. അവനവന്റെ പരിശ്രമംകൊണ്ട് മാത്രമേ മനസ്സിനെ ജയിക്കാനാവൂ.

ബ്രഹ്മാവിന്റെ ചിന്താശക്തിയാണ് ഈ ലോകത്തെ സൃഷ്ടിച്ചത്. എന്നാല്‍ അത് പരമമായ സത്യമല്ല.  

പ്രകൃത്യായുള്ള സ്വാഭാവങ്ങളോടെ എങ്ങെങ്ങും കറങ്ങി നടക്കുന്ന മൂലഘടകങ്ങളില്‍ നിന്നാണ് ഇക്കാണായ ദേഹങ്ങളെല്ലാം ഉദ്ഭൂതമായത്. അതിനാല്‍ ദേഹം സ്ഥിരമായി നിലകൊള്ളുന്ന സത്താണെന്നും, സുഖദുഖങ്ങള്‍ സത്യമായ അവസ്ഥകളാണെന്നും ആരും കരുതരുത്‌..  

താന്‍ ദുരിതമനുഭവിക്കുന്നു എന്ന് സങ്കല്‍പ്പിച്ചു കരയുന്ന അജ്ഞാനിയുടെ കാര്യം ഒരു കൽപ്രതിമയുടേതിനേക്കാള്‍ കഷ്ടമാണ്. കാരണം പ്രതിമയ്ക്ക് ആ ദുരിതങ്ങള്‍ അനുഭവിക്കേണ്ടിവരുന്നില്ലല്ലോ. പ്രതിമയെ ജരാനരകളോ മരണമോ ബാധിക്കുകയുമില്ല. ഒരു പ്രതിമ ഇല്ലാതാകണമെങ്കില്‍  ആരെങ്കിലും അതിനെ നശിപ്പിക്കണം. എന്നാല്‍ മനുഷ്യദേഹമോ, മരിക്കുമെന്നുറപ്പാണ്. പ്രതിമയെ നന്നായി കാത്തു സൂക്ഷിച്ചാല്‍ അതേറെക്കാലം നിലനില്‍ക്കും. എന്നാല്‍ ദേഹം എത്ര സൂക്ഷിച്ചാലും അനുനിമിഷം അപചയിച്ചുകൊണ്ടേയിരിക്കും. അതിനാല്‍ ചിന്താധാരണകള്‍ കൊണ്ട് നിര്‍മ്മിച്ച ദേഹത്തെക്കാള്‍ എന്തുകൊണ്ടും മേന്മയേറിയതാണ് ഒരു പ്രതിമയുടെ വാഴ്വ്.

അങ്ങിനെയുള്ള മനുഷ്യദേഹത്തെപ്രതി ആരാണ് പ്രത്യാശകള്‍ വെച്ചുപുലര്‍ത്തുക? ദേഹം ശരിക്കും പറഞ്ഞാല്‍ സ്വപ്നത്തിലുള്ള ദേഹത്തേക്കാള്‍ നികൃഷ്ടമാണ്. കാരണം സ്വപ്നദേഹം ചെറിയൊരു സമയം മാത്രമല്ലേ നിലനില്‍ക്കുന്നുള്ളൂ? അതിനു നീണ്ടദുരിതങ്ങള്‍ ഒന്നും അനുഭവിക്കേണ്ടി വരുന്നില്ല. എന്നാല്‍ ജാഗ്രദ്ശരീരം ഉണ്ടായതുതന്നെ സുദീര്‍ഘമായി വെച്ചുപുലര്‍ത്തിക്കൊണ്ടിരുന്ന ആശയധാരണകള്‍ മൂലമാണ്. നീണ്ട ദുരിതങ്ങളാല്‍ പീഢിപ്പിക്കപ്പെടാനാണ് അതിനു വിധി. ദേഹം ഉണ്മയാണോ അല്ലയോ എന്ന് ചിന്തിക്കുമ്പോഴും ഒന്നുറപ്പാണ്- ദേഹം ചിന്താധാരണകളുടെ സന്തതിയാണ്. അപ്പോള്‍പ്പിന്നെ അതിനെച്ചൊല്ലി ദുഖിക്കേണ്ടതില്ല.
 
ഒരു പ്രതിമ ഉടയുമ്പോള്‍ ജീവന്‍ നഷ്ടമാവുന്നില്ല. അതുപോലെ ചിന്താധാരണകളുടെ ഫലമായുണ്ടായ ദേഹം ഇല്ലാതെയാവുമ്പോള്‍ ഒന്നും നഷ്ടമാവുന്നില്ല. രോഗം ഭേദമാവുമ്പോള്‍ കണ്ണില്‍ ദീനമുള്ളയാളുടെ കാഴ്ചയില്‍ നിന്നും ‘രണ്ടാം ചന്ദ്രന്‍’ മാഞ്ഞുപോയാലെന്നപോലെയാണിത്‌. .

ആത്മാവ് അനന്താവബോധമാണ്. അതിനു നാശമോ ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങളോ ഇല്ല.   

Jun 9, 2013

356 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 356

യത്കിഞ്ചിദുദിതം ലോകേ യന്നഭസ്യത വാ ദിവി
തത്സര്‍വം പ്രാപ്യതേ രാമ രാഗദ്വേഷപരിക്ഷയാത്  (6/28/74)

വസിഷ്ഠന്‍ തുടര്‍ന്നു: മരണം എല്ലാവര്‍ക്കും അനിവാര്യമായ കാര്യമാണെന്ന് തികഞ്ഞ അറിവുള്ള ഒരാള്‍ എന്തിനാണ് തന്റെ ബന്ധുക്കളുടെ വിയോഗത്തില്‍ ദുഖിക്കുന്നത്?  എന്തിനാണ് തനിക്ക് മരണമടുത്തു എന്നുകരുതി വിഷാദിക്കുന്നത്?. ഐശ്വര്യസമൃദ്ധികള്‍ ചിലപ്പോള്‍ കൈവരുകയും മറ്റുചിലപ്പോള്‍ ഇല്ലാതാവുകയും ചെയ്യുക എന്നതില്‍ എന്താണൊരു പുതുമ? എല്ലാവര്‍ക്കും അത് സാധാരണമാണെന്നറിയാവുന്ന ഒരുവന്‍ എന്തിനാണ് ലാഭനഷ്ടങ്ങളില്‍ വികാരവാനാവുന്നത്? ജീവജാലങ്ങള്‍ ബോധസമുദ്രത്തിനു മീതെയുള്ള അലകള്‍പോലെ ഉണ്ടായി മറയുന്നവയാണെന്നു തിരിച്ചറിയുന്ന ഒരാള്‍ക്ക് വിഷാദിക്കാന്‍ എന്തുള്ളു?

സത്തായി ഉള്ളതെന്നും സത്തായിത്തന്നെ നിലകൊള്ളും. അസത്തോ, അതപ്രകാരം തന്നെ സ്ഥിരതയില്ലാത്തതായി ഇരിക്കുകയും ചെയ്യും. അപ്പോള്‍ ദുഖത്തിനെവിടെയാണ് സ്ഥാനം? ‘ഞാന്‍’ എന്ന ഒരു സത്ത ഇല്ലാത്തതാണ്. അത് പണ്ടുണ്ടായിട്ടില്ല, ഇനി ഉണ്ടാവുകയുമില്ല. ദേഹം വിസ്മയകരമായ ഒരു ഭ്രമചിന്തയുടെ ഫലമായി സംജാതമായതാണ്. അത് ഉണ്മയാണെന്നപോലെ നിലകൊള്ളുന്നു, അത്രമാത്രം. എങ്കിലും അത് വിഷാദത്തിനു കാരണമാകുന്നതെങ്ങിനെ?

അഥവാ ഈ ദേഹം സത്താണെന്നു വരികിലും ‘ഞാന്‍’ അതില്‍നിന്നും വിഭിന്നമാണെന്നും ‘ഞാന്‍’ അനന്താവബോധത്തിന്റെ വെറും പ്രതിഫലനം മാത്രമാണെന്നും ഉള്ള സത്യമറിഞ്ഞവന് സന്താപങ്ങളില്ല. അതുകൊണ്ട് അയഥാര്‍ത്ഥ്യമായ ഒന്നിന്റെമേല്‍ തന്റെ ആശയും പ്രതീക്ഷയും ഉദ്ഗതിയുമെല്ലാം സമര്‍പ്പിച്ചു കാത്തിരിക്കുന്നത് നാം സ്വയം  തീർത്ത ബന്ധനം തന്നെയാണ്.

അല്ലയോ രാമാ, ഈ ലോകത്ത് വൃഥപ്രതീക്ഷകള്‍ വെച്ചുപുലര്‍ത്താതെ ജീവിതം നയിച്ചാലും. ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യുകയും തള്ളേണ്ടവയെ തള്ളുകയും വേണം. അഭികാമ്യം, അനഭികാമ്യം എന്നിങ്ങിനെ ഇഷ്ടാനിഷ്ടവിവേചനം ചെയ്യാതെ വെറുമൊരു ലീലയായി ഈ ലോകത്ത് ജീവിക്കൂ. എല്ലാടവും സത്തായി നിലകൊള്ളുന്നത് അനന്താവബോധം മാത്രമാണെന്ന് നിനക്കറിയാമല്ലോ. കാണപ്പെടുന്നത്, വെറും നിഴല്‍ക്കാഴ്ച് മാത്രമാണ്. ഈ സത്യം ഒരുണര്‍വ്വായി അറിവാകുമ്പോള്‍ സത്യസാക്ഷാത്കാരമായി.  

ഒന്നുകില്‍ ‘ഞാന്‍ ഇല്ല, ഈ അനുഭവങ്ങള്‍ ഒന്നും എന്റേതല്ല’, എന്നോ അല്ലെങ്കില്‍ ‘ഞാനാണെല്ലാം’ എന്നോ അറിഞ്ഞുണര്‍ന്നാല്‍ പ്രത്യക്ഷലോകത്തിന്റെ ആകര്‍ഷണങ്ങളില്‍നിന്നും നിനക്ക് മുക്തിയായി. ഈ രണ്ടു ഭാവങ്ങളും ഉത്തമം തന്നെ. നിനക്കതില്‍ ഇഷ്ടമുള്ളത് സ്വീകരിക്കാം. രാഗദ്വേഷങ്ങളില്‍നിന്നും നിനക്കങ്ങിനെ മുക്തി നേടാം.

“ദ്വിവിധ ശക്തികളായ രാഗദ്വേഷങ്ങളെ ഇല്ലാതാക്കിയവന് ഈ ലോകത്തിലെയും ആകാശത്തിലെയും സ്വര്‍ഗ്ഗത്തിലെയും എല്ലാമെല്ലാം സ്വായത്തമാണ്.” അജ്ഞാനികള്‍ ഈ ദ്വന്ദശക്തികളുടെ പിടിയില്‍പ്പെട്ടു നട്ടം തിരിയുന്നു. വേദശാസ്ത്രവിശാരദനാണെങ്കില്‍പ്പോലും അവയുടെ വരുതിയിലായാല്‍ ഒരുവന്റെ സ്ഥിതി പരിതാപകരം തന്നെ. ‘എന്നെ അയാള്‍ കൊള്ളയടിച്ചു’, ‘ഞാന്‍ എന്റെ സുഖങ്ങളും സമ്പത്തുമെല്ലാം ഉപേക്ഷിച്ചു’, എന്നിത്യാദി സംഭാഷണങ്ങളാണ് 'പുസ്തകജ്ഞാനിയായ' അയാളില്‍ നിന്ന് കേള്‍ക്കുക.

സമ്പത്തും ബന്ധുമിത്രാദികളും വന്നുപോയിക്കൊണ്ടിരിക്കുന്നവയാണ്. ജ്ഞാനി അവയെത്തേടി അലയുകയോ അവയെ ഉപേക്ഷിക്കാന്‍ പണിപ്പെടുകയോ ചെയ്യുന്നില്ല. തുടക്കവും ഒടുക്കവുമുള്ള ഒന്നിനെയും ജ്ഞാനി തന്റെ ശ്രദ്ധയ്ക്ക് യോഗ്യമായി കരുതുന്നില്ല. ഈ ലോകത്ത് ഒരുവന്‍ എന്തെങ്കിലും പണിപ്പെട്ട്  തയ്യാറാക്കുന്നു, വളർത്തി വലുതാക്കുന്നു. (ഉദാഹരണത്തിനു നാം വളർത്തി വലുതാക്കുന്ന പുത്രിമാരേക്കൊണ്ടുള്ള  അനുഭവം മറ്റൊരു വീട്ടിനാണല്ലോ (ഭര്‍തൃഗൃഹം). ഇതില്‍ ആര് ആരെയാണ് കബളിപ്പിക്കുന്നത്?


രാമാ നിന്റെ ആത്മീയോന്നതിക്കായി ഞാന്‍ വീണ്ടും വീണ്ടും പ്രഖ്യാപിക്കട്ടെ – ഈ പ്രകടിതലോകം ദീര്‍ഘമായൊരു സ്വപ്നം മാത്രമാണ്. ഉണരൂ, ഉണരൂ. സൂര്യപ്രഭയോടെ ജാജ്വല്യമാനമായ ആത്മാവിനെ കാണൂ. ഈ അമൃതസമാനവാക്കുകള്‍കൊണ്ട് നിന്നില്‍ ഉണര്‍വുണ്ടായിരിക്കുന്നു. ഇനി നിനക്ക് ജനനമോ, ദുഖമോ, പാപമോ, വിഭ്രമമോ ഇല്ല. എല്ലാ ധാരണകളെയും ഉപേക്ഷിച്ച് നീ ആത്മാഭിരാമനാകൂ.  

Jun 2, 2013

355 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 355

ദീര്‍ഘസ്വപ്നമിമം വിദ്ധി ദീര്‍ഘം വാ ചിത്തവിഭ്രമം
ദീര്‍ഘം വാപി മനോരാജ്യം സംസാരം രഘുനന്ദന (6/28/28)

വസിഷ്ഠന്‍ തുടര്‍ന്നു: ‘ഇത് സമ്പത്ത്, ഇതെന്റെ ദേഹം, ഇത് രാജ്യം’, എന്നിങ്ങിനെയുള്ള ധാരണകള്‍ മനസ്സിലെ ഊര്‍ജ്ജം പ്രകടിപ്പിക്കുന്ന പ്രതീതികൾ  മാത്രമാണ്. അല്ലാതെ അവയ്ക്ക് സത്തായ ഉണ്മയൊന്നും ഇല്ല. അവ മായയാണ്. 

“ഇതൊരു ദീര്‍ഘസ്വപ്നമാണെന്നോ, സുദീര്‍ഘമായ വിഭ്രാന്തിയാണെന്നോ, ദിവാസ്വപ്നമാണെന്നോ, വൃഥാമോഹങ്ങളാണെന്നോ മനസ്സിലാക്കിയാലും.” എന്നാല്‍ ഈശ്വരകൃപയാല്‍ അല്ലെങ്കില്‍ സ്വയം ആത്മാവില്‍ ഉണര്‍വ്വുണ്ടാവുമ്പോള്‍ ഇപ്പറഞ്ഞ കാര്യം നിനക്ക് സുവിദിതമാവും. നിന്നില്‍നിന്നും വിഭിന്നമായി ഒരു ലോകം അല്ലെങ്കില്‍ മനസ്സില്‍നിന്നും സ്വതന്ത്രമായി ഒരു പ്രപഞ്ചം ഉള്ളത് മനസ്സിന്റെ മായാജാലം മാത്രമാണ്. അതായത് ഒരു വിഷയവസ്തുവിനെ വിഷയി തിരിച്ചറിയുന്നതുപോലെയുള്ള ഒരു പ്രതിഭാസമാണത്.

ഞാന്‍ ബ്രഹ്മാവിന്റെ മാനസപുത്രനാണെന്ന് പറഞ്ഞുവല്ലോ. അതുപോലെ ലോകമുണ്ടാവുന്നതും മനസ്സിലെ ഒരു ധാരണയായാണ്. ഈ ധാരണകള്‍ സത്യത്തെ ആവര്‍ത്തിച്ചു മറച്ചുവച്ച് പ്രബലമായിത്തീരുന്നു. അവ വീണ്ടും വീണ്ടും ഉയര്‍ന്നുപൊങ്ങുന്നു. അവയ്ക്കൊപ്പം പ്രകടിതമായ മായാലോകവും ഒരു വിക്ഷേപമെന്നപോലെ സൃഷ്ടിക്കപ്പെടുന്നു. എന്നാല്‍ ഒരു സാധകന്‍ ദൃഢനിശ്ചയത്തോടെ ഈ ധാരണകളുടെ സ്രോതസ്സ് തിരഞ്ഞു ചെന്നാല്‍ അയാള്‍ക്ക് ബോധസാക്ഷാത്കാരമുണ്ടാവുന്നു. ഈ ആത്മാന്വേഷണത്തിന്റെ അഭാവത്തില്‍ ഒരുവനിൽ ഈ  മായാലോകം ആവര്‍ത്തിച്ചു പ്രകടമായിക്കൊണ്ടേയിരിക്കും.

‘ഇത് അതാണ്‌, ഇതെന്റെതാണ്, ഇതെന്റെ ലോകമാണ്’, തുടങ്ങിയ ധാരണകള്‍ തുടര്‍ച്ചയായി വെച്ചുപുലര്‍ത്തുമ്പോള്‍ അവയില്‍ മിഥ്യയെങ്കിലും ഉണ്മയുടെ ഒരു പ്രത്യക്ഷഭാവം-തോന്നല്‍ സംജാതമാവും. ലോകത്തിന്റെ ആപേക്ഷികസ്ഥിരതയും വാസ്തവത്തില്‍ വെറും മായക്കാഴ്ചമാത്രമാണ്. ഒരുവന്‍ സ്വപ്നസമയത്ത് കേവലം കുറച്ചു നിമിഷങ്ങള്‍കൊണ്ട് ഒരു ജീവിതകാലം മുഴുവന്‍ അനുഭവിച്ചുവെന്നു വരാം.

വെറും മായയായ ‘ജലം’ മാത്രമേ മരുപ്പച്ചയില്‍ ദൃശ്യമാവുന്നുള്ളു. എന്നാല്‍ അതിന്റെ അടിസ്ഥാനവസ്തു ദൃശ്യമല്ല. അതുപോലെ അജ്ഞാനാവസ്ഥയില്‍ മായാലോകം മാത്രമേ കാണപ്പെടുന്നുള്ളു. എന്നാല്‍ ഈ അവിദ്യ ഇല്ലാതായിക്കഴിഞ്ഞാല്‍ പ്രത്യക്ഷലോകത്തിന്റെ അടിസ്ഥാനവും സാധകന് സുവ്യക്തമാവും. 

സാധാരണഗതിയില്‍ ഭീരുവായ ഒരുവന്‍പോലും സങ്കല്‍പ്പത്തിലുള്ള പുലിയെ പേടിക്കുകയില്ലല്ലോ. അതുപോലെ ജ്ഞാനി ഈ ലോകത്തെ വെറും ധാരണാവിക്ഷേപമായി അറിയുന്നതുകൊണ്ട് അയാള്‍ക്ക്‌ ഒന്നിനെയും ഭയമില്ല. ലോകം ആത്മാവിന്റെ ഒരു പ്രകടനം മാത്രമാണെന്ന് അറിഞ്ഞവന് ആരെ, എന്തിനെ ഭയപ്പെടാനുണ്ട്? ആത്മാന്വേഷണംകൊണ്ട് പവിത്രത പ്രാപിച്ച സാധകന്റെയുള്ളില്‍ ലോകത്തെക്കുറിച്ചുള്ള ഭ്രമാത്മകചിന്തകള്‍ ഉണ്ടാവുകയില്ല. ഒരിക്കല്‍ നിറവാര്‍ന്ന ജ്ഞാനത്തിന്റെ തെളിമയില്‍ നിര്‍മലമായിക്കഴിഞ്ഞാല്‍പ്പിന്നെ  ഒരുവന്റെയുള്ളിൽ വികലമായ ദര്‍ശനങ്ങള്‍ വീണ്ടും ഉദിക്കുകയില്ല.  
 
എന്താണു സത്യദര്‍ശനം? ഈ ലോകം അനന്തമായ, നിത്യശുദ്ധമായ അവബോധത്തിന്റെ പ്രതിഫലനം മാത്രമാണെനും അതിനാല്‍ത്തന്നെ അത് സത്തോ അസത്തോ അല്ലെന്നും ഉള്ള തിരിച്ചറിവാണ് ശരിയായ അറിവ്. ജനനം, മരണം, സ്വര്‍ഗ്ഗം, അറിവ്, അജ്ഞാനം, എന്നിവയെല്ലാം അനന്താവബോധത്തിലെ പ്രതിഫലനങ്ങള്‍ മാത്രമാണ്. ഞാനും നീയും പത്തു ദിക്കുകളും എല്ലാം ഈ ബോധം മാത്രമാകുന്നു എന്ന അറിവാണ് ശരിയായ അറിവ്. ശരിയായ അറിവുളളപ്പോള്‍ മനസ്സുയരുകയോ താഴുകയോ ചെയ്യുകയില്ല. അത് പരമപ്രശാന്തതയെ പ്രാപിക്കുന്നതിനാല്‍ നിന്ദാസ്തുതികളില്‍ ആമഗ്നമാവുകയില്ല. സന്തോഷസന്താപങ്ങളില്‍ ആന്ദോളനം ചെയ്യുകയുമില്ല. അത് സത്യത്തിന്റെ പ്രശാന്തശീതളിമയില്‍ സദാ അഭിരമിക്കുന്നു.