Nov 15, 2013

383 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 383

ഏഷൈകി കൈവ വിവിധേവ വിഭാവ്യമാനാ
നൈകാത്മികാ ന വിവിധാ നനു സൈവ സൈവ
സത്യാസ്ഥിതാ സകലശാന്തിസമൈകരൂപാ
സര്‍വാത്മികാതിമഹതി ചിതിരൂപശക്തി:  (6/45/36)

വസിഷ്ഠന്‍ തുടര്‍ന്നു: ഇതിനെക്കുറിച്ച്‌ പറയുമ്പോള്‍ നല്ലൊരു കഥ എനിക്കോര്‍മ്മവരുന്നു. അളവറ്റ വലുപ്പത്തോടുകൂടിയ ഒരു വളാര്‍പഴം (കപിത്ഥം) ഉണ്ട്. യുഗങ്ങളായി നിലനില്‍ക്കുന്ന അതിനു നാശമോ കേടോ വരില്ല. അമര്‍ത്ത്യതയുടെയും അവിനാശത്തിന്റെയും അനശ്വരതയുടെയും സ്രോതസ്സും അടിസ്ഥാനവുമായി അത് നിലകൊണ്ടു. അത് മധുരിമയുടെ കേന്ദ്രമായിരുന്നു. ഏറ്റവും പഴക്കമേറിയതെങ്കിലും അതെപ്പോഴും ചാന്ദ്രശീതളിമപോലെ നവംനവമായി നിന്നു. അത് വിശ്വത്തിന്റെ ഹൃദയം തന്നെയായിരുന്നു. പ്രളയശക്തികള്‍ക്ക് പോലും ഇളക്കാനരുതാത്ത ഒന്നായിരുന്നു അത്.
 
ഈ കപിത്ഥഫലമായിരുന്നു സൃഷ്ടിയുടെയെല്ലാം ആദിസ്രോതസ്സ്. പൂര്‍ണ്ണമായും പഴുത്തു പാകമായാലും അത് ഞെട്ടറ്റു വീഴുന്നില്ല. എപ്പോഴും പഴുത്തുപാകമായിരിക്കുന്നുവെങ്കിലും അത് പഴുത്തഴുകുന്നില്ല. ബ്രഹ്മാദികള്‍ക്കുപോലും ഈ പഴത്തിന്റെ ഉല്‍ഭവം എവിടെനിന്നാണെന്നറിയില്ല. ആരും ആ പഴത്തിന്റെ വിത്തോ അതുണ്ടായ മരമോ ഇതുവരെ കണ്ടിട്ടില്ല. അതിനെക്കുറിച്ച് പറയാനാവുന്ന ഒരേയൊരു കാര്യം അതിനു ആദിമധ്യാന്തങ്ങള്‍ ഇല്ല എന്ന് മാത്രമാണ്. അത് മാറ്റങ്ങള്‍ക്കു വിധേയമല്ല എന്നും നമുക്കറിയാം. കപിത്ഥഫലത്തിനുള്ളില്‍ വൈവിദ്ധ്യത ഇല്ലതന്നെ. യാതൊരുവിധ ശൂന്യതയും ഇല്ലാതെ അത് സ്വയം നിറഞ്ഞു നില്‍ക്കുന്നു. എല്ലാ ആനന്ദത്തിന്റെയും ഉറവിടമാണത്. സാധാരണക്കാരനായ ഒരുവന്റെമുതല്‍ ദിവ്യദേവതകളുടെവരെ ആനന്ദസ്രോതസ്സ് ഈ ദിവ്യഫലം തന്നെയാണ്.

ഈ ഫലം വാസ്തവത്തില്‍ അനന്താവബോധത്തിന്റെ ആര്‍ജ്ജവം, അതായത് ഊര്‍ജ്ജം, മൂര്‍ത്തീകരിച്ചതാണ്. സ്വയം ഇച്ഛാമാത്രം കൊണ്ട് ഈ സൃഷ്ടികളെ എല്ലാം സംജാതമാക്കിയത് ഈ ചൈതന്യവിശേഷമാണ്. എന്നാല്‍ സ്വയം അത് യാതൊരുവിധ മാറ്റങ്ങള്‍ക്കും വിധേയമായതുമില്ല. വാസ്തവത്തില്‍ അത് സ്വയം ഇഛ പ്രകടിപ്പിച്ചു എന്ന് പറയുന്നതുപോലും ശരിയല്ല, കാരണം, ‘ഇഛ ’ എന്ന് പറയുമ്പോള്‍ അഹംകാരം ഉണ്ടായി എന്നുവരുന്നു.

എന്നാല്‍ അതില്‍നിന്നാണ് എല്ലാ മൂലഘടകങ്ങളും അവയ്ക്ക് അനുയോജ്യമായ ഇന്ദ്രിയ സങ്കല്‍പ്പങ്ങളും ഉണ്ടായത്‌. അനന്താവബോധമെന്ന അതേ ചൈതന്യവിശേഷം തന്നെയാണ് ആകാശമായും കാലമായും പ്രകൃതിനിയമമായും ചിന്താവികാസമായും ആകര്‍ഷണവികര്‍ഷണങ്ങളായും ഞാനായും നീയായും അതായും ഇതായും, താഴെയായും മുകളിലായും മറ്റു ദിശകളായും, മലകളായും, ആകാശത്തിലെ താരകളായും, അറിവായും അജ്ഞാനമായും, എല്ലാമെല്ലാമായും നിലകൊള്ളുന്നത്. എന്തൊക്കെയുണ്ടായിരുന്നുവോ, എന്തൊക്കെയിപ്പോള്‍ ഉണ്ടോ? എന്തൊക്കെയിനി ഉണ്ടാകുവാന്‍ പോകുന്നുവോ അവയെല്ലാം അനന്താവബോധം മാത്രം. അതിന്റെ ചൈതന്യം മാത്രം. അനന്താവബോധത്തിന്റെ ചൈതന്യം ബോധത്തില്‍ നിന്നും വിഭിന്നമല്ല എന്നുമറിയുക.     

അത് ഒന്നെങ്കിലും പലതായി അറിയുന്നു. അത് ഒന്നല്ല, പലതും അല്ല. അതിനെ ‘അത്‌ ’ എന്ന് നിര്‍വചിക്കുകപോലും വയ്യ. അത് ഉണ്മയില്‍ മാത്രം അതിഷ്ഠിതം. എല്ലാറ്റിനെയും ഉള്‍ക്കൊണ്ടുകൊണ്ടുള്ള പരമപ്രശാന്തിയുടെ പ്രകൃതിയാണതിനുള്ളത്. അളക്കാനരുതാത്ത വിശ്വസത്വമാണത്. ആത്മാവാണ്. സത്യമാണ്. വിശ്വാവബോധത്തിന്റെ അനന്തചൈതന്യമാണ്. 

Nov 14, 2013

382 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 382

യദി തത്പദമാപ്തോസി കദാചിത്കാലപര്യയാത്
തദഹംഭാവനാരൂപം ന മങ്ക്തവ്യം ത്വ്യയാ പുന: (6/44/5)

വസിഷ്ഠന്‍ തുടര്‍ന്നു: അനാസക്തമായ മനസ്സോടെ കര്‍മ്മേന്ദ്രിയങ്ങളാല്‍ നടത്തപ്പെടുന്ന പ്രവര്‍ത്തനങ്ങള്‍ ‘കര്‍മ്മങ്ങളല്ല’. ഇന്ദ്രിയസുഖങ്ങള്‍ വെറും നൈമിത്തികങ്ങളാണ് കാരണം  ഈ സുഖാനുഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ സുഖം ഒരുപോലെ തീവ്രമായി ആവര്‍ത്തിക്കപ്പെടുന്നില്ലല്ലോ. അത്തരം നൈമിത്തിക സുഖങ്ങളില്‍ മന്ദബുദ്ധികള്‍ മാത്രമേ ശ്രദ്ധ പതിപ്പിക്കുകയുള്ളു. മാത്രമല്ല ഒരുവസ്തു നമുക്ക് സന്തോഷം നല്‍കണമെങ്കില്‍ നാം അതിനു വേണ്ടി ആഗ്രഹിക്കണം. അതായത്‌ സുഖമെന്നത് ആഗ്രഹത്തിന്റെ സ്വന്തമാണ്. അതിനാല്‍ ആഗ്രഹവും ആസക്തിയും ഉപേക്ഷിക്കൂ.    

“കാലക്രമത്തില്‍ നിനക്ക് ആത്മാവിന്റെ നിറവ് അനുഭവവേദ്യമായിത്തീരുകയാണെങ്കില്‍ അതിനെ നിന്റെ മനസ്സില്‍ ഒരോര്‍മ്മയായി, അഹംകാരമായി കരുതിവെയ്ക്കരുത്. കാരണം അത് വീണ്ടും ആഗ്രഹമായി പുനര്‍ജനിക്കാന്‍ സാധ്യതയുണ്ട്. ആത്മജ്ഞാനമാര്‍ജ്ജിച്ചു കഴിഞ്ഞാല്‍പ്പിന്നെ വീണ്ടും അഹംകാരത്തിന്റെ ചെളിക്കുണ്ടിലേയ്ക്ക് വീഴാന്‍ ഇടയാവരുത്‌. ആശകളൊക്കെ അവസാനിക്കട്ടെ. ധാരണകള്‍ ഇല്ലാതാവട്ടെ. മനസ്സ് 'നിര്‍മന'മെന്ന അവസ്ഥയെ പ്രാപിച്ച് അനാസക്തമായ ജീവിതം നയിച്ചാലും.

അജ്ഞാനത്തില്‍ നില്‍ക്കുമ്പോള്‍ മാത്രമേ നാം ബന്ധനത്തിലാവുന്നുള്ളു. ആത്മജ്ഞാനമുണ്ടെങ്കില്‍ നിന്നെ ബന്ധിക്കാന്‍ യാതൊന്നുമില്ല. അതിനാല്‍ ആത്മജ്ഞാനത്തില്‍ സദാ ജാഗരൂകനായി വര്‍ത്തിച്ചാലും. ഇന്ദ്രിയാനുഭവങ്ങളില്‍ മുഴുകാത്തിടത്തോളം, യാദൃശ്ചികമായി, അനിഛാപൂര്‍വ്വം  വന്നുചേരുന്ന അനുഭവങ്ങളെ നിസ്സംഗനായി സ്വീകരിച്ച് ജീവിക്കുമ്പോള്‍ നീ സമതയുടെ, സംതുലിതാവസ്ഥയില്‍ നിര്‍മലതയോടെ വിരാജിക്കുന്നു. അപ്പോള്‍ ലീനവാസനകളോ ഓര്‍മ്മകളോ നിന്നെ അലട്ടുകയില്ല. 

ആയിരക്കണക്കിന് പ്രലോഭനങ്ങളുടെ നടുവിലും നിനക്ക് ആകാശംപോലെ നിത്യശുദ്ധനായി കഴിയാം. അറിവ്, അറിയല്‍ , അറിവാളി എന്ന ത്രിപുടികള്‍ ഇല്ലാതെയായി ആത്മാവില്‍ അവ ലയിച്ചുകഴിഞ്ഞാല്‍പ്പിന്നെ ഒരിക്കലും നിന്റെയുള്ളില്‍ വിഭാഗീയത ഉടലെടുക്കുകയില്ല. മനസ്സിന്റെ ചെറിയൊരു ഇളക്കത്തില്‍ സംസാരമെന്ന ഈ ലോകം ഉണ്ടായി മറഞ്ഞുപോകുന്നു. എന്നാല്‍ ഈ മനസ്സിനെ എല്ലാ ചാഞ്ചാട്ടങ്ങളില്‍ നിന്നും രക്ഷിക്കാന്‍ പ്രാണനിരോധത്തിനു കഴിയും എന്നറിയുക. പ്രാണന്റെ ചലനത്തില്‍ സംസാരസാഗരം ഉണ്ടായി മറയുന്നു. എന്നാല്‍ ഈ ചലനത്തെ നിസ്തന്ദ്രമായ അഭ്യാസം കൊണ്ട് നിരോധിക്കാന്‍ കഴിയും.

അജ്ഞാനത്താലാണ് സ്വയം ബന്ധിതമാവുന്ന കര്‍മ്മങ്ങള്‍ ഉണ്ടാവുന്നത്. അവ പെട്ടെന്ന് തന്നെ അവസാനിക്കുകയും ചെയ്യുന്നു. ഗുരൂപദേശം, ശാസ്ത്രപഠനം മുതലായവയുടെ പിന്‍ബലത്തോടെയുള്ള  ആത്മനിയന്ത്രണസാധനകള്‍ കൊണ്ട് കര്‍മ്മങ്ങളെ നിയന്ത്രിക്കാം. മനസ്സിന്റെ ചലനം കൊണ്ടാണല്ലോ ലോകമെന്ന ഈ മായക്കാഴ്ച ഉണ്ടായിരിക്കുന്നത്. മനസ്സിന്റെ ചലനം അവസാനിക്കുമ്പോള്‍ ഈ മായയും അവസാനിക്കുന്നു. മനസ്സ് നിര്‍മനമാവുന്നു. പ്രാണായാമത്താലും ഇത് സാദ്ധ്യമാണ്. അതാണ്‌ പരമമായ അവസ്ഥ.


നിര്‍മനാവസ്ഥയില്‍ ഉളവാകുന്ന അഹൈതുകമായ ആനന്ദം ഏറ്റവും ഉന്നതമായ സ്വര്‍ഗ്ഗത്തില്‍പ്പോലും ലഭ്യമല്ല. അതിനെ വാക്കുകള്‍കൊണ്ട് വിവരിക്കാനാവില്ല. അതിനെ ‘ആനന്ദാവസ്ഥ’യെന്നു പറയുന്നത് പോലും ശരിയല്ല. അത് ശുദ്ധസത്വമാണ്. ഇതറിയുന്നവന്റെ മനസ്സ് വാസ്തവത്തില്‍ നിര്‍മനമത്രേ. അങ്ങിനെ നിര്‍മനാവസ്ഥയില്‍ കുറച്ചു സമയം കഴിയുമ്പോള്‍ തുരീയാതീതമായ അവസ്ഥയായി. അതിനെ ഒരവസ്ഥയെന്ന് പറയാന്‍കൂടി വയ്യ. അതീന്ദ്രിയത്തിനും അപ്പുറമാണ് ആ തലം. 

Nov 13, 2013

381 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 381

ഗ്രാഹ്യഗ്രഹാക സംബന്ധേ സാമാന്യേ സര്‍വദേഹിനാം
യോഗിന: സാവധാനത്വം യത്തദര്‍ച്ചനമാത്മന: (6/43/8)

വസിഷ്ഠന്‍ തുടര്‍ന്നു: ‘അസത്താ’യ ജീവന്‍ ഇല്ലാത്തൊരു ലോകത്തെ,  ഇല്ലായ്മയുടെ വ്യര്‍ത്ഥമായ സ്വാധീനത്താല്‍ അറിയുന്നു! ഇതില്‍ സത്തേത്, അസത്തേത്‌ എന്നെല്ലാം എങ്ങിനെയറിയാനാണ്? സങ്കല്‍പ്പകല്‍പ്പിതമായ ഒരു വസ്തുവിനെ ചമല്‍ക്കാരത്തോടെ ആരോ വിവരിക്കുന്നതുപോലെയാണത്. എന്നിട്ട് കേള്‍ക്കുന്നയാള്‍ സ്വമനസ്സിലെ സങ്കല്‍പ്പത്തില്‍ അത് മനസ്സിലായെന്ന് സങ്കല്‍പ്പിക്കുകയാണ്.

ദ്രാവകങ്ങളിലെ ദ്രവത്വം, കാറ്റിന്റെ ചലനം, ആകാശത്തിലെ ശൂന്യത, എന്നിവയെപ്പോലെ ആത്മാവ് സര്‍വ്വവ്യാപിയാണ്. അന്ന് പരമശിവന്‍ ഉപദേശിച്ചശേഷം ഞാന്‍ അനന്തമായ പരമാത്മാവിനെ സദാ ആരാധിച്ചുവരുന്നു. ആ ആരാധനയുടെ കാരുണ്യത്താല്‍ എന്തൊക്കെ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടാലും അവയുടെ കര്‍മ്മഫലങ്ങള്‍ എന്നെ ബാധിക്കുന്നതേയില്ല. എനിക്കതുകൊണ്ട് ദുഖമേതും അനുഭവിക്കേണ്ടി വരുന്നുമില്ല.

വിച്ഛിന്നമായി കാണപ്പെടുന്നുവെങ്കിലും അവിച്ഛിന്നമായ ആ പരമാത്മാവിനെ കയ്യില്‍ക്കിട്ടുന്ന എന്തും പൂക്കളായി സങ്കല്‍പ്പിച്ചു ഞാന്‍ അര്‍ച്ചിക്കുന്നു. സ്വാഭാവികമായി എന്നില്‍ ഉണരുന്ന കര്‍മ്മങ്ങള്‍ ഞാന്‍ ചെയ്യുന്നു. “മറ്റുള്ളവരുമായി ബന്ധപ്പെടുക, വസ്തുക്കളെ സ്വായത്തമാക്കുക, മറ്റുള്ളവര്‍ക്ക് സ്വായത്തമാക്കാന്‍ വിട്ടുകൊടുക്കുക, എന്നതെല്ലാം ദേഹമുള്ള ജീവനു സാധാരണമാണ്. എനാല്‍ യോഗികള്‍ വളരെ ജാഗരൂകരാണ്. അവരുടെ ജാഗ്രത തന്നെയാണ് ആത്മപൂജ.” 

ഈ മാനസീകഭാവത്തോടെ യാതൊരാസക്തികള്‍ക്കും വശംവദനാകാതെ ഞാനീ സംസാരമെന്ന കൊടുംകാട്ടില്‍ അനായാസം വിലസുകയാണ്. നീയും അങ്ങിനെ ചെയ്യുകയാണെങ്കില്‍ ദുഖിക്കേണ്ടിവരികയില്ല. പ്രിയപ്പെട്ടവരുടെ വിയോഗം, സമ്പത്തിന്റെ നാശം തുടങ്ങിയ ബുദ്ധിമുട്ടുകള്‍ വന്നുചേരുമ്പോള്‍ സത്യത്തിനെക്കുറിച്ച് ഞാന്‍ പറഞ്ഞതുപോലെ അന്വേഷിക്കൂ. നിന്നെ സന്തോഷസന്താപങ്ങള്‍ ബാധിക്കുകയില്ല.

നിനക്കിപ്പോള്‍ കാര്യങ്ങളുടെ സ്ഥിതിഗതികള്‍ മനസ്സിലായല്ലോ. കാഴ്ചകളില്‍ ഭ്രമിച്ചുവശായ, ആത്മാന്വേഷണസ്വഭാവമില്ലാത്തവരുടെ വിധി എന്തെന്ന് ഇപ്പോള്‍ നിനക്കറിയാം. അവര്‍ നിനക്ക് യോജിച്ചവരല്ല. അവര്‍ക്ക്  നീയും അനുയോജ്യനല്ല. 

ഇതാണ് ലോകത്തിന്റെ ‘അസത്തായ’ സ്വഭാവം. അതായത് ഇല്ലാത്ത ലോകത്തിന്റെ ഇല്ലാത്ത സ്വഭാവഗുണങ്ങള്‍ ! അതുകൊണ്ട് ദുഖിക്കാതിരിക്കുക. രാമാ നീ ശുദ്ധമായ അവബോധമാണ്.

വൈവിദ്ധ്യമാര്‍ന്ന ‘സൃഷ്ടി’യുടെ മായാ പ്രതീതികള്‍ നിര്‍മ്മലമായ അവബോധത്തെ ബാധിക്കുകയില്ല. ഇത് നിനക്ക് മനസ്സിലായാല്‍പ്പിന്നെ ഇഷ്ടാനിഷ്ടധാരണകള്‍ നിന്നിലെങ്ങിനെ അങ്കുരിക്കാനാണ്? രാമാ, ഈ അറിവ് ഉള്ളില്‍ നിറച്ച് തുരീയമെന്ന നാലാമത്തെ അതീന്ദ്രിയാവസ്ഥയില്‍ സദാ നിലകൊണ്ടാലും. 
 

രാമന്‍ പറഞ്ഞു: ഗുരോ ഞാന്‍ ദ്വൈതമെന്ന മാലിന്യത്തില്‍ നിന്നും മുക്തനായിരിക്കുന്നു. ഇതെല്ലാം ബ്രഹ്മം മാത്രമെന്ന് ഞാന്‍ അറിയുന്നു. എന്റെ പ്രജ്ഞ നിര്‍മ്മലമായിരിക്കുന്നു. എന്നിലെ സംശയങ്ങള്‍ , ആശയങ്ങള്‍ , ചോദ്യങ്ങള്‍ എന്നിവയ്ക്കെല്ലാം അവസാനമായിരിക്കുന്നു. എനിക്ക് സ്വര്‍ഗ്ഗത്തില്‍ ആഗ്രഹമില്ല. എനിക്ക് നരകത്തെ ഭയവുമില്ല. ഞാന്‍ ആത്മാവില്‍ അഭിരമിക്കുന്നു. അങ്ങയുടെ അനുഗ്രഹത്താല്‍ കാണപ്പെടുന്ന ലോകമെന്ന സംസാരസാഗരത്തെ തരണം ചെയ്യാന്‍ എനിക്കായി. ആത്മജ്ഞാനത്തിന്റെ നേരറിവ് എന്നില്‍ പൂര്‍ണ്ണസാക്ഷാത്കാരത്തിന്റെ നിറവായിരിക്കുന്നു. 

Nov 12, 2013

380 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 380

സംപദ്യതേ യഥാ യോസൌ പുരുഷ: സര്‍വകാരക:
അനേനൈവ ക്രമേണേഹ കീട: സംപദ്യതേ ക്ഷണാത്   (6/42/19)

ഭഗവാന്‍ തുടര്‍ന്നു: അകമേയുള്ള നിശ്ശൂന്യതയില്‍ സ്വപ്നം കാണുന്നയാള്‍ വിവിധങ്ങളായ വസ്തുക്കളെ കാണുന്നതുപോലെ ജീവന്‍ ഈ ഘടകങ്ങള്‍കൊണ്ട് ശരീരം സംജാതമായതായി കരുതുന്നു. അതിപ്പോഴും അങ്ങിനെതന്നെയാണ്. വിശ്വബോധം അല്ലെങ്കില്‍ വിശ്വപുരുഷന്‍ ലോകത്തിന്റെ വൈവിദ്ധ്യതയെ തന്നില്‍ത്തന്നെ ദര്‍ശിക്കുകയാണ്. സ്വപ്നം കാണുന്നയാളും അങ്ങിനെയാണല്ലോ. ജീവന്‍ സ്വയം താന്‍ ബ്രഹ്മാവും വിഷ്ണുവും എല്ലാമാണെന്ന് കരുതുന്നു. എന്നാല്‍ ഇതെല്ലാം വെറും ചിന്താമൂര്‍ത്തികള്‍ മാത്രമാണ്. എന്നാല്‍ ഈ ചിന്താമൂര്‍ത്തികള്‍ മറ്റുള്ള ചിന്താമൂര്‍ത്തികളെ സങ്കല്‍പ്പിച്ചുണ്ടാക്കുന്നു. എന്നിട്ടവയെ അനുഭവിക്കുകയും ചെയ്യുന്നു. ഇവയിലെല്ലാമുള്ള അടിസ്ഥാന ധാരണ അഹംഭാവം തന്നെയാണ്. അതുണ്ടാവുന്നത് ബോധം ഒരു വസ്തുവിന്റെ തന്റെ ധാരണയ്ക്ക് വശംവദമാക്കി, അതിന്റെ പ്രതീതി തന്നില്‍ വസ്തുബോധമായി ഉണ്ടാകുന്നതായി അറിയുമ്പോഴാണ്. ബോധത്തിനത് ഒരു വിഷയമാവുകയാണ്.  

ആ നിമിഷം തന്നെ യുഗമാണ്. അനേകം യുഗങ്ങളാണ്. അവയുടെ ഭാഗങ്ങളുമാണ്. ഈ നിലനില്‍പ്പിന്റെ എല്ലാ അണുക്കളിലും അനവരതം സ്വേഛയുടെയും ആത്മജ്ഞാനത്തിന്റെയും ഈ നാടകം എല്ലാ കാലങ്ങളിലും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. അതെല്ലാം വിശ്വബോധത്തിലെ വെറും ചിന്താകല്‍പ്പിതങ്ങള്‍ മാത്രമാകുന്നു. ഒന്നും തന്നെ വിശ്വമനസ്സിനാല്‍ സൃഷ്ടിക്കപ്പെട്ടിട്ടില്ല. കാരണം അതിനു മാറ്റങ്ങളോ ഉപാധികളോ ഇല്ലല്ലോ. സ്വപ്നത്തില്‍ ദൃശ്യമായ ഒരു പര്‍വ്വതം കാണപ്പെടുന്നത് സമയദൂരസംബന്ധിയായാണ്. എന്നാല്‍ അതുണ്ടാവാനും മറയാനും സമയമെടുക്കുന്നില്ല. അതാണീ ലോകത്തിന്റെ സ്ഥിതിയും.

കണ്‍മിഴി തുറന്നടയ്ക്കുന്ന നേരത്തിനിടയ്ക്ക് സര്‍വ്വശക്തന്‍ ഈ ലോകത്തില്‍ എങ്ങിനെ സംജാതമായോ അങ്ങിനെതന്നെയാണീ ലോകത്തില്‍ കേവലമൊരു പുഴുവും ഉണ്ടായത്‌. ഈ വിശ്വത്തില്‍ കാണപ്പെടുന്ന എല്ലാമെല്ലാം, രുദ്രദേവന്‍ മുതല്‍ വെറുമൊരു പുല്‍ക്കൊടി വരെ ഉണ്ടായിട്ടുള്ളത്‌ ഇപ്പറഞ്ഞ ഒരേ രീതിയിലാണ്. അണുരൂപിയാണെന്കിലും അതിസ്തൂലജീവിയാണെങ്കിലും വ്യത്യാസമൊന്നുമില്ല. അങ്ങിനെ ഈ സംസാരലോകത്തിന്റെ വസ്തുതയെക്കുറിച്ച് അന്വേഷണം നടത്തുമ്പോള്‍ വൈവിദ്ധ്യതയെന്ന പ്രതീതി മറയുകയും ആത്മജ്ഞാനം അങ്കുരിക്കുകയും ചെയ്യും. അതാണ്‌ ഈശ്വരസാക്ഷാത്കാരം. എന്നാല്‍ അനന്താവബോധത്തിന്റെ ഉണ്മയുടെ നിറവ് ഒരു നിമിഷാര്‍ദ്ധത്തിന്റെ നൂറിലൊന്നു സമയം നമ്മില്‍ നിന്ന് വേറിട്ടുപോയാല്‍ ഈ മായാസൃഷ്ടികള്‍ അവയുടെ ലീലകള്‍ തുടരുകയായി.

ബ്രഹ്മം എന്ന് വിജ്ഞരായ മാമുനിമാര്‍ പറയുമ്പോള്‍ അവര്‍ വിവക്ഷിക്കുന്നത് ഒരുവന്‍ അനന്താവബോധത്തില്‍ രൂഢമൂലമായി നില്‍ക്കുന്ന സമതാവസ്ഥയെക്കുറിച്ചാണ്. ഇതില്‍ ഏതെങ്കിലും തരത്തിലുള്ള ഇളക്കം ഉണ്ടാവുമ്പോള്‍ ലോകം സത്യമാണ്, ഉണ്മയാണ് എന്ന തോന്നല്‍ ഒരുവനില്‍ ഉണ്ടാവുന്നു. അത് അന്തമില്ലാത്ത വൈവിദ്ധ്യങ്ങള്‍ക്ക് നിദാനമാവുന്നു. ദേവന്മാര്‍ , അസുരന്മാര്‍ , മനുഷ്യര്‍ , ഉപമനുഷ്യര്‍ , അതിമാനുഷര്‍ , ചെടികള്‍ , കീടങ്ങള്‍ , എന്നിവയെല്ലാം അങ്ങിനെയുണ്ടാവുന്നു. എന്നാല്‍ അനന്തമായ അവബോധത്തില്‍ നിന്ന് വഴിതെന്നി വീഴാത്തവര്‍ എല്ലാത്തിന്റെയും പിറകിലെ സത്യമെന്തെന്ന നിറവില്‍ സദാ പ്രസന്നരായിരിക്കും. 


വസിഷ്ഠന്‍ പറഞ്ഞു: ഇത്രയും പറഞ്ഞ പരമശിവന്‍ എന്റെ പൂജാദികള്‍ കൈക്കൊണ്ട് എന്നെ അനുഗ്രഹിച്ചു. എന്നിട്ട് തന്റെ പ്രിയപത്നിയായ പാര്‍വ്വതീദേവിയുമായി അവിടെ നിന്നും വിരമിച്ചു. ഭഗവാന്റെ പ്രഭാഷണം കേട്ട് അതില്‍ ആമഗ്നനാകയാല്‍ മുന്‍പ് ഞാന്‍ ചെയ്തിരുന്ന ആരാധനാക്രമങ്ങളെ ഉപേക്ഷിച്ചിട്ട് സര്‍വ്വവ്യാപിയും അദ്വയവുമായ ആത്മാവിനെ ഉപാസിക്കാന്‍ തുടങ്ങി.  

Nov 11, 2013

379 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 379

വാസനാവശതോ ദുഃഖം വിദ്യമാനേ ച സാ ഭവേത്
അവിദ്യമാനം ച ജഗന്‍മൃഗതൃഷ്ണാംബുഭംഗവത്‌ (6/41/52)

ഭഗവാന്‍ പരമശിവന്‍ തുടര്‍ന്നു: ഈ അഹംകാരമാണ് പിന്നീട് കാലദേശാദി ധാരണകള്‍ക്ക് ജന്മം നല്‍കുന്നത്. പ്രാണവായുവിന്റെ ആര്‍ജ്ജവത്തില്‍ അത് വ്യക്തിഗതജീവനായിത്തീരുന്നു. പിന്നെയങ്ങോട്ട് ഈ വ്യക്തി, ധാരണകള്‍ക്ക് വശംവദനായി അജ്ഞാനത്തിന്റെ ഇരുട്ടിലേയ്ക്ക് ആഴ്ന്നിറങ്ങുന്നു. അതാണ്‌ മനസ്സ്. പലവിധ രൂപഭാവങ്ങള്‍ സ്വാംശീകരിച്ച മാനസീകോര്‍ജ്ജങ്ങളോടെ അങ്ങിനെ മനസ്സുണ്ടാകുന്നു. ഇവയെല്ലാം കൂടി ‘അതിവാഹിക’ ദേഹം എന്നറിയപ്പെടുന്നു. ഈ സൂക്ഷ്മശരീരമാണ് ഒരനുഭവതലത്തില്‍ നിന്നും മറ്റൊന്നിലേയ്ക്ക് പൊയ്ക്കൊണ്ടിരിക്കുന്നത്.    

അതിവാഹിക ദേഹത്തിന്റെ സൂക്ഷ്മമായ ഊര്‍ജ്ജത്തിനനുസൃതമായി പ്രപഞ്ചവസ്തുക്കള്‍ സങ്കല്‍പ്പകല്‍പ്പനയാല്‍ മൂര്‍ത്തീഭവിച്ചു. അങ്ങിനെ തന്നെയാണ് മറ്റ് ഇന്ദ്രിയങ്ങളും (കാഴ്ച, സ്പര്‍ശം, കേള്‍വി, സ്വാദ്, മണം) അവയ്ക്കനുയോജ്യമായ വസ്തുക്കളും, തദ്ജന്യങ്ങളായ അനുഭവങ്ങളും ഉണ്ടായത്‌. എന്നാല്‍ വാസ്തവത്തില്‍ ഒന്നും സൃഷ്ടിക്കപ്പെട്ടിട്ടില്ലതന്നെ. ഒന്നേയൊന്നുമാത്രമായ അനന്താവബോധത്തില്‍ ഉണ്ടായെന്നു സങ്കല്‍പ്പിക്കപ്പെട്ട വ്യതിയാനങ്ങള്‍ മാത്രമാണിവ. 

സ്വപ്നത്തിലെ വസ്തുക്കള്‍ ഒരുവന്റെ ഉള്ളില്‍ത്തന്നെ നിലകൊള്ളുന്നു. അതുപോലെ ലോകം അനന്തതയില്‍ നിന്നും വിഭിന്നമല്ല. സ്വപ്നത്തിലും നാം കാണുന്ന വസ്തുക്കള്‍ക്ക് യാഥാര്‍ത്ഥ്യഭാവമാണല്ലോ ഉള്ളത്. അതുപോലെയാണ് ജാഗ്രത്തിലെ കാര്യവും. എല്ലാത്തിനും വസ്തുതാപരമായ ഉണ്മ ഒരു പ്രതീതിയായി നിലകൊള്ളുന്നു. എന്നാല്‍ അവയ്ക്ക് പിന്നിലെ സത്ത തിരിച്ചറിയുമ്പോള്‍ എല്ലാമെല്ലാം ഭഗവാന്‍ മാത്രമാണെന്ന സാക്ഷാത്കാരമുണ്ടാവുന്നു.

എന്നാല്‍ അതും സത്യമല്ല. കാരണം വസ്തുക്കള്‍ വാസ്തവത്തില്‍ ഉണ്ടായിട്ടില്ല. സങ്കല്‍പ്പ ധാരണകളാണ് അവയ്ക്ക് വസ്തുതാപരമായ അസ്തിത്വം നല്‍കുന്നത്. അനുഭവങ്ങളിലൂടെ കടന്നുപോകുമ്പോള്‍ അവയ്ക്ക് അസ്തിത്വം ഉണ്ടെന്നു തോന്നുകയാണ്. ഇങ്ങിനെ ‘യാഥാതതം’ ആയി സങ്കല്‍പ്പിക്കുന്നത് ബോധത്തിലും പ്രതിഫലിക്കാന്‍ ഇടയാകുന്നു. ഈ ധാരണകളുടെ വലയത്തില്‍പ്പെട്ട് അത് ദുരിതമനുഭവിക്കുന്നു. ഉപാധികള്‍ക്ക് വശംവദമാവുന്നു. 

“ഉപാധികള്‍ ദുഖത്തെ ക്ഷണിച്ചു വരുത്തുന്നു. എന്നാല്‍ അവ ചിന്തകളെയും ധാരണകളെയും ആശ്രയിച്ചിരിക്കുന്നു. മനസ്സേന്ദ്രിയ സംബന്ധിയാണ് ഉപാധികള്‍ . അവ നല്‍കുന്ന അനുഭവങ്ങള്‍ക്കെല്ലാം അതീതമാണ് സത്യം. ലോകം വെറുമൊരു മരീചികപോലെയൊരു മായക്കാഴ്ച മാത്രമാണ്.” സത്യം അങ്ങിനെയായിരിക്കെ ആര് ആരെ ഉപാധികള്‍ക്ക് വിധേയമാക്കുവാനാണ്? ആരാണവയാല്‍ ബാധിക്കപ്പെടുക? മരീചികയിലെ ജലം ആര്‍ക്കാണ് കുടിക്കുവാന്‍ കഴിയുക? 

അങ്ങിനെ എല്ലാമെല്ലാം ഉപേക്ഷിച്ച് കഴിയുമ്പോള്‍ സത്യം മാത്രം അവശേഷിക്കുന്നു. അവിടെ ഉപാധികളില്ല. മാറ്റങ്ങളുമില്ല. അത് ഭാവമോ അഭാവമോ ആവാം. എന്നാല്‍ ‘അത്’ മാത്രമേയുള്ളൂ. മാനസീകോപാധികള്‍ കേവലം ഭൂതപിശാചുക്കളെപ്പോലെ ഭ്രമകല്‍പ്പന മാത്രമാണ്. അതിനെ അവസാനിപ്പിക്കുമ്പോള്‍ സൃഷ്ടിയെന്ന ഭ്രമവും അവസാനിക്കുന്നു.

ഇപ്പറഞ്ഞ അഹംകാരവും സൃഷ്ടിയെന്ന ഭ്രമവുമെല്ലാം സത്യമെന്നു കരുതുന്നവന്‍ അതിഗുഹ്യമായ ജ്ഞാനത്തിനു യോഗ്യനല്ല. ഗുരുക്കന്മാര്‍ പഠിപ്പിക്കുന്നത് ജ്ഞാനദാഹികളായ, ബുദ്ധികൂര്‍മ്മതയുള്ള ശിഷ്യരെയാണ്. മന്ദബുദ്ധികളെയല്ല. രണ്ടാമത് പറഞ്ഞ കൂട്ടര്‍ അവരുടെ ഭക്തി വിശ്വാസങ്ങള്‍ ലോകമെന്ന ഈ കാഴ്ചയില്‍ സമര്‍പ്പിക്കുന്നു. അജ്ഞാനിയായ ഒരുവന്‍ താന്‍ സ്വപ്നത്തില്‍ക്കണ്ട ഒരാള്‍ക്ക് സ്വന്തം മകളെ വിവാഹം ചെയ്തു കൊടുക്കാന്‍ തീരുമാനിക്കുംപോലെ വിഡ്ഢിത്തമാണത്.

Nov 10, 2013

378 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 378

അകാരണാന്യപി പ്രാപ്താ ഭൃശം കാരണതാം ദ്വിജ
ക്രമാ ഗുരൂപദേശാധ്യാ ആത്മജ്ഞാനസ്യ സിദ്ധയേ  (6/41/13)

ഭഗവാന്‍ തുടര്‍ന്നു: കരികൊണ്ട് കളിക്കുന്ന കുട്ടിയുടെ കയ്യില്‍ കറുത്ത നിറം പുരണ്ടിരിക്കും. പിന്നീടവന്‍ കയ്യുകഴുകി വൃത്തിയാക്കി വീണ്ടും കരികൊണ്ട് തന്നെ കളിക്കുന്ന പക്ഷം കയ്യില്‍ വീണ്ടും കരിപുരണ്ടു കറുക്കും. എന്നാല്‍ കഴുകി വൃത്തിയാക്കിയ ശേഷം അവന്‍ കരികൊണ്ടുള്ള കളി അവസാനിപ്പിച്ചാല്‍ പിന്നെ അവന്റെ കൈ വൃത്തിയായിത്തന്നെയിരിക്കുമല്ലോ. അതുപോലെ ആത്മാന്വേഷണകുതുകിയായ ഒരാള്‍ തന്റെ സാധനയ്ക്കൊപ്പം അവിദ്യാജന്യങ്ങളായ പ്രവൃത്തികളില്‍ ഏര്‍പ്പെടാതിരിക്കുകയാണെങ്കില്‍ അജ്ഞാനത്തിന്റെ അന്ധകാരം അവനിൽ ഇല്ലാതായിത്തീരും. ആത്മാവ് തന്നെയാണ് സ്വയം ആത്മസാക്ഷാത്കാരം പ്രാപിക്കുന്നത്.

ഇക്കാണുന്ന വൈവിദ്ധ്യതകളെ ആത്മാവെന്നു ധരിക്കാതിരിക്കുക. ഗുരുമുഖത്തുനിന്നും കിട്ടുന്ന അറിവിന്റെ ഫലമായാണ് ആത്മജ്ഞാനമുണ്ടാവുന്നതെന്ന് വിചാരിക്കരുത്. ഗുരുവിനും ഇന്ദ്രിയങ്ങളും മനസ്സും ഉണ്ടല്ലോ. പരബ്രഹ്മം മനസ്സേന്ദ്രിയങ്ങള്‍ക്ക് അതീതമാണ്. ഒരു വസ്തുവിന്റെ അവസാനത്തോടെ മാത്രമേ മറ്റൊന്ന് ലഭിക്കുകയുള്ളൂ എങ്കില്‍ അതുള്ളപ്പോള്‍ അതിന്റെ സഹായത്തോടെയാണ് മറ്റേത് ലഭ്യമായത് എന്ന് പറയാന്‍ വയ്യ.

“എന്നാല്‍ ഗുരുവിന്റെ നിര്‍ദ്ദേശങ്ങളും മറ്റു പഠനങ്ങളും ആത്മജ്ഞാനത്തിനുള്ള മാര്‍ഗ്ഗങ്ങളല്ലെങ്കില്‍പ്പോലും അങ്ങിനെയാണ് കണക്കാക്കി വരുന്നത്.” ഗുരൂപദേശമോ വേദശാസ്ത്രങ്ങളോ ആത്മാവിനെ കാണിച്ചുതരുന്നില്ല. എന്നാല്‍ ഇവയെക്കൂടാതെ ആത്മാവ് വെളിപ്പെട്ടുകാണാനാകും എന്ന് പറയുകയും വയ്യ. ഇവയെല്ലാം സമ്യക്കായി ഒത്തുചേരുന്ന ഒരു സന്ധിയിലാണ് ആത്മജ്ഞാനം സംസിദ്ധമാവുന്നത്.

വേദശാസ്ത്രങ്ങളുടെ അറിവ്, ഗുരുക്കന്മാരുടെ ഉപദേശം, ഉത്തമശിഷ്യന്‍, ഇവയെല്ലാം ഒത്തുചേരുമ്പോഴാണ് ആത്മജ്ഞാനമുണരുന്നത്. എല്ലാ ഇന്ദ്രിയങ്ങളും അവയുടെ പ്രവര്‍ത്തനമവസാനിപ്പിച്ച്, സുഖദുഖാദി ചോദനകള്‍ ഇല്ലാതായശേഷം ഉള്ളതെന്തോ അതാണ് ആത്മാവ്, ശിവന്‍, ‘അത്’, ഉണ്മ, സത്ത എന്നിങ്ങനെയുള്ള പദങ്ങളാല്‍ വിവക്ഷിക്കപ്പെടുന്നത്. 

എന്നാല്‍ മനസ്സേന്ദ്രിയങ്ങള്‍ അവസാനിച്ചാൽ മാത്രമല്ല ആത്മാവിന്  നിലനില്‍പ്പുള്ളു . അവയുള്ളപ്പോഴും ആത്മാവ് ആകാശമെന്നപോലെ മാറ്റങ്ങളില്ലാതെ നിലകൊണ്ടിരുന്നു.     
അവിദ്യയില്‍ ആണ്ടുമുഴുകി ഭ്രാമചിത്തരായവരോടുള്ള കൃപാവാത്സല്യങ്ങള്‍ മൂലം അവരില്‍ ആത്മീയമായ ഉണര്‍വ്വുണ്ടാക്കാനായിട്ടാണ് വിശ്വരക്ഷകരായ ബ്രഹ്മ- രുദ്ര- ഇന്ദ്രാദികള്‍ പുരാണങ്ങളും വേദശാസ്ത്രങ്ങളും രചിച്ചിട്ടുള്ളത്‌. അവയില്‍ ബോധം, ബ്രഹ്മം, ശിവന്‍, ആത്മാവ്, ഭഗവാന്‍, പരമപുരുഷന്‍ എന്നിങ്ങനെ വിവിധ നാമങ്ങളില്‍ പറയപ്പെടുന്നത് ഒരേ പരമ സത്തിനെത്തന്നെയാണ്.


ഈ വാക്കുകള്‍ വൈവിദ്ധ്യതയെന്ന അനന്തസാദ്ധ്യതയെ ദ്യോതിപ്പിക്കുന്നു എങ്കിലും സത്യത്തില്‍ ‘ഒന്നേ’യുള്ളൂ. ബ്രഹ്മം എന്ന് പറയുന്ന സത്ത അനന്താവബോധം മാത്രമാണ്. അനന്തമായ ആകാശംപോലും അതിസൂക്ഷ്മമായ അതിനു മുന്നില്‍ മഹാപര്‍വ്വതം പോലെ സ്തൂലമത്രേ. അറിയപ്പെടാവുന്ന ഒരു വസ്തുവാണെന്ന് തോന്നലുളവാക്കിക്കൊണ്ട് അത് പ്രജ്ഞ, ബുദ്ധി മുതലായ ആശയങ്ങളെ ജനിപ്പിക്കുന്നു. എന്നാല്‍ ആത്മജ്ഞാനം അറിയേണ്ട ഒന്നല്ല. ക്ഷണികമായ ധാരണാധരണങ്ങള്‍ മൂലം ഈ ശുദ്ധബോധം ‘എനിക്കറിയാം’ എന്ന അഹംഭാവത്തിനു വഴി തെളിച്ചേക്കാം.    

Nov 9, 2013

377 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 377

ദേശകാലപരിച്ഛിന്നോ യേഷാം സ്യാത്‌പരമേശ്വര:
അസ്മാകമുപദേശ്യാസ്തേ ന വിപശ്ചിദ്വിപശ്ചിതാം  (6/40/12)

ഭഗവാന്‍ തുടര്‍ന്നു: എന്തുതന്നെ ചെയ്യുമ്പോഴും ചെയ്യാതിരിക്കുമ്പോഴും എപ്പോഴാണെങ്കിലും അത് ശുദ്ധബോധസ്വരൂപനായ ഭഗവാനില്‍ അര്‍പ്പിക്കുക. എല്ലാമെല്ലാം ഭഗവല്‍ പൂജയായി, സ്വാത്മപൂജയായി ചെയ്യുന്നത് ആ ഭഗവാനെ സംപ്രീതനാക്കും. ആത്മാവില്‍ നിന്ന് സ്വതന്ത്രമായി, അതിന്റെ സ്വഭാവത്തില്‍  ഇഷ്ടാനിഷ്ടങ്ങളോ ആകര്‍ഷണവികര്‍ഷണങ്ങളോ ഇല്ല. അവയെല്ലാം വെറും വാചകക്കസര്‍ത്തുകള്‍ മാത്രം.

ആശയധാരണകള്‍ ഉണ്ടാക്കാന്‍ ഇടനല്‍കുന്ന പ്രജ്ഞ, ആത്മാവ് തന്നെയായതിനാല്‍ അധികാരം, ദാരിദ്ര്യം, സുഖം, വേദന, സ്വന്തം, അപരന്‍ തുടങ്ങിയ വാക്കുകളും അവയാല്‍ വിവക്ഷിക്കാവുന്ന അര്‍ത്ഥങ്ങളും എല്ലാം ഭഗവല്‍പൂജകള്‍ തന്നെയാണ്. വിശ്വത്തെക്കുറിച്ച് ജ്ഞാനമാര്‍ജ്ജിക്കുകയാണ് വിശ്വപുരുഷനെ പൂജിക്കുന്നതിനുള്ള ഏറ്റവും ഉചിതമായ മാര്‍ഗ്ഗം.

‘ഇഹലോകം’ എന്ന സംജ്ഞകൊണ്ട് വിവക്ഷിക്കുന്നത് ആത്മാവ് അല്ലെങ്കില്‍ അനന്താവബോധത്തെ തന്നെയാണ്. എത്ര വിസ്മയകരമെന്നു നോക്കൂ, ശുദ്ധബോധവും പ്രജ്ഞയുമായ ആത്മാവ് എങ്ങിനെയോ സ്വയം മറന്ന് വെറുമൊരു ജീവന്‍ മാത്രമാണെന്ന് കരുതി വശാവുന്നു. എന്നാല്‍ ആ വിശ്വപുരുഷന്‍ മാത്രമാണെല്ലാം എന്ന് നാമറിയണം. അതില്‍ പൂജ, പൂജാരി, പൂജിക്കപ്പെടുന്ന വസ്തു എന്നീ വിവേചനങ്ങള്‍ ഇല്ലതന്നെ. ഒരിക്കലും വിഭജിച്ചിട്ടില്ലാത്ത ഈ വിശ്വത്തെ താങ്ങിനിര്‍ത്തുന്ന വിശ്വപുരുഷനെപ്പറ്റി വിവരിക്കാന്‍ വാക്കുകള്‍ക്കാവില്ല. മറ്റൊരാളെ അതിനെപ്പറ്റി പഠിപ്പിക്കുവാന്‍ ആര്‍ക്കും കഴിയുകയുമില്ല.

“കാലദേശബന്ധിതനാണ് അല്ലെങ്കില്‍ അവയാല്‍ പരിമിതപ്പെട്ടവനാണ് ദൈവം എന്ന് വിചാരിക്കുന്നവന്‍ നമ്മുടെ പാഠങ്ങള്‍ സ്വീകരിക്കാന്‍ യോഗ്യനാണെന്നു ഞാന്‍ കരുതുന്നില്ല.” അതിനാല്‍ എല്ലാ പരിമിതധാരണകളും ഉപേക്ഷിച്ച് പൂജ, പൂജാരി, പൂജനീയന്‍ എന്നീ ത്രിപുടികളെ ത്യജിച്ച് ആത്മാവിനാല്‍ ആത്മപൂജ ചെയ്താലും. ആസക്തികളൊഴിഞ്ഞു പരിശുദ്ധനും പ്രശാന്തനുമായി വര്‍ത്തിച്ചാലും. അങ്ങയുടെ അനുഭവങ്ങളും പ്രകടിതഭാവങ്ങളുമെല്ലാം ഭഗവല്‍പൂജയായി കണക്കാക്കൂ.

പരമശിവന്‍, ബ്രഹ്മം, ആത്മാവ്, എന്നിങ്ങിനെ പലവിധ നാമങ്ങളും വൈവിദ്ധ്യങ്ങളും എങ്ങിനെയുണ്ടായി എന്ന് വിശദമായി പറയാന്‍ അഭ്യര്‍ദ്ധിച്ചതിനു മറുപടിയായി ഭഗവാന്‍ തുടര്‍ന്നു: ഉണ്മയ്ക്ക് ആദിയന്തങ്ങള്‍ ഇല്ല. അത് ഒരിടത്തും പ്രതിഫലിക്കപ്പെടുന്നില്ല. അതാണ്‌ സത്യാവസ്ഥ. മനസ്സുകൊണ്ടോ ഇന്ദ്രിയങ്ങള്‍ കൊണ്ടോ അനുഭവിക്കാന്‍ ആവില്ലാത്ത ഒന്നായതുകൊണ്ട് അതിനെ ‘അസത്ത്’ ആയും ചിലര്‍ കണക്കാക്കുന്നു.


അത് മനസ്സിന് അതീതമാണെങ്കില്‍ എങ്ങിനെയാണത്‌ സാക്ഷാത്ക്കാരിക്കുക എന്ന് വസിഷ്ഠന്‍ ചോദിച്ചതിനുത്തരമായി ഭഗവന്‍ ഇങ്ങിനെ പറഞ്ഞു: വസ്ത്രം അലക്കുന്നയാള്‍ അതിലെ ചെളി കളയുന്നത് മറ്റൊരു മാലിന്യത്തിന്റെ (സോപ്പിന്റെ) സഹായത്താലാണ്. അജ്ഞാനത്തില്‍ നിന്നും വിടുതിയാഗ്രഹിക്കുന്ന സാധകന്റെയുള്ളില്‍ ‘സാത്വികാവിദ്യ’ നിലനില്‍ക്കുന്നുണ്ടാവും. വേദശാസ്ത്രങ്ങള്‍ (അവയും അവിദ്യ തന്നെ) ഉപയോഗിച്ച് ഈ സാത്വികാവിദ്യ അജ്ഞാനത്തെ ഇല്ലായ്മചെയ്യുന്നു. അജ്ഞാനമില്ലാതാക്കുന്ന രാസത്വരകപ്രവര്‍ത്തനമാണിത്. ആത്മാവിനെ ആത്മാവിനാല്‍ സാക്ഷാത്കരിക്കുന്ന, ആത്മപ്രഭയില്‍ ആത്മദര്‍ശനം സാധിതമാവുന്ന പ്രതിഭാസം.

Nov 4, 2013

376 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 376

സമതാകാശവത് ഭൂത്വാ യത്തു സ്യാല്ലീനമാനസം
അവികാരമനായാസം തദേവാര്‍ച്ചനമുച്യതേ  (6/39/58)

ഭഗവാന്‍ പരമശിവന്‍ തുടര്‍ന്നു: പ്രീതികരമോ അല്ലാത്തതുമായ എന്തും പരിപൂര്‍ണ്ണ സമതാഭാവത്തോടെ കണക്കാക്കി സദാ സമയവും ഒരുവന്‍ ഭഗവല്‍ പൂജയില്‍ ആമാഗ്നനാവണം. എല്ലാത്തിനെയും നന്മനിറഞ്ഞതും ഐശ്വര്യമാര്‍ന്നതും ആണെന്നും എല്ലാം നന്മതിന്മകളുടെ സമ്മിശ്രമാണെന്നും കണക്കാക്കിവേണം ജീവിക്കാന്‍.

എല്ലാമെല്ലാം ആ ‘ഒന്ന്’ തന്നെയാണെന്ന് തിരിച്ചറിഞ്ഞ് അതിന്റെ നിറവിലാവണം നമ്മുടെ ആരാധനകള്‍ . തികച്ചും സന്തോഷപ്രദമായതിനെയും അതീവജുഗുപ്സാജനകമായതിനെയും കാണുന്നത് ഒരേ ഭാവത്തോടെയാവണം. എന്നിട്ട് സാധകന്‍ സ്വന്തം ആത്മാവിനെ പൂജിക്കണം.

‘ഇത് ഞാന്‍, ഇത് ഞാനല്ല’, തുടങ്ങിയ ധാരണകള്‍ നീക്കിയ മനസ്സില്‍ ‘ഇതെല്ലാം ബ്രഹ്മം മാത്രമാണ്’ എന്നും അത് അവിച്ഛിന്നമായ അനന്താവബോധമാണെന്നും ഉള്ളുറയക്കണം. അങ്ങിനെ വേണം ഒരു സാധകന്‍ ആത്മപൂജയില്‍ ഏര്‍പ്പെടാന്‍. തനിക്ക് കിട്ടുന്ന എന്തായാലും അതുപയോഗിച്ച്, എല്ലാ രൂപഭാവങ്ങളും വഴി  എല്ലാ സമയത്തും സാധകന് ആത്മപൂജയില്‍ മുഴുകാം.

അഭിമതമെന്നും അനഭിമതമെന്നുമുള്ള വിവേചനത്തെ ഇല്ലാതാക്കി, ചില വസ്തുക്കളെപ്പറ്റി അങ്ങിനെയൊരു തോന്നല്‍ ഉള്ളപ്പോള്‍പ്പോലും അതിനെ അവഗണിച്ചുവേണം ആത്മപൂജയിലേര്‍പ്പെടാന്‍. യാതൊന്നിനോടും ആസക്തിയോ വെറുപ്പോ ഇല്ലാതെ യാദൃശ്ചികമായി, അനായാസമായി ലഭിക്കുന്ന വസ്തുക്കളെ ആസ്വദിക്കുന്നതാണ് ഉത്തമം.

മൂല്യവത്തായതോ അല്ലാത്തതോ ആയ എന്ത് ലഭിച്ചാലും അമിതമായ ആഹ്ലാദമോ, നിരാശയോ ഇല്ലാതെ വേണം നാം കഴിഞ്ഞുകൂടാന്‍. ആകാശത്തിന് അതില്‍ നിലകൊള്ളുന്ന അനേകം വസ്തുക്കളോട് എന്ത് ബന്ധമാണുള്ളത്? 

ആത്മപൂജാനിരതരായ  നമ്മില്‍ യാതൊരു മാനസീക അസ്വാസ്ഥ്യങ്ങളും ഉണ്ടാവാന്‍ ഇടയാവരുത്‌. സമയമോ സ്ഥലമോ പ്രവര്‍ത്തനങ്ങളോ ഒന്നിനും നല്ലത് – ചീത്ത എന്നിങ്ങിനെയുള്ള വേര്‍തിരിവ് ഉണ്ടാക്കാതെയിരിക്കുക. അവയെപ്പറ്റിയുള്ള പൊതുജനാഭിപ്രായം എങ്ങിനെതന്നെയായിരുന്നാലും അതിനു ചെവികൊടുക്കാതെയിരിക്കുക.

ഈ പൂജാവിധിയില്‍ പറഞ്ഞിട്ടുള്ള സാമഗ്രികളുടെ എല്ലാം സ്വഭാവം ഒന്നുതന്നെ- സമതാഭാവമാണ് എല്ലാത്തിലും ഉള്ളത്. അവയെ പല പേരുകളില്‍ പറയപ്പെടുന്നു എന്ന് മാത്രം. സമതാഭാവംകൊണ്ട് സ്പര്‍ശിച്ചാല്‍ എല്ലാം മധുരതരമാവുന്നു. അവയുടെ നാമരൂപങ്ങള്‍ എന്തായാലും അതിന്റെ മധുരിമയ്ക്ക് മാറ്റമേതുമില്ല.

ആകാശംപോലെ സമതാഭാവത്തില്‍ നിന്നുകൊണ്ട് ചെയ്യുന്ന പൂജകള്‍ മാത്രമേ ശരിയായ ആരാധനയാകുന്നുള്ളു. മനസ്സ്‌ പ്രശാന്തതയിലമര്‍ന്നു ചിന്താലേശംപോലുമില്ലാതെയിരിക്കുന്ന അയത്നലളിതവും വികലതകളോ വിജ്രുംഭണങ്ങളോ അലട്ടാനില്ലാത്ത അവസ്ഥയിലേ ശരിയായ ആരാധന നടക്കുന്നുള്ളൂ.

പുറമേയ്ക്ക് എല്ലാ സാധാരണ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടുതന്നെയെങ്കിലും യാതൊന്നിനെയും തള്ളാതെയും കൊള്ളാതെയും സമതാഭാവത്തില്‍ അഭിരമിച്ച് അനന്തമായി വികാസം പ്രാപിക്കാന്‍ ജ്ഞാനിക്കാവുന്നു. ഈ മേധാശക്തി സ്വായത്തമായ സാധകന്റെ സ്ഥിതി ഇപ്രകാരമാണ്. അയാളില്‍ ഭ്രമാത്മകചിന്തകളോ ശൈഥില്യങ്ങളോ അവിദ്യയോ അഹങ്കാരമോ മുളപൊട്ടുകപോലുമില്ല. മഹര്‍ഷേ, ഇ സ്ഥിതിയെ പ്രാപിച്ചാലും. ഒരു ശിശുവിനെപ്പോലെ എല്ലാം അനുഭവിച്ചാലും. ഈ ദേഹത്തിന്റെ നാഥനും അതില്‍ നിറഞ്ഞുനില്‍ക്കുന്ന പ്രജ്ഞയുടെ അടിസ്ഥാനവുമായ ആ ഭഗവാനെ ആരാധിക്കൂ. സമയം, ചുറ്റുപാടുകള്‍ , പ്രകൃതി എന്നിവയെല്ലാം സമ്യക്കായി നല്‍കുന്ന സകലതും അര്‍ച്ചിച്ചുകൊണ്ട്, ആഗ്രഹലേശംപോലുമില്ലാതെ പരമപ്രശാന്തതയില്‍ ഭഗവല്‍ പൂജയിലേര്‍പ്പെടൂ. 

Nov 3, 2013

375 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 375

യഥാപ്രാപ്ത ക്രമോത്ഥേന സര്‍വാത്ഥേന സമര്‍ച്ചയേത്
മനാഗപി ന കര്‍ത്തവ്യോ യത്നോത്രാപൂര്‍വവസ്തുനി (6/39/31)

ഭഗവാന്‍ തുടര്‍ന്നു: ഭാഗവാനാണ് ദേഹത്തിലെ പ്രജ്ഞയെന്നു ധ്യാനിച്ചുറപ്പിക്കണം. ശരീരത്തിലെ വിവിധ ധര്‍മ്മങ്ങളും പ്രവര്‍ത്തനക്ഷമതയും ആ ഭഗവാന്റെ പ്രിയതോഴികളെന്നും കരുതണം. മൂന്നു ലോകങ്ങളെപ്പറ്റിയുള്ള എല്ലാ വിവരങ്ങളും ഭഗവാനു മുന്നിലെത്തിക്കുന്ന സന്ദേശവാഹകനാണ് മനസ്സ്. ജ്ഞാനശക്തി, ക്രിയാശക്തി  എന്നീ ചൈതന്യവിശേഷങ്ങള്‍ ആ ഭഗവാന്റെ ആര്‍ജ്ജവമാര്‍ന്ന രണ്ടു പ്രിയതമമാരത്രേ. അറിവിന്റെ വൈവിദ്ധ്യമാര്‍ന്ന വശങ്ങള്‍ അവിടുത്തെ ആഭരണങ്ങളാണ്.  കര്‍മ്മേന്ദ്രിയങ്ങളാകുന്ന വാതിലുകളിലൂടെയാണ് ഭഗവാന്‍ ബാഹ്യലോകത്തിലേയ്ക്ക് പ്രവേശിക്കുന്നത്. 

‘അവിച്ഛിന്നമായ ആത്മാവാണ് ഞാന്‍. അനന്തവും പൂര്‍ണ്ണവുമായി ഞാന്‍ നിലകൊള്ളുന്നു’ എന്ന അവബോധത്തോടെ പ്രജ്ഞ എന്നില്‍ നിറഞ്ഞു നില്‍ക്കുന്നു.

ഈ വിധത്തില്‍ ധ്യാനനിരതനായി നില്‍ക്കുന്നവന്‍ സമതാഭാവത്തെ കൈക്കൊള്ളുന്നു. സമദര്‍ശനമാണയാള്‍ക്ക് വഴികാട്ടുന്നത്. അയാള്‍ ആന്തരശുദ്ധിയുടെ നിര്‍മ്മലതയില്‍ സ്വാഭാവികമായി എത്തിച്ചേര്‍ന്നിരിക്കുന്നു. എല്ലാ രീതിയിലും അദ്ദേഹം സൌന്ദര്യമാര്‍ന്നു പ്രശോഭിക്കുന്നു. തന്റെ ദേഹം മുഴുവന്‍ നിറഞ്ഞു പ്രഭചൊരിയുന്ന പ്രജ്ഞയെ അയാള്‍ ആരാധിച്ചു ധന്യനാകുന്നു. അയാള്‍ ഭഗവല്‍പൂജ ചെയ്യുന്നത് രാവെന്നോ പകലെന്നോ ഇല്ലാതെ നിസ്തന്ദ്രമായാണ്. അയത്നലളിതമായാണ്. ശരിയായ ഭാവത്തോടെ മനസ്സ് സമതയില്‍ ഉറച്ച് യദൃശ്ചയാ ലഭിക്കുന്ന വസ്തുക്കളെ ഭാഗവാനര്‍പ്പിച്ചുകൊണ്ടാണ് അയാള്‍ പൂജിക്കുന്നത്.  

“അയത്നലളിതമായി, യദൃശ്ചയാ ലഭിക്കുന്ന എല്ലാമെല്ലാം   പൂജാവസ്തുക്കളായുപയോഗിച്ചുവേണം ഭഗവല്‍പൂജ നടത്താന്‍. അതിനായി സ്വന്തമുടമസ്ഥതയില്‍ ഇല്ലാത്ത വസ്തുക്കളെ നേടാന്‍ യാതൊരു പരിശ്രമവും നാം നടത്തേണ്ടതില്ല.”

ദേഹം, സുഖം കണ്ടെത്തുന്ന എല്ലാ വസ്തുക്കളും ഭഗവല്‍ പൂജക്കും ഉപയോഗിക്കാം. ആഹാരം, നീഹാരം, മൈഥുനം ഇത്യാദി സുഖങ്ങളും ഇതില്‍ വര്‍ജ്യമല്ല. ഭഗവാനെ ദേഹത്തിന്റെ ദുഖങ്ങളാലും പൂജിക്കാം. എല്ലാ ദുഖാനുഭവങ്ങളും ഭഗവാനുള്ള അര്‍ച്ചനകളായി കരുതണം.

ഭഗവാനെ തന്റെ എല്ലാ പ്രവര്‍ത്തനങ്ങളും കൊണ്ടും, ജനനമരണങ്ങള്‍ കൊണ്ടും പൂജിക്കണം. തന്റെ ദാരിദ്ര്യവും ഐശ്വര്യസമ്പല്‍സമൃദ്ധിയും കൊണ്ടും ഭഗവല്‍ പൂജ ചെയ്യാം. വഴക്കും വക്കാണവും, കായികവിനോദങ്ങളും, മറ്റു ലീലകളുമെല്ലാം ഇഷ്ടാനിഷ്ടങ്ങളോടെ, അവയുടെ വൈകാരികതലങ്ങളോടെ ഭഗവാനു സമര്‍പ്പിക്കാനുള്ളതാണ്. ഭഗവാനെ പവിത്രമായ ഹൃദയത്തിന്റെ പരമോന്നതഗുണങ്ങളോടെ, സൌഹൃദത്തോടെ, കൃപയോടെ, സന്തോഷത്തോടെ, നിഷ്പക്ഷതയോടെ പൂജിക്കണം. 
 

ചോദിക്കാതെ തന്നെ ഒരുവന് വന്നുചേരുന്ന സുഖാനുഭവങ്ങള്‍ കൊണ്ട് അവ ശാസ്ത്രാനുസാരമാണെങ്കിലും അല്ലെങ്കിലും- ഭഗവാനെ പൂജിക്കാം. ഭഗവല്‍ പൂജയ്ക്കായി അഭിമതവും അനഭിമതവുമായ എന്തും ഉപയോഗിക്കാം. അതുപോലെ ഉചിതാനുചിതവിവേചനമൊന്നും ഭഗവല്‍പൂജക്കായി ആവശ്യമില്ല. ഇതിനായി എന്ത് വന്നുചേരുന്നുവോ അതുപയോഗിക്കുക. എന്ത് ലഭിക്കുന്നില്ലയോ അതിനെക്കുറിച്ചു വേവലാതിപ്പെടാതെയും ഇരിക്കുക. 

(ആയാതമായാതമലംഘനീയം, ഗതം ഗതം സര്‍വ്വമുപേക്ഷണീയം)

Oct 27, 2013

374 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 374

പാവനം പാവനാനാം  യദ്യത സര്‍വതമസാം ക്ഷയ:
തദിദാനീം പ്രവക്ഷ്യേഹമന്ത: പൂജനമാത്മന: (6/39/1)

ഭഗവാന്‍ തുടര്‍ന്നു: “ഇനി ഞാന്‍ എല്ലാ ശുദ്ധീകരണ പ്രക്രിയകളിലും വെച്ച് ഉത്തമമായതും അന്തരാ അനുഷ്ഠിക്കേണ്ടതുമായ ആരാധനാക്രമത്തെപ്പറ്റി പറഞ്ഞു തരാം. എല്ലാ അന്ധകാരത്തെയും അശേഷം ഇല്ലാതാക്കാന്‍ ഉത്തകുന്നതാണീ ആരാധന.”

ഇത് നിസ്തന്ദ്രമായി, ഇടമുറിയാതെ എപ്പോഴും അനുഷ്ഠിക്കപ്പെടുന്ന ധ്യാനമാണ്. നടക്കുമ്പോഴും, നില്‍ക്കുമ്പോഴും ഉറങ്ങുമ്പോഴും ഉണര്‍ന്നിരിക്കുമ്പോഴും, എല്ലാ പ്രവൃത്തിവേളകളിലും നാമിതില്‍ നൈസര്‍ഗ്ഗികമായി ആമഗ്നമായിരിക്കണം. സ്വാത്മാവില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ക്കെല്ലാം നാന്ദിയായ, ഹൃദയനിവാസിയായ പരമപുരുഷനെ ധ്യാനിക്കുക.

ബോധലിംഗം എന്ന പ്രത്യക്ഷബോധത്തെ അല്ലെങ്കില്‍ സ്വാവബോധത്തെയാണ് നാം ആരാധിക്കുന്നത്. അതാണ്‌ ഉറങ്ങുന്നതും ഉണരുന്നതും നടക്കുന്നതും എല്ലാം. തൊടേണ്ടതിനെ തൊടുകയും തള്ളേണ്ടതിനെ തള്ളുകയും, സുഖാനുഭവങ്ങളെ വേദിക്കുകയും, ബാഹ്യകര്‍മ്മങ്ങളില്‍ ഏര്‍പ്പെടുകയും, എല്ലാ പ്രവൃത്തികള്‍ക്കും മൂല്യമേകുകയും, ശരീരത്തിലെ സുപ്രധാനഭാഗങ്ങളില്‍ പ്രശാന്തതയായി വര്‍ത്തിക്കുകയും ചെയ്യുന്നത് ഇതാണ്. മനസ്സുമായി ബന്ധപ്പെട്ട മൂന്നു ലിംഗങ്ങളായി തിരിച്ചിട്ടുള്ള ദേഹലിംഗം എന്ന സംജ്ഞയാലും ഇതറിയപ്പെടുന്നുണ്ട്.   

ഈ അന്തര്‍പ്രജ്ഞയെയാണ് നാം ആരാധിക്കേണ്ടത്. ഇതിനായി തനിയെ വന്നു ചേരുന്ന എന്തെന്തു വസ്തുക്കളായാലും ഉപയോഗിക്കാവുന്നതാണ്. അടിയുറച്ച ആത്മവിദ്യയില്‍ പൂര്‍ണ്ണമായും ആമഗ്നമായി, ജീവധാരയിലും അതിലെ  അനുഭവതലങ്ങളിലും നിലകൊണ്ട്, ആത്മസാക്ഷാത്കാരമെന്ന പൂജാസാമഗ്രിയാലാണ് ഈ അന്തര്‍പ്രജ്ഞയെ പൂജിക്കേണ്ടത്.
 
ഇപ്രകാരണ് ഭഗവാനെ ധ്യാനിക്കേണ്ടത്:
സൂര്യന്റെയും ചന്ദ്രന്റെയും പ്രഭയാണവിടുന്ന്. 
എല്ലാ വസ്തുക്കളിലും മറഞ്ഞ്നില്‍ക്കുന്ന പ്രജ്ഞയും ശാശ്വതമായി നിലനില്‍ക്കുന്ന അന്ത:സത്തയുമാണവിടുന്ന്.
ശരീരത്തിലൂടെ പ്രവഹിച്ച് ബാഹ്യലോകവുമായി ബന്ധപ്പെടുത്തുന്ന അവബോധമാണവിടുന്ന്.
ഒരുവന്റെ നാസാഗ്രത്തില്‍ ചലിക്കുന്ന പ്രാണവായുവാണവിടുന്ന്.
ഇന്ദ്രിയങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അര്‍ത്ഥവത്തായ മാനങ്ങള്‍ നല്‍കുന്നത് അവിടുന്നാണ്.
പ്രാണാപാനന്മാരുടെ രഥമോടിക്കുന്നത് അവിടുന്നുതന്നെയാണ്.
അവിടുന്നു ജീവികളുടെ ഹൃദയഗുഹരത്തില്‍ നിവസിക്കുന്നു.
അറിവുകളുടെ അറിവാളിയും പ്രവര്‍ത്തനങ്ങളുടെ കര്‍ത്താവും അവിടുന്നാണ്.
അനുഭവങ്ങളെ വേദിക്കുന്നതും അവിടുന്നാണ്.
ചിന്തകളുടെ ചിന്തകന്‍ അവിടുന്നാണ്.
എല്ലാ ഭാഗങ്ങളും അവയുടെ സംഘാതവും അവിടുത്തേയ്ക്ക് സുപരിചിതം. 
ജീവ-നിര്‍ജീവ-ജാലങ്ങള്‍ക്കെല്ലാം അങ്ങയെ അറിയാം. എല്ലാവരുടെയും അനുഭവങ്ങള്‍ക്ക് പ്രഭയേകുന്നത് അങ്ങാണല്ലോ. 
ഭാഗങ്ങളില്ലാത്ത, വിഭജിക്കാനരുതാത്ത അങ്ങാണ് എല്ലാറ്റിന്റെയും സത്ത. 
അവിടുന്ന് എല്ലാമെല്ലാം ആസ്വദിക്കുന്നു, എന്നാല്‍ ഒന്നും  ആസ്വദിക്കുന്നില്ലതാനും. 
എല്ലാ അവയവങ്ങളുടെയും ജീവനാണങ്ങ്. 
മനസ്സിന്റെ ചിന്താശക്തിയാണ്. 
പ്രാണന്റെയും അപാനന്റെയും മദ്ധ്യേ അങ്ങ് വിളങ്ങുന്നു.
ഹൃദയത്തിലും, കണ്ഠത്തിലും, അണ്ണാക്കിലും, പുരികമദ്ധ്യത്തിലും, നാസാഗ്രത്തിലും അങ്ങ് വാഴുന്നു. അഭൌമഘടകങ്ങളായ മുപ്പത്തിയാറു ഭൂതങ്ങളുടെയും സത്ത അവിടുന്നാണ്. 
അന്തരാ ഉള്ളതും ഉണ്ടാവുന്നതുമായ അനുഭവതലങ്ങള്‍ക്കെല്ലാം അതീതനാണവിടുന്ന്.
ഉള്ളിലെ എല്ലാ ശബ്ദങ്ങള്‍ക്കും കാരണഭൂതനാണവിടുന്ന്. 
മനസ്സെന്ന പക്ഷിയെ പറത്തിവിടുന്നതും മറ്റാരുമല്ല. 
സങ്കല്‍പ്പങ്ങള്‍ക്കും അസങ്കല്‍പ്പങ്ങള്‍ക്കും പിന്നിലുള്ള സത്യം അങ്ങ് മാത്രം. 
വിത്തില്‍ എണ്ണയെന്നപോലെ എല്ലാടവും അങ്ങ് നിറഞ്ഞു വിളങ്ങുന്നു.
ഹൃദയ കമലത്തില്‍ മാത്രമല്ല, ശരീരമാകെ അങ്ങ് നിറഞ്ഞു നില്‍ക്കുന്നു. 
അങ്ങ് ശുദ്ധബോധമായി പ്രോജ്വലിക്കുന്നു.


എല്ലാടവും എപ്പോഴും കാണപ്പെടുന്ന സത്യം അങ്ങാണ്. കാരണം എല്ലാ അനുഭവങ്ങളുടെയും വേദ്യത അങ്ങാണല്ലോ. എന്നാല്‍ അനുഭവങ്ങള്‍ക്ക് വിധേയമായ വസ്തുക്കളെ അങ്ങില്‍നിന്നും വ്യതിരിക്തമായി കാണുന്നതോടെ ഒരു ധ്രുവീകരണം നടക്കുന്നതായി തോന്നുന്നു.       

Oct 20, 2013

373 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 373

ഏതദേവ പരം ധ്യാനം പൂജൈഷൈവ പരാ സ്മൃതാ
യദനാരതമന്തസ്ഥ ശുദ്ധചിന്മാത്രവേദനം (6/38/25)

ഭഗവാന്‍ തുടര്‍ന്നു: മഹര്‍ഷികളാല്‍പ്പോലും പൂജാര്‍ഹനായ 'ദൈവം' അങ്ങിനെയൊക്കെയാണ്. ശിവനായും വിഷ്ണുവായും മറ്റ് ഭാവങ്ങളിലും ജ്ഞാനികള്‍ പൂജിക്കുന്നത് ഒരേ ദൈവസങ്കല്‍പ്പത്തെയത്രേ.

ഇനി ഈ പൂജയിലെ വിവിധ രീതികളെപ്പറ്റി പറയാം. ‘ഞാന്‍ ഈ ശരീരമാണ്’ എന്ന ചിന്ത ആദ്യമേ തന്നെ ഉപേക്ഷിക്കണം. കാരണം ധ്യാനം തന്നെയാണ് ശരിയായ പൂജ. മൂന്നുലോകങ്ങളുടെയും അധിപനായ ആ ഭഗവാനെ ധ്യാനത്തിലൂടെയാണ് ഉപാസിക്കേണ്ടത്. ആ ഭഗവാനെ ധ്യാനിക്കേണ്ടത് എങ്ങിനെയെന്നാണെങ്കില്‍ , അദ്ദേഹം ശുദ്ധപ്രജ്ഞയാണ്. ലക്ഷം സൂര്യന്മാരുടെ കാന്തി ഒന്നിച്ചു ചേര്‍ന്നാലുള്ള പ്രഭയാണവിടുന്ന്‍. എല്ലാ പ്രകാശങ്ങള്‍ക്കും പ്രകാശമേകുന്ന അന്തര്‍ജ്യോതിയാണവിടുന്ന്. അനന്തമായ ആകാശമാണവിടുത്തെ കണ്ഠം. അനന്തവിഹായസ്സാണവിടുത്തെ പാദങ്ങള്‍ . ദിക്കുകള്‍ കരങ്ങളത്രേ. ലോകങ്ങള്‍ ആ കരങ്ങളിലെ ആയുധങ്ങള്‍ . വിശ്വം മുഴുവനും അവിടുത്തെ ഹൃദയത്തില്‍ കുടികൊള്ളുന്നു. അവിടുത്തെ ദേഹത്തിലെ രോമങ്ങളാണ് ദേവന്മാര്‍ . വിശ്വസാദ്ധ്യതകളാണ് അവിടുത്തെ ചൈതന്യം, ഊര്‍ജ്ജം. കാലത്തെ കാവല്‍ക്കാരനാക്കി വെച്ചിട്ടുള്ള ഭഗവാന് ആയിരം തലകളും കണ്ണുകളും ചെവികളും കരങ്ങളുമുണ്ട്.

അവിടുന്നാണ് തൊടുന്നത്, സ്വാദറിയുന്നത്, കേള്‍ക്കുന്നത്, ചിന്തിക്കുന്നത്. എന്നാല്‍ അദ്ദേഹം എല്ലാ ചിന്തകള്‍ക്കും അതീതനാണ് താനും. എല്ലായിടത്തും എല്ലായ്പ്പോഴും എല്ലാം ചെയ്യുന്നത് ആ ഭാഗവാനാണ്. എല്ലാവരുടെയും അന്തര്‍വാസിയായി അവരുടെയെല്ലാം ഇഛകളെ പൂര്‍ത്തീകരിച്ച് നിലകൊള്ളുന്ന ഭഗവാനെ എല്ലാവരും സമാശ്രയിക്കുന്നു. ഇങ്ങിനെ ഭഗവാനെക്കുറിച്ച് ധ്യാനിക്കണം.

ഈ ഭഗവാനെ പൂജിക്കേണ്ടത് പദാര്‍ത്ഥങ്ങള്‍ കൊണ്ടല്ല, മറിച്ച് സ്വന്തം ബോധസത്തകൊണ്ടുള്ള ധ്യാനം കൊണ്ടാണ്. ദീപാരാധനകൊണ്ടോ, സാമ്പ്രാണികത്തിച്ചു പുകച്ചതുകൊണ്ടോ പുഷ്പാര്‍ച്ചനകൊണ്ടോ നിവേദ്യം കൊണ്ടോ ചന്ദനച്ചാര്‍ത്തുകൊണ്ടോ കാര്യമൊന്നുമില്ല. കാരണം ആദ്ദേഹത്തെ പ്രാപിക്കാന്‍ പ്രയാസമേതുമില്ല. ആത്മസാക്ഷാത്കാരത്തിന്റെ മാര്‍ഗ്ഗം ഒന്നുകൊണ്ടുമാത്രമേ അദ്ദേഹത്തെ പൂജിക്കാന്‍ സാധിക്കൂ.

“അതാണ്‌ പരമായ ധ്യാനവും ആരാധനയും. അവനവന്റെ ഉള്ളില്‍ കുടികൊള്ളുന്ന, അന്തര്യാമിയുടെ സാന്നിദ്ധ്യത്തെ, ഉള്‍വെളിച്ചത്തെക്കുറിച്ചുള്ള  ഇടമുറിയാത്ത, തുടര്‍ച്ചയായ അവബോധം. അതാണ്‌ വേണ്ടത്‌.” എന്ത് തന്നെ ചെയ്യുമ്പോഴും – കാണുമ്പോള്‍ , കേള്‍ക്കുമ്പോള്‍ , തൊടുമ്പോള്‍ , മണക്കുമ്പോള്‍ , ആഹാരം കഴിക്കുമ്പോള്‍ , ചലിക്കുമ്പോള്‍ , ഉറങ്ങുമ്പോള്‍ , സംസാരിക്കുമ്പോള്‍ എന്നുവേണ്ട ശ്വാസോച്ഛ്വാസം ചെയ്യുമ്പോള്‍ ഒക്കെ ശുദ്ധമായ ബോധമാണ് ഒരുവന്റെ മൂലസ്വരൂപമെന്ന് ഓര്‍മ്മയുണ്ടാവണം. അങ്ങിനെ ഒരുവന് മുക്തിയെ പ്രാപിക്കാം.

പൂജയിലെ അര്‍ഘ്യം ധ്യാനമാണ്, ദേവതയുടെ ഹസ്തപ്രക്ഷാളനത്തിനുള്ള ജലം ധ്യാനമാണ്. ധ്യാനത്തിലൂടെ നേടിയ ആത്മജ്ഞാനം പൂജാപുഷ്പമാണ്- ഇതെല്ലാം ധ്യാനനിദാനങ്ങളാണ്.

ആത്മാവിനെ സാക്ഷാത്കരിക്കാന്‍ ധ്യാനമല്ലാതെ മറ്റു മാള്‍ഗ്ഗങ്ങളില്ല. പതിമൂന്നു നിമിഷമെങ്കിലും ഒരാള്‍ക്ക്‌ ധ്യാനിക്കുവാന്‍ കഴിഞ്ഞാല്‍ അയാള്‍ നിരക്ഷരനായ ഒരജ്ഞാനിയാണെങ്കില്‍ക്കൂടി അയാള്‍ക്ക്‌ ഗോദാനപുണ്യം ലഭിക്കും. അത് നൂറ്റിയൊന്ന് നിമിഷത്തെ ധ്യാനമാണെങ്കില്‍ ഒരുവന് പവിത്രമായൊരു യാഗം ചെയ്തതിന്റെ പുണ്യമാര്‍ജ്ജിക്കാം. പന്ത്രണ്ടു മിനുറ്റ് നീണ്ടുനില്‍ക്കുന്ന ധ്യാനത്താല്‍ ഒരായിരം യാഗങ്ങളുടെ പുണ്യമാണ് ലഭ്യമാവുക. ധ്യാനസപര്യ ഒരു ദിവസം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന പക്ഷം സാധകന് ഉയര്‍ന്ന തലങ്ങളിലേയ്ക്ക് പ്രവേശനം ലഭിക്കും. ഇതാണ് പരമമായ യോഗം. പരമമായ ക്രിയായോഗം. ഇങ്ങിനെ ആരാധിക്കുന്നവനെ പൂജിക്കാന്‍ ദേവന്മാരും അസുരന്മാരും മറ്റു ജീവജാലങ്ങളും മത്സരിക്കുന്നു. എന്നാല്‍ ഇത് ബാഹ്യമായ പൂജാക്രമമാണ്. 

Oct 14, 2013

372 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 372

നിയതിര്‍നിത്യമുദ്വേഗവര്‍ജിതാ പരിമാര്‍ജിതാ
ഏഷാ നൃത്യതി വൈ നൃത്യം ജഗജ്ജാലകനാടകം (6/37/23)

ഭഗവാന്‍ തുടര്‍ന്നു: ഭൂമി, ജലം, സമയം, മുതലായവയുടെ സഹായത്താല്‍ വിത്തിനെ മുളപ്പിച്ചു ചെടിയാക്കി അവസാനം ഭക്ഷണമാക്കി മാറ്റുന്നതും അനന്താവബോധമാണ്. പൂക്കളെ വിരിയിക്കുന്നതും മൂക്കിനു ഘ്രാണശക്തി നല്‍കുന്നതും ഇതേ ബോധം തന്നെ. അതുപോലെ ഉചിതമായ ഉപകരണങ്ങളുടെ സഹായത്താല്‍ വസ്തുക്കളെ സൃഷ്ടിച്ചു നിലനിര്‍ത്തി അതാതിന്റെ സ്വഭാവബന്ധമുള്ള ഇന്ദ്രിയങ്ങളുമായി ഘടിപ്പിച്ചു വിനിമയം ചെയ്യിക്കുന്നതും ബോധമാണ്.

ബോധചൈതന്യത്തിന് ഈ വിശ്വത്തെ മുഴുവനും സൃഷ്ടിക്കാന്‍ മാത്രമല്ല, ‘ഇതൊന്നും അല്ല’ എന്നൊരു ധാരണയെ വെച്ചുപുലര്‍ത്താനും കഴിയുന്നതിനാല്‍ വെറുമൊരു നിശ്ശൂന്യതയിലേയ്ക്ക് അതിനെ ചുരുക്കാനും കഴിയുന്നു. ഈ സൃഷ്ടിയെന്ന ‘സങ്കല്‍പ്പം’ ബോധത്തില്‍ത്തന്നെ ബോധമുണ്ടാക്കുന്ന പ്രതിഫലനം മാത്രമാണ്. അതിനെ അനുഭവിക്കാനായി സമയബന്ധിതമായ ഒരു ദേഹം അത് സ്വീകരിക്കുന്നു എന്നുമാത്രം. വിശ്വചൈതന്യം ‘ഇതങ്ങിനെയാകട്ടെ, അങ്ങിനെയല്ലാതെ മറ്റൊന്നാകാതിരിക്കട്ടെ,’ എന്നു നിശ്ചയിച്ചതിന്റെ മൂര്‍ത്തീകരണമാണ് ത്രിമൂര്‍ത്തികളായി കാണപ്പെടുന്നത്. എങ്കിലും ബോധം ഒന്നിന്റെയും സൃഷ്ടാവല്ല. സംഭവങ്ങള്‍ നടക്കുന്നയിടത്തു കത്തിച്ചുവെച്ച വിളക്കുപോലെയാണ് ബോധം.

വസിഷ്ഠന്‍ ചോദിച്ചു: ഭഗവാനേ, ശിവന്റെ (ബോധത്തിന്റെ) ചൈതന്യവിശേഷങ്ങള്‍ ഏതൊക്കെയാണ്? അവയുടെ ശക്തിയും പ്രവര്‍ത്തനങ്ങളും എന്തൊക്കെയാണെന്നും പറഞ്ഞു തന്നാലും.

ഭഗവാന്‍ പറഞ്ഞു: പരംപൊരുള്‍ രൂപരഹിതമാണ്. എന്നാല്‍ ഇഛ, ആകാശം, സമയം, ക്രമം, അമൂര്‍ത്തമായ പ്രകൃതി എന്നീ അഞ്ചു വസ്തുക്കള്‍ അതിന്റെ ഘടകങ്ങളാണ് എന്നു പറയപ്പെടുന്നു. അതില്‍ അസംഖ്യം ശക്തിവിശേഷങ്ങളും ചൈതന്യവും സാദ്ധ്യതകളും അടങ്ങിയിരിക്കുന്നു. അവയില്‍ പ്രധാനപ്പെട്ടവ, ജ്ഞാനം, ചലനം, കര്‍മ്മം, അകര്‍മ്മം എന്നിവയാണ്. എന്നാല്‍ ഇവയെല്ലാം ശുദ്ധമായ അവബോധം മാത്രമാണ്. 

ബോധത്തിലെ സാദ്ധ്യതകളായതിനാല്‍ അവയെ ബോധത്തില്‍ നിന്നും വിഭിന്നങ്ങളായി കണക്കാക്കുന്നു. എന്നാല്‍ വാസ്തവത്തില്‍ അവ ബോധഭിന്നമല്ല. ഈ സൃഷിയെന്നത് ബോധത്തിലെ അനന്തസാദ്ധ്യതകള്‍ക്ക് കാലത്തിന്റെ താളത്തിനൊത്ത്  നടമാടാനുള്ള ഒരു വേദി മാത്രമാണ്. അവയില്‍ ഏറ്റവും പ്രധാനമായത് പ്രകൃതിയുടെ ധാര്‍മ്മികക്രമമാണ്. അത് കര്‍മ്മമെന്നും ഇഛയെന്നും, ആശയെന്നും, കാലമെന്നും എല്ലാം അറിയപ്പെടുന്നു. പുല്‍ക്കൊടിമുതല്‍ ബ്രഹ്മാവുവരെയുള്ള എല്ലാറ്റിനും ഉള്ള നൈസര്‍ഗ്ഗികസ്വഭാവസവിശേഷതകള്‍ സാദ്ധ്യതകളായി നിലനില്‍ക്കുന്നു 

“ഈ പ്രകൃതിധര്‍മ്മക്രമം, അതായത് സാദ്ധ്യത, വികാരവിക്ഷോഭങ്ങള്‍ക്ക് വശംവദമല്ല എന്നിരിക്കിലും അത് പൂര്‍ണ്ണമായും നിര്‍മ്മലമല്ല. ഈ പ്രകൃതിയുടെ ക്രമാനുഗതമായ അവതരണമാണ് പ്രത്യക്ഷലോകമെന്ന ഈ നൃത്തനാടകം”

അത് ദയ, ക്രോധം മുതലായ വിവിധവികാരങ്ങളെ പ്രകടിപ്പിക്കുന്നു. അത് വിവിധ ഋതുക്കളെയും യുഗങ്ങളെയും കടന്നുപോകുന്നു. ആകാശചാരികളായ ഗന്ധര്‍വ്വന്മാരുടെ ദിവ്യസംഗീതവും സമുദ്രങ്ങളുടെ ഘോരാരവവും അതിനു പിന്നണിയാകുന്നു. വേദിയെ പ്രകാശിപ്പിക്കുന്നത് സൂര്യചന്ദ്രന്മാരും നക്ഷത്രങ്ങളുമാണ്. വേദിയിലെ നടീനടന്മാര്‍ ജീവജാലങ്ങളാണ്. അങ്ങിനെയാണീ പ്രപഞ്ചനാടകത്തിന്റെ ധാര്‍മ്മികക്രമം.     

ഈശ്വരന്‍ അല്ലെങ്കില്‍ അനന്താവബോധം ഈ നാടകത്തിന്റെ നിശ്ശബ്ദനെങ്കിലും തികച്ചും ഉണര്‍വ്വുള്ള സാക്ഷിയാണ്. ഈ ഭഗവാന്‍ ഒരേസമയം നൃത്തവും (സംഭവങ്ങള്‍ ) നര്‍ത്തകനുമാണ് (ലോകക്രമം )

Oct 6, 2013

371 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 371

തതശ്ചിദ്രൂപമേവൈകം സര്‍വ്വസത്താന്തരസ്ഥിതം
സ്വാനുഭൂതിമയം ശുദ്ധം ദേവം രുദ്രേശ്വരം വിദുഃ (6/36/1)

ഭഗവാന്‍ പറഞ്ഞു: “അങ്ങിനെ എല്ലാത്തിന്റെയും ഉള്ളില്‍ നിറഞ്ഞു നിവസിക്കുന്ന രുദ്രഭഗവാന്‍തന്നെയാണ് ശുദ്ധവും സ്വാനുഭൂതിമയവുമായ ഏകാത്മകബോധം.”

അത് എല്ലാ ബീജങ്ങള്‍ക്കും ബീജമാവുന്നു. അതാണ്‌ പ്രത്യക്ഷലോകത്തിന്റെ അടിസ്ഥാനം. പ്രവര്‍ത്തനങ്ങളില്‍ വെച്ച് ഏറ്റവും മഹത്തായ കര്‍മ്മവും കാര്യവും അത് തന്നെ. എല്ലാ കാരണങ്ങള്‍ക്കും കാരണമായിരിക്കുന്ന, എല്ലാ ജീവജാലങ്ങള്‍ക്കും ഹേതുവായിരിക്കുമ്പോഴും അത് യാതൊന്നിനും ഉത്തരവാദിയല്ല. അതിനെക്കുറിച്ച് നിയതമായ ധാരണകളോ സങ്കല്‍പ്പങ്ങളോ ഉണ്ടാവുക അസാദ്ധ്യം. 

ചൈതന്യവത്തായ എല്ലാത്തിന്റെയും അവബോധമാണത്. അതിനു സ്വയം സ്വാത്മാവായി അറിയാം. അതാണ്‌ പരമവസ്തു. താന്‍ തന്നെ അനന്തവൈവിദ്ധ്യതയാര്‍ന്നു വികസിച്ചു നിറഞ്ഞു നില്‍ക്കുന്നതായി അത് സ്വയം അറിയുന്നുണ്ട്. എല്ലാ അനുഭവങ്ങളുടെയും ബോധസത്തയായ അത് ശുദ്ധവും ഉപാധിരഹിതവുമത്രേ. അത് പരമമായ സത്യമായതിനാല്‍ സത്യമെന്ന വെറുമൊരു ധാരണയല്ല അത്. സത്യാസത്യങ്ങളുടെ നിര്‍വചനങ്ങളുടെ പരിധിക്കുള്ളില്‍ അതിനെ തളച്ചിടാന്‍ ആവില്ല. പരമസത്യത്തിന്റെ അവസാനവാക്കും അനാദിയായ സത്യത്തിന്റെ സാക്ഷാത്കാരവുമാണ് അത്. 
 
പരമമായ ബോധമല്ലാതെ മറ്റൊന്നുമല്ലത്. എങ്കിലും സുഖാസക്തികളുടെ നിറഭേദം അതിനെ ബാധിക്കുന്നതുപോലെ തോന്നുന്നു. അത് സ്വയം സുഖവും സുഖാനുഭവവും, ഭോക്താവും ആ അനുഭവത്തിന്റെ ഹേതുവായ കളങ്കവും എല്ലാം അത് തന്നെ. ആകാശംപോലെ അനിയതവും നിത്യശുദ്ധവുമാണെങ്കിലും പൊടുന്നനെ അതിനു കളങ്കം ബാധിച്ചതുപോലെ അത് പരിമിതപ്രഭാവം കൈക്കൊള്ളുന്നു.

അനന്താവബോധത്തില്‍ ലക്ഷക്കണക്കിന് പ്രത്യക്ഷലോകമെന്ന മരുമരീചികകള്‍ ഉണ്ടായിട്ടുണ്ട് . ഇനിയും ഉണ്ടാവുകയും ചെയ്യും. എന്നാല്‍ സര്‍വ്വസ്വതന്ത്രമായ അനന്തതയ്ക്ക് മാറ്റങ്ങള്‍ ഒന്നുമില്ല. വെളിച്ചവും ചൂടും അഗ്നിയില്‍ നിന്നും വരുന്നതായി കാണപ്പെടുന്നു എന്നാല്‍ അവ അഗ്നിയില്‍ നിന്നും സ്വതന്ത്രമല്ല. മഹാമേരുക്കളുടെയുള്ളില്‍പ്പോലും ഒളിഞ്ഞിരിക്കുന്നതായ പദാര്‍ത്ഥത്തിന്റെ ഏറ്റവും ചെറിയൊരണുവിന്റെ സൂക്ഷ്മമായ തന്മാത്രയായുമായി ഈ അനന്താവബോധത്തെ താരതമ്യപ്പെടുത്താം.

അത് അനേകം യുഗങ്ങള്‍ താണ്ടുന്നു, എന്നാല്‍ ഒരു നിമിഷം പോലും ഇല്ലാതെയാകുന്നില്ല. ഒരു രോമാഗ്രത്തിനേക്കാള്‍ സൂക്ഷ്മവും അതേസമയം വിശ്വവ്യാപകവുമത്രേ അത്. അതിന്റെ അതിരുകള്‍ കണ്ടവരായി ആരുമില്ല. അത് സ്വയം ഒന്നും ചെയ്യുന്നില്ല. എന്നാല്‍ വിശ്വത്തിന്റെ എല്ലാം മൂലമതാണ്. വിശ്വസംരക്ഷണം അതിനാല്‍ നടക്കുന്നുവെങ്കിലും അതൊന്നും ചെയ്യുന്നില്ല. എല്ലാ വസ്തുക്കളും അതില്‍ നിന്നും വിഭിന്നമല്ല. എന്നാല്‍ അതൊരു വസ്തുവല്ല താനും.
അവസ്തുവാണത്. എന്നാല്‍ ലോകം മുഴുവനും വ്യാപരിചിരിക്കുന്നത് അത് തന്നെയാണ്. അതിന്റെ ദേഹമാണ് ഈ വിശ്വം. എന്നാല്‍ സ്വയം അത് ദേഹരഹിതമാണ്. അതിനെ സംബന്ധിച്ചിടത്തോളം എല്ലാക്കാലവും ‘ഇപ്പോഴാണ്’, ഈ നിമിഷമാണ്. എന്നാല്‍ അത് സുപ്രഭാതങ്ങളും പ്രദോഷങ്ങളുമാണ്.  പലപ്പോഴും അര്‍ത്ഥമൊന്നുമില്ലാത്ത ശബ്ദങ്ങള്‍ സംസാരമദ്ധ്യെ ആശയങ്ങളെ ഭംഗിയായിത്തന്നെ വിനിമയം ചെയ്യുന്നതുപോലെ അനന്താവബോധം എന്നത് ഒരേസമയം ഉള്ളതും ഇല്ലാത്തതുമാണ്. ‘എന്തല്ല’, എന്നതുമല്ല അത്.

ഇപ്പറഞ്ഞ വിവരണങ്ങള്‍ - എന്താണത്, എന്തല്ലത്, എന്നെല്ലാമുള്ള ചിന്തകള്‍ക്കെല്ലാം അപ്പുറമാണ് അനന്താവബോധം. യാതൊരു ധാരണകള്‍ക്കും വഴങ്ങാത്ത പരമസത്തയാണത്.    

Sep 22, 2013

370 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 370

ന തസ്യാഹ്വാനമന്ത്രാദി കിഞ്ചിദേവോപയുജ്യതേ
നിത്യാഹൂത: സ സര്‍വസ്ഥോ ലഭ്യതേ സര്‍വത: സ്വചിത് (6/35/24)

അങ്ങിനെ സ്വരൂപത്തില്‍ സ്വയം ആമഗ്നനായി കുറച്ചുനേരം ഇരുന്നശേഷം പരമശിവന്‍ തന്റെ കണ്ണുകള്‍ തുറന്ന് ഇങ്ങിനെ പറഞ്ഞു: അല്ലയോ മഹര്‍ഷേ, മനസ്സുകൊണ്ട് വിഷയങ്ങളെ പിടിച്ചുവെയ്ക്കുന്ന സ്വഭാവം അവസാനിപ്പിച്ചാലും. ആത്മാവിനെ അറിഞ്ഞവര്‍ അറിയേണ്ടതെല്ലാം അറിഞ്ഞുകഴിഞ്ഞു. അതില്‍ കൂടുതലായി ഇനിയെന്താണ് കാണാനും കാണാതിരിക്കാനുമുള്ളത്? 

ആത്മാവിനെ കാണൂ. പ്രശാന്തമെന്നു കരുതുന്നതിനെയും അശാന്തമെന്നു കരുതുന്നതിനെയും തുണ്ടം തുണ്ടമാക്കുന്ന ഒരു ഖട്ഗമാവൂ. അല്ലെങ്കില്‍ ഒരല്‍പം ബഹിര്‍മുഖത്വം കൈക്കൊണ്ട് ഞാന്‍ പറയാന്‍ പോവുന്നത് ശ്രദ്ധിച്ചാലും. വെറുതെ മൌനം അവലംബിക്കുന്നതുകൊണ്ട് യാതൊരു നേട്ടവുമില്ല. പ്രാണശക്തിയാലാണ് ഈ ദേഹം ജീവത്തായി, ചലനമുള്ളതായി നിലകൊള്ളുന്നത്. ദേഹത്തെ ചലിപ്പിക്കുന്നത് പ്രാണനാണ്. പ്രാണന്‍ ഇല്ലെങ്കില്‍ ദേഹം വെറും ജഡമാണ്. 

എല്ലാത്തിലും, എല്ലാത്തിലൂടെയും അനുഭവങ്ങള്‍ വേദ്യമാവുന്നത് ബോധം മൂലമാണ്. ആകാശത്തേക്കാള്‍ രൂപരഹിതവും, സൂക്ഷ്മവും, നിര്‍മലവുമാണത്. ദേഹവും പ്രാണനും തമ്മിലുള്ള ബന്ധം അവസാനിക്കുമ്പോള്‍ ജീവശക്തിമാത്രം ദേഹത്തില്‍ നിന്നും വേര്‍പെടുകയാണ് ചെയ്യുന്നത്. ആകാശത്തേക്കാള്‍ പരിശുദ്ധമായ ബോധത്തിന് നാശമുണ്ടാകുന്നില്ല. ശുദ്ധമായ കണ്ണാടിക്ക് മുന്നിലെ പ്രതിബിംബം ഭംഗിയായി തെളിഞ്ഞു കാണും.  എന്നാല്‍ ചെളിപിടിച്ച കണ്ണാടിയില്‍ കാണുന്ന പ്രതിബിംബം മങ്ങിയതായിരിക്കും. അതുപോലെ ദേഹമുണ്ടെങ്കിലും പ്രാണന്‍ പോയിക്കഴിഞ്ഞാല്‍ വിഷയങ്ങളെ പ്രതിഫലിപ്പിക്കാന്‍ ബുദ്ധിക്കു കഴിയുകയില്ല.

ബോധം അനന്തവും സര്‍വ്വവ്യാപിയും ആണെങ്കിലും മനോദേഹങ്ങളുടെ  ചലനത്തെപ്പറ്റി അതിനറിയാനാവുന്നു. ദര്‍ശനത്തിലെ ഈ വികലത (ധാരണാ മാലിന്യം) ഇല്ലാതായിക്കഴിഞ്ഞാല്‍ ബോധം മാത്രം പരംപൊരുളായി പ്രോജ്വലിക്കുന്നു.      

ബ്രഹ്മാവ്, വിഷ്ണു, ശിവന്‍, സൂര്യന്‍, ചന്ദ്രന്‍, ഇന്ദ്രന്‍, എന്നുവേണ്ട പരമദൈവതം തന്നെയായി അത് സ്വയം പരിലസിക്കുന്നു. എന്നാല്‍ ബ്രഹ്മാ-വിഷ്ണു-ശിവ-സ്വരൂപങ്ങളായറിയപ്പെടുന്ന ചില ദൈവസത്വങ്ങള്‍ വിശ്വപ്രളയം മുതലായ മായക്കാഴ്ചകളില്‍ മയങ്ങിപ്പോകുന്നില്ല. തീയില്‍ പഴുത്ത്ചുവന്ന ഇരുമ്പ് തീയിന്റെ തനത് സ്വഭാവത്തെ പ്രകടിപ്പിക്കുന്നതുപോലെ അവര്‍ അനന്താവബോധത്തിന്റെ പ്രസ്ഫുരണങ്ങള്‍ തന്നെയാണ് ദൃശ്യമാക്കി നല്‍കുന്നത്. വാസ്തവത്തില്‍ ഇവരൊന്നും അനന്താവബോധത്തിന്റെ സൃഷ്ടികളല്ല. എന്നാല്‍ അവയ്ക്കൊന്നും ബോധവിഭിന്നമായി നിലകൊള്ളാനും സാദ്ധ്യമല്ല.

എല്ലാമെല്ലാം ധാരണകള്‍ മാത്രം. ചില ധാരണകള്‍ക്ക് മറ്റുള്ളവയെ അപേക്ഷിച്ച് സാന്ദ്രത കൂടുതലുണ്ട്. അവിദ്യാജന്യമായ അവയുടെ വ്യാപ്തി എത്രയെന്ന് ആര്‍ക്കും പറയാന്‍ കഴിയില്ല. പരംപൊരുളാണ് (അനന്താവബോധം) ബ്രഹ്മാവിഷ്ണുശിവപ്രഭൃതികള്‍ക്കും മറ്റുള്ളവര്‍ക്കും പിതാവാകുന്നത് എന്ന് വേണമെങ്കില്‍ പറയാം. അനന്തമായ ബോധം മാത്രമാണ് പൂജാര്‍ഹമായുള്ളത്.


എന്നാല്‍ അതിനെ പൂജിക്കാനായി ആവാഹിച്ചു വരുത്തുന്നതില്‍ അര്‍ത്ഥമില്ല. യാതൊരുവിധ മന്ത്രങ്ങള്‍കൊണ്ടും ഇത്ര അടുത്തുള്ള സ്വന്തം ആത്മാവിനെ വിളിച്ചു വരുത്താന്‍ കഴിയില്ല. അത്രമേല്‍ അടുത്തായതിനാല്‍ അതിന്റെ ആവശ്യവുമില്ല. സര്‍വ്വവ്യാപിയായ ആത്മാവാണത്. ആയാസരഹിതമായി ഈ അനന്താവബോധത്തെ സാക്ഷാത്ക്കരിക്കുകയെന്നതാണ് ഏറ്റവും ഉചിതമായ പൂജയും ആരാധനയും.  

Sep 2, 2013

369 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 369

സമസ്തം സുശിവം ശാന്തമതീതം വാഗ്വിലാസത:
ഓമിത്യസ്യ ച തന്മാത്രാ തുര്യാ സാ പരമാ ഗതി: (6/34/30)

ഭഗവാന്‍ പറഞ്ഞു: അങ്ങിനെ വിശ്വം സത്തായും അസത്തായും നിലകൊള്ളുന്നു. എന്നാല്‍ ദിവ്യത്വം സ്വയം ദ്വന്ദതയ്ക്കു വശംവദമല്ലാത്തതുകൊണ്ട് അത് ഈ ‘രണ്ടിനെയും’ ഒന്നാക്കി അവയ്ക്കതീതമായി വര്‍ത്തിക്കുന്നു. അതിനാല്‍ യാഥാര്‍ത്ഥ്യമായതും അല്ലാത്തതുമായ എല്ലാം ദിവ്യമാണ്. പ്രത്യക്ഷമായി പ്രകടിക്കപ്പെട്ട ബോധമാണ് വിശ്വം. എന്നാല്‍ അപ്രകടിതമായ വിശ്വമാണ് ബോധം.

‘ഞാന്‍ ഇതാണ്’, എന്ന ധാരണയുണ്ടാവുമ്പോള്‍ ബോധം പരിമിതപ്പെട്ട് ബന്ധനത്തിലാവുന്നു. എന്നാല്‍ ബന്ധനത്തെപ്പറ്റിയുള്ള അവബോധമുണ്ടാവുമ്പോള്‍ അത് സ്വതന്ത്രമാവുകയും ചെയ്യുന്നു. വസ്തുബോധം എന്ന ധാരണാരൂപീകരണം ബോധത്തെ സ്വയം മറക്കുവാന്‍ ഇടയാക്കുന്നു. എന്നാല്‍ ഈ വൈവിദ്ധ്യമായ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുമ്പോഴും ബോധം അവിഛിന്നവും അവിഭിന്നവുമാണ്. മനസ്സെന്ന ഉപകരണത്തിലൂടെയും അതിന്റെ മൂന്നു ഭാവങ്ങളിലുടെയും (സത്വരജസ്തമോ ഗുണങ്ങള്‍ , ജാഗ്രദ്സ്വപ്നസുഷുപ്തി അവസ്ഥകള്‍ ) വിശ്വമായി പ്രകടിതമാകുന്ന പ്രശാന്തസ്വരൂപസത്യമാണ് പരബ്രഹ്മം.

എന്നാല്‍ മനസ്സിന്റെ പ്രയത്നംകൊണ്ട് തന്നെ മനസ്സിനെ ഇല്ലായ്മചെയ്‌താല്‍ ഈ മൂടുപടം പൊട്ടിത്തകര്‍ന്നു ചിതറും. അപ്പോള്‍ ലോകമെന്ന മായക്കാഴ്ചയുടെ സത്യം അറിയുമാറാകും. അപ്പോള്‍ പ്രത്യക്ഷലോകമെന്ന ധാരണയും ജീവന്റെ അസ്തിത്വവും നശിക്കുന്നു. വിഷയധാരണകളുടെ ആവര്‍ത്തനം ഉപേക്ഷിച്ച് മനസ്സിനങ്ങിനെ സുതാര്യമാകുന്ന അവസ്ഥയ്ക്ക് ‘പശ്യന്തി’ എന്ന് പറയും. ആ മനസ്സ്‌ വിഷയവസ്തുക്കളുടെ ഛായകള്‍ ഉണ്ടാക്കുന്നതില്‍ നിന്ന് പൂര്‍ണ്ണമായും വിട്ടുനില്‍ക്കും.

അത് ദീര്‍ഘനിദ്രയെന്നപോലുള്ള ഒരവസ്ഥയെ പ്രാപിച്ച്, ബോധസാന്ദ്രതയില്‍ മാത്രം നിലകൊണ്ട് പുനര്‍ജന്മസാദ്ധ്യതകള്‍ക്കുമപ്പുറം പോവുന്നു. പ്രശാന്തതയില്‍ അഭിരമിക്കുന്ന ഈ അവസ്ഥ ആദ്യത്തേതാണ്.  

ഇനി രണ്ടാമത്തെ അവസ്ഥയെന്തെന്നു പറയാം. മനസ്സില്ലാത്ത ബോധം, അന്ധകാരവിമുക്തമായതും പ്രകാശം മാത്രമുള്ളതുമായ അതിസുന്ദരമായ ഒരാകാശമത്രേ. ഇനിയും ശില്‍പ്പിയാല്‍ കൊത്തുപണിചെയ്തുണ്ടാക്കിയിട്ടില്ലാത്ത വെണ്ണക്കല്‍ശില്‍പ്പമെന്നപോലെ അനന്താവബോധം സ്വയം സര്‍വ്വസ്വതന്ത്രമാണ്. അതില്‍ ദ്വന്ദതയുടെ ഉപാധികള്‍ ഒന്നുമില്ല.

സമയദൂരഘടകങ്ങളുടെ പരിമിതികളെ അതുപേക്ഷിക്കുന്നു. അത് ചരാചരഭാവങ്ങള്‍ക്കും അപ്പുറം എല്ലാ വ്യാഖ്യാനങ്ങള്‍ക്കും അതീതമായി നിത്യശുദ്ധമായി നിലകൊള്ളുന്നു. അവസ്ഥാത്രയങ്ങളെയും മറികടന്ന് നാലാമത്തെ അവസ്ഥയില്‍ അവിഛിന്നമായ അനന്താവബോധമായിട്ടാണതിന്റെ നില.  

‘ബ്രഹ്മം, ആത്മാവ്’, എന്നൊക്കെപ്പറയുന്നതിനും അപ്പുറമായ മൂന്നാമത്തെ അവസ്ഥയാണ് തുരീയാതീതാവസ്ഥ. അതാണ്‌ പരമമായ തലം. അത് യാതൊരുവിധ വിവരണങ്ങള്‍ക്കും വഴങ്ങാത്തതും സാധകരുടെ സാധനാക്രമങ്ങള്‍ക്ക്‌ അതീതവുമാണ്. മഹര്‍ഷേ, ഈ തലത്തില്‍ എപ്പോഴും വിരാജിച്ചാലും. അതാണ്‌ ഏറ്റവും ഉത്തമമായ ഭഗവല്‍ പൂജ.

അങ്ങിനെ ഭാവാഭാവങ്ങള്‍ക്ക് അതീതമായ ഒരു തലത്തില്‍ അങ്ങേയ്ക്ക്‌ സുദൃഢമായി നിലകൊള്ളാന്‍ സാധിക്കും. യാതൊന്നും സൃഷ്ടിക്കപ്പെട്ടിട്ടില്ലാത്തതിനാല്‍ ഒന്നിനെയും നശിപ്പിക്കാനും ഇല്ല. ഏകത്തിനും ദ്വൈതത്തിനും അതീതമാണാ തലം. അത് ശാശ്വതമാണ്, ശാശ്വതാതീതമാണ്, ക്ഷണികമാണ്, ശുദ്ധമായ ബോധഘനമാണ്. അതില്‍ വൈവിദ്ധ്യതയുടെ നിഴല്‍പോലുമില്ല.

“അത് എല്ലാമാണ്, പരമാനന്ദവും പ്രശാന്തവുമാണ്, വിവരണാതീതമാണ്. ശുദ്ധമായ ‘ഓം’ ആണത്. ക്ഷണികമാണത്. പരംപൊരുളുമാണ്.”

വാല്മീകി പറഞ്ഞു: ഇത്രയും പറഞ്ഞശേഷം പരമശിവന്‍ നിശ്ശബ്ദനായിരുന്നു ധ്യാനത്തിന്റെ അഗാധതയില്‍ ആമഗ്നനായി.