Mar 16, 2013

306 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 306


യഥാസ്ഥിതമിദം വിശ്വം ശാന്തമാകാശ നിര്‍മലം
ബ്രഹ്മൈവ ജീവന്‍മുക്താനാം ബന്ധമോക്ഷദൃശ: കുത: (5/84/30)

വസിഷ്ഠന്‍ തുടര്‍ന്നു: ഈ ആത്മാന്വേഷണത്തിന്റെ അവസാനം വീതഹവ്യമുനി പരമശാന്തനായി സമാധി അവസ്ഥയെ പ്രാപിച്ചു. അദ്ദേഹത്തില്‍ പ്രാണന്റെ സ്പന്ദനംപോലും ദൃശ്യമായിരുന്നില്ല. അദ്ദേഹത്തിന്‍റെ ബോധം അകത്തോ പുറത്തോ ഉള്ള വസ്തുക്കളില്‍ കേന്ദ്രീകരിച്ചിരുന്നില്ല. തന്റെ ദൃഷ്ടി നാസാഗ്രത്ത് മൃദുവായി പതിപ്പിച്ച് അദ്ദേഹം ഒരു ശിലാവിഗ്രഹമെന്നപോലെ ശരീരം അനക്കാതെ നീണ്ടുനിവര്‍ന്നിരുന്നു. മുന്നൂറുകൊല്ലം ശരീരമുപേക്ഷിക്കാതെതന്നെ അദ്ദേഹം സമാധിയില്‍ കഴിഞ്ഞു. പ്രകൃതിയോ മനുഷ്യരോ, മനുഷ്യരിലും താഴ്ന്ന ജീവിവര്‍ഗ്ഗങ്ങളോ (കൃമി കീടങ്ങൾ ഒന്നും) ആ സമാധിയെ ശല്യപ്പെടുത്താന്‍ തുനിഞ്ഞില്ല. മുന്നൂറുകൊല്ലം ഒരു മണിക്കൂറുപോലെ പെട്ടെന്ന് കഴിഞ്ഞു.

ബോധത്തില്‍ പ്രതിഫലിച്ച ദേഹം ബോധത്തിനാല്‍ത്തന്നെ സംരക്ഷിക്കപ്പെട്ടിരുന്നു. സമാധികഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്‍റെ ഹൃദയത്തില്‍ ചെറിയ ചലനങ്ങള്‍ ഉണ്ടായി. മനസ്സുണര്‍ന്നു. സൃഷ്ടിക്കായുള്ള ധാരണകള്‍ മനസ്സിലുണര്‍ന്നു. പിന്നീടദ്ദേഹം ഒരു നൂറുകൊല്ലം കൈലാസപര്‍വ്വതത്തില്‍ ഒരു മഹര്‍ഷിയായി വാണു. മറ്റൊരു നൂറുകൊല്ലം അദ്ദേഹം ദേവന്മാരിലൊരാളായി കഴിഞ്ഞു. പിന്നീട് അഞ്ചു ലോകചക്രങ്ങള്‍ അദ്ദേഹം ദേവരാജാവായ ഇന്ദ്രനായും  കഴിഞ്ഞു.  

രാമന്‍ ചോദിച്ചു: മഹര്‍ഷേ, ഇന്ദ്രാദിദേവകളുടെ സമയക്രമീകരണത്തെ എങ്ങിനെയാണ് സ്വാധീനിക്കാന്‍ സാധിക്കുക?

വസിഷ്ഠന്‍ പറഞ്ഞു: അനന്താവബോധത്തിന്റെ ചൈതന്യം സര്‍വ്വവ്യാപകമാണ്. അതിന് എവിടെ, എപ്പോള്‍ , എങ്ങിനെ വേണമെങ്കില്‍ സ്വയം പ്രകടമാകാം. അത് സ്വയമെന്ത്‌ ഇച്ഛിക്കുന്നുവോ അപ്രകാരം സംഭവിക്കുന്നു. അതിനാല്‍ മുനി തന്റെയുള്ളില്‍ എന്തൊക്കെ ദര്‍ശിച്ചുവോ അതപ്രകാരം തന്നെ ഭവിക്കുകയാണുണ്ടായത് . ഉപാധികളൊഴിഞ്ഞ ഹൃദയത്തില്‍ അദ്ദേഹം ഇതെല്ലാം ദർശിച്ചു .

സ്വയം അനന്താവബോധത്തില്‍ ആമഗ്നമാകയാല്‍ മുനിയില്‍ ഉണ്ടായ ധാരണകള്‍ അനിച്ഛാപൂര്‍വ്വം ആയിരുന്നു. പിന്നീട് ഒരു യുഗം മുഴുവന്‍ അദ്ദേഹം പരമശിവന്റെ പാര്‍ഷദന്‍മാരില്‍ ഒരാളായി മാറി. വീതഹവ്യന്‍ എന്ന മഹാമുനി ഇങ്ങിനെയുള്ള വൈവിദ്ധ്യമായ അനുഭവങ്ങളിലൂടെ കടന്നുപോയി.

രാമന്‍ ചോദിച്ചു: ജീവന്‍മുക്തനായ വീതഹവ്യമുനിക്ക് ഇപ്രകാരമുള്ള അനുഭവങ്ങള്‍ ഉണ്ടായി എന്ന് വെച്ചാല്‍ ബന്ധനവും മുക്തിയും മഹര്‍ഷിമാര്‍ക്ക് പോലും ഉണ്ടെന്നാണല്ലോ അര്‍ത്ഥം!

വസിഷ്ഠന്‍ പറഞ്ഞു: “ജീവന്മുക്തന്റെ ദൃഷ്ടിയില്‍ ഈ ലോകം അതിന്റെ എല്ലാ പരിശുദ്ധിയോടും കൂടി, പ്രശാന്തവും പരിപൂര്‍ണ്ണവുമായ ബ്രഹ്മമായി, അനന്തമായി നിലനില്‍ക്കുമ്പോള്‍ എവിടെയാണ് ബന്ധനവും മുക്തിയും?” സ്വയം അനന്താവബോധസ്വരൂപമായതിനാല്‍ വീതഹവ്യനു എല്ലാവരുടെയും- സമഷ്ടിയുടെ - അനുഭവങ്ങള്‍ സ്വായത്തമാണ്. ഇപ്പോഴും അദ്ദേഹമങ്ങിനെ കഴിയുന്നു.

രാമന്‍ ചോദിച്ചു: ഈ മഹര്‍ഷിയുടെ ജന്മം പോലും വെറും മിഥ്യയും സങ്കല്‍പ്പവുമായിരുന്നുവെങ്കില്‍ അദ്ദേഹത്തിന്റെ ബോധതലത്തിലെ സമൂര്‍ത്തദേഹങ്ങള്‍ എങ്ങിനെയാണ് ചൈതന്യവത്തും ബോധമുള്ളതും ആയിത്തീര്‍ന്നത്? 

വസിഷ്ഠന്‍ പറഞ്ഞു: വീതഹവ്യന്റെ സൃഷ്ടി വെറും സങ്കല്‍പ്പമായിരുന്നുവെങ്കില്‍ രാമാ, നീയിപ്പറഞ്ഞ കാര്യങ്ങളും വെറും മിഥ്യയായിരുന്നു. ‘അതും, ഇതും’ എല്ലാം ശുദ്ധമായ അവബോധം മാത്രം. മനസ്സിന്റെ ഭ്രമമാണ് പ്രകടിതരൂപങ്ങള്‍ക്ക് കാരണം. വാസ്തവത്തില്‍ സൃഷ്ടിയെന്ന പ്രതിഭാസം ഉണ്ടായിട്ടേയില്ല. ഇനിയുണ്ടാവുകയുമില്ല.! മൂന്നു കാലങ്ങളിലും ബ്രഹ്മം മാത്രമേ നിലനില്‍ക്കുന്നതായി ഉള്ളു. ഈ സത്യം സാക്ഷാത്കരിക്കുംവരെ ദൃഷ്ടാവിന് ഈ ലോകം ഉണ്മയായി കാണപ്പെടും.

Mar 15, 2013

305 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 305


സ്വാത്മഭാവസ്തവ സുഖം മന്യേ മാനവതാം വര
തമേവ ഭാവയാഭാവം സുഖത്യാഗോ ഹി മൂഢതാ(5/83/28) 

വീതഹവ്യന്റെ മനനം തുടര്‍ന്നു: അല്ലയോ ഇന്ദ്രിയങ്ങളെ, നിങ്ങള്‍ എന്റെ പഴി കേട്ട് പാടേ മാഞ്ഞു പോയിക്കഴിഞ്ഞു അല്ലെ? അതിൽ അത്ഭുതമെന്തുണ്ട്?  അല്ലെങ്കിലും നിങ്ങള്‍ വെറും അവിദ്യാന്ധകാരജന്യങ്ങളാണല്ലോ.

മനസേ, നീ ഒരു പ്രകടിതഭാവമായി പ്രത്യക്ഷപ്പെടുന്നത് നിന്റെ തന്നെ ദു:ഖത്തിനും അപചയത്തിനുമായാണ്. എണ്ണമറ്റ ജീവജാലങ്ങള്‍ അവരുടെ ഐശ്വര്യസമൃദ്ധികള്‍ക്കിടയിലും, ദുരിതങ്ങള്‍ക്കിടയിലും, ജരാനരകള്‍ക്കും രോഗപീഢകള്‍ക്കുമിടയിലും, ഭ്രമത്തോടെ ദു:ഖസാഗരത്തില്‍ നിമഗ്നമാവുമ്പോഴാണു നീ നിലനില്‍ക്കുന്നത്. ലോഭമോഹാദികള്‍ അവരുടെ സദ്‌ഗുണങ്ങളെ കാര്‍ന്നു നശിപ്പിക്കുമ്പോഴും, കാമാസക്തികള്‍ സ്വലക്ഷ്യങ്ങളില്‍ നിന്നവരെ പിന്തിരിപ്പിച്ചു ചൈതന്യഹീനമാക്കുമ്പോഴും മനസ്സേ, നീയുണ്ട്. നീയൊന്നവസാനിച്ചാല്‍പ്പിന്നെ ഹൃദയത്തില്‍ പ്രശാന്തിയും നിര്‍മലതയും മറ്റെല്ലാ പവിത്രഗുണങ്ങളും പൂവിട്ടുണരും. അപ്പോള്‍പ്പിന്നെ ജീവികള്‍ സംശയഗ്രസ്ഥരായി താഴോട്ടു പതിക്കുകയില്ല.        

അപ്പോള്‍ ആകുലതകളും ആശങ്കകളും ഉണങ്ങിവരണ്ടില്ലാതാകുന്നു. അജ്ഞതയുടെ ഇരുട്ട് ഇല്ലാതാകുന്നത് അറിവിന്റെ ഉള്‍വെളിച്ചം ജ്വലിച്ചു പരക്കുമ്പോള്‍ മാത്രമാണ്. കാറ്റൊടുങ്ങുമ്പോള്‍ സമുദ്രോപരിയുണ്ടാകുന്ന അലകള്‍ ശാന്തമാകുന്നതുപോലെ മനസ്സിലെ അസ്വസ്ഥതകളും അങ്ങിനെ ഇല്ലാതാകുന്നു. ആത്മജ്ഞാനത്തിന്റെ നിറവില്‍ സത്യം സാക്ഷാത്കരിക്കപ്പെടുന്നു. അതോടെ ലോകമെന്ന ഈ മിഥ്യാപ്രകടനങ്ങള്‍ക്ക് അവസാനമാകുന്നു. അനന്തമായ അവബോധം മാത്രം തെളിഞ്ഞു വിളങ്ങുന്നു. ആശകള്‍ക്ക് വശംവദനായ അജ്ഞാനിക്ക് ആനന്ദമെങ്ങിനെ കിട്ടാനാണ്? കരിഞ്ഞുണങ്ങിയ ഇലകളില്‍നിന്നും പുതുനാമ്പുകള്‍ വളരാം എന്നതുപോലെ ഇതില്‍ നിന്നും പുതുതായൊരു ജീവിതം ഉണ്ടാകാം. ഏതായാലും ആത്മജ്ഞാനത്തില്‍ നിലകൊള്ളുന്ന സാധകന്‍ ഇനിയുമൊരു കെട്ടുപാടിന്റെ ബന്ധനം വേണ്ടെന്നുവയ്ക്കുകതന്നെ ചെയ്യും. മനസ്സേ നീയില്ലെങ്കില്‍ ഇതും ഇതിനപ്പുറവും എണ്ണമില്ലാത്ത പലേ ഗുണങ്ങളുമുണ്ട്.  

മനസ്സേ, നിന്നിലെ എല്ലാ ആശകള്‍ക്കും പ്രത്യാശകള്‍ക്കും നീ തന്നെയാണ് കാരണമാകുന്നത്. സത്യവുമായി ഒന്നുകില്‍ നിനക്ക് താതാത്മ്യം പ്രാപിക്കാം അല്ലെങ്കില്‍ സ്വതന്ത്രമായി നിലനില്‍ക്കാം. ഏതാണ് വേണ്ടതെന്ന് നിനക്ക് തീരുമാനിക്കാം. “ആത്മാവുമായി താതാത്മ്യം പ്രാപിച്ച് ആത്മാവില്‍ നിന്നും വിഭിന്നമല്ല താനെന്നുറയ്ക്കുന്നത് നിന്നില്‍ സന്തുഷ്ടിയുണ്ടാക്കും. അതിനാല്‍ നിന്റെ അനസ്തിത്വത്തെപ്പറ്റി നീ സ്വയം ഉറപ്പിക്കുക. കാരണം സന്തുഷ്ടി വേണ്ടെന്നു വെയ്ക്കുന്നത് മൂഢത്വമാണല്ലോ.”

മനസ്സേ, നീ അന്തര്യാമിയും ബോധവുമാണെങ്കില്‍പ്പിന്നെ ആരുനിന്നെ വേണ്ടെന്നുവയ്ക്കും? എന്നാല്‍ നീ ഉണ്മയല്ലാത്തതിനാല്‍ നിന്റെ സന്തോഷവും വെറും മിഥ്യയാണല്ലോ. നീയുണ്ടായത് അജ്ഞാനത്താലും ഭ്രമകല്‍പ്പനകളാലും മാത്രമാണ്. എന്നാല്‍ അന്വേഷണത്തിലൂടെ നിന്റെയും ഇന്ദ്രിയങ്ങളുടെയും ആത്മാവിന്റെയും സ്വഭാവം ആരാഞ്ഞറിഞ്ഞപ്പോള്‍ നീ മിഥ്യയാണെന്നു വീണ്ടും ഉറപ്പായിരിക്കുന്നു. അന്വേഷണത്തിനു മുതിരാത്തിടത്തോളം കാലമേ നിനക്ക് നിലനില്‍പ്പുളളു. ആത്മാന്വേഷണത്വര സംജാതമാവുമ്പോള്‍ ഉള്ളില്‍ പൂര്‍ണ്ണമായ സംതുലനാവസ്ഥയാണ്. 

അജ്ഞാനം നിനക്ക് ജന്മനാ ഉള്ളതാണ്. അതായത്‌ ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും അഭാവമാണ് നീ. എന്നാല്‍ ജ്ഞാനോദയമാവുമ്പോള്‍ നിന്റെ അസ്തിത്വം തന്നെ ഇല്ലാതാവുന്നു. 
അതിനാല്‍ ജ്ഞാനമേ നിനക്ക് നമോവാകം. മനസ്സേ നിന്നെയുണര്‍ത്താന്‍ പലതാണ് മാര്‍ഗ്ഗങ്ങള്‍.  നിന്റെ ഭാവഹാവാദികള്‍ എല്ലാം നശിച്ചപ്പോള്‍ നീയില്ലാതായി. ഉള്ളതോ പരം പൊരുള്‍ മാത്രം; യാതൊരുവിധ പരിമിതികളും ഉപാധികളും ഇല്ലാത്ത അനന്തമായ അവബോധമാണത്. അവിദ്യയില്‍ ഉദയം ചെയ്ത് ജ്ഞാനത്തില്‍ നീ ഇല്ലാതാകുന്നു. നിന്റെ സഹായം കൂടാതെ തന്നെ ആത്മാന്വേഷണം നിന്നില്‍ ഉദിച്ചത് എത്ര ആനന്ദപ്രദം!.

മനസ്സ്‌ ഇല്ലാത്ത ഒന്നാണ്. ആത്മാവ് മാത്രമേ ഉണ്മയായുളളു. മറ്റൊന്നും സത്യമല്ല. ഞാനാണാ ആത്മാവ്. അതിനാല്‍ ഞാനല്ലാതെ പ്രപഞ്ചത്തില്‍ യാതൊന്നുമില്ല. ഞാന്‍ അനന്തമായ അവബോധമാണ്. ഈ ബോധത്തിന്റെ പ്രകമ്പനമാണ് പ്രപഞ്ചമായി, പ്രത്യക്ഷമായി, കാണപ്പെടുന്നത്.  

Mar 14, 2013

304 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 304


ക്രിയതേ യത്തു യച്ഛത്തയാ തത്തേനൈവ കൃതം ഭവേത്
ലുനാതി ദാത്രം പുംശക്ത്യാ ലാവക: പ്രോച്യതേ പുമാന്‍ (5/82/39)

വീതഹവ്യന്‍ തന്റെ മനനം തുടര്‍ന്നു: മനസ്സേ, നീ കര്‍ത്താവും ഭോക്താവും അല്ലെന്നുള്ള സത്യം നിന്നെ ഞാന്‍ കഴിയുന്നത്ര സൌമ്യമായി മനസ്സിലാക്കിത്തരാം. നീ തീര്‍ച്ചയായും ജഡമാണ്, ചൈതന്യരഹിതമായ ഒന്നാണ്. കല്ലുകൊണ്ട് നിര്‍മ്മിച്ച പ്രതിമയ്ക്ക് നൃത്തം ചെയ്യാന്‍ എങ്ങിനെ കഴിയും?

നിന്റെ ബുദ്ധിശക്തി അനന്താവബോധത്തെ പൂര്‍ണ്ണമായും സമാശ്രയിച്ചു നില്‍ക്കുകയാണെങ്കില്‍ നീ ദീര്‍ഘായുസായിരിക്കട്ടെ. “അരിവാളുകൊണ്ടാണൊരു കര്‍ഷകന്‍ വിള കൊയ്തെടുക്കുന്നത്. എന്നാല്‍ അരിവാളിനെയല്ല, കര്‍ഷകനെയാണ് നാം വിളവെടുക്കുന്നവന്‍ ആയി കരുതുന്നത്. അതുപോലെ മറ്റൊരാളുടെ ചൈതന്യം മൂലം അല്ലെങ്കില്‍ ഊര്‍ജ്ജം കൊണ്ട് ഒരാള്‍ ഒരു കാര്യം ചെയ്‌താല്‍ അതിന്റെ കര്‍തൃത്വം ചൈതന്യം പകര്‍ന്നു കൊടുത്തവനാണ്.” 

‘വാളാണ്’ തലകൊയ്യുന്നതെങ്കിലും ‘ആളാണ്‌’ കൊലയാളി. മനസ്സേ നിന്റെ ബുദ്ധിശക്തി ബോധത്തില്‍ നിന്നും പ്രതിഫലിക്കുന്നത് മാത്രമാണ്. സ്വയം നീ ചൈതന്യരഹിതനാണ്.

ആത്മാവ്,അല്ലെങ്കില്‍ അനന്താവബോധം, സ്വയം ആത്മാവില്‍ത്തന്നെ ആത്മാവിനെ അറിയുന്നു. ആത്മാവായി സ്വയം അനുഭവിക്കുന്നു. ബോധമാകുന്ന ഭഗവാന്‍ നിന്നെ പ്രബുദ്ധനാക്കാന്‍ എപ്പോഴും ശ്രമിക്കുന്നു, കാരണം അജ്ഞാനിയെ പലേ വിധത്തിലും ജ്ഞാനമാര്‍ഗ്ഗത്തിലേയ്ക്ക് നയിക്കുക എന്നത് ജ്ഞാനിയുടെ കര്‍ത്തവ്യമാണ്. ആത്മാവിന്റെ വെളിച്ചം മാത്രമേ ബോധമായും മേധാശക്തിയായും നിലനില്‍ക്കുന്നുള്ളു. എന്നാലത് ചിലപ്പോള്‍ മനസ്സ്‌ എന്നറിയപ്പെടുന്നു. നിനക്കീ സത്യം പിടികിട്ടിയാല്‍ ആ നിമിഷം നീ സ്വയമില്ലാതെയാവും. മൂഢാ, സ്വയം അനന്താവബോധമായിരിക്കെ എന്തിനാണ് നീ ദു:ഖിക്കുന്നത്? സര്‍വ്വവ്യാപിയാണു നീ. എല്ലാമെല്ലാം നീയാണ്‌. ഈ സത്യമറിയുമ്പോള്‍ നീ സ്വയം 'അതാ'വും, ബോധസ്വരൂപമാവും.
   
വ്യതിരിക്തമായി നീയില്ല, നിന്റെ ദേഹമില്ല. ഒരേയൊരു അനന്തബോധം മാത്രമാണെല്ലാം. അതുമാത്രം നിലനില്‍ക്കുന്നു. ഈ അഖണ്ഡസത്യത്തില്‍ ‘നീ, ഞാന്‍’, തുടങ്ങിയ നാനാവിധങ്ങളായ ധാരണകള്‍ നിലകൊള്ളുന്നതായി തോന്നുന്നു എന്ന് മാത്രം. നീ ആത്മാവാണെങ്കില്‍ പിന്നെ വേറൊരു 'നീ'യില്ല. ആത്മാവ് മാത്രമേയുള്ളൂ. നീ ജഡവും  ആത്മാവില്‍ നിന്നും വിഭിന്നവുമാണെന്നു വരികില്‍ നിനക്ക് അസ്തിത്വവുമില്ല. കാരണം ആത്മാവ്-അനന്താവബോധം, മാത്രമാണല്ലോ സത്തായി ഉള്ളത് ! മറ്റൊന്നും ഇല്ലതന്നെ. ബോധവും ജഡവും അല്ലാതെ മറ്റൊരുവസ്തു മൂന്നാമതായി ഉണ്ടാവാന്‍ സാധ്യതപോലുമില്ല.

അതുകൊണ്ട് മനസ്സേ നീ കര്‍ത്താവും ഭോക്താവുമല്ല. എന്നാല്‍ ജ്ഞാനികള്‍ അജ്ഞാനികളുമായി സംവദിക്കാന്‍ വേണ്ടി നിന്നെയൊരു മാദ്ധ്യമമായി ഉപയോഗിക്കുന്നുണ്ട്. ആ മാദ്ധ്യമം ജഡവും ചൈതന്യരഹിതവുമാണ്. ആത്മാവ് മാത്രമാണ് സത്ത. കര്‍ഷകന്‍ അരിവാള്‍ ഉപയോഗിച്ചില്ലെങ്കില്‍ അതിനു സ്വയം  വിളയെടുക്കാനാവുമോ? വാളിനു സ്വയം ആരെയെങ്കിലും വധിക്കാന്‍ കഴിയുമോ? മനസ്സേ നീ സ്വയം ഒന്നും ചെയ്യുന്നില്ല, അനുഭവിക്കുന്നില്ല. പിന്നെയെന്തിനാണ് നീ ദു:ഖിക്കുന്നത്? 

ഭഗവാന്‍ (ബോധം) നിന്നെപ്പോലെയല്ല. അദ്ദേഹത്തിനുവേണ്ടി നീ ദു:ഖിക്കണ്ട. അദ്ദേഹത്തിനു എന്തെങ്കിലും ചെയ്യേണ്ടതായോ ചെയ്യാതിരിക്കേണ്ടതായോ ഇല്ല. അദ്ദേഹമാണെല്ലാടവും നിറഞ്ഞു വിളങ്ങുന്നത്. മറ്റൊന്നുമല്ല. അപ്പോള്‍പ്പിന്നെ അദ്ദേഹത്തിനു ആശിക്കാന്‍ എന്തുണ്ട്? ചെയ്യാന്‍ എന്തുണ്ട്?
 
പുഷ്പവും സുഗന്ധവും പോലുള്ള ഒരു ബന്ധമല്ലാതെ നിനക്ക് ആത്മാവുമായി മറ്റൊരു ബന്ധവുമില്ല. സമാന സ്വഭാവങ്ങള്‍ ഉള്ള രണ്ട് സ്വതന്ത്രസത്തകള്‍ ചേര്‍ന്ന് ഒന്നായിത്തീരാന്‍ ശ്രമിക്കുമ്പോഴാണ് അവ തമ്മില്‍ ബന്ധുത്വം ഉടലെടുക്കുന്നത്. മനസ്സേ നീ എപ്പോഴും ചാഞ്ചാടിക്കൊണ്ടിരിക്കുന്നു. ആത്മാവോ എപ്പോഴും പ്രശാന്തയില്‍ അഭിരമിക്കുന്നു. നിങ്ങള്‍ തമ്മില്‍ ബന്ധുത്വം അസാദ്ധ്യം. എന്നാല്‍ സമാധി സ്ഥിതിയില്‍ , സമതുലനാവസ്ഥയില്‍ , ബോധത്തില്‍ അടിയുറച്ച്, വൈവിദ്ധ്യങ്ങളുടെ വര്‍ണ്ണക്കാഴ്ചകളില്‍ ആകൃഷ്ടനാവാതെ, സത്തയെന്നത് ഒന്നാണെന്നോ അനേകമാണെന്നോ ഉള്ള ധാരണകളില്‍ പെട്ടുഴറാതെ ഇരിക്കുമ്പോള്‍ ആത്മാവല്ലാതെ ഒന്നും ഇല്ലന്നും അനന്താവബോധത്തിന്റെ പ്രസ്ഫുരണങ്ങളാണ് ഇക്കാണുന്ന എണ്ണമറ്റ ജീവജാലങ്ങള്‍ എന്നും നിനക്കറിവാകും.     

Mar 13, 2013

303 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 303


ത്യജദേവാനുഗൃഹ്ണാദി വൃത്തീരിന്ദ്രിയവര്‍ദ്ധിതാ:
യസ്മാന്നിവാര്യതേ തസ്മിന്‍പ്രോന്‍മത്ത ഇവ ധാവതി  (5/82/14)

വസിഷ്ഠന്‍ തുടര്‍ന്നു: വീതഹവ്യന്‍ എന്ന മഹാമുനി സ്വീകരിച്ച മറ്റൊരന്വേഷണരീതിയും നിലവിലുണ്ട്. ഈ മുനി വിന്ധ്യപര്‍വ്വതസാനുക്കളില്‍ അലഞ്ഞുതിരിഞ്ഞു നടന്നിരുന്നു. ഒരിക്കല്‍ ലൌകീകകാര്യങ്ങളില്‍  തീരെ താല്‍പ്പര്യം നശിച്ച് ധാരണാസങ്കല്‍പ്പാദികളെ ധ്യാനസപര്യയിലൂടെ നശിപ്പിച്ച്  എല്ലാമെല്ലാം വെറും ഭ്രമചിന്തകള്‍ മാത്രമാണെന്നുറപ്പിച്ച് അദ്ദേഹം ലോകത്തെ ഉപേക്ഷിച്ചു. ഒരു കുടിലില്‍ കയറി പര്‍വ്വതംപോലെ ഉള്ളുറച്ച് പത്മാസനസ്ഥനായിരുന്നു. ഇന്ദ്രിയങ്ങളെ പിന്‍വലിച്ച് മനസ്സിന്റെ ശ്രദ്ധയെ അവയില്‍നിന്നും അകറ്റി അദ്ദേഹമിങ്ങിനെ മനനം ചെയ്തു തുടങ്ങി.

എന്റെ മനസ്സെത്ര ചഞ്ചലം! മനസ്സ്‌ അധോമുഖമാണെങ്കിലും സ്ഥിരമല്ല. കടലിലെ തിരകളെപ്പോലെ അത് സദാ അസ്വസ്ഥമാണല്ലോ. കണ്ണ് മുതലായ ഇന്ദ്രിയങ്ങളുമായി ബന്ധപ്പെട്ട് മനസ്സൊരു പന്തുപോലെ ആടിക്കളിക്കുന്നു. “ഇങ്ങിനെ ഇന്ദ്രിയങ്ങളാല്‍ അനവരതം പരിപോഷിപ്പിക്കപ്പെട്ട്, മനസ്സ്‌ ഒരിക്കല്‍ ഉപേക്ഷിച്ചതിനെ വീണ്ടും പിടികൂടി സ്വന്തമാക്കുന്നു. മറവിരോഗം ബാധിച്ചവനെപ്പോലെ അത് തന്നെ ബന്ധിപ്പിച്ച അതേ വസ്തുക്കളിലെയ്ക്ക് സ്വയം ആകര്‍ഷിക്കപ്പെട്ട്‌ ഓടിയടുക്കുന്നു.” ഒരു വസ്തുവില്‍ നിന്നും മറ്റൊന്നിലേയ്ക്ക് ഒരു വാനരനെപ്പോലെ മനസ്സ് ചാടിക്കളിക്കുന്നു. മനസ്സിനെ ചഞ്ചലപ്പെടുത്തുന്ന പഞ്ചേന്ദ്രിയങ്ങളുടെ സ്വഭാവങ്ങള്‍ എന്തെന്ന് നോക്കാം.   

അല്ലയോ ഇന്ദ്രിയങ്ങളെ, നിങ്ങള്‍ക്ക്‌ ആത്മജ്ഞാനം നേടാന്‍ സമയമിനിയും ആയില്ലേ? നീ സുഖാസ്വാദനത്തിനായി ഉഴറി നടന്നതിന്റെ തിക്തഫലങ്ങളെപ്പറ്റി നിന്നക്കോര്‍മ്മയില്ലേ? ഈ വൃഥാവേശം ഉപേക്ഷിച്ചാലും. സത്യമായും നീ വെറുമൊരു മിഥ്യയാണ്. ചൈതന്യരഹിതം. എന്നാല്‍ നീയാണ് മനസ്സിനെ വസ്തുക്കളിലേയ്ക്ക് നയിച്ച്‌ വസ്തുബോധത്തിനു കാരണമുണ്ടാക്കുന്നത്. എന്നാല്‍ ഞാനാണ് ബോധം, നിന്റെയെല്ലാം പ്രഭുവാണ് ഞാന്‍...  ശുദ്ധമായ മേധാശക്തിയാല്‍ ഞാനാണിതെല്ലാം ചെയ്യുന്നത്. ഇന്ദ്രിയങ്ങളേ നിങ്ങള്‍ വെറും അസത്തുക്കള്‍ . ആത്മാവ് എന്നറിയപ്പെടുന്ന ബോധവും നിങ്ങളും തമ്മില്‍ യാതൊരു ബന്ധവുമില്ല.   ബോധത്തിന്റെ വെളിച്ചത്തില്‍ അനിച്ഛാപൂര്‍വ്വമായി മാത്രമാണ് നിനക്ക് പ്രവര്‍ത്തിക്കുവാനാവുക. സൂര്യന്റെ വെളിച്ചത്തിലാണല്ലോ ആളുകള്‍ പലവിധ കര്‍മ്മങ്ങളിലേര്‍പ്പെടുന്നത്. അതുകൊണ്ട് ‘ഞാന്‍ ബുദ്ധിമാനാണ്’ എന്നൊരു തോന്നല്‍ നിന്റെ ഉള്ളില്‍ നിന്നും അകറ്റിയാലും. നിനക്ക് ബുദ്ധിയില്ല. ‘ഞാന്‍ ജീവിച്ചിരിക്കുന്നു’ എന്ന് നീ സ്വയം കരുതുന്നുവെങ്കില്‍ അതും ദു:ഖത്തെ ക്ഷണിച്ചു  വരുത്തും. ആദ്യന്തഹീനമായ ബോധം മാത്രമേ സത്യമായുള്ളൂ. അല്ലയോ ദുഷ്ടമനസ്സേ നീ പിന്നെ എന്താണ്?

‘ഞാന്‍ അത് ചെയ്തു’, ‘ഞാന്‍ ഇതാസ്വദിച്ചു’, തുടങ്ങിയ കര്‍ത്തൃത്വ ഭോക്ത്രുത്വ ‘ഉത്തേജകവസ്തുക്കള്‍ ’ വാസ്തവത്തില്‍ വിഷമാണെന്നറിയുക. മനസ്സേ വെറുതെ നീ ഭ്രമിക്കാതെ. സത്യത്തില്‍ നീ യാതൊന്നിന്റെയും കര്‍ത്താവോ, ഭോക്താവോ അല്ല. നീ വെറും മിഥ്യ. നിനക്ക് ബുദ്ധിയുണ്ടെങ്കില്‍ അത് മറ്റൊന്നില്‍ നിന്നും കടംകൊണ്ട താല്‍ക്കാലികബുദ്ധി മാത്രമാണ്. സുഖാനുഭവങ്ങള്‍ നീയുമായി എങ്ങിനെ ബന്ധപ്പെട്ടിരിക്കുന്നു? നിന്റെ അസ്തിത്വം പോലും സ്ഥിരീകരിച്ചിട്ടില്ലാത്ത സ്ഥിതിക്ക് നിന്റെ ബന്ധുക്കള്‍ക്ക് എന്ത് അസ്തിത്വമാണുള്ളത്? ‘ഞാനാണ് ശുദ്ധബോധം’ എന്ന അറിവുറച്ചുകഴിഞ്ഞാല്‍ പിന്നെ നീ ആത്മാവ് തന്നെയാണ്. സ്വയം അപരിമിതവും ഉപാധിരഹിതവുമായ ബോധസ്വരൂപമായിരിക്കെ നിന്നിലെങ്ങിനെയാണ് ദു:ഖം സംജാതമാവുക?  

Mar 12, 2013

302 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 302


വിചാരാകാരകോ മൌര്‍ഖ്യാദഹമാസം മിതസ്ഥിതി:
വിചാരേണാമിതാകാര: ക്വ നാമാഹം വിചാരക: (5/81/14)

വസിഷ്ഠന്‍ തുടര്‍ന്നു: അങ്ങിനെ ചിന്തിച്ച് ജ്ഞാനികള്‍ തുടര്‍ന്നും ഈ വിധത്തില്‍ മനനം ചെയ്തു മുന്നേറണം. 'മനസ്സ് പൂര്‍ണ്ണമായും പരിശുദ്ധമായി ഇക്കാണുന്നതെല്ലാം ആത്മാവ് മാത്രം (ബോധം) ആണെന്ന് ഉറപ്പാവുമ്പോള്‍ ആ അറിവിന്റെ വെളിച്ചത്തില്‍ മനസ്സ്‌ പിന്നെ എന്താണ്? അത് ഇല്ലാത്ത ഒന്നാണെന്ന് നിശ്ചയം.'

അതിനെ കാണാനാകില്ല, അത് നിര്‍മനമാണ്, ഭ്രമക്കാഴ്ചയാണ്, എന്നൊക്കെ പറയാം. ഒന്ന് തീര്‍ച്ച. ഒന്നുകില്‍ അതൊരു ഭ്രമം, അല്ലെങ്കില്‍ അതിനു സത്തയില്ല. ഇപ്പോള്‍ എന്നില്‍ ദുഷ് പ്രവണതകളൊന്നുമില്ല. വിഭ്രാന്തിയുമില്ല. പിന്നെ മനസ്സ് എവിടെ? എന്റെ സംശയങ്ങള്‍ക്കെല്ലാം അറുതി വന്നിരിക്കുന്നു. എന്നില്‍ ചാഞ്ചല്യങ്ങള്‍ ഒന്നുമില്ല. ഞാന്‍ ആരുതന്നെയായിരുന്നാലും എന്നിലിനി യാതൊരു വിധത്തിലുമുള്ള ആസക്തികളും അവശേഷിക്കുന്നില്ല. മനസ്സ് നശിച്ചപ്പോള്‍ എല്ലാ ആസക്തികളും ഇല്ലാതായി. 

മനസ്സൊടുങ്ങി, ആസക്തികള്‍ ഇല്ലാതെയായി, ഭ്രമചിന്തകള്‍ അസ്തമിച്ച് ഒടുവില്‍ എന്നിലുണ്ടായത് അഹംകാരമില്ലാത്ത ഒരവസ്ഥയാണ്. അതില്‍ ഞാന്‍ ജാഗരൂകനായി ഉണര്‍ന്നിരിക്കുന്നു. ഒരേയൊരു സത്യം മാത്രം ഉണ്മയായി അവശേഷിക്കുമ്പോള്‍ വൈവിദ്ധ്യതയ്ക്ക്‌ എവിടെയാണസ്തിത്വം? ഇനി എനിക്കെന്താണ് അന്വേഷിക്കാനുള്ളത്? സനാതനമായ ആത്മാവാണ് ഞാന്‍. അതിസൂക്ഷ്മവും സര്‍വ്വവ്യാപിയുമായ ഉണ്മയാണു ഞാന്‍. യാതൊന്നിനാലും പ്രതിഫലിക്കാനരുതാത്ത സത്യസ്വരൂപത്തിന്റെ തലത്തിലാണിപ്പോള്‍ ഞാന്‍ നിലകൊള്ളുന്നത്. ആദ്യന്തഹീനവും അതിനിര്‍മ്മലവുമായ ഒരഭൌമതലമാണത്.

എന്തൊക്കെ ഉണ്ടോ, ഇല്ലയോ, അതെല്ലാം കൂടാതെ മനസ്സും അന്തര്യാമിയും ഒക്കെ ഒരേയൊരു അനന്താവബോധം മാത്രമാണ്. മനസ്സ്‌ വേണമെങ്കില്‍ തുടര്‍ന്നോട്ടെ, അല്ലെങ്കില്‍ അവസാനിച്ചോട്ടെ! ആത്മാവ് സമതയില്‍ അഭിരമിക്കുമ്പോള്‍ ഈ കാര്യങ്ങളെപ്പറ്റി അന്വേഷിക്കുന്നതില്‍ എന്തര്‍ത്ഥം? 

“മൂഢത്വമാര്‍ന്ന ഈ അന്വേഷണത്തില്‍ മുഴുകിയിരിക്കുന്നിടത്തോളം കാലം ഞാന്‍ ഉപാധികള്‍ക്ക് വിധേയനാണ്. ഇപ്പോള്‍ ഞാന്‍ ആത്മാന്വേഷണത്തിലൂടെ ഉപാധിരഹിതമായ സത്യസ്വരൂപമായി സ്വയമറിഞ്ഞിരിക്കുന്നു. ഇനി ഈ അന്വേഷകന്‍ ആരാണ്?” ഇത്തരം ആലോചനകള്‍ തന്നെ അനാവശ്യം. മനസ്സ് മരിച്ചുകഴിഞ്ഞ സ്ഥിതിക്ക് ആ ദുര്‍ഭൂതങ്ങളെ ഇനി അന്വേഷണത്തിലൂടെ വിളിച്ചു വരുത്താതിരിക്കുകയാണ് നല്ലത്.  അതുകൊണ്ട് ഞാന്‍ എല്ലാ ചിന്തകളേയും ധാരണകളേയും ഉപേക്ഷിക്കുന്നു. ആത്മനിഷ്ഠനായി ഓംകാരത്തെ ഉപാസിച്ചുകൊണ്ട് അകമേ സമ്പൂര്‍ണ്ണമൌനം അവലംബിച്ചുകൊണ്ട് ഞാനിരിക്കട്ടെ.  

അങ്ങിനെ, എന്തുചെയ്യുമ്പോഴും സത്യത്തിന്റെ സ്വരൂപത്തെപ്പറ്റി ജ്ഞാനി സദാ അന്വേഷണകുതുകിയായിരിക്കണം. അതുമൂലം എല്ലാ ചാഞ്ചല്യങ്ങളും ഒഴിഞ്ഞ് ജ്ഞാനിയുടെ ഉള്ളം സദാ ആത്മാവില്‍ അഭിരമിക്കുന്നു. അപ്പോള്‍ സ്വാഭാവികമായി ചെയ്യേണ്ട എല്ലാ കാര്യങ്ങളും ജ്ഞാനിക്കു ഭംഗിയായിത്തന്നെ ചെയ്യാം. മഹാത്മാക്കള്‍ സത്യാന്വേഷണനിരതന്മാരായി ഉപാധികളില്ലാത്ത ബോധസത്തയുമായി അഹങ്കാരമോ അഭിമാനമോ ഭ്രമചിന്തകളോ ഇല്ലാതെ ഇവിടെ ജീവിക്കുന്നു. അവരുടെ ഹൃദയം നിറയെ ആനന്ദമാണെപ്പോഴും. സ്വാഭാവികവും സാധാരണവുമായ കാര്യങ്ങള്‍ ചെയ്യുമ്പോഴും അവരുടെ മുഖം പ്രസാദമധുരമത്രേ.
ഇപ്പറഞ്ഞ തരത്തിലുള്ള അന്വേഷണത്തെപ്പറ്റി എനിക്കൊരിക്കല്‍ പറഞ്ഞു തന്നത്  മഹാനായ സംവര്‍ത്തമുനിയാണ്.  

Mar 10, 2013

301 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 301


മൃതം മനോ മൃതാ ചിന്താ മൃതോഹങ്കാരരാക്ഷസ:
വിചാരമന്ത്രേണ സമ: സ്വസ്ഥസ്തിഷ്ഠാമി കേവലം (5/80/38)

വസിഷ്ഠന്‍ തുടര്‍ന്നു: ആത്മാന്വേഷണനിരതനായവനെ അവന്റെ ലക്ഷ്യത്തില്‍ നിന്നും വ്യതിചലിപ്പിക്കാന്‍ മറ്റൊന്നിനും ആവില്ല. കണ്ണ് കേവലം കാണുന്നു എന്നുമാത്രം എന്നാല്‍ അതിലൂടെ ലഭിക്കുന്ന അറിവ്, സന്തുഷ്ടമോ അസന്തുഷ്ടമോ ആയ ധാരണകള്‍ , എന്നിവ കണ്ണിലല്ല ഉദിക്കുന്നത്. അതുപോലെതന്നെ മറ്റ് ഇന്ദ്രിയങ്ങളും സ്വയം സംവേദനക്ഷമമല്ല. അതുകൊണ്ട് ഇന്ദ്രിയങ്ങളുടെ പ്രവര്‍ത്തനം ഒരിക്കലും ദുഷിച്ചതല്ല. എന്നാല്‍ ക്ഷണികങ്ങളായ ഈ ഇന്ദ്രിയപ്രവര്‍ത്തനങ്ങളുടെ കൂടെ അഹംകാരം ചേരുമ്പോള്‍ മനസ്സില്‍ ചാഞ്ചല്യമുണ്ടാവുന്നു. അവ ദുഷിക്കുന്നു. 

കണ്ണുകളേ! നീ കാണുന്ന വസ്തുക്കള്‍ ഉണ്ടായി മറയുന്ന വെറും പ്രകടനങ്ങള്‍ മാത്രം. നീ അവയില്‍ത്തന്നെ ഏറെനേരം ആമഗ്നമാവരുത്. എന്തുകൊണ്ടെന്നാല്‍ നിന്റെ പുറകിലുള്ള അന്തര്യാമിക്കാണു അതിന്റെ തിക്തഫലം അനുഭവിക്കേണ്ടി വരിക.

മനസ്സേ! കണ്ണുകള്‍ എണ്ണമറ്റ കാഴ്ചകള്‍ കാണുന്നത് അതിന്റെ സ്വഭാവമാണ്. നീയെന്തിനാണ് അവയില്‍ ഇടപെടുന്നത്? നിന്റെയുള്ളില്‍ ഈ കാഴ്ചകള്‍ പ്രതിഫലിക്കുകയും അവ നിനക്ക് തിരിച്ചറിയാനാവുകയും ചെയ്യുന്നു എന്നിരിക്കിലും നീയെന്തിനാണ് അവയോട് അഹംകാരത്തോടെ പ്രതികരിക്കുന്നത്? തീര്‍ച്ചയായും കണ്ണുകളും അവയുടെ കാഴ്ചവസ്തുക്കളും തമ്മില്‍ വളരെ അടുത്ത ബന്ധമുണ്ടെന്ന് നിശ്ചയം. പക്ഷെ നീയെന്തിനാണ് ആ ബന്ധത്തിന് സ്വയം സമര്‍പ്പിച്ചും ഒത്താശചെയ്തും അതിനെ പരിപോഷിപ്പിക്കുന്നത്? 

സത്യത്തില്‍ കാണപ്പെടുന്ന ദൃശ്യങ്ങളും കാഴ്ചയും മനസ്സും ഒന്നും പരസ്പരം ബന്ധപ്പെട്ടവയല്ല. അവ കണ്ണാടിയും അതില്‍ പ്രതിഫലിച്ച വസ്തുക്കളും പോലെയാണ്. എങ്കിലും ‘ഞാന്‍ കാണുന്നു’ എന്നൊരു ഭ്രമാത്മക ധാരണ ഉടലെടുക്കുകയാണ്. ഒന്ന് മറ്റൊന്നുമായി അജ്ഞാനം എന്ന മെഴുക് കൊണ്ടുറപ്പിച്ചു നിര്‍ത്തിയിരിക്കുകയാണ്. എന്നാല്‍ ആത്മജ്ഞാനം എന്ന അഗ്നിയുടെ സാന്നിദ്ധ്യം ഈ മെഴുകിനെ പാടെ ഉരുക്കിക്കളയും.

ആവര്‍ത്തിച്ചു ചിന്തിച്ചുറപ്പിക്കുന്നതിലൂടെ മാത്രമാണ് ഈ ബന്ധം ദൃഢീകരിച്ചത്. പക്ഷെ ശരിയായ അന്വേഷണംകൊണ്ട് ഞാന്‍ ഇതിനെ തീര്‍ച്ചയായും ഇല്ലാതാക്കും. ഒരിക്കല്‍ ഈ അജ്ഞാനം നീങ്ങിയാല്‍പ്പിന്നെ ദൃക്, ദൃശ്യം, മനസ്സ്‌, എന്നിവ തമ്മില്‍ വീണ്ടും ബന്ധമുണ്ടാവുകയില്ല. മനസ്സാണ് ഇന്ദ്രിയങ്ങള്‍ക്ക് ആവശ്യമായ ബുദ്ധിശക്തി നല്‍കുന്നത്. അപ്പോള്‍ മനസ്സിനെയാണ് ഇല്ലാതാക്കേണ്ടത്. മനസ്സേ എന്തിനാണ് നീ പഞ്ചേന്ദ്രിയങ്ങള്‍ മൂലം കഷ്ടപ്പെടുന്നത്? “ഇതെന്റെ മനസ്സാണ്’ എന്ന് കരുതുന്നവര്‍ മാത്രമേ നിന്റെ മായയ്ക്കു വശംവദരാവൂ. മനസ്സേ നിനക്ക് അസ്തിത്വമില്ല. നീ എന്നെ വിട്ടുപോയാലും എന്റെ കൂടെ നിന്നാലും എനിക്കൊന്നുമില്ല. നീ വെറും മിഥ്യ. അസത്ത്. മായ. വെറുമൊരു മൂഢനേ നീയൊരുക്കുന്ന ഭ്രാമക്കാഴ്ചയില്‍ അടിപതറുകയുള്ളു. ജ്ഞാനിക്ക് നീ ഒരു പ്രശനമേയല്ല.   

ഈ അറിവ് അജ്ഞാനത്തിന്റെ ഇരുട്ടിനെ ഇല്ലായ്മചെയ്യുന്നു. അല്ലയോ ദുര്‍ഭൂതമേ, ഈ ശരീരത്തില്‍ നിന്നും പുറത്തുകടക്കൂ. കൂടെ നിന്റെ ക്രോധാദി വികാരങ്ങളെയും കൊണ്ടുപോകാന്‍ മറക്കരുത്. മനസ്സേ, നിന്നെ ഞാന്‍ ഇന്ന് നശിപ്പിച്ചിരിക്കുന്നു. നിന്റെ നിജാവസ്ഥ എന്തെന്ന് ഞാന്‍ മനസ്സിലാക്കി. സത്യത്തില്‍ നീ ‘ഇല്ലാത്ത’ ഒന്നാണ്. ഏറെക്കാലം മനസ്സെന്ന ഈ ഭൂതം എന്നില്‍ കാമ ക്രോധ ലോഭാദികളെ വളരാന്‍ അനുവദിച്ചു. എന്നാല്‍ ആ ഭൂതം ഇല്ലാതായിക്കഴിഞ്ഞപ്പോള്‍ പണ്ട്  എന്നിലുണ്ടായിരുന്ന മൂഢത്വത്തെപ്പറ്റിയോര്‍ത്ത്‌ ഞാനിപ്പോള്‍ ചിരിക്കുകയാണ്. 

“മനസ്സ് മരിച്ചിരിക്കുന്നു. എന്നിലെ ആശങ്കകളും ആകുലതകളും ഇല്ലാതായിരിക്കുന്നു. അഹങ്കാരം എന്ന് പേരായ ആ അസുരനും മരിച്ചു. ഇതെല്ലാം സാധിച്ചത് അന്വേഷണം എന്ന മന്ത്രം കൊണ്ടാണ്. ഇപ്പോള്‍ ഞാന്‍ സ്വതന്ത്രനും സന്തുഷ്ടനുമാണ്.” എന്നിലെ ആശകളും പ്രത്യാശകളും തീര്‍ന്നിരിക്കുന്നു. എന്റെ ആത്മാവിനെ ഞാന്‍ നമസ്കരിക്കട്ടെ. ഇനി എന്നില്‍ ദു:ഖങ്ങളില്ല, വിഭ്രമങ്ങളില്ല, മറ്റൊന്നുമില്ല.

ഞാന്‍ വ്യതിരിക്തമായ ആത്മാവോ മറ്റാരോ ഒന്നുമല്ല. ഞാന്‍ എല്ലാറ്റിന്റെയും സത്തയാണ്. എനിക്ക് നമസ്കാരം. ഞാന്‍ ആദിയാണ്. ഞാന്‍ ബോധമാണ്. ഞാന്‍ പ്രപഞ്ചമാണ്. എന്നില്‍ വിഭിന്നതകളില്ല. എന്നിലെ എനിക്ക് നമോവാകം. എല്ലാവരിലും വാണരുളുന്ന സൂക്ഷ്മവും സര്‍വ്വവ്യാപിയുമായ അന്തരാത്മാവിന് നമസ്കാരം. നമസ്കാരം!

Mar 9, 2013

300 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 300


സംവിന്മാത്രം തു ഹൃദയമുപാദേയം സ്ഥിതം സ്മൃതം
നദന്തരേ ച ബാഹ്വേ ച ന ച ബാഹ്വേ ന ചാന്തരേ   (5/78/35)

രാമന്‍ ചോദിച്ചു: അങ്ങിപ്പോള്‍ പറഞ്ഞ ഹൃദയം എന്താണ്?

വസിഷ്ഠന്‍ പറഞ്ഞു. രാമാ, ഞാന്‍ രണ്ടു ഹൃദയങ്ങളെപ്പറ്റി ഇവിടെ പറഞ്ഞു. ഒന്ന് നമുക്ക് പൊതുവെ സ്വീകാര്യമാണ്. മറ്റേത് അവഗണിക്കാം എന്ന് വയ്ക്കുക. ശരീരത്തിന്റെ മദ്ധ്യത്തില്‍ സ്ഥിതിചെയ്യുന്ന, ഭൌതീകദേഹത്തിന്റെ ഭാഗമായ ഹൃദയത്തെ നമുക്കവഗണിക്കാം. “നമുക്ക്‌ സ്വീകാര്യമായ ഹൃദയം എന്നത് ശുദ്ധമായ ബോധത്തിന്റെ സ്വരൂപമാണ്‌. അത് അകത്തും പുറത്തുമാണ്. എന്നാല്‍ അകത്തും പുറത്തുമല്ല.” അതാണ്‌ ഹൃദയം എന്ന തത്വം. അതിലാണ് പ്രപഞ്ചം പ്രതിഫലിക്കുന്നത്. എല്ലാ ഐശ്വര്യസമ്പത്തുകളുടെയും ഇരിപ്പിടമാണത്. 

ബോധമാണ് ജീവജാലങ്ങളുടെ ഹൃദയം. അല്ലാതെ സദാ തുടിക്കുന്ന ഒരു കഷണം മാംസമല്ല. അപ്പോള്‍ പറഞ്ഞു വന്നതുപോലെ, മനസ്സ്‌ ഉപാധികള്‍ ഒഴിഞ്ഞ് ബോധത്തിലേയ്ക്ക് കേന്ദ്രീകൃതമായാല്‍ പ്രാണന്‍ നിയന്ത്രിതമായി. യോഗവിദ്യാവിശാരദന്മാരായ ഗുരുക്കന്മാര്‍ പലേവിധ മാര്‍ഗ്ഗങ്ങളും പ്രാണനിയന്ത്രണത്തിനായി സ്ഥാപിച്ചിട്ടുണ്ട്. അവയിലേതു മാര്‍ഗ്ഗവും നമുക്ക് സ്വീകരിക്കാം. ഈ യോഗവിദ്യകള്‍ അഭ്യസിക്കുമ്പോള്‍ യാതൊരുവിധ ബലപ്രയോഗവും പാടില്ല. എങ്കില്‍ മാത്രമേ അവ ഫലപ്രദമാവുകയുള്ളു. അത്തരം ഒരു വിദ്യ അടിയുറച്ചു പഠിച്ചഭ്യസിക്കുന്ന ഒരുവനില്‍ അനാസക്തിയും മനോപാധികളുടെ നിയന്ത്രണവും ഒരുമിച്ചു സംഭവിക്കുന്നു. അത് പ്രാണനിയന്ത്രണത്തില്‍ കലാശിക്കുന്നു. അഭ്യാസത്തിനായി പുരികമദ്ധ്യമോ, അണ്ണാക്കോ, മൂക്കിന്‍തുമ്പോ, ശിരസ്സിന്റെ മുകളില്‍ മൂക്കിന്‍തുമ്പില്‍ നിന്നുമൊരടി ദൂരത്തുള്ള ബിന്ദുവോ ശ്രദ്ധയെ കേന്ദ്രീകരിക്കാന്‍ ഉപയോഗിക്കാം. നിരന്തരമായ അഭ്യാസപരിശീലനത്തിലൂടെ നാക്കിന്‍തുമ്പ്‌ അണ്ണാക്കില്‍ മുട്ടിക്കാനായാല്‍ പ്രാണനിരോധനം സാദ്ധ്യമാണ്. 
     
ഇപ്പറഞ്ഞ അഭ്യാസപരിശീലങ്ങളെല്ലാം സാധനയുടെ പാതയില്‍ ഏകാഗ്രതയ്ക്ക്  തടസ്സങ്ങളാണെങ്കിലും അവയുടെ ക്രമമായ അഭ്യാസവും അവയിലെ പ്രാവീണ്യവും ഏകാഗ്രതയെ കൂടുതല്‍ മൂര്‍ച്ചയുള്ളതാക്കുന്നു. ഈ പരിശീലനം കൊണ്ട് മാത്രമേ ദു:ഖമൊഴിഞ്ഞ് ആനന്ദം അനുഭവവേദ്യമാക്കാന്‍ സാധകന് സാധിക്കൂ. അതുകൊണ്ടാണ് യോഗാഭ്യാസത്തിനിത്ര പ്രാധാന്യം കല്‍പ്പിച്ചിരിക്കുന്നത്. പ്രാണനെ ഇങ്ങിനെ നിരോധിച്ചു കഴിഞ്ഞാല്‍ പിന്നെ അവശേഷിക്കുന്നത് നിര്‍വ്വാണം മാത്രമാണ്. അതിലാണെല്ലാം. അതില്‍നിന്നാണെല്ലാം. അത് തന്നെയാണെല്ലാം. എല്ലാടവും അത് തന്നെ. ലോകമെന്ന ഈ പ്രത്യക്ഷപ്രകടനം അതല്ല, അതില്‍ നിന്നല്ല ലോകം ഉരുത്തിരിഞ്ഞത്. ലോകം അതുപോലെയല്ല. ഈ ഉള്‍ക്കാഴ്ച സുദൃഢമായുള്ളവനാണ് ജീവന്‍മുക്തന്‍.. .  യോഗാഭ്യാസത്തിലൂടെ പ്രശാന്തിയെ പ്രാപിച്ചവന്‍ സത്യത്തെ സാക്ഷാത്ക്കരിച്ചിരിക്കുന്നു.

പരമാത്മാവ് ആദ്യന്തഹീനമാണെന്നും അതില്‍ കാണപ്പെടുന്ന എണ്ണമറ്റ ജീവ നിര്‍ജീവജാലങ്ങള്‍ എല്ലാം ആത്മാവല്ലാതെ മറ്റൊന്നുമല്ല എന്നും ഉള്ള അറിവാണ് ശരിയായ ദര്‍ശനം. എന്നാല്‍ ദര്‍ശനത്തിലെ വീഴ്ച ആവര്‍ത്തിച്ചുള്ള ജനനമരണങ്ങള്‍ക്ക് ഹേതുവാകുന്നു. ശരിയായ ദര്‍ശനം പുനര്‍ജന്മത്തിനെ ഇല്ലാതാക്കുന്നു. അതില്‍ വിഷയ-വിഷയീ ബന്ധമോ അവ തമ്മില്‍  വ്യത്യാസമോ ഇല്ല. കാരണം ആത്മാവു (ബോധം) തന്നെയാണ് അറിവും, അറിയപ്പെടുന്ന വസ്തുവും അറിവാളിയും. അറിയപ്പെടാനുള്ളവയും ഈ ബോധം തന്നെ.  ഇവ തമ്മില്‍ ഭിന്നതയുണ്ടെന്നുള്ള തോന്നലാണ് അവിദ്യ, അല്ലെങ്കില്‍ അജ്ഞാനം. നേരറിവിന്റെ നിറവില്‍ ബന്ധനവും മുക്തിയും ഒന്നുമില്ല. ഋഷി സ്വാത്മനിരതനായി പ്രജ്ഞയെ അന്തരാത്മാവില്‍ രൂഢമൂലമാക്കി സ്ഥാപിച്ചുകഴിഞ്ഞു. അദ്ദേഹത്തെ സ്വാധീനിക്കാന്‍ ഏതു സുഖാനുഭാവങ്ങള്‍ക്കാണിനി കഴിയുക? 

Mar 8, 2013

299 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 299


പ്രാണസ്പന്ദാച്ചിത്ത: സ്പന്ദസ്തത്സ്പന്ദാദേവ സംവിദ:
ചക്രാവര്‍ത്ത‍വിദ്ധ്യായിന്യോ ജലസ്പന്ദാദിവോര്‍മയ:    (5/78/14)
 
വസിഷ്ഠന്‍ തുടര്‍ന്നു: രാമാ, ഒരു തീക്കനല്‍ വട്ടത്തില്‍ച്ചുഴറ്റുമ്പോള്‍ ഉണ്ടാകുന്ന അഗ്നിചക്രം പോലെ പ്രത്യക്ഷലോകമുണ്ടാവുന്നത് ബോധത്തിലെ കമ്പനങ്ങള്‍ മൂലമാണ്.  മഞ്ഞും അതിന്റെ ശുഭ്രതയും പോലെ, എള്ളും എണ്ണയും പോലെ, പൂവും സുഗന്ധവും പോലെ, ബോധവും കമ്പനങ്ങളും തമ്മില്‍ വേര്‍പിരിക്കാനരുതാനാവില്ല. അവയെ വ്യത്യസ്ത സത്തകളായി കാണുന്നത് തെറ്റാണ്.
മനസ്സും ചിന്തകളുടെ സഞ്ചാരവും ഒന്നാണ്. അതുകൊണ്ട് ഒന്നവസാനിച്ചാല്‍ മറ്റേതും അവസാനിച്ചു എന്നര്‍ത്ഥം. 

രാമാ, ഈ മനസ്സവസാനിപ്പിക്കാന്‍ രണ്ടു മാര്‍ഗ്ഗങ്ങളുണ്ട്. ഒന്ന്‍ യോഗമാര്‍ഗ്ഗം.  അതായത്‌, ചിന്തകളുടെ സഞ്ചാരത്തെ നിയന്ത്രിക്കുക. സത്യത്തെപ്പറ്റി ശരിയായ അറിവുറപ്പിക്കുക എന്ന ജ്ഞാനമാര്‍ഗ്ഗമാണ് മറ്റേത്. ശരീരത്തിലെ ചൈതന്യം അഥവാ ഊര്‍ജ്ജം പ്രസരിക്കുന്നത് പ്രാണവായുവില്‍ക്കൂടിയാണ്. മനസ്സിലാക്കാന്‍ എളുപ്പത്തിനായി അത് സാധിക്കുന്നത് നാഡീവ്യൂഹം വഴിയാണെന്ന് പറയാം. (പ്രാണന്‍, അപാനന്‍, ഉദാനന്‍, വ്യാനന്‍ എന്നീ പ്രാണനുകളെപ്പറ്റി ശാസ്ത്രങ്ങള്‍ പ്രതിപാദിക്കുന്നു.)   ഈ ഊര്‍ജ്ജത്തിന് പൊതുവേ പ്രാണന്‍ എന്ന് പറയും. മനസ്സുമായി വിട്ടുപിരിയാനാവാത്തവണ്ണം പ്രാണന്‍ ഇഴുകിച്ചേര്‍ന്നിരിക്കുന്നു. വാസ്തവത്തില്‍ ബോധം ചിന്തകളായി ചലിക്കാന്‍ തുടങ്ങുന്നത് തന്നെ പ്രാണന്റെ പ്രഭാവത്താലാണ്. അതാണ്‌ മനസ്സെന്നറിയപ്പെടുന്നത്.

“പ്രാണന്റെ സഞ്ചാരം കൊണ്ടാണ് മനസ്സില്‍ ചിന്തകള്‍ ചലിച്ചു തുടങ്ങുന്നത്. പ്രാണന്റെ ചലനം ബോധത്തില്‍ ചിന്തകളുടെ ചലനത്താലാണുണ്ടാവുന്നത്. അങ്ങിനെ പരസ്പര പൂരകമായ ഒരുചാക്രികബന്ധമാണിവതമ്മിലുള്ളത്. അലകളും വെള്ളത്തിന്റെ ചലനവും തമ്മിലുള്ള ബന്ധത്തിന് സമാനമത്രേ ഇത്.”  മനസ്സുണ്ടാവുന്നത് പ്രാണന്റെ ചലനത്താലാണെന്നാണ് ജ്ഞാനികളുടെ അഭിപ്രായം.  അതുകൊണ്ട് പ്രാണന്റെ ചലനത്തെ നിയന്ത്രിച്ചാല്‍ മനസ്സിനെ നിയന്ത്രിച്ച് പ്രശാന്തമാക്കാം (അങ്ങിനെ മനസ്സില്ലാതാക്കാം) എന്നാണവരുടെ മതം. മനസ്സ്‌ ചിന്തകളുടെ സഞ്ചാരം അവസാനിപ്പിക്കുമ്പോള്‍ ലോകമെന്ന ഭ്രമക്കാഴ്ചയും അവസാനിക്കുന്നു.

പ്രാണന്റെ സഞ്ചാരം നിലയ്ക്കുന്നത് എല്ലാ ആശകളുമൊടുങ്ങി ഹൃദയം വേദശാസ്ത്രാനുസാരിയായ മാര്‍ഗ്ഗത്തിലൂടെയും, ഗുരുക്കന്മാര്‍ അരുളിത്തരുന്ന  മാര്‍ഗ്ഗദര്‍ശനങ്ങളിലൂടെയും അനാസക്തമാവുമ്പോഴാണ്. പൂര്‍വ്വജന്മങ്ങളില്‍ നിന്നുമാര്‍ജ്ജിച്ചതോ ഈ ജന്മത്തില്‍ത്തന്നെ സാധനകൊണ്ട് നേടിയതോ ആകാമിത്. ധ്യാനസപര്യകൊണ്ടോ മനസ്സിനെ ഏകാഗ്രമാക്കി നിര്‍ത്തുന്ന ഭക്തികൊണ്ടോ പ്രാണനെ നിയന്ത്രിക്കാന്‍ കഴിയും. പ്രാണായാമപരിശീലനങ്ങള്‍ (ശ്വാസോഛ്വാസ നിയന്ത്രണം) കൊണ്ടും ഇത് ക്ഷിപ്രസാധ്യമാണ്. ഓംകാരനാദം ആവര്‍ത്തിച്ചുരുവിട്ട്, ഓംകാരത്തെ അതിന്റെ അര്‍ത്ഥമറിഞ്ഞുപാസിക്കുന്നതിലൂടെയും ബോധതലം ദീര്‍ഘസുഷുപ്തിയെ പ്രാപിക്കുന്നതിലൂടെയും പ്രാണനെ ഉപരോധിക്കുവാനാകും.
    
പ്രാണവായുവിന്റെ രേചകം (വായുവിനെ ഉയര്‍ത്തി മൂക്കുവഴി അല്‍പ്പം പോലും ബാക്കിയില്ലാതെ ശരീരത്തിന് പുറത്തേയ്ക്ക് വിട്ട് അതിനു പിന്നെ ദേഹവുമായി തീരെ ബന്ധമില്ലാത്ത അവസ്ഥ സംജാതമാക്കുക. അങ്ങിനെ കുറച്ചു നേരം വായുവിനെ അകത്തേയ്ക്ക് കടത്താതെ പിടിച്ചു നില്‍ക്കുക), പൂരകം (പ്രാണവായുവിനെ മൂക്കിലൂടെ ക്രമമായും സാവധാനമായും വേണ്ടത്ര സമയമെടുത്ത്  അകത്തേക്ക്‌ വലിച്ചെടുക്കല്‍ ), കുംഭകം (അകത്തേക്കെടുത്ത വായുവിനെ കുറച്ചധികനേരം ഉള്ളില്‍ പിടിച്ചുനിര്‍ത്തി ചലനരഹിതമായിരിക്കുന്ന അവസ്ഥ. വായുവിനെ ഒട്ടും പുറത്തേയ്ക്ക് പോവാന്‍ അനുവദിക്കരുത്‌, ശരീരം നിശ്ചലമായിരിക്കുകയും വേണം), എന്നീ  ഘട്ടങ്ങളിലൂടെ പ്രാണനിയന്ത്രണാഭ്യാസം ചെയ്യാം. 

അതുപോലെ പ്രാണന്‍ ശിരോമദ്ധ്യത്തിലേയ്ക്ക് ഉയരുന്നസമയത്ത്‌ നാസാദ്വാരത്തിന്റെ പുറകുവശത്ത് അണ്ണാക്ക് നാവിന്‍ തുമ്പുകൊണ്ട് അടച്ചുപിടിച്ചും* ധ്യാനസപര്യകൊണ്ട് ചിന്തകളുടെ സഞ്ചാരം അവസാനിപ്പിച്ചും, ബോധത്തെ മൂക്കിന്‍ തുമ്പില്‍നിന്നും ഒരടി അകലത്തുറപ്പിച്ചൊരു ബിന്ദുവില്‍ കേന്ദ്രീകരിപ്പിച്ചു നിര്‍ത്തിയും പ്രാണനിയന്ത്രണം സാധിക്കാം. പ്രാണനെ നെറ്റിത്തടത്തിലേയ്ക്ക് കടത്തിവിട്ടും പുരികമദ്ധ്യത്തിലതിനെ ഉറപ്പിച്ചു നിര്‍ത്തിയും പ്രാണനെ നിരോധിക്കാം. ഹൃദയമദ്ധ്യത്തില്‍ ശ്രദ്ധയൂന്നി ഏറെനേരം ധ്യാനനിരതമായിരുന്ന് ചിന്തകളുടെ സഞ്ചാരമവസാനിപ്പിച്ചും മനോപാധികള്‍ ഉപേക്ഷിച്ചും പ്രാണനെ നിയന്ത്രിക്കുകയോ നിരോധിക്കുകയോ ചെയ്യാം.

(*ബ്രഹ്മരന്ധ്രത്തെ നാവിന്‍ തുമ്പുകൊണ്ട് അടച്ചു പിടിച്ച് പ്രാണനെ നിരോധിക്കുന്നതിനായി നാവ്‌ ഒരടിയോളം വലിച്ചുനീട്ടി പുറകോട്ടു വളക്കണം. ഈ  വിദ്യ അതീവ ശ്രമകരവും ചിലപ്പോള്‍ അപകടകരവുമാണ്. അതിനാല്‍ വേണ്ടത്ര പരിശീലനം ഉള്ളവര്‍ മാത്രമേ ഇതിനായി ശ്രമിക്കാവൂ. യോഗശാസ്ത്രത്തില്‍ ഇതിനെക്കുറിച്ച് വിശദമായ വിവരണങ്ങളുണ്ട്)           

Mar 7, 2013

298 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 298


ചിദാത്മാന ഇമാ ഇത്ഥം പ്രസ്ഫുരന്തീഹ ശക്തയ:
ഇത്യസ്യാശ്ചര്യജാലേഷു നാഭ്യുദേതി കുതൂഹലം (5/77/30)

വസിഷ്ഠന്‍ തുടര്‍ന്നു: രാമാ, ഈ ലോകങ്ങളെല്ലാം പരബ്രഹ്മത്തില്‍ നിലകൊള്ളുന്നുവെങ്കിലും അവയ്ക്ക് സ്വതന്ത്രമായ ഒരസ്തിത്വം നാം കല്‍പ്പിക്കാനിടയാവുന്നത് നമ്മില്‍ രൂഢമൂലമായ അവിദ്യയാലാണ്. എന്നാല്‍ ജ്ഞാനോദയത്തില്‍ അവിദ്യയെന്ന ഈ അജ്ഞാനാന്ധകാരം അവസാനിക്കും. തെറ്റിദ്ധാരണയാണ് ഈ ലോകമെന്ന കാഴ്ച്ചക്കെല്ലാം ഹേതുവാകുന്നത്. എന്നാല്‍ ശരിയായ കാഴ്ച്ചപ്പാട്‌ ഉണ്ടാകുന്നതോടെ തെറ്റിദ്ധാരണയ്ക്ക് അവസാനമാകും. ശരിയായ ഭാവം, ശരിയായ പരിശ്രമം, ശരിയായ ജ്ഞാനം എന്നിവയിലൂടെ മാത്രമേ ഇതില്‍ നിന്നും കരകേറാനാവൂ. ഇതിനുള്ള സദവസരം ഉണ്ടായിട്ടും അതിനു വേണ്ടി പരിശ്രമിക്കാതെ വെറും  ഭ്രമദൃശ്യം മാത്രമായ ഈ ലോകത്ത് അലഞ്ഞു വലയുന്നവന്റെ കാര്യം കഷ്ടം എന്നേ പറയാവൂ.

രാമാ നീ അനുഗ്രഹീതനാണ്. നിന്നില്‍ ശരിയായ ആത്മാന്വേഷണത്വര ഈ ചെറുപ്രായത്തില്‍ത്തന്നെ ഉണര്‍ന്നുവല്ലോ. അന്വേഷണത്തിലൂടെ സത്യം തെളിഞ്ഞുണരുമ്പോള്‍ ഒരുവനില്‍ ശക്തിയും ബുദ്ധിയും ഐശ്വര്യവും ഉത്തരോത്തരം പ്രഭാസിക്കും. ഇങ്ങിനെ ലോകസത്യം അറിഞ്ഞ ഋഷി ധാരണകളില്‍ നിന്നും മുക്തനാണ്. അയാള്‍ ദീര്‍ഘസുഷുപ്തിയില്‍ എന്നപോലെ ലോകത്തെ കാണുന്നു. അയാളില്‍ പ്രകടമായ ആസക്തികള്‍ ഒന്നുമില്ല.

സ്വയം ആഗ്രഹിക്കാതെതന്നെ  തന്റെ മേധാശക്തിയെ  ആകര്‍ഷിക്കാന്‍ ശ്രമിക്കുന്ന വസ്തുക്കളേയോ അനുഭവങ്ങളേയോ സിദ്ധികളെയോ  അയാള്‍ സ്വന്തമാക്കുന്നില്ല. അയാളുടെ ഹൃദയം ആത്മാവിലേയ്ക്ക് ഉള്‍വലിഞ്ഞിരിക്കുന്നു. അയാളില്‍ ഭാവിയെപ്പറ്റിയുള്ള ആകാംക്ഷയോ ഭൂതകാലത്തെപ്പറ്റിയുള്ള ഓര്‍മ്മകളോ വര്‍ത്തമാനകാലത്തെ പ്രവര്‍ത്തനങ്ങളോ ചലനമുണ്ടാക്കുന്നില്ല. എന്നാല്‍ അയാള്‍ എല്ലാക്കാര്യങ്ങളും ഭംഗിയായി ചെയ്യുന്നുമുണ്ട്. ഉറങ്ങുമ്പോള്‍ അയാള്‍ ഉള്ളില്‍ ഉണര്‍ന്നിരിക്കുന്നു. ഉണര്‍ന്നിരിക്കുമ്പോള്‍ അയാള്‍ ഉറങ്ങുന്നു. അയാള്‍ എല്ലാം ചെയ്യുന്നു. എന്നാല്‍ ഒന്നും ചെയ്യുന്നില്ല. അകമേ എല്ലാം സംത്യജിച്ച് പുറമേ തികച്ചും കര്‍മ്മനിരതനായി അയാള്‍ സമതാഭാവത്തില്‍ അചഞ്ചലനായി വര്‍ത്തിക്കുന്നു.     

അയാളുടെ കര്‍മ്മങ്ങള്‍ സ്വേഛയാ നടക്കുന്നവയാണ്. ഋഷി ആരോടും അടുപ്പമോ അകല്‍ച്ചയോ ഇല്ലാത്തവനാണ്. അതിനാല്‍ അയാളുടെ പെരുമാറ്റം സൌമ്യഭാവക്കാരോടങ്ങിനെയും അല്ലാത്തവരോട് പരുഷവും ആകാം. കുട്ടികളുടെ ഇടയില്‍ അയാള്‍ കുട്ടിയാണ്. വൃദ്ധരുടെ കൂട്ടത്തില്‍ അവരിലൊരാള്‍ .  വീരനായകന്മാരിലും യുവാക്കളിലും കൂട്ടത്തിലൊരാള്‍ .  ദു:ഖിതര്‍ക്ക് കൂടെക്കരയാന്‍ ഒരാള്‍ .  അയാളുടെ വചനം മധുരം, അത് ജ്ഞാനസമ്പന്നമാണ് . പവിത്രകര്‍മ്മങ്ങള്‍ കൊണ്ട് നേടിയെടുക്കേണ്ടുന്നതായി അയാള്‍ക്കൊന്നുമില്ല. എങ്കിലും അയാളുടെ കര്‍മ്മങ്ങള്‍ പവിത്രം തന്നെയാണ്. സുഖങ്ങളോട്‌ പ്രത്യേകിച്ചൊരു ആസക്തിയുമില്ലാത്തതിനാല്‍ അത്തരം അനുഭവങ്ങള്‍ക്ക് അയാളെ സ്വാധീനിക്കാനാവില്ല. അയാള്‍ക്ക് ബന്ധനങ്ങളായോ മുക്തിയായോ പോലും യാതൊരു സംഗവുമില്ല.

അവിദ്യയുടെയും തെറ്റിദ്ധാരണയുടെയും വലകള്‍ ജ്ഞാനാഗ്നികൊണ്ട് എരിച്ചു കളഞ്ഞതിനാല്‍ അയാളിലെ ബോധസത്തയ്ക്ക് യഥേഷ്ടം പറന്നു നടക്കാം. സ്വന്തം പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാവുമ്പോള്‍ അമിതാഹ്ലാദമോ അല്ലാത്തപ്പോള്‍ അമിതദു:ഖമോ അയാള്‍ക്കില്ല. കൊച്ചുകുട്ടികള്‍ കളിപ്പാട്ടങ്ങളെ എടുത്തും കളഞ്ഞും കളിക്കുന്നതുപോലെ അയാള്‍ എപ്പോഴും ഉല്ലാസവാനാണ്. സുര്യപ്രകാശത്തിനു തണുപ്പുണ്ടായാലും ചാന്ദ്രപ്രഭയ്ക്ക് ചൂടുണ്ടായാലും അയാളില്‍ അതത്ഭുതമുളവാക്കുന്നില്ല. 

“അനന്തമായ ആത്മാവിന് ഇതെല്ലാം നടപ്പിലാക്കാന്‍ സാധിക്കുമെന്ന അറിവിന്റെ നിറവില്‍ അത്യത്ഭുത പ്രതിഭാസങ്ങള്‍പോലും അയാളെ വിസ്മയിപ്പിക്കുന്നില്ല.” അയാള്‍ ലജ്ജാലുവല്ല. എന്നാല്‍ അയാള്‍ ക്രോധത്തിന് വശംവദനുമല്ല. ജീവജാലങ്ങള്‍ ജനിച്ചു ജീവിച്ചു മരിച്ചു കൊണ്ടേയിരിക്കുന്നു എന്നറിയാവുന്നതുകൊണ്ട് അയാള്‍ക്ക് അമിതാഹ്ലാദവും ദു:ഖവും ഇല്ല. അയാളില്‍ത്തന്നെയാണ് ഈ ലോകമുദിച്ചുയര്‍ന്നതെന്ന് അയാളറിയുന്നു. സ്വപ്നത്തിലെ ലോകങ്ങള്‍ എന്നപോലെ എല്ലാറ്റിനും, എല്ലാ വസ്തുക്കള്‍ക്കും ജീവജാലങ്ങള്‍ക്കും നൈമിഷീകമായ നിലനില്‍പ്പേയുള്ളുവെന്നു ജ്ഞാനി അറിയുന്നു. അതിനാല്‍ ആരോടും ഒന്നിനോടും സഹതാപമോ ആഹ്ലാദമോ പ്രകടിപ്പിക്കേണ്ടത് ആവശ്യമാണെന്ന് അയാള്‍ക്ക് തോന്നുന്നില്ല. അങ്ങിനെ സുഖം-ദുഃഖം, അഭികാമ്യം-അനഭികാമ്യം, തുടങ്ങിയ ഇഷ്ടാനിഷ്ടദ്വന്ദങ്ങള്‍ എല്ലാം അകമേ അവസാനിക്കുമ്പോള്‍ മനസ്സും ഇല്ലാതാകുന്നു. തെറ്റിദ്ധാരണയ്ക്ക് വീണ്ടും മുളപൊട്ടിവളരാന്‍ ഇനി സാദ്ധ്യമല്ല. തീയില്‍ എരിഞ്ഞ കുരുവില്‍ നിന്നും എണ്ണയാട്ടിയെടുക്കാനാവില്ലല്ലോ.   

Mar 6, 2013

297 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 297

തിര്യഗ്യോനിഷ്വപി സദാ വിധ്യന്തേ കൃതബുദ്ധയ:
ദേവയോനിഷ്വപി പ്രജ്ഞാ വിധ്യന്തേ മൂര്‍ഘബുദ്ധയ: (5/75/32)
സര്‍വം സര്‍വേണ സര്‍വത്ര സര്‍വ്വദാ സര്‍വ്വദൈവ ഹി
സംഭവത്യേവ സര്‍വാത്മന്യാത്മന്യാതതരൂപിണി  (5/75/33)

വസിഷ്ഠന്‍ തുടര്‍ന്നു: രാമാ, അങ്ങിനെ ജീവന്‍മുക്തരായുള്ള അനേകം മഹര്‍ഷിമാറം മഹാത്മാക്കളും  ഈ പ്രപഞ്ചത്തിലുണ്ട്. ഞാന്‍ കുറച്ചുദാഹരണങ്ങള്‍ പറയാം.

ചക്രവര്‍ത്തിയായ ജനകന്‍, നിന്റെ മുത്തശ്ശന്‍ ദിലീപന്‍, ലോകത്തിന്റെ ആദ്യത്തെ ഭരണാധികാരിയായ  മനു, യുദ്ധനിപുണനായിരുന്ന മന്ഥാതചക്രവര്‍ത്തി, അസുര രാജാക്കന്മാരായ ബലിയും നമൂചിയും, ഇന്ദ്രനോടു പോലും യുദ്ധം ചെയ്ത വൃത്രന്‍, പ്രഹ്ലാദന്‍, ശാംബരന്‍, ദേവന്മാരുടെയും അസുരന്മാരുടെയും ഗുരുക്കന്മാര്‍ , സൃഷ്ടിസ്ഥിതിസംഹാരകാരായ ത്രിമൂര്‍ത്തികള്‍ , മഹര്‍ഷിമാരായ വിശ്വാമിത്രന്‍, നാരദന്‍, അഗ്നി, വായു തുടങ്ങിയ പഞ്ചഭൂതങ്ങളുടെ അധിദേവതമാര്‍ എന്ന് വേണ്ട ആയിരക്കണക്കിന് സത്വങ്ങളുണ്ട് ആ ഗണത്തില്‍ . അവരില്‍ ഋഷികളുണ്ട്, രാജാക്കന്മാരുണ്ട്, ഗ്രഹങ്ങളും ദേവന്മാരും അസുരന്മാരും  തിളക്കമേറിയ നക്ഷത്രങ്ങളുമുണ്ട്.  

“രാമാ, കൃമികീടങ്ങളിലും ജീവന്മുക്തരുണ്ട്. ദേവന്മാരില്‍ മൂഢന്‍മാരുമുണ്ട്. എല്ലാറ്റിലും ഉള്ളത് ആത്മാവാണ്. അത് എല്ലാറ്റിലും എപ്പോഴും എല്ലാ വിധത്തിലും നിലകൊള്ളുന്നു.” ആത്മാവാണ് ദൈവവും എല്ലാ ദിവ്യതയും. വസ്തുക്കളില്‍ ശൂന്യതയുണ്ട്. ആ ശൂന്യതയ്ക്ക് കാര്യകാരണങ്ങളുമുണ്ട്. അന്വേഷിച്ചാല്‍ അനുചിതമായി തോന്നുന്നവ ചിലപ്പോള്‍ ഉചിതമായി പിന്നീട് കാണപ്പെട്ടേക്കാം. ഉദാഹരണത്തിന്, ചില ആളുകള്‍ ധാര്‍മ്മികമായി ജീവിക്കുന്നത്‌ പാപഭീതിയുള്ളതിനാലാണല്ലോ. ‘ഇല്ലാത്ത’ ഒന്നാവാം നമ്മെ ഉണ്മയിലേയ്ക്ക് നയിക്കുന്നത്. മുന്‍പ് പറഞ്ഞ നിശ്ശൂന്യതയെ ധ്യാനിക്കുന്നതിലൂടെ സത്യസാക്ഷാത്കാരം സാദ്ധ്യമാണ്. സമയത്തിന്‍റെയും കാലത്തിന്റെയും പ്രാഭവത്താല്‍ അഭാവം തന്നെ ഭാവമായി മാറിയേക്കാം.

അതേസമയം വളരെ ശക്തിമത്തെന്നു കരുതിയവ സ്വയം നശിച്ചൊടുങ്ങുന്നതും കാണാം. അങ്ങിനെ സത്യത്തെ അറിഞ്ഞു സന്തോഷസന്താപങ്ങളെയും ആസക്തികളെയും ഉപേക്ഷിക്കൂ. സത്ത്‌ അസത്തായും അസത്ത് സത്തയും കാണപ്പെടുന്നു. അതുകൊണ്ട് ആശയും നിരാശയും വെടിയൂ. സമതയെ പ്രാപിക്കൂ. രാമാ, ഇഹലോകത്ത്‌ മുക്തി എപ്പോഴും എല്ലായിടത്തും സുലഭമാണെന്നറിഞ്ഞാലും . സ്വപ്രയത്നത്താല്‍ അനേകമാളുകള്‍ മുക്തിയെ പ്രാപിച്ചിരിക്കുന്നു. 

മുക്തിലാഭം എളുപ്പമോ അല്ലയോ എന്നത് സാധകന്റെ ജ്ഞാനം, അജ്ഞാനം (വിദ്യാവിദ്യകള്‍ ), എന്നിവയെ ആശ്രയിച്ചിരിക്കും. നിന്നിലെ ജ്ഞാനത്തിന്റെ വിളക്ക് തെളിയിച്ചാല്‍ ദു:ഖത്തിന്റെ വേരറുക്കാന്‍ ആത്മദര്‍ശനത്തിനാവും. ജനകനെപ്പോലെ അനേകമാളുകള്‍ ജീവന്‍മുക്തരായി ഇപ്പോഴും ജീവിച്ചിരിക്കുന്നു. അങ്ങിനെ നീയും ഇപ്പോള്‍ ഇവിടെവച്ച് മുക്തനാവൂ.

തികച്ചും അനാസക്തമായി കഴിയുന്നതാണ് മുക്തി. അതിലൂടെയുണ്ടാവുന്ന പ്രശാന്തത ദേഹമുണ്ടെങ്കിലും ഇല്ലെങ്കിലും പ്രാപ്യമാണ്. എല്ലാ സംഗങ്ങളില്‍ നിന്നും ഉള്ള മുക്തിയാണ് നിര്‍വാണം. ഈ തലത്തിലെത്താനായി ഒരുവന്‍ തന്റെ എല്ലാ പരിശ്രമങ്ങളും ജ്ഞാനത്തിന്റെ വെളിച്ചത്തില്‍ അനുഷ്ഠിക്കേണ്ടതുണ്ട്. പരിശ്രമിക്കാതെ ഒരടി മുന്നോട്ടു ചാടാന്‍ ആര്‍ക്കും കഴിയുകയില്ലല്ലോ. അതുകൊണ്ട് രാമാ അത്മീയതയില്‍ നീയൊരു വീരനായകന്‍ തന്നെയാവൂ. ശരിയായ അളവില്‍ പരിശ്രമം, ശരിയായ ആത്മാന്വേഷണം, എന്നിവയിലൂടെ ആ പരമസത്യത്തെ സാക്ഷാത്കരിച്ചാലും. അങ്ങിനെയുള്ള പരിശ്രമശാലിക്ക് പ്രപഞ്ചം മുഴുവന്‍ ചേര്‍ന്നാലും അതൊരു കാലിക്കുളമ്പടിയുടെ അത്ര വലുപ്പമേയുള്ളു.      

Mar 5, 2013

296 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 296


ഗോഷ്പദം പൃഥിവീ മേരു: സ്ഥാണുരാശാ: സമുദ്രികാ:
തൃണം ത്രിഭുവനം രാമ നൈരാശ്യാലംകൃതാകൃതേ:  (5/74/47)

വസിഷ്ഠന്‍ തുടര്‍ന്നു: “ആഗ്രഹങ്ങളുടെ സ്വാധീനത്തില്‍പ്പെടാതെയിരിക്കുന്നവന് ഈ ലോകം മുഴുവനും ചേര്‍ത്തുവെച്ചാലും അത് ഒരു പശുക്കിടാവിന്റെ കുളമ്പടിപ്പാടിന്റെയത്രയേ ഉള്ളു. മഹാമേരു, മരം മുറിച്ചിട്ടു ബാക്കിവന്ന മരക്കുറ്റിപോലെയാണ്.  ആകാശം ചെറിയൊരു പെട്ടി. മൂലോകങ്ങള്‍ വെറും പുല്‍ക്കൊടി.”

ലൌകീകതയില്‍ മുഴുകിയവരുടെ പ്രവൃത്തികള്‍കണ്ട് ജ്ഞാനിക്കു ചിരി വരും. അങ്ങിനെയുള്ളയാളെ ആരുമായാണ് നമുക്ക് താരതമ്യപ്പെടുത്താനാവുക? അയാളുടെ പ്രശാന്തതയെ, സമതാഭാവത്തെ തകര്‍ക്കാന്‍ ആര്‍ക്കു കഴിയും? അയാളില്‍ ‘എനിക്കിതു കിട്ടിയിരുന്നെങ്കില്‍ , എനിക്കിങ്ങിനെ  സംഭവിച്ചിരുന്നുവെങ്കില്‍ ’ എന്ന തരത്തിലുള്ള ചിന്തകള്‍ ഒന്നുമില്ല. 
  
രാമാ, ആശകളും പ്രത്യാശകളുമാണൊരുവനെ വട്ടംചുറ്റിച്ച് ലോകചക്രത്തിന്റെ ഭ്രമാത്മകതയില്‍ പിടിച്ചു കെട്ടുന്നത്. എന്നാല്‍ ആത്മാവാണിതെല്ലാം എന്ന സത്യബോധമുണരുമ്പോള്‍ നിന്നില്‍ ആസക്തികളോ പ്രത്യാശകളോ ബാക്കിയില്ല. അങ്ങിനെ നിര്‍മമനായ യോഗിയുടെ സാന്നിദ്ധ്യം തന്നെ ഭ്രമാത്മകതയെന്ന പിശാചിനെ തുരത്തിക്കളയുന്നു. അയാളില്‍ സുഖാനുഭവങ്ങള്‍ സുഖമോ ദു:ഖാനുഭവങ്ങള്‍ വിഷാദമോ ഉണ്ടാക്കുന്നില്ല. കാറ്റിനു മലകളെ ഇളക്കാന്‍ കഴിയാത്തതുപോലെ ആസക്തികള്‍ക്ക് യോഗിയില്‍ യാതൊരു ചലനവും ഉണ്ടാകാന്‍ കഴിയില്ല. ഇഷ്ടാനിഷ്ടങ്ങളാകുന്ന ദ്വന്ദശക്തികള്‍ക്ക് അയാളെ തൊടാനാവില്ല. അയാള്‍ എല്ലാവരേയും സമതാഭാവത്തില്‍ കാണുന്നു. കാണപ്പെടുന്ന വസ്തുക്കളുമായി കണ്ണിനു യാതൊരു വിധ സംഗവുമില്ലാത്തതുപോലെ അയാള്‍ യദൃഛയാ വന്നുചേരുന്ന അനുഭവങ്ങളെ  അനാസക്തനായി ആസ്വദിച്ച് കഴിയുന്നു.

അത്തരം അനുഭവങ്ങള്‍ അയാളില്‍ സുഖദുഖങ്ങള്‍ ഉണ്ടാക്കുന്നില്ല. ലോകത്ത് ഉചിതമായ കര്‍മ്മങ്ങളില്‍ വ്യാപൃതനായിരിക്കുമ്പോഴും അയാളുടെ ബോധത്തിന് ചഞ്ചലതകളില്ല. കാലദേശങ്ങള്‍ക്കനുസരിച്ച്, അയാള്‍ക്കുണ്ടാവുന്ന അനുഭവങ്ങള്‍ സുഖപ്രദമാണെങ്കിലും അല്ലെങ്കിലും അതയാളെ ബാധിക്കുന്നില്ല. അകമേ അയാളുടെ പ്രശാന്തയെ ശല്യപ്പെടുത്താന്‍ അവയ്ക്കൊന്നുമാവില്ല. പാമ്പാണെന്നൊരിക്കല്‍ കരുതിയ കയറിനെ, കയറായി ഒരാള്‍ തിരിച്ചറിഞ്ഞുകഴിഞ്ഞാല്‍പ്പിന്നെ വീണ്ടും അത് പാമ്പായി അയാളെ പേടിപ്പിക്കുമോ? ആത്മജ്ഞാനത്തിന്റെ നിറവില്‍ ഭ്രമക്കാഴ്ചയെപ്പറ്റി ബോധമുണ്ടായാല്‍പ്പിന്നെ ആ ബോധമെങ്ങിനെ ഇല്ലാതാവും? മരത്തില്‍ നിന്ന് വേര്‍പെട്ടു വീണ പഴം വീണ്ടുമാ മരത്തില്‍ ചേര്‍ത്തു വയ്ക്കുന്നതെങ്ങിനെ?

ജ്ഞാനിക്ക് അതിസുന്ദരിയായ തരുണിയെക്കാണുന്നതും  അവളുടെ ചിത്രപടം കാണുന്നതും ഒരുപോലെയാണ്. രണ്ടും പഞ്ചഭൂതനിര്‍മ്മിതമാണെന്നയാള്‍ അറിയുന്നു. അങ്ങിനെയുള്ള അറിവുള്ളപ്പോള്‍ ഒന്ന്‍ മറ്റൊന്നിനെ സ്വന്തമാക്കുക എന്ന ധാരണതന്നെ ഇല്ലാതാവുന്നു. ഹൃദയത്തില്‍ അത്തരം ആശകള്‍ക്ക് സ്ഥാനമില്ലാതാകുന്നു. പ്രിയനെ മനസ്സില്‍ നിനച്ചുകൊണ്ട് ഗൃഹജോലികള്‍ ചെയ്യുന്ന തരുണിയെപ്പോലെ പ്രബുദ്ധനായ ഋഷി ലോകത്ത് വര്‍ത്തിക്കുമ്പോഴും അദ്ദേഹത്തിന്‍റെ ബോധം സത്യത്തില്‍ ആരൂഢമത്രേ. തന്റെ പ്രിയനില്‍ മനസ്സുറപ്പിച്ച തരുണിയെ അവളുടെ ചിന്തയില്‍നിന്ന് മാറ്റാന്‍ ആര്‍ക്കും കഴിയാത്തതുപോലെ യോഗിയുടെ സത്യാവബോധത്തില്‍ നിന്നും ആര്‍ക്കുമയാളെ വ്യതിചലിപ്പിക്കാന്‍ ആവില്ല.
 
തന്റെ ശരീരം മുറിച്ചാല്‍ ആത്മാവിനത് ബാധകമല്ല എന്ന് യോഗിക്കറിയാം. കണ്ണീരൊഴുക്കുമ്പോള്‍ അത് കരയുന്നില്ല. ദേഹമെരിയുമ്പോള്‍ അതെരിയുന്നില്ല. എല്ലാം നഷ്ടപ്പെട്ടാലും അത് നഷ്ടമാവുന്നില്ല. എന്ത് പതനമുണ്ടായാലും അഗതിയായാലും ധനികനായാലും കൊട്ടാരത്തില്‍ വസിച്ചാലും കുടിലില്‍ക്കഴിഞ്ഞാലും യോഗി അകമേ അചഞ്ചലനാണ്.

Mar 4, 2013

295 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 295


അവിദ്യാ സംപരിജ്ഞാതാ ന ചൈനം പരികര്‍ഷതി
മൃഗതൃഷ്ണാ പരിജ്ഞാതാ തര്‍ഷുലം നാവകര്‍ഷതി   (5/74/20)

വസിഷ്ഠന്‍ തുടര്‍ന്നു: ആത്മാവ് ഒരു ശരീരത്തെ ദര്‍ശിക്കുന്ന മാത്രയില്‍ അത് സ്വയം ആ ശരീരമാണെന്ന് അനുമാനിയ്ക്കുന്നു. ഈ ലോകമെന്ന 'കാഴ്ച'യുണ്ടായത് മരുഭുമിയില്‍ മരുപ്പച്ചയുണ്ടാകുന്നതുപോലെയാണ്. ഈ ഭ്രമക്കാഴ്ച്ച കടലിലെ അലകള്‍ പോലെ പല രൂപത്തിലും നാമത്തിലും ഉയര്‍ന്നുപൊങ്ങി എല്ലാടവും പരക്കുന്നു. ചിലതിനു മനസ്സെന്നും, മറ്റുചിലതിനു വിവേകമെന്നും പേര്. അഹങ്കാരം, വാസനകള്‍ , ഇന്ദ്രിയങ്ങള്‍ എന്നിങ്ങനെ നാനാ നാമങ്ങള്‍ .  മനസ്സും അഹംകാരവും വാസ്തവത്തില്‍ ഒന്നുതന്നെ. പേരില്‍ മാത്രമേ അവയ്ക്ക് വ്യത്യാസമുള്ളു. ഒന്നില്‍ നിന്നാണ് മറ്റേതുണ്ടായതെന്ന് അജ്ഞാനികള്‍ പറയും, എന്നാലത് മഞ്ഞില്‍ നിന്നാണ് വെള്ളനിറം ഉണ്ടായതെന്ന് പറയുന്നതുപോലെ അസംബന്ധമാണ്. മനസ്സോ അഹങ്കാരമോ, അവയില്‍ ഒന്ന് നിലച്ചാല്‍ മറ്റേതും നിലച്ചു എന്നര്‍ത്ഥം.  

അതിനാല്‍ ബന്ധനം, മോക്ഷം, തുടങ്ങിയ എല്ലാ ധാരണകളെയും വിവേകത്താലും അനാസക്തിയോഗത്താലും ഇല്ലാതാക്കി ആശകളും ആര്‍ത്തികളും അവസാനിപ്പിച്ച്, മനസ്സിനെ (അഹംകാരത്തെ) ഇല്ലാതാക്കാന്‍ ശ്രമിക്കൂ. ‘എനിക്ക് മുക്തി വേണം’ എന്നൊരു ചിന്ത വന്നാല്‍പ്പോലും മനസ്സ് ഉണര്‍ന്നു എന്നര്‍ത്ഥം. മനസ്സ് മറ്റു ധാരണകളെ ചിന്തിക്കുമ്പോഴാണ് ശരീരാദികള്‍ ഉണ്ടാവുന്നത്. പിന്നെയവിടെ ‘ഞാന്‍ ഇത് ചെയ്യുന്നു’, ‘ഞാനിത് ആസ്വദിക്കുന്നു’, ‘എനിക്കിതറിയാം’ തുടങ്ങിയ ധാരണകള്‍ മരുഭൂമിയിലെ മരുപ്പച്ചകള്‍ പോലെ ഉയരുകയായി. അവയെല്ലാം മിഥ്യയാണ്. എന്നാല്‍ അവയുടെ അയാഥാര്‍ഥ്യം സ്ഥിരീകരിക്കുംവരെ മനസ്സിന് അവ ആകര്‍ഷകങ്ങളാണ്. മരുപ്പച്ചയിലേയ്ക്ക് മൃഗങ്ങള്‍ ഓടി അടുക്കുന്നതുപോലെയാണിത്. 

“അവയുടെ യാഥാര്‍ത്ഥ്യം അറിഞ്ഞാല്‍പ്പിന്നെ മനസ്സിനവയോട് യാതൊരു താല്‍പ്പര്യവും ഉണ്ടാവുകയില്ല. വെറും മരുപ്പച്ചയാണെന്ന് തിരിച്ചറിഞ്ഞാല്‍പ്പിന്നെ ആരും അതിന്റെ മാസ്മരീകതയില്‍ ആകൃഷ്ടരാവുകയില്ലല്ലോ.” അന്ധകാരത്തെ പൂര്‍ണ്ണമായും ഇല്ലാതാക്കുന്ന വിളക്ക് പോലെ ആത്മജ്ഞാനം ധാരണകളെ വേരോടെ നശിപ്പിക്കുന്നു. എല്ലാ ഉപാധികളെയും ഇല്ലായ്മ ചെയ്യുന്നു.

‘ഈ ശരീരം വെറും ജഢമല്ലേ? എന്തിനാണിതിനു വേണ്ടി ഞാന്‍ സുഖം തേടി വിഷമിക്കുന്നത്?’ എന്നൊരുവന്‍ ആത്മാര്‍ഥമായി ചോദിക്കുമ്പോള്‍ എല്ലാ ആസക്തികളും അവനില്‍ നിന്നുമൊഴിഞ്ഞു പോകുന്നു. ആത്മജ്ഞാനിയായ ഋഷി സുസ്ഥിരമായ ആത്മപ്രഭയില്‍ പ്രശോഭിക്കുന്നു. സ്വയം അയാള്‍ സംപ്രീതനാണ്. സ്വപ്രബുദ്ധതയാല്‍ അയാളിലെ ഉള്‍വെളിച്ചം ബാഹ്യമായും പ്രസരിക്കുകയാണ്. ആത്മാവിനെ എല്ലാറ്റിന്റെയും ആത്മസത്തയായി അയാള്‍ കാണുന്നു. ആത്മാവയാള്‍ക്ക് സര്‍വ്വവ്യാപിയായ ഭഗവാനാണ്. ആത്മാവ് സ്വയം നാമരൂപരഹിതമാണെങ്കിലും എല്ലാ നാമരൂപങ്ങളിലും അത് വ്യാപരിച്ചിരിക്കുന്നു. പണ്ട് കാമക്രോധങ്ങള്‍ തന്നെ വലച്ചിരുന്നു എന്നതോര്‍ത്ത്, തന്റെ അജ്ഞാനത്തെപ്പറ്റിയോര്‍ത്ത് അയാള്‍ പൊട്ടിച്ചിരിക്കുന്നു.  
    
അയാള്‍ ദുഷ്ടക്കൂട്ടരുടെ സഹവാസം ഇല്ലാതെ, മനസ്സില്‍ ഭാരങ്ങളും ആകാംക്ഷകളുമില്ലാതെ ആത്മവിദ്യയില്‍ അടിയുറച്ചിരിക്കുന്നു. അയാളെ എല്ലാവരും മാനിക്കുന്നു, പുകഴ്ത്തുന്നു. എല്ലാവര്‍ക്കും പ്രിയനാണയാള്‍ .  എന്നാല്‍ എല്ലാരില്‍നിന്നും വ്യത്യസ്ഥനാണയാള്‍ .  അയാള്‍ക്കൊന്നും ആവശ്യമില്ല. അയാളൊന്നും എടുക്കുന്നില്ല, കൊടുക്കുന്നുമില്ല. ആരെയും വന്ദിക്കുകയോ നിന്ദിക്കുകയോ ചെയ്യുന്നില്ല. അയാള്‍ ആഹ്ലാദിക്കുകയോ ദു:ഖിക്കുകയോ ചെയ്യുന്നില്ല. അയാള്‍ ജീവന്മുക്തനായ ഋഷിയാണ്. സോദ്ദേശപരമായ എല്ലാ കര്‍മ്മങ്ങളും അയാളില്‍ അവസാനിച്ചിരിക്കുന്നു. അയാളില്‍ എല്ലാ ഉപാധികളും അസ്തമിച്ചിരിക്കുന്നു. എല്ലാ ആശകളും പ്രത്യാശകളും അയാളില്‍ ഒടുങ്ങിയിരിക്കുന്നു.

രാമാ, എല്ലാ ആശകളും അവസാനിപ്പിച്ചു സ്വയം പ്രശാന്തതയില്‍ അഭിരമിച്ചാലും. ആശാപാശങ്ങളില്ലാത്ത മനസ്സിന്റെ ആനന്ദത്തേക്കാള്‍ വലുതായി നിന്റെ ഹൃദയത്തെ ആഹ്ലാദിപ്പിക്കുന്ന യാതൊന്നുമില്ല. ചക്രവര്‍ത്തിപദവിയോ, സ്വര്‍ഗ്ഗപ്രാപ്തിയോ, പ്രിയപ്പെട്ടവരുമായുള്ള സംഗമോ ഒന്നും പ്രത്യാശാവിമുക്തമായ മനസ്സിന്റെയത്ര ആഹ്ലാദം നമ്മിലുളവാക്കുകയില്ല.   

Mar 3, 2013

294 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 294

പരോണുസകലാതീത രൂപോഹം ചേത്യാഹം കൃതി:
പ്രഥമാ സര്‍വ്വമേവാഹമിത്യന്യോക്താ രഘുദ്വഹ     (5/73/10)

വസിഷ്ഠന്‍ തുടര്‍ന്നു: രാമാ, സ്വയം മറ്റൊരു ഭാവമാര്‍ജ്ജിക്കുന്നതിലൂടെയും നിനക്ക് ദിവ്യമായ ഉള്‍ക്കാഴ്ച്ച ഉണ്ടാക്കാനും ആത്മജ്ഞാനത്തില്‍ അടിയുറച്ചു നില്‍ക്കുവാനും സാധിക്കും. അതിങ്ങിനെപറയാം: ഞാന്‍ ആകാശമാണ്‌, ഞാന്‍ സൂര്യനാണ്, ഞാന്‍ ദിക്കുകളാണ്, ദിശകളാണ്, താഴെയും മുകളിലുമുള്ളതെല്ലാം ഞാനാണ്. ഞാനാണ് ദേവതമാര്‍ .  ഞാനാണെല്ലാ ജീവജാലങ്ങളും. ഞാനാണിരുട്ട്. ഞാന്‍ ഭൂമി, സമുദ്രം, പൊടിപടലങ്ങള്‍ , കാറ്റ്, അഗ്നി, പ്രപഞ്ചം. ഞാന്‍ സര്‍വ്വവ്യാപി. ഞാനല്ലാതെ മറ്റെന്തുണ്ടാവാനാണ്?
ഈ ചിന്തകളിലൂടെയുള്ള മനനം നിന്നെ സുഖദു:ഖങ്ങളുടെ തലത്തില്‍ നിന്നും ഉയരെ എത്തിക്കും. ഞാന്‍ പറഞ്ഞുതന്ന രണ്ടു ഭാവത്തിലുമുള്ള ധ്യാനങ്ങള്‍ ആത്മസാക്ഷാത്കാരത്തിനുതകുന്നവയാണ്. ആദ്യത്തേതില്‍ , ‘ഞാന്‍ അതിസൂക്ഷ്മമായ അതീന്ദ്രിയആത്മാവാണെന്നും’ രണ്ടാമത്തേതില്‍ ‘ഞാനാണീ പ്രപഞ്ചമെല്ലാം വികസിച്ചു നിറഞ്ഞു വിളങ്ങുന്നതെന്നും’ ആണല്ലോ മനനം ചെയ്തുറപ്പിക്കുന്നത്. ഇനിയും മൂന്നാമതൊരു ഭാവം കൂടിയുണ്ട്. അതാണ്‌ ‘ഞാനീ ശരീരമാണ്’ എന്ന പരിമിതഭാവം. ഈ ഭാവമാണ് അന്തമില്ലാത്ത ദു:ഖങ്ങളുടെ സ്രോതസ്സ്. രാമാ, ഈ മൂന്നു ഭാവങ്ങളെയും ഉപേക്ഷിക്കൂ, എന്നിട്ട് നിത്യശുദ്ധമായ ആ അനന്താവബോധത്തില്‍ അഭിരമിക്കൂ.  

ആത്മാവ് അനുഭവജ്ഞാനങ്ങള്‍ക്കെല്ലാം അതീതമാണ്. അത് സര്‍വ്വവ്യാപിയുമാണ്. എല്ലാ പ്രപഞ്ചവസ്തുക്കളുടെയും ഉള്‍വെളിച്ചം ആത്മാവാണ്. എന്നാല്‍ ഇപ്പറഞ്ഞതെല്ലാം വെറും മിഥ്യയത്രേ. വിവരണങ്ങള്‍ കൊണ്ടോ പഠനം കൊണ്ടോ, മറ്റുള്ളവരുടെ സന്ദേശങ്ങളില്‍ നിന്നോ ആത്മവിദ്യ ലഭ്യമല്ല. എല്ലായ്പ്പോഴും അറിവുണ്ടാവുന്നത് അനുഭവങ്ങളിലൂടെ മാത്രമാണ്. ഈ ലോകത്ത് അനുഭവത്തിലൂടെ അറിയുന്നതെല്ലാം ആത്മാവാണ്, ബോധമാണ്. എന്നാല്‍ ഈ ബോധം എല്ലാ ദ്വന്ദങ്ങള്‍ക്കും അതീതമാണ്. അതായത് അനുഭവം, അനുഭവിക്കുന്ന പ്രക്രിയ, അനുഭവിക്കുന്ന ആള്‍ എന്ന ത്രിപുടികള്‍ക്കതീതമാണ് ബോധം. ആത്മാവ് മാത്രമേ എല്ലായിടത്തും എപ്പോഴും നിലനില്‍‍ക്കുന്നുള്ളു. എന്നാല്‍ അതീവ സൂക്ഷ്മമായതിനാല്‍ അതു ശുദ്ധഭാവത്തില്‍ അനുഭവവേദ്യമല്ല. 
 
ജീവജാലങ്ങളില്‍ അത് ജീവാത്മാവാണ്. എല്ലാ പ്രവര്‍ത്തനങ്ങളും സൂര്യപ്രകാശത്തിലാണു നടക്കുന്നതെങ്കിലും ആ പ്രവര്‍ത്തനങ്ങള്‍  നിലയ്ക്കുന്നതുകൊണ്ട് സൂര്യനെന്താണൊരു കോട്ടം? അതുപോലെ ആത്മാവിന്റെ പ്രാഭവത്താലാണ് ശരീരാദികള്‍ പ്രവര്‍ത്തനോന്മുഖമാവുന്നത്. എന്നാല്‍ ശരീരം നശിച്ചാല്‍ ആത്മാവിനു നഷ്ടമൊന്നുമുണ്ടാവുന്നില്ല. ആത്മാവ് ജനിച്ചതല്ല. അതിനാലതിനു മരണവുമില്ല. അത് യാതൊന്നും സ്വരുക്കൂട്ടി വയ്ക്കുന്നില്ല. ഒന്നിനായും ആഗ്രഹിക്കുന്നില്ല. അത് ബന്ധനത്തിലല്ല. അതുകൊണ്ടുതന്നെ മുക്തിയെന്ന ഒരു കല്പന പോലും അതിന് ബാധകമല്ല. ആത്മാവ് എന്നുമെവിടെയും ആത്മാവായിത്തന്നെ നിലകൊള്ളുന്നു. കാലദേശങ്ങളുടെ ഉപാധികള്‍ ആത്മാവിനു ബാധകമല്ല. അതെങ്ങിനെ ബന്ധിക്കപ്പെടാനാണ്? അതാണ്‌ ആത്മാവിന്റെ മഹിമ.

എന്നാല്‍ അജ്ഞാനം- അതായത് അവിദ്യ ഹേതുവായി ആളുകള്‍ വെറുതേ വിലപിക്കുകയാണ്. ബന്ധനം, മുക്തി എന്ന രണ്ടു ധാരണകളെയും ഉപേക്ഷിക്കൂ. എന്നിട്ട് ഇവിടെ, ഇപ്പോള്‍ത്തന്നെ  പ്രബുദ്ധമായ ജീവിതം നയിക്കൂ. ആകാശത്തോ ഭൂമിയിലോ പാതാളത്തിലോ മുക്തി ലഭ്യമല്ല. മുക്തി എന്നാല്‍ നിര്‍മ്മലമായ മനസ്സ് എന്നര്‍ത്ഥം. അതാണ്‌ ആത്മജ്ഞാനം. തികച്ചും പ്രബുദ്ധമായ അവസ്ഥ. എല്ലാ പ്രത്യാശകളും മോഹങ്ങളുമൊഴിഞ്ഞ അവസ്ഥയാണ് മുക്തി.

ആത്മജ്ഞാനമാകുന്ന ഉള്ളുണര്‍വ്വുണ്ടാകുന്നതുവരെ സാധകനു സ്വയം താന്‍ ബന്ധിതനാണെന്ന് തോന്നും; അയാള്‍ മുക്തിക്കായി പരിശ്രമിക്കുകയും ചെയ്യും. രാമാ, ഇത്തരം ധാരണകളുടെ പിടിയില്‍ കുടുങ്ങാതെ സംന്യാസത്തിന്റെ  പരമമായ അവസ്ഥയില്‍ വിരാജിക്കൂ. അങ്ങിനെ ലോകം ഭരിച്ച് ഏറെക്കാലം ജീവിച്ചാലും.     

Mar 2, 2013

293 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 293


ദൃശ്യദര്‍ശനസംബന്ധ വിസ്താരൈസ്തദ്വിജൃംഭതേ
ദൃശ്യദര്‍ശന സംബന്ധേ യത്സുഖം പരമാത്മികം
അനുഭുതിമയം തസ്മാത്സാരം ബ്രഹ്മേതി കഥ്യതേ
ദൃശ്യദര്‍ശനസംബന്ധേ സുഖസംവിദനുത്തമാ (5/72/33)

വസിഷ്ഠന്‍ തുടര്‍ന്നു: രാമാ, ദേഹമുണ്ടായപ്പോഴല്ല നീ ജനിച്ചത്‌..  ദേഹമില്ലാതായാലും നിന്റെ അന്ത്യമാവുകയില്ല. ഒരു കുടമുണ്ടാക്കിയപ്പോഴാണ് അതിലുള്ളിലെ ആകാശമുണ്ടായത് എന്നും അതുടയുമ്പോള്‍ അതിനുള്ളിലെ ആകാശത്തിനു നാശമുണ്ടാവുന്നു എന്നും കരുതുന്നത് മൌഢ്യമാണ്. 

അന്തര്‍നിവാസിയായ ബോധത്തിനു ശരീരമനോബുദ്ധികളുമായി യാതൊരുതരം ബന്ധങ്ങളും ഇല്ല - അവ അഭികാമ്യമായാലും അല്ലെങ്കിലും അങ്ങിനെയൊരു ബന്ധത്തിനു യാതൊരു സാധുതയും ഇല്ല. കാരണം അത് നിലനില്‍ക്കുന്നതല്ല. സത്രത്തില്‍ സന്ദര്‍ഭവശാല്‍ താല്‍ക്കാലികമായി ഒത്തുചേരുന്ന പഥികരേപ്പോലെ, അല്ലെങ്കില്‍ അരുവിയില്‍ ഒഴുകിവന്നുപെടുന്ന മരക്കഷണങ്ങള്‍പോലെയാണ് ബോധവും ശരീരമനോബുദ്ധികളുമായുള്ള ഇടപെടല്‍. യദൃഛയാ  കണ്ടുപിരിയുന്ന രണ്ടുകൂട്ടര്‍ തമ്മിലുണ്ടാവുന്ന താല്‍ക്കാലിക ബന്ധം ശാശ്വതമായ സുഖദു:ഖങ്ങളെ ഉണ്ടാക്കുന്നതെങ്ങിനെ? എങ്കിലും എന്തുകൊണ്ടാണ് മനുഷ്യന്‍ ഇത്തരം ബന്ധങ്ങളില്‍ അതീവസന്തോഷവും ദു:ഖവും അനുഭവിക്കുവാന്‍ ഇടയാവുന്നത്?   

ആത്മാവ് അജ്ഞതയാല്‍ സ്വയം പരിമിതപ്പെട്ട് മനസ്സായി ലൌകീക വസ്തുക്കളുടെ കറപുരണ്ടിരിക്കുന്നതുപോലെ തോന്നുന്നു. എന്നാല്‍ ഇതേ ആത്മാവ് ആത്മജ്ഞാനത്തിന്റെ വെളിച്ചത്തില്‍ ഭ്രമചിന്തകള്‍ ഉപേക്ഷിച്ച് പ്രബുദ്ധമാവുകയും ചെയ്യുന്നു. അപ്പോള്‍ മനസ്സ് ദേഹത്തെ പുതിയൊരുയര്‍ന്ന തലത്തില്‍ നിന്ന് വീക്ഷിക്കുന്നു. ദേഹത്തെ അതിന്റെ  മൂലഘടകങ്ങളുടെ സംഘാതമായി തിരിച്ചറിഞ്ഞ്, ശരീരബോധത്തിനതീതമായി സ്വയമുണര്‍ന്ന്  പ്രബുദ്ധമാവുന്നു.   

അങ്ങിനെ പ്രബുദ്ധതയെ പ്രാപിച്ചവര്‍ക്ക് ലൌകീകതയോ അജ്ഞാനമോ, ലോകവ്യവഹാരമോ ഒന്നും കളങ്കമുണ്ടാക്കുന്ന കാര്യങ്ങളല്ല. ലോകത്തിലെ ഒന്നിനോടും അയാള്‍ക്ക് ആസക്തിയോ വിരക്തിയോ ഇല്ല. അയാള്‍ക്ക് കാലത്തിന്റെ മൂന്നു തലങ്ങളിലെയും  ‘ഞാന്‍’ എന്നാലെന്താണെന്നും ലോകമെന്താണെന്നും നന്നായറിയാം. അത് നിത്യശുദ്ധമായ അനുഭവവും, അനുഭവം എന്ന പ്രതിഭാസവും തമ്മിലുള്ള സംശ്ലിഷ്ട സംയോഗത്തിന്റെ സ്വാഭാവികവികാസ പരിണാമങ്ങള്‍ മാത്രമാണെന്ന് അയാള്‍ക്കറിയാം.  

അനുഭവവേദ്യമായ വസ്തു ഉണ്മയാണോ അല്ലയോ എന്നത് അനുഭവത്തെ ആശ്രയിച്ചു മാത്രമാണിരിക്കുന്നത്. അപ്പോള്‍പ്പിന്നെ സുഖദുഖങ്ങള്‍ എങ്ങിനെയുണ്ടാവുന്നു? തെറ്റ് തെറ്റാണ്. ശരി ശരിയും. എന്നാല്‍ അവയുടെ സംയോഗം  തീര്‍ച്ചയായും സത്യമാവുക സാദ്ധ്യമല്ല. യാഥാര്‍ഥ്യവും അയാഥാര്‍ത്ഥ്യവും തമ്മിലുള്ള വേഴ്ച എങ്ങിനെ ഉണ്മയെ സൃഷ്ടിക്കാനാണ്? അതുകൊണ്ട് മോഹവലയത്തില്‍പ്പെടാതെയിരിക്കൂ. തെറ്റിദ്ധാരണകളെ ഉപേക്ഷിക്കൂ. സത്യത്തെ കാണൂ. പിന്നിടൊരിക്കലും നീ ഭ്രമക്കാഴ്ചയില്‍ മയങ്ങുകയില്ല.  

“ശുദ്ധാനുഭവവും അനുഭവമെന്ന പ്രതിഭാസവും തമ്മില്‍ വികസിച്ചു വിടരുന്ന ബന്ധമാണ് എല്ലാം. ആത്മാനന്ദത്തിന്റെ അഭൌമമായ അനുഭവമാണത്. ശുദ്ധമായ, വസ്തു-വിഷയ നിബദ്ധമല്ലാത്ത  സ്വാനുഭവം. അതുകൊണ്ടതിനെ പരബ്രഹ്മം എന്ന് പറയുന്നു. അതാണ്‌ പരമമായ സത്ത.”

ശുദ്ധാനുഭവത്തെ സന്ധിക്കുന്ന ഈ അനുഭവം അതീവമായ പരമാനന്ദത്തെ ഉണര്‍ത്തുന്നു. അജ്ഞാനിക്കത് ലൌകീകതമാത്രമാവുമ്പോള്‍ ജ്ഞാനിക്ക് മുക്തിയാണത്. ശുദ്ധമായ സ്വാനുഭവം തന്നെയാണ് അനന്തമായ പരമാത്മാവ്‌.. അത് വസ്തുക്കളിലേയ്ക്കുന്മുഖമാവുമ്പോള്‍ ബന്ധനം. അത് സ്വതന്ത്രമാവുന്നതാണ് മോക്ഷം അല്ലെങ്കില്‍ മുക്തി. സ്വാനുഭവത്തിനു അപചയമില്ലാതിരിക്കുകയും ആശങ്കകളുടെ കാലുഷ്യമില്ലാതിരിക്കുകയും ചെയ്യുമ്പോളതുതന്നെയാണ് മുക്തി. വിഷയ-വിഷയീ ബന്ധം ഇല്ലാത്തപ്പോള്‍ ലോകമെന്ന കാഴ്ച്ച തന്നെ ഇല്ല. അതാണ് നാലാമത്തെ അവസ്ഥയായ തുരീയം – 'ജാഗ്രദില്‍ ദീര്‍ഘ സുഷുപ്തി' എന്ന അവസ്ഥ.

ആത്മാവ് നിര്‍വചനങ്ങള്‍ക്ക് വഴങ്ങുന്ന ‘അതും’, ‘ഇതു’മൊന്നുമല്ല. അനുഭവങ്ങളുടെ തലത്തിനുമപ്പുറമാണത്. അപരിമിതവും ഉപാധികള്‍ക്കതീതവുമായ സത്യത്തെ അറിഞ്ഞവര്‍ക്ക് ഇതെല്ലാം ഒരേയൊരാത്മാവ് മാത്രം. അനന്തമായ അവബോധം മാത്രം. അനാത്മവസ്തുക്കളായി യാതൊന്നുമില്ല. എല്ലാറ്റിന്റെയും സത്ത ആത്മാവ് അല്ലെങ്കില്‍ അനന്താവബോധം മാത്രം.  

Mar 1, 2013

292 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 292


ജഡാജഡദൃശോര്‍മദ്ധ്യം യത്തത്വം പരമാത്മികം
തദേതദേവ നാനാത്വം നാനാ സംജ്ഞാഭിരാതതം  (5/71/56)

രാമന്‍ ചോദിച്ചു: മാഹത്മന്‍, എങ്ങിനെയാണീ ധാരണകളും അവയുടെ വൈവിദ്ധ്യമാര്‍ന്ന തരംതിരിവുകളും വിവിധ വര്‍ഗ്ഗങ്ങളായി ഇത്ര ഉറപ്പോടെ നമുക്ക് കാണാന്‍ ഇടയായത്? അവ ഇത്ര ദൃഢീകരിച്ചതെങ്ങിനെയാണ്? ദയവായി പറഞ്ഞു തന്നാലും.

വസിഷ്ഠന്‍ തുടര്‍ന്നു: ഇതെല്ലാം ആത്മാവ്‌ തന്നെ. എന്നാല്‍ സമുദ്രത്തില്‍ ഉയരുന്ന അലകളെപ്പോലെ വിശ്വം മനസ്സില്‍ ഉയരുകയാണ്. അവിടവിടെയായി ആത്മാവ് ചലനോന്മുഖമായി കാണപ്പെടുന്നു. മറ്റിടങ്ങളില്‍ ആത്മാവ് സുസ്ഥിരമായി അചലമായി  നിലകൊള്ളുന്നു. സ്ഥാവരമായി നില്‍‍ക്കുന്നവ – പാറകളും മറ്റും; ചലനമുള്ളവ- മനുഷ്യനും മറ്റും- എന്നിങ്ങനെയാണ് പ്രധാന വര്‍ഗ്ഗങ്ങള്‍ . ഇവകളിലെല്ലാം സര്‍വ്വവ്യാപിയും സര്‍വ്വശക്തനുമായ ആത്മാവ് , അവിദ്യ എന്ന ധാരണ വെച്ചുപുലര്‍ത്തി അജ്ഞാനിയായിത്തന്നെ തുടരുന്നു. അനന്തത അജ്ഞാനത്തിന്റെ വസ്ത്രമണിഞ്ഞു വരുന്നതാണ് ജീവന്‍-, ജീവാത്മാവ്. ലോകമെന്ന കാഴ്ചയിലെ ചങ്ങലക്കിട്ട ആനയെപ്പോലെയാണ് ജീവാത്മാവ്.    

ജീവിക്കുന്നതുകൊണ്ടതിനു ജീവന്‍ എന്ന് പറയുന്നു. അതിന്റെ അഹങ്കാരധാരണകള്‍ കാരണം അതിനെ അഹം എന്നും പറയും. വിവേചനം ചെയ്യാനും തീരുമാനമെടുക്കാനുമുള്ള കഴിവതിനുള്ളതിനാല്‍ അത് ബുദ്ധിയെന്നറിയുന്നു. ധാരണകളും സങ്കല്‍പ്പങ്ങളും മെനഞ്ഞെടുക്കാനുള്ള കഴിവതിനുള്ളതിനാല്‍ അത് മനസ്സാകുന്നു. പ്രകൃത്യാ ഉള്ളതാകയാല്‍ അതിന് പ്രകൃതിയെന്നും പേര്. സ്ഥിരമായി മാറ്റത്തിന് വിധേയമായതിനാല്‍ അതിന് ശരീരം എന്നും പേരുണ്ട്. അത് ബോധവുമാണ്. കാരണം യദാര്‍ത്ഥത്തില്‍ അത്  ബോധം തന്നെയാണ്.  

“ജഡത്തിനും അജഡത്തിനും (ചൈതന്യത്തിനും) മദ്ധ്യേ സത്യമായ പൊരുളായി നിലകൊള്ളുന്നതാണ് പരമാത്മാവ്‌. .  അതാണീ വൈവിദ്ധ്യങ്ങളെ ഉണ്ടാക്കുന്നത്. വിവിധങ്ങളായ പേരുകളില്‍ അറിയപ്പെടുന്നതും അതാണ്‌.” വികലമായ ബുദ്ധിയാല്‍ മനുഷ്യന്‍ ഉണ്ടാക്കിയ വര്‍ഗ്ഗവിഭജനങ്ങളാണവ. തര്‍ക്കങ്ങളും വിവാദങ്ങളുമുണ്ടാക്കി രസിക്കാനും അജ്ഞാനിയെ കൂടുതല്‍ ചിന്താക്കുഴപ്പത്തിലാക്കാനുമാണിവ. ഈ ജീവനാണ് ലോകമെന്ന പ്രത്യക്ഷരൂപത്തിനു ഹേതു.

ഈ ബധിരനും മൂകനുമായ ശരീരത്തിന് എന്ത് കഴിവാണുള്ളത്? ശരീരം നശിച്ചാല്‍ ആത്മാവ് നശിക്കുന്നില്ല. ഇലകള്‍ പൊഴിഞ്ഞെന്നു കരുതി മരം നശിക്കുന്നില്ലല്ലോ. ഭ്രമചിന്തകള്‍ക്കടിമയായവന്‍ മാത്രമേ മറിച്ചു ചിന്തിക്കൂ.

അതേസമയം. മനസ്സ് മരിച്ചാല്‍ എല്ലാം തീര്‍ന്നു. അതാണ്‌ അന്തിമമായ മുക്തി. ‘അയ്യോ ഞാന്‍ മരിക്കുന്നു, ഞാന്‍ നശിക്കുന്നു” എന്ന് വിലപിക്കുന്നവന്‍ തെറ്റിദ്ധാരണകളില്‍ കടിച്ചുതൂങ്ങി നില്‍ക്കുന്നവനാണ്. അയാള്‍ ലോകമെന്ന ഈ ഭ്രമദൃശ്യം മറ്റൊരിടത്ത് മറ്റൊരു സമയത്ത് അനുഭവിക്കാന്‍ പോകുന്നു എന്ന് മാത്രം.

മാനസീകോപാധികളില്‍ ആമഗ്നമായ ജീവാത്മാവ്, കുരങ്ങന്‍ ഒരു മരക്കൊമ്പുപേക്ഷിച്ചു മറ്റൊന്നിലേയ്ക്ക് ചാടുന്നതുപോലെ ഇപ്പോഴുള്ള ശരീരം ഉപേക്ഷിച്ച്‌ മറ്റൊന്നിനെ തേടി നടക്കുകയാണ്. എന്നാലോ അടുത്ത ക്ഷണം തന്നെ ആ ശരീരവും അയാളുപേക്ഷിക്കുന്നു. പിന്നെ മറ്റൊന്ന്, മറ്റൊരിടത്ത്, വേറൊരു സമയതീരത്ത്, അങ്ങിനെ അവിരാമം ആ പ്രയാണം തുടരുകയാണ്.

ശ്രദ്ധ തിരിച്ചുവിടാനായി കുട്ടിയെ ഒരിടത്ത് നിന്നും മറ്റൊരിടത്തേയ്ക്ക്‌ കൊണ്ട് പോകുന്ന ആയയെപ്പോലെ മാനസീകോപാധികള്‍ (വാസനകള്‍ , അല്ലെങ്കില്‍ ശീലം) ജീവനെ അവിടെയുമിവിടെയും കൊണ്ട് നടക്കുകയാണ്. അങ്ങിനെ മനോപാധികളുടെ കയറാല്‍ ബന്ധിക്കപ്പെട്ട് ജീവാത്മാവ് വൈവിധ്യമാര്‍ന്ന യോനികളില്‍പ്പിറന്നു ജീവിച്ചു മരിച്ച് അന്തമില്ലാത്ത ദുരിതങ്ങള്‍ അനുഭവിക്കുന്നു. 

വസിഷ്ഠമഹര്‍ഷി ഇത്രയും പറഞ്ഞപ്പോഴേയ്ക്ക് മറ്റൊരുദിനം കൂടി കടന്നുപോയി. സായാഹ്നസാധനകള്‍ക്കായി എല്ലാവരും പിരിഞ്ഞു.