Sep 16, 2012

130 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 130

ന സ്പന്ദതേ മനോ യസ്യ ശസ്ത്രസ്തംഭ ഇവോത്തമ:
സദ്‌ വസ്തുതോസൌ പുരുഷ: ശിഷ്ടാ: കര്‍ദ്ദമ കീടകാ: (3/110/63)

വസിഷ്ഠന്‍ തുടര്‍ന്നു: രാമ: സര്‍വ്വവ്യാപിയും, നിര്‍മ്മലവും, ശാശ്വതവും അനന്താവബോധവുമായ ആ പരം പൊരുളിനെ മൂടുപടംകൊണ്ടു മറയ്ക്കാന്‍ മനസ്സിനാവുന്നു എന്നതിനേക്കാള്‍ വിസ്മയകരമായി മറ്റ്‌ എന്തുണ്ട്‌? എന്നിട്ടോ, അതിനെ മനസ്സ്‌ ഈ ജഢമാത്രമായ ശരീരവുമായി കൂട്ടിക്കലര്‍ത്തി സംഭ്രമിപ്പിക്കുന്നു.

ചലനവസ്തുക്കളില്‍ മനസ്സ്‌ വായുവായി പ്രകടമാവുന്നു. ഭൂമിയുടെ ദൃഢതയും ആകാശത്തിലെ ശൂന്യതയും മനസ്സു തന്നെ. മനസ്സ്‌ മറ്റൊരിടത്താണെങ്കില്‍ കഴിക്കുന്ന ആഹാരത്തിന്റെ സ്വാദ്‌ അനുഭവവേദ്യമല്ല. മനസ്സ്‌ മറ്റൊരിടത്തുള്ളപ്പോള്‍ കണ്മുന്നിലുള്ളതുകൂടി നമുക്ക്‌ കാണാനാവില്ല. ഇന്ദ്രിയങ്ങള്‍ മനസ്സില്‍നിന്നുണ്ടായതാണ്‌-. തിരിച്ചല്ല. മനസ്സും ശരീരവും രണ്ടും രണ്ടാണെന്ന് വിഡ്ഢികളേ പറയൂ. അവ ഒന്നു തന്നെ. മനസ്സു മാത്രം. ഈ സത്യം സാക്ഷാത്കരിച്ച മഹര്‍ഷിമാര്‍ക്കു നമോവാകം. ഈ സത്യമറിഞ്ഞ മാമുനിമാര്‍ക്ക്‌, തന്നെയൊരു സ്ത്രീ വന്നു പുണര്‍ന്നാലും അതൊരു ശല്യമാവുന്നില്ല. ശരീരത്തിലൊരു തടിക്കഷണം സ്പര്‍ശിക്കുന്നതുപോലെയേ അതനുഭവമാകുന്നുള്ളു. കൈകള്‍ വെട്ടിമാറ്റിയാലും അചഞ്ചലമായിരിക്കാന്‍ അവര്‍ക്കാവും. എല്ലാ ദു:ഖങ്ങളേയും ആനന്ദാനുഭവമാക്കാനും അവര്‍ക്കാവും.

മനസ്സ്‌ മറ്റൊരിടത്താണെങ്കില്‍ അതിരസകരമായ ഒരു കഥ ചെവിയിലെത്തിയാലും നാം അതു കേള്‍ ക്കുന്നില്ല. സ്വയം പല കഥാപാത്രങ്ങളായി അഭിനയിക്കാന്‍ കഴിയുന്ന ഒരു കൃതഹസ്തനടനേപ്പോലെ സ്വപ്നം, ജാഗ്രത്ത്‌ തുടങ്ങിയ പലബോധതലങ്ങളും സൃഷ്ടിക്കാന്‍ മനസ്സിനു കഴിയുന്നു. ലവണ മഹാരാജാവിനേപ്പോലെയുള്ള ഒരു മഹാനെപ്പോലും അപരിഷ്കൃതനായ ഒരു ഗോത്രവര്‍ഗ്ഗക്കാരനായി മാറ്റാന്‍ മനസ്സിനെത്രവേഗമാണു സാധിച്ചത്‌!!. മനസ്സ്‌ സ്വന്തമായി കെട്ടിയുണ്ടാക്കുന്നതിനെയാണ്‌ അനുഭവിക്കുന്നത്‌.. ചിന്തകളാല്‍ പടുത്തുകെട്ടിയതാണ്‌ മനസ്സ്‌.. ഇതറിഞ്ഞ്‌ നീ നിനക്ക്‌ ബോധിച്ചതുപോലെ പ്രവര്‍ത്തിച്ചാലും. തുടര്‍ച്ചയായ ചിന്തകള്‍കൊണ്ട്‌ ദൃഢീകൃതമായ മനസ്സ്‌ താന്‍ ജനിച്ചെന്നും മരിച്ചെന്നും ചിന്തിക്കുന്നു. സ്വയം രൂപരഹിതമെങ്കിലും മനസ്സ്‌ ശരീരവുമായി തദാത്മ്യഭാവം കൈക്കൊള്ളുന്നു. ശരീരമുള്ള ഒരു ജീവനാണു താന്‍ എന്നു ധരിക്കുന്നു. ചിന്തകള്‍ കാരണമാണ്‌ ഒരുവനില്‍ ദേശചിന്തയും സുഖ-ദു:ഖാനുഭവങ്ങളും അങ്കുരിക്കുന്നത്‌.. വിത്തിലെ എണ്ണപോലെ ലീനമായി ഇതെല്ലാം മനസ്സിലുള്ളതുതന്നെ.

ആരൊരുവന്‍ മനസ്സിനെ സുഖം നേടാനായി വിഷയവസ്തുക്കളില്‍ അലയാന്‍ വിടുന്നില്ലയോ അവന്‍ മനസ്സിനെ വെന്നവനാണ്‌.. "തൂണില്‍ ബന്ധിച്ചവന്‍ തൂണിനെപ്പോലെ തന്നെ അചലമാണ്‌.. അതുപോലെ മഹാത്മാക്കളുടെ മനസ്സ്‌ ഉണ്മയില്‍നിന്നും വ്യതിചലിക്കുന്നില്ല. അവനാണ്‌ മനുഷ്യന്‍... മറ്റെല്ലാവരും വെറും പുഴുക്കളത്രേ." നിരന്തര ധ്യാനത്തിലൂടെ, സത്യമറിഞ്ഞവന്‍ പരമപദം പ്രാപിക്കുന്നു. 

Sep 15, 2012

129 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 129

മനോമാത്രം ജഗത്‌ കൃത്സ്നം മന: പര്യന്തമണ്ഡലം
മനോ വ്യോമ മനോ ഭൂമിര്‍മനോ വായുര്‍മനോ മഹാന്‍ (3/110/15)

വ്സിഷ്ഠന്‍ തുടര്‍ന്നു: ആദിയില്‍ പരമപുരുഷനില്‍ (അനന്താവബോധത്തില്‍ ഒരു വിഭജനം ഉണ്ടായി. എങ്ങിനെയെന്നാല്‍ , അനന്തത, കാഴ്ച്ചവസ്തുവും കാഴ്ച്ചക്കാരനും ആയി. ഈ ദൃഷ്ടാവ്‌ കാഴ്ച്ചയെ സമ്പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാന്‍, അറിയാന്‍ ശ്രമിക്കവേ ആകെ ചിന്താക്കുഴപ്പമായി. യാഥാര്‍ഥ്യമെന്ത്‌, കാഴ്ച്ചയെന്ത്‌ എന്നു തിരിച്ചറിയാന്‍ വയ്യാത്ത ഒരവസ്ഥ. ഈ ചിന്താക്കുഴപ്പത്തിന്റെ ഫലമായി അനന്താവബോധത്തില്‍ പരിമിതമായ അനേകം ധാരണകള്‍ ഉണ്ടായി. ഈ പരിമിതമനസ്സ്‌ എണ്ണമില്ലാത്ത സങ്കല്‍പ്പങ്ങളും ആശയങ്ങളുമുണ്ടാക്കി. അവ ആത്മാവിനെ ക്ഷീണിതമാക്കി ഉണ്മയെ മറച്ച്‌ ദു:ഖാനുഭവം നല്‍കുന്നു. മനസ്സിവയെ പര്‍വ്വതാകാരമാക്കി അവതരിപ്പിക്കുന്നു. ഈ ആശയങ്ങളും അനുഭവങ്ങളും മനസ്സില്‍ മുദ്രിതമായി വാസനകളാവുന്നു. ഇവയില്‍ മിക്കതും പ്രകടമാവാതെ ലീനമായാണ്‌ നിലകൊള്ളുന്നത്‌.. മനസ്സവയെ ഉപേക്ഷിക്കുമ്പോള്‍ സൂര്യോദയത്തില്‍ മൂടല്‍ മഞ്ഞെന്നപോലെ മൂടുപടം നീങ്ങി സത്യം തെളിയുന്നു. അതോടെ ദു:ഖത്തിനവസാനവുമായി. അതുവരെ കുട്ടികള്‍ തുമ്പികളെ കളിപ്പിക്കുമ്പോലെ, മനസ്സ്‌ കളിയായി ലീലയാടുകയാണ്‌..

മലിനമായ മനസ്സ്‌ വെറുമൊരു വിളക്കുകാലില്‍ ഭൂതത്തെ കാണുന്നു. അതു ബന്ധങ്ങളെ നശിപ്പിക്കുന്നു. സുഹൃത്തുക്കള്‍ക്കിടയില്‍പ്പോലും സംശയത്തിന്റെ കരിനിഴല്‍ വീഴ്ത്തി അവരെ ശത്രുക്കളാക്കുന്നു. മദ്യപിച്ചു ലക്കുകെട്ടവന്‌ ലോകം മുഴുവന്‍ അവനുചുറ്റും കറങ്ങുന്നതായി കാണുന്നതുപോലെയത്രേ ഇത്‌.. തീവ്രവ്യഥക്കടിമപ്പെട്ട മനസ്സ്‌ ഭക്ഷണത്തെ വിഷമാക്കുന്നു. രോഗത്തിനും മരണത്തിനും അതു കാരണമാകുന്നു. വാസനാമാലിന്യം നിറഞ്ഞ മനസ്സാണ്‌ ഭ്രമകല്‍പ്പനകള്‍ക്കും ഭയത്തിനും മോഹവിഭ്രാന്തികള്‍ക്കും കാരണം. ഇതിനെയെല്ലാം വേരോടെ കളയാന്‍ ഒരുവന്‍ പരിശ്രമിക്കേണ്ടതുണ്ട്‌..

മനസ്സല്ലാതെ മനുഷ്യന്‍ പിന്നെ മറ്റ്‌ എന്താണ്‌? ശരീരം ജഢമാണ്‌. അതിനു സ്വന്തമായി ചൈതന്യമില്ല. മനസ്സ്‌ ജഢമാണെന്നു പറയുകവയ്യ. അത്‌ ചൈതന്യവത്താണെന്നും ഉറപ്പില്ല. മനസ്സിന്റെ ചെയ്തികളാണ്‌ കര്‍മ്മങ്ങളായി പ്രകടമാവുന്നത്‌.. മനസ്സുകൊണ്ട്‌ ഉപേക്ഷിക്കുന്നതാണ്‌ സംന്യാസം.

"മനസ്സാണീ ലോകമഖിലം. മനസ്സാണ്‌ അന്തരീക്ഷം; മനസ്സാണ്‌ ആകാശം; മനസ്സാണ്‌ ഭൂമി; മനസ്സാണ്‌ വായു; മനസ്സ്‌ അതിമഹത്താണ്‌.". മനസ്സിനു ജളത്വം ബാധിച്ചവനത്രേ മൂഢന്‍.. എന്നാല്‍ മരണത്തില്‍ ശരീരത്തിലെ പ്രജ്ഞ നഷ്ടപ്പെടുമ്പോള്‍ ശവത്തെ ആരും 'വിഡ്ഢി' എന്നു വിളിക്കുകയില്ല. മനസ്സു കാണുന്നു; കണ്ണുകള്‍ അങ്ങിനെയുണ്ടായി. മനസ്സു കേള്‍ ക്കുന്നു; കാതുകള്‍ അങ്ങിനെയുണ്ടായി. മറ്റ്‌ ഇന്ദ്രിയങ്ങളും ഉണ്ടാക്കിയത്‌ മനസ്സാണ്‌..

ഏതു മധുരമെന്നും ഏതു കയ്പ്പെന്നും നിശ്ചയിക്കുന്നത്‌ മനസ്സാണ്‌.. ആരാണ്‌ ശത്രുവെന്നും ആരാണ്‌ മിത്രമെന്നും മനസ്സാണു തീരുമാനിക്കുന്നത്‌.. മനസ്സിലാണ്‌ കാലത്തെപ്പറ്റിയുള്ള ധാരണകളുള്ളത്‌.. ലവണരാജാവിന്റെ അനുഭവത്തില്‍ ഒരുമണിക്കൂറിന്‌ ഒരായുസ്സിന്റെ നീളമുണ്ടായിരുന്നല്ലോ. മനസ്സാണ്‌ സ്വര്‍ഗ്ഗനരകങ്ങളെ നിശ്ചയിക്കുന്നത്‌. അതുകൊണ്ട്‌ മനസ്സിനെ ജയിച്ചാല്‍ ഇന്ദ്രിയങ്ങളടക്കം എല്ലാത്തിനേയും ജയിച്ചു. 

Sep 14, 2012

128 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 128

മനോവിലാസ: സംസാര ഇതി യസ്യാം പ്രതിയതേ
സര്‍വ്വശക്തേരനന്തസ്യ വിലാസോ ഹി മനോജഗത്‌ (3/109/25)

രാജാവ്‌ തുടര്‍ന്നു: ക്ഷാമത്താല്‍ വലഞ്ഞ്‌ പലയാളുകളും നാടുവിട്ട്‌ മറ്റിടങ്ങളിലേയ്ക്ക്‌ കുടിയേറിപ്പാര്‍ത്തു. ഭാര്യയോടും മക്കളോടുമുള്ള ആസക്തിമൂലം ചിലര്‍ ആ മണ്ണില്‍ത്തന്നെ ജീവിക്കാന്‍ ശ്രമിച്ച് ചത്തൊടുങ്ങി. കുറേപ്പേരെ വന്യമൃഗങ്ങള്‍ കൊന്നുതിന്നു. ഞാനും എന്റെ ഭാര്യയോടും മക്കളോടും കൂടി അവിടം വിട്ടു. രാജ്യത്തിന്റെ അതിര്‍ത്തിയില്‍ക്കണ്ട ഒരു തണല്‍മരത്തിനുകീഴെ ചെറിയകുട്ടികളെ തോളില്‍ നിന്നിറക്കിവച്ച്‌ കുറച്ചുനേരം ഞാന്‍ വിശ്രമിച്ചു. ഏറ്റവും ഇളയകുട്ടിയുടെ നിഷ്കളങ്കതയും ഓമനത്വവുംകാരണം എനിക്കവന്‍ ഏറെ പ്രിയപ്പെട്ടവനായിരുന്നു. അവന്‍ വിശന്നു കരയുന്നു. നമ്മുടെ കയ്യില്‍ മാംസമൊന്നും ഇല്ലെന്നു പറഞ്ഞിട്ടും അവനതുകൂട്ടാക്കാതെ നിര്‍ബ്ബന്ധം പിടിച്ചു കരഞ്ഞു. അവസാനം സഹികെട്ട്‌ ഞാന്‍ പറഞ്ഞു: 'തിന്ന്, എന്റെ മാംസം തന്നെയാവട്ടെ'. കളങ്കമില്ലാത്ത അവന്‍ പറഞ്ഞു: 'തരൂ'. എന്റെ ഈ ദുര്‍വിധിയിലും ആസക്തിയിലും  എനിക്കു  സ്വയം വല്ലാത്ത അവമതിപ്പു തോന്നി. എന്തൊരു കഷ്ടം! ഇനിയും വിശപ്പു താങ്ങാന്‍ കുട്ടിക്കാവുമായിരുന്നില്ല. ഈ ദുരിതങ്ങള്‍ അവസാനിപ്പിക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം ആത്മഹത്യയാണെന്നു തീരുമാനിച്ച്‌ അടുത്തുകണ്ട്‌ തടിക്കഷണങ്ങളെടുത്ത്‌ ഞാന്‍ ഒരു ചിതയൊരുക്കി. ചിതയിലേയ്ക്കു കയറുമ്പോഴാണ്‌ ഞാന്‍ പേടിച്ചുവിറച്ച്‌ എഴുന്നേറ്റത്‌.. അപ്പോള്‍ ഞാനിവിടെ ഈ രാജസഭയില്‍ ഇരിക്കുന്നു! നിങ്ങള്‍ എന്നെ ഉപചാരങ്ങള്‍കൊണ്ടു പൊതിയുന്നു! എന്തൊരു മറിമായം!

രാജാവ്‌ ഇത്രയും പറഞ്ഞപ്പോള്‍ ജാലവിദ്യക്കാരന്‍ അപ്രത്യക്ഷനായി. മന്ത്രിമാര്‍ പറഞ്ഞു: അയാളൊരു വെറും ജാലവിദ്യക്കാരനല്ല. അയാള്‍ പണത്തിനോ സമ്മാനത്തിനോവേണ്ടി കാത്തുനിന്നില്ലല്ലോ. തീര്‍ച്ചയായും ഏതോ ഒരു ദേവത അങ്ങേയ്ക്കും ഞങ്ങള്‍ ക്കും മായാപ്രപഞ്ചത്തെ ഒന്നു കാണിച്ചുതരാന്‍ ചെയ്തതാണിത്‌.. "ഇതില്‍നിന്നും ഒരുകാര്യം സുവ്യക്തമാണ്‌.. കാണപ്പെടുന്ന ഈ ലോകം മനസ്സിന്റെ സൃഷ്ടിയാണ്‌.. മനസ്സ്‌ സര്‍വ്വശക്തനായ അനന്തപുരുഷന്റെ ലീലയുമാണ്‌.". ഈ മനസ്സിന്‌ ജ്ഞാനമുറച്ച മഹാന്മാരെപ്പോലും വിഡ്ഢികളാക്കാന്‍ കഴിയുന്നു. അല്ലെങ്കില്‍പ്പിന്നെ സര്‍വ്വകലാവല്ലഭനും ജ്ഞാനിയുമായ രാജാവിന്‌ ഈ വിഭ്രാന്തി എങ്ങിനെയുണ്ടായി? ഇതു ജാലവിദ്യയല്ല. സാധാരണ ജാലവിദ്യക്കാരന്‍ സമ്മനങ്ങള്‍ക്കുവേണ്ടിയാണ്‌ ജോലിചെയ്യുന്നത്‌.. ഇത്‌ മായാശക്തിതന്നെ. അതാണ്‌ അയാള്‍ പ്രതിഫലത്തിനു കാത്തു നില്‍ക്കാതിരുന്നത്‌..

വസിഷ്ഠന്‍ പറഞ്ഞു: രാമ: ഞാന്‍ അന്നാ സഭയില്‍ ഉണ്ടായിരുന്നതുകൊണ്ടാണ്‌ ഇത്ര കൃത്യമായി ഇതെല്ലാമറിഞ്ഞത്‌.. മനസ്സ്‌ ഇങ്ങനെയൊക്കെ സത്തിനെ മറച്ച്‌ ശിഖരങ്ങളും കായും പൂവും ഉള്ള മായക്കാഴ്ച്ചകള്‍ കാണിക്കുകയാണ്‌.. ഈ ഭ്രമത്തെ ഇല്ലാതാക്കി ശാന്തിയടഞ്ഞാലും. 

Sep 13, 2012

127 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 127

ആക്രുഷ്ടമുദ്ധരതരം രുദിതം വിപസ്തു
ഭുക്തം  കദന്നമുഷിതം  ഹതപക്കണേ ശു
കാലാന്തരം ബഹു മായോപഹതേന തത്ര
ദുര്‍വാസനാനിഗഡബന്ധഗതേന സഭ്യാ: (3/107/48)

രാജാവ്‌ തുടര്‍ന്നു: ഉടനേ ഞാനൊരു പ്രാകൃതവര്‍ഗ്ഗത്തില്‍പ്പെട്ട ഒരാളായി മാറി . എന്റെ ഭാര്യ ഒരു പെണ്‍കുട്ടിക്കു ജന്മം നല്‍കി. അതും എന്റെ ദു:ഖത്തെ വര്‍ദ്ധിപ്പിച്ചു. പിന്നെ കാലക്രമത്തില്‍ മൂന്നു കുട്ടികള്‍കൂടിയുണ്ടായി. ഞാനങ്ങിനെ ആ ആദിവാസിവര്‍ഗ്ഗത്തിലെ ഗൃഹസ്ഥനായി. അങ്ങിനെ ഭാര്യയേയും കുട്ടികളേയും ഭക്ഷണംകൊടുത്ത്‌ സംരക്ഷിക്കാനുള്ള തത്രപ്പാടില്‍ കുറേകാലം കഴിച്ചുകൂട്ടി. ഞാന്‍ വിറകുവെട്ടിയാണ്‌ കഴിഞ്ഞിരുന്നത്‌. പലപ്പോഴും മരച്ചുവടായിരുന്നു രാത്രിയില്‍ എന്റെ കിടപ്പറ. തണുപ്പുള്ളപ്പോള്‍ ഞാന്‍ പൊന്തക്കാട്ടില്‍ ചൂടുകിട്ടാന്‍ ഒളിച്ചിരുന്നു. പന്നിമാംസമായിരുന്നു എന്റെ പ്രധാന ഭക്ഷണം. കാലക്രമത്തില്‍ വയസ്സേറിയപ്പോള്‍ ഞാന്‍ മാംസക്കച്ചവടം തുടങ്ങി. വിന്ധ്യാചലത്തിലുള്ള ഗ്രാമങ്ങളില്‍പ്പോയാണ്‌ പ്രധാനമായും ഞാന്‍ മാംസം വിറ്റിരുന്നത്‌.. വില്‍ക്കാന്‍ സാധിക്കാതെവന്നിരുന്ന ബാക്കി മാംസം ഞാന്‍ മുറിച്ചുണക്കിയിരുന്നത്‌ ഒരു വൃത്തികെട്ട സ്ഥലത്തായിരുന്നു. വിശക്കുമ്പോള്‍ ചിലപ്പോള്‍  ഒരുകഷണം മാംസത്തിനായിപ്പോലും  ഞാന്‍ മറ്റുള്ളവരുമായി വഴക്കിട്ടു.

എന്റെ ശരീരം കരിക്കട്ടയുടെ നിറമായി. പാപപങ്കിലമായ കര്‍മ്മങ്ങളിലേര്‍പ്പെട്ട്‌ എന്റെ മനസ്സും പാപവൃത്തികളിലേയ്ക്ക്‌ ഉന്മുഖമായിത്തീര്‍ന്നു. സദ്ച്ചിന്തകളും സഹാനുഭൂതിയും എന്നില്‍ അപ്രത്യക്ഷമായി. പാമ്പ്‌ പടം പൊഴിക്കുമ്പോലെ എന്നില്‍ ദയാവായ്പ്പ്‌ ഇല്ലാതെയായി. പക്ഷിമൃഗാദികളെ കെണിവച്ചും വലവച്ചും പിടിച്ച്‌ പറയാനരുതാത്തത്ര ക്രൂരമായി ഞാനവരെ ദ്രോഹിച്ചു. വെറുമൊരുകോണകം മാത്രമുടുത്ത്‌ ഋതുമാറ്റങ്ങളെല്ലാം ഞാന്‍ സഹിച്ചു. അങ്ങിനെ ഏഴുവര്‍ഷങ്ങള്‍ ഞാന്‍ കഴിഞ്ഞു. "തിന്മ നിറഞ്ഞ ദുര്‍വാസനകളാകുന്ന കയറാല്‍ ബന്ധിതനായി ഞാന്‍ ക്രുദ്ധനായി മാറി. അസഭ്യം പറയുകയും, ചിലപ്പോള്‍ ദുര്‍ഗ്ഗതിയില്‍ വിലപിച്ച്‌ കണ്ണീരൊഴുക്കുകയും ജീര്‍ണ്ണിച്ച ഭക്ഷണം കഴിക്കുകയും ചെയ്തു. അങ്ങിനെ ഞാന്‍ ഏറെക്കാലം അവിടെക്കഴിഞ്ഞു."

കാറ്റില്‍പ്പറക്കുന്ന കരിയില പോലെ ഞാന്‍ അലഞ്ഞു. ഭക്ഷണം കഴിക്കുക എന്നതുമാത്രമായി എന്റെ ജീവിത ലക്ഷ്യം. നാട്ടില്‍ അപ്പോള്‍ വരള്‍ച്ചയുണ്ടായി. തീനാളം പോലെ ചൂടുള്ളതായിരുന്നു അവിടുത്തെ കാറ്റ്‌.. കാടിനു തീപിടിച്ചു, ചാരം മാത്രം ബാക്കിയായി. ആളുകള്‍ പട്ടിണികൊണ്ട്‌ മരിക്കാന്‍ തുടങ്ങി. മരുപ്പച്ചക്കുപിറകേ ദാഹജലത്തിനായി ആളുകള്‍ ഓട്ടമായി. കല്‍ത്തുണ്ടുകള്‍ മാംസങ്ങളാണെന്നു തെറ്റിദ്ധരിച്ച്‌ ആളുകള്‍ അവയെടുത്ത്‌ ചവച്ചുനോക്കി. ചിലര്‍ മരിച്ചുപോയവരുടെ ശവം ഭക്ഷണമാക്കി. ചിലര്‍ സ്വന്തം വിരല്‍ മരിച്ചവരുടെ ദേഹത്തിലെ ചോരയില്‍ മുക്കി ആഹരിച്ചു. അതായിരുന്നു പട്ടിണിയുടെ ഭ്രാന്തമായ അവസ്ഥ. ഒരുകാലത്ത്‌ ഫലഭൂയിഷ്ടമായിരുന്ന വനപ്രദേശം ഇന്ന് ചുടുകാടായിരിക്കുന്നു. ആഹ്ലാദനാദങ്ങള്‍ക്കുപകരം ഇന്നു കേള്‍ക്കുന്നത്‌ വേദനാവിലാപങ്ങളാണ്‌.

(കുറിപ്പ്‌:: : ഈ രണ്ടു അദ്ധ്യായങ്ങള്‍ മുഴുവന്‍ വളരെ വിശദമായി പ്രദിപാദിച്ചിരിക്കുന്ന ഉചിതമായ ഉപമകള്‍കൊണ്ടു സമ്പന്നമാണ്‌.) ))

Sep 12, 2012

126 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 126

അനഭ്യസ്തവിവേകം ഹി ദേശകാലവശാനുഗം
മന്ത്രൌഷധിവശം യാതി മനോ നോദാരവൃത്തിമത്‌ (3/105/15)

വസിഷ്ഠന്‍ തുടര്‍ന്നു: രാമ: കുറച്ചുനേരം കഴിഞ്ഞ്‌ രാജാവ്‌ കണ്ണുതുറന്നു. ഭയംകൊണ്ടദ്ദേഹം വിറയ്ക്കാന്‍ തുടങ്ങി. താഴെവീഴാന്‍ തുടങ്ങിയപ്പോള്‍ മന്ത്രിമാര്‍ അദ്ദേഹത്തെ താങ്ങിയെടുത്തു. അവരെയെല്ലാം കണ്ട്‌ വിസ്മയത്തോടെ രാജാവു ചോദിച്ചു: നിങ്ങളൊക്കെ ആരാണ്‌? എന്നെ എന്താണു ചെയ്യുന്നത്‌? വിഷമത്തിലായ മന്ത്രിമാര്‍ പറഞ്ഞു: പ്രഭോ, അങ്ങു ഞങ്ങളുടെ വീര രാജാവല്ലേ? വിജ്ഞാനിയെങ്കിലും അങ്ങയെ ഒരു വിഭ്രമം പിടികൂടി കിഴടക്കിയിരിയിരിക്കുന്നു. അങ്ങയുടെ മനസ്സിനെന്തുപറ്റി? ഭാര്യ, മക്കള്‍ തുടങ്ങി തുലോം ചെറിയ വിഷയങ്ങളില്‍ ആസക്തിയോടെ ആമഗ്നരായവര്‍ മാത്രമേ മോഹവിഭ്രാന്തിക്കടിപ്പെടൂ. അങ്ങയേപ്പൊലെയുള്ള ജ്ഞാനികള്‍ക്ക്‌ അതുണ്ടാവുകവയ്യ. മാത്രമല്ല അങ്ങ്‌ പരമ്പൊരുളില്‍ അതീവഭക്തിയുള്ളവനുമാണ്‌.. "ജ്ഞാനമാര്‍ജ്ജിക്കാത്തവരെ മാത്രമേ മായക്കാഴ്ച്ചകളും ലഹരിമരുന്നുകളും ബാധിക്കുകയുള്ളു. മാനസ്സ്‌ പൂര്‍ണ്ണവികാസം പ്രാപിച്ചവനെ അത്തരം ബാധകള്‍ തീണ്ടുകയില്ല"

ഇതുകേട്ട്‌ രാജാവിനു കുറച്ചു സ്വബോധം തിരികെ കിട്ടി. എന്നാല്‍ ജാലവിദ്യക്കാരനെ നോക്കുമ്പോള്‍ അദ്ദേഹം പിന്നെയും പേടിച്ചു വിറച്ചു. എന്നിട്ടയാളോടു ചോദിച്ചു: മായാജാലക്കാരാ, നീ എന്നോടെന്താണീ ചെയ്തത്‌? നീ എനിക്കുമേല്‍ മോഹവലയമിട്ടിരിക്കുന്നു. വിജ്ഞാനിയെപ്പോലും മായ കീഴടക്കുന്നു. ഞാന്‍ ഈ ശരീരത്തിലിരുന്നുകൊണ്ട് ചെറിയൊരു സമയത്തിനുള്ളില്‍  അത്ഭുതകരമായ  പലതരം മായക്കാഴ്ച്ചകളാണ്‌ അവിടെക്കണ്ടത്‌....

സഭാവാസികള്‍ക്കുനേരേ തിരിഞ്ഞ്‌ അദേഹം തന്റെ അനുഭവങ്ങള്‍ ഇങ്ങിനെ വിവരിച്ചു: ഈ ജാലവിദ്യക്കാരന്‍ തന്റെ മയില്‍പ്പീലി വീശിയനിമിഷം ഞാന്‍ എന്റെ മുന്നില്‍ നിന്നിരുന്ന ആ കുതിരപ്പുറത്തു ചാടിക്കയറി. അപ്പോള്‍ ഞാന്‍ ചെറിയൊരു മനോവിഭ്രാന്തി അനുഭവിച്ചു. പിന്നെ ഞാന്‍ ഒരു നായാട്ടിനുപോയി. ആ കുതിര എന്നെയൊരു വരണ്ട മരുപ്രദേശത്തേക്കാണ്  കൊണ്ടുപോയത് . അവിടെ ജീവജാലങ്ങള്‍ യാതൊന്നുമില്ല. ഒന്നും കിളിര്‍ത്തു വളരുന്നുമില്ല. അവിടെ ജലമില്ല, പക്ഷേ വല്ലാത്ത തണുപ്പായിരുന്നു. ഞാന്‍ അതീവ ദു:ഖിതനായി, ദിവസം മുഴുവനും അവിടെക്കഴിഞ്ഞു. വീണ്ടും അതേ കുതിരപ്പുറമേറി അത്രതന്നെ ഭീകരമല്ലാത്ത മറ്റൊരു മരുഭൂവിലെത്തി. ഞാനൊരു മരക്കീഴില്‍ വിശ്രമിക്കേ കുതിര ഓടിപ്പോയി. കുറച്ച്നേരം കൂടി വിശ്രമിച്ചപ്പോഴേക്കും സൂര്യാസ്തമയമായി. പേടിച്ച്‌ വിറച്ച് ഞാന്‍ ഒരു പൊന്തക്കാട്ടില്‍ ഒളിച്ചു.  ആ രാത്രിക്ക്‌ ഒരു യുഗത്തേക്കാള്‍ ഏറെ ദൈര്‍ഘ്യം തോന്നി. നേരം പുലര്‍ന്നു. സൂര്യനുദിച്ചുയര്‍ന്നു. കുറച്ചുകഴിഞ്ഞ്‌ ഇരുണ്ട നിറമുള്ളൊരു പെണ്‍കൊടി കറുത്ത വസ്ത്രവും ധരിച്ച്‌ ഒരു തളികയില്‍ ഭക്ഷണവുമായി വരുന്നതു കണ്ടു. അവളെ സമീപിച്ച്‌ അല്‍പ്പം ഭക്ഷണത്തിനായി ഞാന്‍ യാചിച്ചു. എനിക്കു വിശക്കുന്നുണ്ടായിരുന്നു. അവള്‍ എന്നെ അവഗണിച്ചെങ്കിലും ഞാന്‍ അവളെ പിന്തുടര്‍ന്നു. അവസാനം അവള്‍ പറഞ്ഞു: ഞാന്‍ ഭക്ഷണം തരാം, പക്ഷേ എന്നെ അങ്ങു വിവാഹം ചെയ്യാം എന്നു സമ്മതിച്ചാല്‍മാത്രം. ഞാന്‍ സമ്മതിച്ചു. അവളെനിക്കു ഭക്ഷണം തന്നു. എന്നിട്ടവളുടെ പിതാവിനെ പരിചയപ്പെടുത്തി. അയാള്‍ അവളേക്കാള്‍ ഭീകരരൂപിയായിരുന്നു. ഉടനെ ഞങ്ങള്‍ മൂവരുംകൂടി അവരുടെ ഗ്രാമത്തിലെത്തി. അവിടെ വലിയൊരു സദ്യവട്ടം നടക്കുന്നുണ്ടായിരുന്നു. അതില്‍ ചോരയും മാംസവും നിറഞ്ഞു കവിഞ്ഞു. അവര്‍ എന്നെ അവളുടെ വരനെന്നു സദസ്സിനു  പരിചയപ്പെടുത്തി വലിയ ബഹുമാനത്തോടെ സ്വീകരിച്ചു. എന്നെ സന്തോഷിപ്പിക്കാന്‍ അവര്‍ പറഞ്ഞ ഭീതിജനകമായ കഥകള്‍ എന്നില്‍  വേദനയാണ് ഉണ്ടാക്കിയത്. രാക്ഷസീയമായ ഒരാഘോഷത്തിമിര്‍പ്പോടെ ഞാനാ പെണ്‍ കുട്ടിയെ വിവാഹം ചെയ്തു. 

Sep 11, 2012

125 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 125

തീവ്രമന്ദത്വ സംവേഗാദ്‌ ബഹൂത്വാല്പത്വ ഭേദത:
വിളംബനേന ച ചിരം ന തു ശക്തിമശക്തിത: (3/103/15)

വസിഷ്ഠന്‍ തുടര്‍ന്നു: അനന്താവബോധത്തില്‍ പ്രത്യക്ഷമായപ്പോള്‍ മനസ്സ്‌ അതിന്റെ തല്‍സ്വഭാവം പ്രകടമാക്കി. മനസ്സിന് നീണ്ടതിനെ കുറിയതാക്കാനും, കുറിയതിനെ നീണ്ടതാക്കാനും, സ്വയം വിഭിന്നമാക്കാനും, തിരിച്ചും, കഴിയും. ഒരു പദാര്‍ത്ഥം ഏറെ ചെറുതാണെങ്കില്‍ക്കൂടി, മനസ്സ്‌ ഒന്നുതൊട്ടാല്‍ അതിനെ വലുതാക്കി സ്വായത്തമാക്കുന്നു. ഇമവെട്ടുന്ന നേരംകൊണ്ട്‌ എണ്ണമറ്റ ലോകങ്ങളുണ്ടാക്കുന്ന മനസ്സ്‌, അതേ സമയം കൊണ്ടവയെ നശിപ്പിക്കുകയും ചെയ്യുന്നു. ഓരോരോ കഥാപത്രങ്ങളെ അവതരിപ്പിക്കുന്ന കൃതഹസ്തനായ ഒരു നടനെന്നപോലെ മനസ്സ്‌ ഓരോരൊ ഭാവങ്ങള്‍ കൈക്കൊള്ളുകയാണ്‌. അത്‌ അസത്തിനെ സത്തായും തിരിച്ചും തോന്നിപ്പിക്കുന്നു. അതുകൊണ്ടുതന്നെ സുഖദു:ഖങ്ങള്‍ അനുഭവവേദ്യമാവുന്നു. ഉടമസ്ഥതയെപ്പറ്റിയുള്ള ആശങ്കകൊണ്ട്‌ സ്വയമേവ വന്നുചേരുന്നതിനെപ്പോലും കൈക്കലാക്കാനും വശത്താക്കാനും പരിശ്രമിച്ച്‌ മനസ്സതിന്റെ പരിണിതഫലങ്ങള്‍ അനുഭവിക്കുന്നു.

മരങ്ങളിലും ചെടികളിലും മാറ്റങ്ങള്‍ വരുത്താന്‍ ഋതുഭേദങ്ങള്‍ക്ക്‌ സാധിക്കുന്നതുപോലെ മനസ്സ്‌ ചിന്തകളെക്കൊണ്ടും ആശയരൂപീകരണത്തെക്കൊണ്ടും ഒരുവസ്തുവിനെ മറ്റൊന്നാക്കി കാണിക്കുന്നു. സമയവും ദൂരവും എല്ലാം മനസ്സിന്റെ വരുതിയിലാണെന്നര്‍ത്ഥം. "മനസ്സ്‌ അതിന്റെ രൂക്ഷതയോ മന്ദതയോ അനുസരിച്ച്‌; അതുണ്ടാക്കിയതോ മാറ്റം വരുത്തിയതോ ആയ വസ്തുക്കളുടെ വലുപ്പമനുസരിച്ച്‌; കാലക്രമത്തിലോ വല്ലാതെ വൈകിയോ; ചെയ്യേണ്ടതെന്തോ അതുചെയ്യുന്നു. എന്നാല്‍ സ്വയം മനസ്സിന്‌ ഒന്നും ചെയ്യാനാവില്ല എന്നതാണ്‌ സത്യം."

രാമാ, ഇതു മനസ്സിലാക്കാനായി മറ്റൊരു കഥകേട്ടാലും. ഉത്തരപാണ്ഡവം എന്ന ഒരുരാജ്യത്തുള്ള വനപ്രദേശങ്ങളില്‍ മാമുനിമാര്‍ താമസിച്ചിരുന്നു. അവിടത്തെ ഗ്രാമങ്ങള്‍ ഐശ്വര്യസമ്പൂര്‍ണ്ണമായിരുന്നു. സുപ്രസിദ്ധനായ ഹരിശ്ചന്ദ്രന്റെ പിന്മുറക്കാരനായ ലവണനായിരുന്നു ആ രാജ്യം ഭരിച്ചിരുന്നത്‌. അയാള്‍ ഉന്നതകുലജാതനും വീരനും, ദാനനിഷ്ഠനും, ധര്‍മ്മിഷ്ഠനും, രാജപദവിക്ക്‌ സര്‍വ്വദാ യോഗ്യനുമായിരുന്നു. അദ്ദേഹം തന്റെ ശത്രുക്കളെയെല്ലാം കീഴടക്കിയിരുന്നു. ശത്രുക്കളുടെ പിന്‍ഗാമികള്‍പോലും ലവണന്റെ പേരുകേട്ടാല്‍ത്തന്നെ ഞെട്ടിവിറച്ചു.

ഒരുദിവസം പതിവുപോലെ അദ്ദേഹം രാജസഭയില്‍ ആസനസ്ഥനായി. മന്ത്രിമാരും മറ്റുള്ളവരും രാജാവിന്‌ ഉപചാരങ്ങള്‍ അര്‍പ്പിച്ചു  കഴിഞ്ഞപ്പോള്‍ ഒരു ജാലവിദ്യക്കാരന്‍ വന്ന് രാജാവിനെ വണങ്ങി. അയാള്‍ പറഞ്ഞു: ഞാനിപ്പോള്‍ അങ്ങയെ ഒരു വിസ്മയം കാണിക്കാം. അദ്ദേഹം കുറച്ച്‌ മയില്‍പ്പീലികള്‍ വീശിയപ്പോള്‍ അതിസുന്ദരനായ കുതിരയെ നയിച്ചുകൊണ്ടൊരു പടയാളി അവിടെ പ്രത്യക്ഷനായി. അദ്ദേഹം രാജാവിനോട്‌ കുതിരയെ സമ്മാനമായി സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. ജാലവിദ്യക്കാരന്‍ രാജാവിനോട്‌ ആ കുതിരമേല്‍ക്കയറി ലോകം ചുറ്റിവരാനും അഭ്യര്‍ത്ഥിച്ചു. രാജാവും കുതിരയെക്കണ്ടു. അദ്ദേഹം കണ്ണടച്ചനങ്ങാതെയവിടെയിരുന്നു. ഇതുകണ്ട്‌ സഭാവാസികളും നിശ്ശബ്ദരായി. സഭയില്‍ പരമശാന്തി കളിയാടി. രാജാവിന്റെ പ്രശാന്തതയെ ഭഞ്ജിക്കാന്‍ ആര്‍ക്കും ധൈര്യമുണ്ടായില്ല.

Sep 10, 2012

124 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 124

അബദ്ധോ ബദ്ധ ഇത്യുക്ത്വാ കിം ശോചസി  മുധൈവ ഹി
അനന്തസ്യാത്മ തത്വസ്യ കിം കഥം കേന ബധ്യതേ (9)

വസിഷ്ഠന്‍ തുടര്‍ന്നു: ഒരു മൂഢന്‍ മാത്രമേ സ്വന്തം ആശയങ്ങളില്‍ മോഹിതനാവൂ. ജ്ഞാനിക്കാ മോഹമുണ്ടാവുന്നില്ല. ഒരു വിഡ്ഢിയേ ശാശ്വതമായതിനെ അശാശ്വതമെന്ന് കരുതി ഭ്രമചിത്തനാവൂ. അഹംകാരം എന്നത്‌ ആത്മാവിന്റെ ഭൌതീകവസ്തുക്കളുമായുള്ള ചാര്‍ച്ച മൂലമുണ്ടാവുന്ന ഒരാശയം മാത്രമാണ്‌.. എല്ലാം അനന്താവബോധമാണെന്ന ആ ഏകസത്യം നിറഞ്ഞുനില്‍ക്കുമ്പോള്‍ എങ്ങിനെയാണ്‌ ഈ അഹംകാരം ഉദയം ചെയ്തത്‌? സത്യത്തില്‍ മരുഭൂമിയിലെ മരുപ്പച്ചയുടെ യാഥാര്‍ഥ്യമേ അഹംകാരസങ്കല്‍പ്പത്തിനുള്ളു. അതുകൊണ്ട്‌ രാമാ, നിന്റെ അപക്വവും വസ്തുനിഷ്ഠമല്ലാത്തതുമായ കാഴ്ച്ചപ്പാട്‌ മാറ്റിയാലും. സത്യത്തിലധിഷ്ഠിതമായ, ആനന്ദഘനമായ സമ്യക്‌ ദര്‍ശനത്തില്‍ അഭിരമിച്ചാലും. സത്യത്തെ അന്വേഷിച്ചറിയൂ. അസത്തിനെ ഉപേക്ഷിക്കൂ.

"നീ എപ്പോഴും സ്വതന്ത്രനാണ്‌.. എന്തിനാണ്‌ നീ സ്വയം ബന്ധിതനെന്നു വിലപിക്കുന്നത്‌? ആത്മാവ്‌ അനന്തമാണ്‌.. അപ്പോള്‍ പിന്നെ ആര്‌, ആരെ, എങ്ങിനെയാണ്‌ ബന്ധിക്കുക?" ആത്മാവില്‍ വിഭിന്നതകളില്ല. കാരണം എല്ലാം പരബ്രഹ്മം മാത്രം. അപ്പോള്‍ ബന്ധനം എന്നതും മോചനം എന്നതും എന്താണ്‌? നിനക്ക്‌ വേദനാനുഭവം ഉണ്ട്‌ എന്നത്‌ അജ്ഞാനാവസ്ഥയിലെ ഒരു ചിന്തമാത്രം. വാസ്തവത്തില്‍ നീ വേദനകള്‍ക്ക്‌ അതീതനാണ്‌.. അവ ആത്മാവില്‍ ഇല്ല. ശരീരം വീഴുകയോ എഴുന്നേല്‍ക്കുകയോ മറ്റു പ്രപഞ്ചങ്ങളിലേയ്ക്കു പോവുകയോ ചെയ്താലും അതൊന്നും എന്നെ ബാധിക്കയില്ല. ഞാന്‍ ശരീരത്തില്‍ മാത്രം ഒതുങ്ങി പരിമിതപ്പെട്ടവനല്ല. ശരീരവും ആത്മാവും തമ്മിലുള്ള ബന്ധം മേഘവും കാറ്റും പോലെയാണ്‌.. താമരയും വണ്ടും പോലെയാണ്‌.. മേഘം നീങ്ങുമ്പോള്‍ വായു ആകാശത്തില്‍ വിലയിക്കുന്നു. താമര വിടരുമ്പോള്‍ മൊട്ടിനുള്ളിലെ വണ്ട്‌ ആകാശത്തേയ്ക്ക്‌ പറന്നുപോകുന്നു.

ശരീരം വീഴുമ്പോള്‍ ആത്മാവിന്‌ നാശമുണ്ടാവുന്നില്ല. ആത്മജ്ഞാനത്തിന്റെ തീയിലെരിഞ്ഞാലല്ലാതെ മനസ്സടങ്ങുകയില്ല. അത്മാവും അങ്ങിനെതന്നെ. മരണം എന്നത്‌ ചിരപ്രതിഷ്ഠമായ ആത്മാവിനെ മറയ്ക്കുന്ന ഒരു മറയാണ്‌. ആ മറയുണ്ടാക്കിയിരിക്കുന്നത്‌ കാലം, ദൂരം എന്നീ ഊടുപാവുകളെക്കൊണ്ടാണ്‌.. വിഡ്ഢികളേ മരണത്തെ ഭയക്കൂ. നിന്റെ ലീനവാസനകളെ ഉപേക്ഷിച്ചാലും. പക്ഷികള്‍ പറക്കമുറ്റുമ്പോള്‍ മുട്ടയുടെ തോടുപൊട്ടിച്ചാണല്ലോ വിഹായസ്സിലേയ്ക്കുയരുന്നത്‌.. അവിദ്യാജന്യമായതിനാല്‍ ഈ വാസനകള്‍ നശിപ്പിക്കാന്‍ അത്ര ഏളുപ്പമല്ല. അവ അന്തമില്ലാത്ത ദു:ഖങ്ങള്‍ക്ക്‌ കാരണമാവുന്നു. സ്വയം പരിമിതപ്പെടുത്തുന്ന മനസ്സിന്റെ ഈ പ്രവണതയാണ്‌ അനന്തത്തിന്‌ അതിരുകള്‍ കല്‍പ്പിക്കുന്നത്‌.. എന്നാല്‍ സൂര്യന്‍ മൂടല്‍മഞ്ഞിനെ ഇല്ലാതാക്കുമ്പോലെ സ്വയംകൃതമായ പരിമിതികളെ ആത്മാന്വേഷണം കൊണ്ട്‌ മറികടക്കാം.

വാസ്തവത്തില്‍ ആത്മാന്വേഷണത്വരതന്നെ നമ്മില്‍ മാറ്റങ്ങള്‍ വരുത്തുന്നു. തപസ്സോ മറ്റു ചര്യകളോ കൊണ്ട്‌ ഇതില്‍ പ്രയോജനമൊന്നുമില്ല. ഉള്ളിലുയരുന്ന ജ്ഞാനത്തിന്റെ വെളിച്ചത്തില്‍ മനസ്സ്‌ ഭൂതകാലമുപേക്ഷിച്ച്‌ നിര്‍മ്മലമാവുമ്പോള്‍ അത്‌ ലീനവാസനകളെ ഉപേക്ഷിക്കുന്നു. മനസ്സ്‌ അത്മാന്വേഷണം നടത്തുന്നത്‌ ആത്മാവിനെ ആത്മാവില്‍ത്തന്നെ വിലയിക്കാനാണ്‌.. ഇതാണ്‌ മനസ്സിന്റെ സ്വഭാവം. രാമ: ഇതാണ്‌ പരമലക്ഷ്യം. അതിനായി പരിശ്രമിച്ചാലും.

മറ്റൊരു ദിവസം കൂടി അവസാനിക്കവേ സഭ പിരിഞ്ഞു.

Sep 9, 2012

123 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 123

സങ്കല്‍പ്പജാല കലനൈവ ജഗത്സമഗ്രം
സങ്കല്‍പ്പമേവ നനു വിദ്ധി വിലാസചേത്യം
സങ്കല്‍പമാത്രമലമുത്സൃജ നിര്‍വികല്‍പ്പ-
മാശ്രിത്യ നിശ്ചയമവാപ്നുഹി രാമ ശാന്തിം (3/101/39)

വസിഷ്ഠന്‍ തുടര്‍ന്നു: ഇതിനെപ്പറ്റി രസകരമായ ഒരു കഥയുണ്ട്‌. ശ്രദ്ധിച്ചു കേട്ടാലും. ചെറിയൊരാണ്‍കുട്ടി തന്റെ ആയയോട്‌ ഒരു കഥപറഞ്ഞു കൊടുക്കാന്‍ ആവശ്യപ്പെട്ടു. അവര്‍ പറഞ്ഞ കഥ,കുട്ടി ശ്രദ്ധയോടെ കേട്ടിരുന്നു.

"ഒരിക്കല്‍ ഒരിടത്ത്‌ ഒരു നഗരത്തില്‍ - ഇല്ലാത്ത നഗരമാണ്‌ കെട്ടോ-, മൂന്നു രാജകുമാരന്മാര്‍ ഉണ്ടായിരുന്നു. അവര്‍ വീരന്മാരും സന്തുഷ്ടരുമായിരുന്നു. ഈ മൂന്നുപേരില്‍ രണ്ടുപേര്‍ ജനിച്ചിട്ടില്ല. മൂന്നാമനെ ഗര്‍ഭം ധരിച്ചിട്ടുപോലുമില്ല. കഷ്ടം അവരുടെ ബന്ധുജനങ്ങള്‍ എല്ലാവരും മരിച്ചുപോയി. സ്വന്തം നഗരം വിട്ട്‌ കുമാരന്മാര്‍ വേറൊരിടത്തേയ്ക്കു പുറപ്പെട്ടു. സൂര്യതാപം സഹിക്കാഞ്ഞ്‌ അവര്‍ മൂര്‍ഛിച്ചു വിണു. ചുട്ടുപഴുത്തമണലില്‍ അവരുടെ കാല്‍പ്പാദങ്ങള്‍ പൊള്ളി. പുല്‍ക്കൊടിമ്പുകള്‍ അവരെ കുത്തിനോവിച്ചു. അവര്‍ മൂന്നു മരങ്ങളുടെ തണലില്‍ എത്തി. അവയില്‍ രണ്ടു മരങ്ങള്‍ അവിടെ ഉണ്ടായിരുന്നില്ല. മൂന്നാമത്തെ മരം നട്ടിട്ടുകൂടിയുണ്ടായിരുന്നില്ല. കുറച്ചുനേരം വിശ്രമിച്ച്‌ ആ മരങ്ങളില്‍ നിന്നുള്ള ഫലങ്ങളും ഭക്ഷിച്ച്‌ അവര്‍ വീണ്ടും യാത്ര തുടര്‍ന്നു. അവര്‍ മൂന്നു നദികളുടെ കരയില്‍ എത്തിച്ചേര്‍ന്നു. അവയില്‍ രണ്ടു നദികള്‍ ഉണങ്ങിവരണ്ടിരുന്നു. മൂന്നാമത്തെതില്‍ ജലമുണ്ടായിരുന്നുമില്ല. കുമാരന്മാര്‍ മുങ്ങിക്കുളിച്ചു, ദാഹവും തീര്‍ത്തു.  അവര്‍ പിന്നീട്‌ വലിയൊരു നഗരത്തിലെത്തി. നഗരം ഇനിയും പണിയാന്‍ പോവുന്നതേയുണ്ടായിരുന്നുള്ളു. അവര്‍ ആ നഗരത്തില്‍ അതിസുന്ദരങ്ങളായ മൂന്നു കൊട്ടാരങ്ങള്‍ കണ്ടു. അതില്‍ രണ്ടെണ്ണം നിര്‍മ്മിച്ചിട്ടില്ല. മൂന്നാമത്തേതിന്‌ ചുവരുകളുമില്ല. കൊട്ടരങ്ങളില്‍ കടക്കവേ അവര്‍ മൂന്നു സ്വര്‍ണ്ണത്തളികകള്‍ കണ്ടു. അതില്‍ രണ്ടെണ്ണം രണ്ടു ഭാഗങ്ങളായി പൊട്ടിയിരുന്നു. മൂന്നാമത്തേത്‌ പൊട്ടി പൊടിഞ്ഞുമിരുന്നു. പൊട്ടിപൊടിഞ്ഞ ആ തളിക അവര്‍ എടുത്തു. അവര്‍ തൊണ്ണൂറ്റിയൊന്‍പതു ഗ്രാം അരിയെടുത്ത്‌ അതില്‍ നിന്നു നൂറുഗ്രാം അരി മാറ്റി, അതു വേവിച്ചു. അവര്‍ മൂന്നു മഹാത്മാക്കളെ ഭിക്ഷയ്ക്കായി ക്ഷണിച്ചു. അവരില്‍ രണ്ടുപേര്‍ക്ക്‌ ദേഹമുണ്ടായിരുന്നില്ല. മൂന്നാമന്‌ വായയും. മഹാത്മാക്കള്‍ ആഹരിച്ചശേഷം ബാക്കിയായവ കുമാരന്മാര്‍ ഉണ്ടു സംതൃപ്തരായി. അങ്ങിനെയവര്‍ ആ നഗരിയില്‍ സന്തോഷത്തോടും സമാധാനത്തോടും കൂടി കഴിഞ്ഞുവന്നു. കുഞ്ഞേ ഇതൊരു മനോഹരമായ കഥയാണ്‌. എപ്പോഴും ഇതോര്‍മ്മിക്കൂ, നിനക്ക്‌ ജ്ഞാനിയായി വളര്‍ന്നു വലിയൊരാളാകാം."

രാമാ, ഈ കഥകേട്ട്‌ ആ ബാലന്‍ ആഹ്ലാദിച്ചു. ഈ കുട്ടിക്കു പറഞ്ഞുകൊടുത്ത കഥയിലെ യാഥാര്‍ഥ്യത്തേക്കാള്‍ കൂടുതല്‍ ഉണ്മയൊന്നും ഈ ലോകസൃഷ്ടിയ്ക്കില്ല. ലോകമെന്നത്‌ വെറും ഭ്രമം മാത്രമാണ്‌. അതൊരാശയത്തിനപ്പുറം, അല്ലെങ്കില്‍ ഒരു സാദ്ധ്യതയ്ക്കപ്പുറം  ഒന്നുമല്ല. അനന്താവബോധത്തില്‍ സൃഷ്ടിയെന്നൊരാശയം ഉദയം ചെയ്തു. അത്രതന്നെ.

"രാമ: ലോകമെന്നത്‌ ഒരാശയം അല്ലെങ്കില്‍ സങ്കല്‍പ്പം  എന്നതിനപ്പുറം ഒന്നുമല്ല. ബോധത്തില്‍ അറിയപ്പെടുന്ന പദാര്‍ത്ഥങ്ങള്‍ എല്ലാം ആശയം മാത്രം. സങ്കല്‍പ്പമെന്ന മാലിന്യത്തെ നീക്കി, ആശയവിമുക്തനായി സത്യത്തില്‍ രൂഢമൂലനായി പരമശാന്തിയെ പ്രാപിച്ചാലും." 

Sep 8, 2012

122 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 122

കരണം കര്‍മ്മ കര്‍ത്താ ച ജനനം മരണം സ്ഥിതി:
സര്‍വ്വം ബ്രഹ്മൈവ നഹ്യസ്തി തദ്വിനാ കല്‍പനേതരാ (3/100/30)

വസിഷ്ഠന്‍ തുടര്‍ന്നു: രാമ: വ്യക്തിഗതബോധം, അല്ലെങ്കില്‍ മനസ്സ്‌, പരമപുരുഷനില്‍ നിന്നുത്ഭവിച്ചതാണ്‌.. എന്നാല്‍ അത്‌ അനന്താവബോധത്തില്‍ നിന്നും വിഭിന്നമാണെന്നും അല്ലെന്നും പറയാം. സമുദ്രജലത്തില്‍നിന്നും തിരമാലകള്‍ വിഭിന്നമണെന്നും അല്ലെന്നും പറയാവുന്നതുപോലെയത്രേ ഇത്‌.. പ്രബുദ്ധപദം പ്രാപിച്ചവന്‌ മനസ്സ്‌ പരബ്രഹ്മം തന്നെ. അജ്ഞാനിയുടെ, സംസാരമെന്ന ആവര്‍ത്തനചരിതത്തിന്റെ കാരണം ഈ മനസ്സാണ്‌.. അയാഥാര്‍ത്ഥ്യമാണെങ്കിലും നാം ദ്വന്ദധാരണകളെ ഉപയോഗിക്കുന്നുവെങ്കില്‍ അതെല്ലാം പഠനാവശ്യത്തിനു മാത്രമാണെന്ന് ഓര്‍മ്മിക്കുമല്ലോ. പരബ്രഹ്മം സര്‍വ്വ ശക്തമാണ്‌.. അതിനുവെളിയിലായി ഒന്നുമില്ല. ഏകവും അദ്വിതീയവുമാണത്‌.. അതിന്റെ ചൈതന്യം, ശക്തിയാണ്‌, എല്ലാടവും, എല്ലാത്തിനേയും വ്യാപരിച്ചിരിക്കുന്നത്‌..

ശരീരമുള്ള ജീവികളില്‍ അത്‌ ചിത്ശക്തിയാണ്‌.. അതായത്‌ ധിഷണ, അല്ലെങ്കില്‍ ബോധശക്തി. അത്‌ വായുവിന്റെ ചലനമാണ്‌; ആകാശത്തിലെ ശൂന്യതയാണ്‌.. ജീവികളില്‍ 'ഞാന്‍ ഉണ്ട്‌' എന്നു സ്ഫുരിച്ചുകൊണ്ടേയിരിക്കുന്ന ആത്മബോധത്തിന്റെ പ്രഭാവമാണ്‌.. എന്നാല്‍ ഇതെല്ലാം പരബ്രഹ്മത്തിന്റെ ശക്തിവിശേഷം മാത്രമാണ്‌.. ശിഥിലീകരണശക്തിയും, ദു:ഖിതരിലെ ദു:ഖഹേതുവും, ആഹ്ലാദചിത്തരിലെ ആഹ്ലാദഹേതുവും, യോദ്ധാക്കളിലെ ശൌര്യവും, വിശ്വ സൃഷ്ടി സ്ഥിതി സംഹാര ശക്തിയും എല്ലാം അതു തന്നെ. ജീവന്‍ ബോധത്തിന്റേയും പദാര്‍ത്ഥങ്ങളുടേയും ഇടയ്ക്കാണ്‌.. അത്‌ പരബ്രഹ്മത്തിന്റെ ഒരു പ്രതിഫലനമായതിനാല്‍ ജീവന്‍ ബ്രഹ്മത്തില്‍ നിലകൊള്ളുന്നു എന്നു പറയപ്പെടുന്നു. വിശ്വത്തെ മുഴുവനും ഏകമായി കാണൂ. 'ഞാന്‍' എന്നതും പരബ്രഹ്മം തന്നെയാണെന്നറിയുക. അത്മാവ്‌ സര്‍വ്വവ്യാപിയത്രേ.

അത്മാവില്‍ ചിന്തയുണ്ടാവുമ്പോള്‍ മനസ്സുണ്ടാവുന്നു. അത്‌ പരബ്രഹ്മത്തിന്റെ പ്രാഭവമാണ്‌. . 'ഞാന്‍', 'ഇത്‌' എന്നെല്ലാമുള്ള നിരങ്കുശവിഭിന്നതകള്‍ വെറും പ്രതിബിംബങ്ങള്‍ മാത്രം. മനസ്സ്‌ വാസ്തവത്തില്‍ ബ്രഹ്മം തന്നെ. ഇടയ്ക്കിടയ്ക്ക്‌ ചിലനേരങ്ങളില്‍ ബ്രഹ്മപ്രാഭവത്തില്‍ ചിലത്‌ പ്രകടമാവാറുണ്ട്‌.. അവയും വാസ്തവത്തില്‍ ഉണ്മയായ സൃഷ്ടിയൊന്നുമല്ല; വെറും പ്രതിഫലനങ്ങള്‍ മാത്രം. സൃഷ്ടി, പരിണാമം, സ്ഥിതി, സംഹാരം എന്നിവയെല്ലാം ബ്രഹ്മത്തിലുണ്ടായി, നിലനിന്ന്, വിലയിക്കുന്നു. ബ്രഹ്മമല്ലാതെ യാതൊന്നും ഇല്ല. "കര്‍മ്മേന്ദ്രിയങ്ങള്‍ , കര്‍മ്മം, കര്‍ത്താവ്‌, മരണം, അസ്തിത്വം, എല്ലാമെല്ലാം ബ്രഹ്മം മാത്രം. ഭാവനകളടക്കം, ബ്രഹ്മമല്ലാതെ യതൊന്നുമില്ല."

ഭ്രമം, ആര്‍ത്തി, അത്യാഗ്രഹം, ആസക്തി, തുടങ്ങിയ ഒന്നും നിലനില്‍പ്പുള്ളതല്ല. ദ്വന്ദത ഇല്ലാത്തപ്പോള്‍ ഇവയ്ക്കെങ്ങിനെ നിലനില്‍പ്പുണ്ടാവും? ബന്ധനം എന്നത്‌ ഇല്ലാത്തതാണെങ്കില്‍ മോക്ഷം എന്നതും മിഥ്യയത്രേ.

രാമന്‍ ചോദിച്ചു: മഹാത്മന്‍, മനസ്സ്‌ എന്തെങ്കിലും ചിന്തിച്ചാല്‍ അതു നടപ്പാവുന്നു എന്ന് അങ്ങു പറഞ്ഞു. ഇപ്പോള്‍ അങ്ങു പറയുന്നു ബന്ധനം എന്നത്‌ മിഥ്യയാണെന്ന്. ഇതെങ്ങിനെ ശരിയാവും?

വസിഷ്ഠന്‍ പറഞ്ഞു: രാമ: മനസ്സ്‌ അജ്ഞാനത്തിന്റെ പിടിയില്‍പ്പെട്ട്‌ താന്‍ ബദ്ധനാണെന്ന് ഭാവന ചെയ്യുകയാണ്‌.. അവിദ്യമൂടിയ മനസ്സിലേ ബന്ധനമുള്ളു. ഉറക്കമുണര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍ അപ്രത്യക്ഷമാവുന്ന സ്വപ്നദൃശ്യങ്ങള്‍പോലെ, ബന്ധനം, മുക്തി തുടങ്ങിയ മോഹവിഭ്രാന്തികള്‍ പ്രബുദ്ധനായ ഒരുവന്റെ ദൃഷ്ടിയില്‍ മിഥ്യയാണ്‌..

Sep 7, 2012

121 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 121

സ്വയം പ്രഹരതി സ്വാന്തം സ്വയമേവ സ്വേച്ഛയാ
പലായതേ സ്വയം ചൈവ  പശ്യാജ്ഞാനവിജൃംഭിതം (3/99/36)

വസിഷ്ഠന്‍ തുടര്‍ന്നു: അല്ലയോ രാമ: ഈ വന്‍ കാട്‌ ദൂരെയൊന്നുമല്ല. ഈ അജ്ഞാതമനുഷ്യന്‍ ജീവിക്കുന്നത്‌ അജ്ഞാതമായ ഒരു നാട്ടിലുമല്ല. ഈ ലോകം തന്നെയാണാ കാട്‌. . വലിയൊരു ശൂന്യതയാണതെങ്കിലും അന്വേഷണത്തിന്റെ വെളിച്ചത്തിലൂടെമാത്രമേ ആ സത്യമറിയാനാവൂ. ഈ വെളിച്ചമാണ്‌ 'ഞാന്‍' എന്ന പ്രഹേളിക. ഈ ജ്ഞാനം, എല്ലാവരും അംഗീകരിക്കുന്ന ഒന്നല്ല. അതിനെ നിരാകരിക്കുന്നവര്‍ ദുരിതാനുഭവങ്ങളിലൂടെ അനവരതം കടന്നുപൊയ്ക്കൊണ്ടേയിരിക്കുന്നു. ഈ അറിവിനെ ഉള്‍ക്കൊണ്ടവരാണ്‌ പ്രബുദ്ധരായ മഹത്തുക്കള്‍.   എണ്ണമറ്റ പ്രകടിതഭാവങ്ങളോടുകൂടിയ മനസ്സാണ്‌ ആയിരം കയ്യുകളുള്ള മനുഷ്യന്‍.. മനസ്സ്‌ സ്വയം വാസനകളാല്‍ ശിക്ഷിക്കപ്പെടുന്നു. ശാന്തിയേതുമില്ലാതെ അലയുകയും ചെയ്യുന്നു. കഥയിലെ പൊട്ടക്കിണര്‍ നരകവും വാഴത്തോപ്പ്‌ സ്വര്‍ഗ്ഗവുമാണ്‌.. മുള്‍ച്ചെടികള്‍ നിറഞ്ഞ നിബിഢവനം ലൌകീകമനുഷ്യന്റെ ജീവിതമാണ്‌.. ഭാര്യ, കുട്ടികള്‍ , സമ്പത്ത്‌ എല്ലാം അവനെ ശല്യപ്പെടുത്തിക്കൊണ്ടിരിക്കുന്നു.

അപ്പോള്‍ മനസ്സ്‌ ചുറ്റിത്തിരിഞ്ഞ്‌ നരകത്തിലെത്തുന്നു. പിന്നെ സ്വര്‍ഗ്ഗത്തില്‍ ; ഒടുവില്‍ തിരികെ മനുഷ്യലോകത്തുമെത്തുന്നു. വിവേകത്തിന്റെ വെളിച്ചം ഭ്രമാത്മകമനസ്സിനെ ഉണര്‍ത്താന്‍ ശ്രമിച്ചാലും മനസ്സതിനെ നിരാകരിക്കുന്നു. ഈ ജ്ഞാനത്തെ തന്റെ ശത്രുവെന്നു കണക്കാക്കുന്നു. പിന്നെ അവന്‍ ദു:ഖത്തിലാണ്ടു വിലപിക്കുകയായി. ചിലപ്പോള്‍ അവന്‍ പക്വതയില്ലാത്ത അറിവിന്റെ പ്രകാശധവളിമയില്‍ , ശരിയായ അറിവുറയ്ക്കാതെ തന്നെ ലോകസുഖങ്ങളെല്ലാം ഉപേക്ഷിക്കുന്നു. അത്തരം സന്യാസം പിന്നീട്‌ കൂടുതല്‍ ദു:ഖത്തിനിടയാക്കുന്നു. എന്നാല്‍ ഈ സന്യാസം പക്വമായ അറിവിന്റെ നിറവില്‍ , മനോവ്യാപാരങ്ങളേപ്പറ്റി ചെയ്ത അത്മാന്വേഷണത്തിന്റെ ഫലമായി ഉണ്ടായതാണെങ്കില്‍ അതു പരമാനന്ദത്തിലേയ്ക്കു നയിക്കുന്നു. ഒരുപക്ഷെ ആ നിലയെയിലെത്തിയ മനസ്സ്‌ പൂര്‍വ്വകാലത്തെ സന്തോഷം, ഉല്ലാസം എന്നീ ധാരണകളെ അമ്പരപ്പോടെയാവും കാണുക. കഥയിലെ മനുഷ്യന്റെ അവയവങ്ങള്‍ ഓരോന്നായി മുറിഞ്ഞ്‌ കൊഴിഞ്ഞുപോയപോലെ സംന്യസ്ഥനായ ജ്ഞാനിയുടെ മനസ്സില്‍നിന്നും ലീനവാസനകള്‍ അപ്രത്യക്ഷമാവുന്നു.

"അവിദ്യയുടെ ലീലയെന്തെന്നു നോക്കൂ. അതൊരുവനെ സ്വേച്ഛയാ സ്വയം ഉപദ്രവിപ്പിച്ച്‌ അവനെ യാതൊരു കാര്യവുമില്ലാതെ അവിടെയുമിവിടെയും ഓടിച്ച്‌ അര്‍ത്ഥശൂന്യമായ പരിഭ്രാന്തിയില്‍ ആഴ്ത്തുന്നു." ആത്മാജ്ഞാനത്തിന്റെ വെളിച്ചം എല്ലാവരിലും വീഴുന്നുണ്ടെങ്കിലും മനുഷ്യന്‍ സ്വന്തം ലീനവാസനകളുടെ പ്രേരണയാല്‍ ലോകത്തിലലയുകയാണ്‌.. മനസ്സാണെങ്കില്‍ ഇതിനു വളംവെച്ച്‌ ദുരിതങ്ങളുടെ തീവ്രത വര്‍ദ്ധിപ്പിച്ച്‌ അവനെ വട്ടംചുറ്റിക്കുന്നു. സ്വയം മോഹത്താലും ചാപല്യത്താലും ആശയാലും പ്രത്യാശയാലും അവന്‍ ബദ്ധനാകുന്നു. ദു:ഖാനുഭവങ്ങള്‍ അവനെ അശാന്തനും നിരാശനുമാക്കുന്നു. എന്നാല്‍ ജ്ഞാനി അതിനെ കൈവിടാതെ ആത്മാന്വോഷണസാധന തുടരുന്നപക്ഷം ദു:ഖം അവനെ തീണ്ടുകയില്ല. നിയന്ത്രണമേതുമില്ലാത്ത മനസ്സാണ്‌ ദു:ഖകാരണം. എന്നാല്‍ അതിനെ ആത്മാന്വേഷണത്തിലൂടെ അറിഞ്ഞാല്‍ സൂര്യോദയത്തില്‍ മൂടല്‍മഞ്ഞെന്നപോലെ ദു:ഖം അലിഞ്ഞില്ലാതാവുന്നു.

Sep 6, 2012

120 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 120

യത: കുതശ്ചിദുത്പന്നം ചിത്തം യത്‌കിംചിദേവ ഹി
നിത്യമാത്മ വിമോക്ഷായ യോജയേദ്യത്നതോനഘ: (3/98/1)

വസിഷ്ഠന്‍ തുടര്‍ന്നു: "അല്ലയോ രാമ: മനസ്സിന്റെ ഉദ്ഭവം എന്തുതന്നെയായിരുന്നാലും എന്തുതന്നെയാവുമായിരുന്നുവെന്നാലും അതിനെ സ്വപ്രയത്നത്താല്‍ മുക്തിമാര്‍ഗ്ഗത്തിലേയ്ക്ക്‌ നയിക്കണം". ശുദ്ധമനസ്സ്‌ വസനകള്‍ ഇല്ലാത്തതാണ്‌.. അതുകൊണ്ട്‌ ആ മനസ്സിന്‌ ആത്മജ്ഞാനം പ്രാപ്തമാണ്‌.. വിശ്വം മുഴുവന്‍ മനസ്സില്‍ ഉള്‍ക്കൊണ്ടിരിക്കുന്നതിനാല്‍ ബന്ധനവും മോക്ഷവുമെല്ലാം മനസ്സിനുള്ളില്‍ത്തന്നെയാണ്‌..

ഇതിനെപ്പറ്റിയൊരു കഥ ബ്രഹ്മാവു പറഞ്ഞ്‌ ഞാന്‍ കേട്ടിരിക്കുന്നു. ശ്രദ്ധിച്ചാലും: ഒരിടത്ത്‌ വലിയൊരുകാടുണ്ടായിരുന്നു. അനേകകോടി ചതുരശ്രമൈയില്‍ വിസ്തീര്‍ണ്ണം ഈ കാടിനെ സംബന്ധിച്ച്‌ ആകാശത്ത്‌ ഒരണു എന്നപോലെയായിരുന്നു. ആ കാട്ടില്‍ ആയിരം കയ്യുകളുംകാലുകളുമുള്ള ഒരേയൊരു മനുഷ്യന്‍ മാത്രം ജീവിച്ചു വന്നു. അദ്ദേഹം തികച്ചും അസ്വസ്ഥനായിരുന്നു. അയാളുടെ കയ്യിലിരുന്ന ഗദകൊണ്ടയാള്‍ സ്വയം പീഢിപ്പിച്ചു. എന്നിട്ട്‌ ആ താഡനത്തെ ഭയന്ന് പരവശനായി അയാള്‍ ഓട്ടം തുടങ്ങി. അങ്ങിനെ അയാള്‍ ഒരുപൊട്ടക്കിണറ്റില്‍ വീണു. പിന്നെ അയാള്‍ അതില്‍നിന്നു പുറത്തുവന്നു; വീണ്ടും ഗദകൊണ്ടുള്ള താഡനമേറ്റ്‌ ഭയന്ന് ഓടി മറ്റൊരു കാട്ടില്‍കയറി. അവിടെനിന്നും രക്ഷപ്പെട്ട്‌ വീണ്ടും സ്വന്തം ഗദാപ്രഹരമേറ്റ്‌ വലഞ്ഞോടി ഒരു വാഴത്തോപ്പിലെത്തി. അവിടെയും  ഭയപ്പെടാന്‍ മറ്റാരുമുണ്ടായിരുന്നില്ലെങ്കിലും അയാള്‍ കണ്ണീരൊഴുക്കി ഉറക്കെ വിലപിച്ചു. പണ്ടേപ്പോലെ അയാള്‍ സ്വയം പ്രഹരിച്ച്‌ ഭയന്ന് ഓടിക്കൊണ്ടിരുന്നു. ഞാന്‍ ഇതെല്ലാം എന്റെ ദിവ്യദൃഷ്ടിയാല്‍ ദര്‍ശിച്ചിട്ട്‌ അവനെ ഒരു നിമിഷം പിടിച്ചു നിര്‍ത്തി ചോദിച്ചു: 'നീ ആരാണ്‌?' അയാള്‍ തീവ്രദു:ഖിതനാകയാല്‍ എന്നെ ശത്രുവെന്നു വിളിച്ചു ആദ്യം ഉറക്കെ കരഞ്ഞു; പിന്നീട്‌ ഉറക്കെ ചിരിച്ചു. അതുകഴിഞ്ഞ്‌ അയാള്‍ തന്റെ ശരീരം, അവയവങ്ങള്‍ ഓരോന്നായി ഉപേക്ഷിക്കാന്‍ തുടങ്ങി. ഉടനേ തന്നെ അവിടെ മറ്റൊരുവന്‍ ആദ്യത്തെയാളെപ്പോലെതന്നെ സ്വയം പ്രഹരിച്ചും ഉറക്കെ നിലവിളിച്ചും ഓടിവരുന്നതു കണ്ടു. ഞാന്‍ അവനേയും പിടിച്ചു നിര്‍ത്തി ചോദ്യം ചെയ്യവേ അവന്‍ എന്നെ പുലഭ്യം പറഞ്ഞുകൊണ്ട്‌ അവന്റെ വഴിക്ക്‌ ഓടിപ്പോയി. ഇങ്ങിനെ ഞാന്‍ പലരേയും കണ്ടു. ചിലര്‍ എന്റെ വാക്കുകള്‍ കേട്ട്‌ അവരുടെ പൂര്‍വ്വകര്‍മ്മങ്ങള്‍ ഉപേക്ഷിച്ച്‌ പ്രബുദ്ധരായിത്തീര്‍ന്നു. മറ്റുചിലര്‍ എന്നെ അവഗണിച്ചു; ചിലര്‍ വെറുക്കുകപോലുംചെയ്തു. ചിലര്‍ അന്ധകൂപത്തില്‍നിന്നും കാട്ടില്‍നിന്നും പുറത്തുവന്നതേയില്ല. രാമാ, അങ്ങിനെയാണീ ലോകമെന്ന വന്‍വിപിനം. ആരും പ്രശാന്തമായൊരിടം അവിടെ കണ്ടെത്തുന്നില്ല, അവര്‍ ഏതു ജീവിതരീതി അവലംബിച്ചാലും ഇതിനു വ്യത്യാസമില്ല. ഇപ്പോഴും ഈലോകത്തില്‍ നിനക്ക്‌ അത്തരം ആള്‍ക്കാരെ കാണാം. നീ തന്നെ അത്തരം ഭ്രമദൃശ്യങ്ങളും അജ്ഞതനിറഞ്ഞ ജീവിതവും കണ്ടിട്ടുണ്ടല്ലോ. നിന്റെ ചെറുപ്പവും അജ്ഞതയുംകാരണം നിനക്കത്‌ അപ്പോള്‍ മനസ്സിലായില്ല എന്നേയുള്ളു. 

Sep 5, 2012

119 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 119

മന ഏവ വിചാരേണ മന്യേ വിലയമേഷ്യതി
മനോവിലയമാത്രേണ തത: ശ്രേയോ ഭവിഷ്യതി (3/97/10)

വസിഷ്ഠന്‍ തുടര്‍ന്നു: മനസ്സുണ്ടെന്നുള്ള ദൃഢബുദ്ധിയാല്‍ മറയ്ക്കപ്പെട്ട ബോധപ്രകാശമാണ്‌ മനസ്സ്‌. . ഈ മനസ്സ്‌, മനുഷ്യന്‍, ദൈവങ്ങള്‍ , രാക്ഷസര്‍ , ഉപദേവതമാര്‍ , സ്വര്‍ഗ്ഗവാസികള്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന നാമരൂപങ്ങള്‍ സ്വീകരിക്കുന്നു. പിന്നീടത്‌ പല സ്വഭാവസവിശേഷതകളായും പട്ടണങ്ങളായും നഗരങ്ങളായും വികസ്വരമാവുന്നു. സത്യം അങ്ങിനെയായിരിക്കുമ്പോള്‍ ബാഹ്യമായി സത്യത്തെ തേടുന്നതില്‍ എന്താണര്‍ത്ഥം? മനസ്സിനെ മാത്രം നിരീക്ഷിച്ചാല്‍ മതിയല്ലോ. മനസ്സിനെ ആഴത്തിലറിയുമ്പോള്‍ സൃഷ്ടിക്കപ്പെട്ട എല്ലാ വസ്തുക്കളും, പ്രകടമായ എല്ലാ കാഴ്ചകളും മനസ്സുണ്ടാക്കിയതാണെന്നറിയുന്നു. അനന്താവബോധം മാത്രമേ മനസ്സിന്റെ സൃഷ്ടിയല്ലാതെയുള്ളു.

"ആഴത്തില്‍ നിരീക്ഷിക്കുമ്പോള്‍ മനസ്സ്‌ അതിന്റെ അടിസ്ഥാനത്തിലേയ്ക്ക്‌ ഉള്‍വലിയുന്നു. അങ്ങിനെ പൂര്‍ണ്ണമായും മഗ്നമായ മനസ്സില്‍ പരമസുഖം കളിയാടുന്നു." മനസ്സങ്ങിനെ ഇല്ലാതാവുമ്പോള്‍ മുക്തിയായി. പുനര്‍ജന്മങ്ങള്‍ ഇനിയില്ല. മനസ്സുതന്നെയാണല്ലോ ജനനമരണങ്ങളായി പ്രകടമായിക്കൊണ്ടിരുന്നത്‌!.

രാമന്‍ വീണ്ടും ചോദിച്ചു: ഭഗവാനേ അനന്താവബോധത്തില്‍ ഇതെല്ലാം എങ്ങി നെ സംഭവിച്ചു? എങ്ങിനെയാണ്‌ സത്തും അസത്തും ചേര്‍ന്നൊരു മിശ്രിതമായ മനസ്സ്‌ ബോധമണ്ഡലത്തില്‍നിന്നും ഉദ്ഭൂതമാവാനിടയായത്‌?

വസിഷ്ഠന്‍ പറഞ്ഞു: ആകാശം മൂന്നുവിധത്തിലാണ്‌. അവിച്ഛിന്ന ആകാശം, അനന്താവബോധം; പരിമിതമായ ആകാശം, ഭിന്നബോധം; പിന്നെ പദാര്‍ത്ഥങ്ങളുടെ ലോകമായ ഭൌതീക ആകാശം. ആദ്യത്തേത്‌ 'ചിദാകാശം'. അത്‌ അകത്തും പുറത്തും, സത്തിനും ജഢത്തിനും, ശുദ്ധ സാക്ഷിയായി സ്ഥിതിചെയ്യുന്നു. രണ്ടാമത്തേത്‌ 'ചിത്താകാശം'. പരിമിതമായ ആകാശമാണിത്‌.. അത്‌ സമയമെന്ന പരിധിയുണ്ടാക്കുന്നതും സര്‍വ്വവ്യാപിയും ജീവജാലങ്ങളുടെ ഗുണകാംഷിയുമത്രേ. മൂന്നാമത്തെ ആകാശമായ ഭൌതീകാകാശത്ത്‌ വായുമുതലായ മൂല ഘടകങ്ങള്‍ നിലനില്‍ക്കുന്നു. രണ്ടാമത്തേതും മൂന്നാമതേതും ഒന്നാമത്തെ ആകാശത്തില്‍നിന്ന്, അതായത് അനന്താവബോധത്തില്‍ നിന്ന് സ്വതന്ത്രമല്ല. വാസ്തവത്തില്‍ രണ്ടും മൂന്നും ആകാശങ്ങള്‍ ഇല്ലതന്നെ. അജ്ഞാനികള്‍ക്ക്‌ വിവേകമുദിക്കാനുള്ള മാര്‍ഗ്ഗമെന്നതില്‍ക്കവിഞ്ഞ്‌ ഈ 'ത്രിവിധ ആകാശം' എന്ന ധാരണയ്ക്ക്‌ യാതൊരു പ്രസക്തിയുമില്ല. പ്രബുദ്ധരായവര്‍ക്കറിയാം ഒരേയൊരുണ്മയേ ഉള്ളു എന്ന്. അത്‌ അനന്താവബോധമാണ്‌.. ആ ബോധം 'ഞാന്‍ ബുദ്ധിമാന്‍' എന്നോ; ഞാന്‍ ജഢം' എന്നോ ചിന്തിക്കുമ്പോള്‍ അതാണ്‌ മനസ്സ്‌.. ഈ തെറ്റിദ്ധാരണ മൂലമാണ് ഭൌതീകവും മാനസീകവുമായ എല്ലാ ഘടകങ്ങളും കല്‍പ്പനാസൃഷ്ടമായി പ്രകടമായത്‌.

Sep 4, 2012

118 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 118

കാകതാലീയയോഗേന ത്യക്ത്ത സ്ഫാരദൃഗകൃതേ:
ചിത്തേശ്ചേത്യാനുപാതിന്യാ: കൃതാ: പര്യായവൃത്തയ: (3/96/15)

വസിഷ്ഠന്‍ തുടര്‍ന്നു: മനസ്സെന്നത്‌ പഞ്ചേന്ദ്രിയങ്ങളിലൂടെയുള്ള അറിവാണ്‌.. . അത്‌ ബോധത്തിലെ ചലനമാണ്‌.. ഈ ചലനം കര്‍മ്മമായി പുറത്തു പ്രകടമാവുന്നു. തുടര്‍ന്ന് ആ കര്‍മ്മത്തിന്‌ ഫലപ്രാപ്തിയും ഉണ്ടാവുന്നു. സര്‍വ്വശക്തമായ അനന്താവബോധത്തില്‍ ഉദിക്കുന്ന ഉദ്ദേശ്യങ്ങളാണ്‌, ലക്ഷ്യമാണ്‌, മനസ്സ്‌.. അത്‌ സത്തിനും അസത്തിനും മദ്ധ്യേ നിലകൊള്ളുന്നപോലെ തോന്നുന്നു. എങ്കിലും അതിന്‌ ധാരണാശക്തിയുമായാണ്‌ അടുപ്പം. അനന്താവബോധത്തില്‍ നിന്നും വിഭിന്നമല്ലെങ്കിലും സ്വയം അങ്ങിനെയാണെന്ന് മനസ്സു ചിന്തിക്കുന്നു. കര്‍മ്മബന്ധിതനല്ലെങ്കിലും സ്വയം കര്‍ത്താവാണെന്ന് അഭിമാനിക്കുന്നു. മനസ്സ്‌ ഇങ്ങിനെയൊക്കെയാണ്‌.. ഈ സ്വഭാവസവിശേഷതകള്‍ മാറ്റാന്‍ സാധിക്കുകയില്ല. കാരണം, അവയില്ലെങ്കില്‍ മനസ്സില്ല. മനസ്സും ജീവനും തമ്മില്‍ വേര്‍പിരിക്കാനാവില്ല. മനസ്സില്‍ ചിന്തിക്കുന്നത്‌ നടപ്പിലാക്കാന്‍ കര്‍മ്മേന്ദ്രിയങ്ങള്‍ പരിശ്രമിക്കുന്നു. അപ്പോള്‍ മനസ്സ്‌ കര്‍മ്മവുമാണ്‌. .

മനസ്സ്‌, ബുദ്ധി, അഹംകാരം, വ്യക്തി അവബോധം, കര്‍മ്മം, മോഹം, ജനന മരണങ്ങള്‍ , വാസനകള്‍ , അറിവ്‌, പരിശ്രമം, ഓര്‍മ്മ, ഇന്ദ്രിയങ്ങള്‍ , പ്രകൃതി, മായ, ഭ്രമം, പ്രവര്‍ത്തനം, തുടങ്ങിയ വാക്കുകള്‍ ഉണ്മയുമായി ബന്ധമൊന്നുമില്ലാത്ത കേവലശബ്ദങ്ങള്‍ മാത്രമാണ്‌.. ഉണ്മയായുള്ളത്‌ അനന്താവബോധം മാത്രം .  ഈ ധാരണകളെല്ലാം ആ അവബോധത്തില്‍ നിലനില്‍ക്കുന്നതായി സങ്കല്‍പ്പിക്കപ്പെടുന്നു എന്നുമാത്രം. "കാകതാലീയ ന്യായേനയുണ്ടായ ഒരു യാദൃശ്ചികത്വമായാണ്‌ മേല്‍പ്പറഞ്ഞ ധാരണകളെല്ലാം സംജാതമായത്‌.. അനന്താവബോധം ക്ഷണനേരത്ത്‌ സ്വരൂപത്തെ മറന്നതിന്റെ ഫലമായി അതു സ്വയം 'അറിയപ്പെടുന്ന' വസ്തുവായി തെറ്റിദ്ധരിച്ചു". ഇങ്ങിനെ അവിദ്യകൊണ്ടു മൂടിയ അനന്താവബോധം, വിക്ഷോഭസ്ഥിതിയില്‍ നനാത്വങ്ങളെ കാണുന്നു. അവയുമായി താദാത്മ്യം ഭാവിക്കുന്നതാണ്‌ മനസ്സ്‌.. അതേ മനസ്സ്‌ ചിലപ്രത്യേക ധാരണകളില്‍ യുക്തിസഹമായി ദൃഢീകൃതമാവുന്നതാണ്‌ ബുദ്ധി. സ്വയം എല്ലാറ്റില്‍നിന്നും സ്വതന്ത്രനായ ഒരു വ്യക്തിയാണെന്ന് അഭിമാനിക്കുമ്പോള്‍ അത്‌ അഹംകാരമായി. തുടര്‍ച്ചയായ അന്വേഷണങ്ങളെല്ലാം അവസാനിപ്പിച്ച്‌ എണ്ണമില്ലാതെ വന്നു പോയിക്കൊണ്ടിരിക്കുന്ന ചിന്തകള്‍ക്ക്‌ വിളയാടാന്‍ ഇടയാക്കുന്നതാണ്‌ വ്യക്തിബോധം (അതാണ് മനോവസ്തു).

ബോധത്തിലെ ശുദ്ധ ചലനം കര്‍മ്മമാണെങ്കിലും അതിന്‌ ഒരു 'കര്‍ത്താവ്‌' ഇല്ല. എന്നാല്‍ ബോധം ആ കര്‍മ്മഫലം കാംക്ഷിക്കുമ്പോള്‍ അത്‌ 'കര്‍മ്മം' ആവുന്നു. 'ഞാന്‍ ഇതു മുന്‍പു കണ്ടിട്ടുണ്ടല്ലോ' എന്നൊരു ധാരണ കാണുന്നതിനെക്കുറിച്ചോ കാണാത്തതിനെക്കുറിച്ചോ ബോധത്തിലുയരുന്നതാണ്‌ ഓര്‍മ്മ (സ്മൃതി). പൂര്‍വ്വാനുഭവങ്ങളുടെ ബാക്കിഫലപ്രതീതി ബോധതലത്തില്‍ പ്രകടമായോ അല്ലാതെയോ തങ്ങി നില്‍ക്കുന്നതാണ്‌ ലീനവാസന അല്ലെങ്കില്‍ സാദ്ധ്യത. വിഭിന്നതയും നാനാത്വവും അവിദ്യ ഹേതുവായുണ്ടായ ഒരുഭ്രമം മാത്രമാണെന്ന തിരിച്ചറിവ്‌ ബോധത്തില്‍ ഉണരുമ്പോള്‍ അത്‌ ജ്ഞാനം. എന്നാല്‍ ബോധം തെറ്റായ മാര്‍ഗ്ഗത്തില്‍ ചലിച്ച്‌ കൂടുതല്‍ ആത്മവിസ്മൃതിയിലാണ്ട്‌ ഭ്രമകല്‍പ്പനയില്‍ ആസക്തമാവുമ്പോള്‍ അത്‌ മലിനമാണ്‌.. അത്‌ അന്തര്യാമിയുമായി വൈകാരികതലത്തില്‍  സംവദിക്കുമ്പോള്‍ ഇന്ദ്രിയങ്ങളാവുന്നു. അപ്രത്യക്ഷമായി വിശ്വജീവനില്‍ നിലകൊള്ളുമ്പോള്‍ അത്‌ പ്രകൃതിയാണ്‌.. ഉണ്മയും പ്രത്യക്ഷലോകവും തമ്മിലുണ്ടാവുന്ന ചിന്താക്കുഴപ്പത്തില്‍ അത്‌ മായ എന്നറിയപ്പെടുന്നു. അത്‌ അനന്തതയില്‍ വിലയിക്കുമ്പോഴാണ്‌ മുക്തി. 'ഞാന്‍ ബദ്ധന്‍' എന്നു ചിന്തിക്കുമ്പോള്‍ ബന്ധനം. 'ഞാന്‍ സ്വതന്ത്രന്‍' എന്നു ചിന്തിക്കുമ്പോള്‍ സ്വാതന്ത്ര്യം. 

Sep 3, 2012

117 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 117

 കര്‍മ നാശോ  മനോനാശോ മനോനാശോ ഹ്യകര്‍മതാ
മുക്തസ്യൈവ ഭവത്യേവ നാമുക്തസ്യ കദാചന (3/95/36)

വസിഷ്ഠന്‍ തുടര്‍ന്നു: കര്‍മ്മവും അതിന്റെ കര്‍ത്താവും പരമപുരുഷനില്‍ സംജാതമായത്‌ പൂവും അതിന്റെ സുഗന്ധവുമെന്നപോലേ ഒരേ സമയത്താണ്‌.. എങ്കിലും ഒന്നറിയുക, അജ്ഞാനിയുടെ ദൃഷ്ടിയില്‍ മാത്രമേ ജീവന്റെ സൃഷ്ടി എന്നത്‌ ഉണ്മയായുള്ളു. നീലാകാശത്തിന്റെ നീലിമ സത്യമെന്നു കരുതുന്നത്‌ അജ്ഞാനികള്‍ മാത്രമാണല്ലോ. ജ്ഞാനികളെ സംബന്ധിച്ചിടത്തോളം ജീവന്‍ ബ്രഹ്മത്തില്‍ നിന്നുണ്ടായി എന്നു പറയുന്നതും ജീവന്‍ ബ്രഹ്മത്തില്‍നിന്നല്ല ഉണ്ടായത്‌ എന്നു പറയുന്നതും ഒരേപോലെ അസംബന്ധമാണ്‌. പഠനസൌകര്യത്തിനുവേണ്ടി ഈ ദ്വന്ദതാ സങ്കല്‍പ്പം താല്‍ക്കാലികമായെങ്കിലും എടുത്തില്ലെങ്കില്‍ ഇക്കാര്യം പറഞ്ഞുമനസ്സിലാക്കല്‍ അസാദ്ധ്യമാണ്‌..

ജീവന്‍ ബ്രഹ്മത്തില്‍നിന്നും ഉത്ഭവിച്ചു എന്നുപറഞ്ഞു. കാര്യം കാരണത്തില്‍നിന്നു വിഭിന്നമല്ല എന്ന തത്വമനുസരിച്ച്‌ ജീവന്‍ ബ്രഹ്മത്തില്‍ നിന്നും വിഭിന്നമല്ല എന്നും ഗുരു നമ്മെ ഉപദേശിക്കുന്നു. ഇക്കാണപ്പെടുന്നതെല്ലാം പൂവില്‍ നിന്നു സുഗന്ധം എന്നപോലെ ബ്രഹ്മത്തില്‍നിന്നു സംജാതമത്രെ. ഒരു ഋതു മറ്റൊന്നിലേയ്ക്ക്‌ കടക്കുമ്പോലെ ജീവാത്മാക്കള്‍ തിരികെ ബ്രഹ്മത്തില്‍ ലയിക്കുന്നു. പ്രപഞ്ചത്തിലെ ഓരോ ജീവിയും പ്രകടമായി മൂര്‍ത്തീകരിക്കുന്നതിനോടൊപ്പം അതാതിന്റെ സ്വഭാവഗുണങ്ങളും സംജാതമാകുന്നു. സ്വരൂപത്തെപ്പറ്റിയുള്ള അജ്ഞാനം കൊണ്ടാണ്‌ പുനര്‍ജന്മങ്ങളിലേയ്ക്കു നയിക്കുന്ന കര്‍മ്മങ്ങളിലും പ്രവര്‍ത്തനങ്ങളിലും ആ ജീവനുകള്‍ ആമഗ്നരാകുന്നത്‌. .

രാമന്‍ പറഞ്ഞു: മഹാത്മന്‍, വേദഗ്രന്ഥങ്ങള്‍ തീര്‍ച്ചയായും മാമുനിമാരുടെ നിറഭേദമൊന്നുമില്ലാത്ത മനസ്സില്‍ നിന്നും നിര്‍ഗ്ഗളിച്ച പ്രസ്താവനകളാണല്ലോ. നിര്‍മ്മലഹൃദയരും ഭേദരഹിതമായ ദര്‍ശനത്തിന്റെ വക്താക്കളുമാണ്‌ ഋഷികള്‍ .  അജ്ഞാനിയായ ഒരുവന്‌ ഈദൃശ വേദങ്ങളുടെ സഹായത്താലും പ്രബുദ്ധനായ ഒരു ജ്ഞാനിയുടെ സ്വഭാവസവിശേഷതകളെന്തെന്ന ഉദാഹരണത്തിലൂടെയും മാത്രമേ പരമസത്യപ്രകാശം എന്തെന്ന്, എങ്ങിനെയെന്ന്, പ്രതീക്ഷിക്കാന്‍പോലുമാകൂ.

മഹര്‍ഷേ, ഈ ലോകത്ത്‌ വിത്ത്‌ മരത്തില്‍നിന്നുണ്ടാവുന്നതായി നാം കാണുന്നു. അതുപോലെ വിത്തില്‍നിന്നു മരവും. അപ്പോള്‍ പൂര്‍വ്വാര്‍ജ്ജിത കര്‍മ്മങ്ങളുടെ അഭാവത്തില്‍ നാനാവിധ ജീവജാലങ്ങള്‍ ആദ്യമായുണ്ടായത്‌ പരബ്രഹ്മത്തില്‍നിന്നാണെന്നു പറയുന്നത്‌ ഉചിതമാകുമോ?

വസിഷ്ഠന്‍ പറഞ്ഞു: രാമാ, സൂക്ഷ്മമായി നോക്കിയാല്‍ നിനക്കറിയാന്‍ കഴിയും കര്‍മ്മത്തില്‍ മനസ്സിന്റെ ഇടപെടല്‍ ഉള്ളപ്പോള്‍ മാത്രമേ കര്‍മ്മത്തിന്റെ തുടര്‍ച്ചയായി കര്‍മ്മഫലങ്ങള്‍ ഉണ്ടാവുകയുള്ളു എന്ന്‍ . അതുകൊണ്ട്‌ മനസ്സാണ്‌ കര്‍മ്മത്തിനു വിത്ത്‌.. വിശ്വമനസ്സ്‌ പരബ്രഹ്മത്തില്‍ പ്രകടമായ അതേ ക്ഷണത്തില്‍ നാനാജീവ-നിര്‍ജ്ജീവജാലങ്ങള്‍ അവയുടെ സ്വഭാവസവിശേഷതകളോടുകൂടി ഉണ്ടായി. അവയില്‍ ശരീരങ്ങളോടുകൂടിയവ ജീവാത്മാക്കളായി. മനസ്സും കര്‍മ്മവും തമ്മില്‍ ഭേദമില്ല. പുറമേ പ്രാവര്‍ത്തികമാവുന്നതിനുമുന്‍പ്‌ കര്‍മ്മങ്ങള്‍ മനസ്സിലുയരുന്നു. കര്‍മ്മം എന്നത്‌ ബോധമണ്ഡലത്തിലെ ഊര്‍ജ്ജത്തിന്റെ ചലനമാണ്‌.. അവ നിയതമായ ഫലപ്രാപ്തിക്കു കാരണമാവുകയും ചെയ്യുന്നു.

"അത്തരം കര്‍മ്മങ്ങള്‍ അവസാനിക്കുമ്പോള്‍ മനസ്സും അവസാനിക്കുന്നു. മനസ്സൊടുങ്ങുമ്പോള്‍ കര്‍മ്മങ്ങളില്ല. മുക്തിപദം പ്രാപിച്ച മഹര്‍ഷിമാര്‍ക്കു മാത്രം ബാധകമാണിത്‌.. മറ്റുള്ളവര്‍ക്കല്ല."

Sep 2, 2012

116 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 116

സര്‍വ്വ ഏതാ: സമായാന്തി ബ്രഹ്മണോ ഭൂതജാതയ:
കിഞ്ചിത്‌പ്രചലിതാ  ഭോഗാത്‌പയോരാശോരിവോര്‍മയ: (3/94/19)

വസിഷ്ഠന്‍ തുടര്‍ന്നു: ഇനി ഞാന്‍ ആദികാലം മുതലുള്ള സൃഷ്ടികളിലെ ഉത്തമം, മധ്യമം, അധമം എന്നീ  മൂന്നു തരങ്ങളെക്കുറിച്ചു പറയാം. ഉത്തമ ജീവികള്‍ സദ്കര്‍മ്മങ്ങളുടെ ഫലമായാണുണ്ടാവുന്നത്‌... അവര്‍ സ്വാഭാവികമായും നന്മനിറഞ്ഞവരും സദ്കര്‍മ്മികളുമാണ്‌... അവര്‍ കുറച്ചു ജന്മങ്ങള്‍ക്കുശേഷം മുക്തിയെ പ്രാപിക്കുന്നു. അവരില്‍ നിര്‍മ്മലഗുണങ്ങള്‍ നിറഞ്ഞു വിളങ്ങുന്നു. (സത്വഗുണങ്ങള്‍ ).  പിന്നെയൊരുകൂട്ടരുണ്ട്‌., അധമര്‍ . അവരില്‍ മലിനത നിറഞ്ഞിരിക്കുന്നു. ലൌകീകത അവരില്‍ രൂഢമൂലവും അവരുടെ സ്വഭാവം നാനാതരത്തിലുള്ളതുമാണ്. അവരുടെ മുക്തിക്ക്‌ ആയിരക്കണക്കിനു ജന്മങ്ങള്‍ വേണ്ടിവരും. ഇക്കൂട്ടരെ നന്മയുടെ പാതയില്‍ കാണുക വിരളം. അവരില്‍ ചിലരുടെ കാര്യത്തില്‍ മുക്തിലഭിക്കുകയെന്നത്‌ ഈ ലോകചക്രത്തില്‍ സംശയമാണ്‌... അവര്‍ കൂരിരുട്ടിലകപ്പെട്ട ജീവികളത്രേ. (താമസീകം).

മധ്യമരായിട്ടുള്ളവര്‍ ഊര്‍ജ്ജിതരും ഉത്സാഹശീലരും സദാ ആഗ്രഹള്‍   ഉള്ളവരുമാണ്‌. (.(രാജസീകം). അങ്ങിനെയുള്ളവര്‍ മുക്തിപദത്തിലേക്കടുക്കുമ്പോള്‍ അവരില്‍ രജോഗുണങ്ങളും സത്വഗുണങ്ങളും സമിശ്രമാവുന്നു. എന്നാല്‍ രാജസവാസനകള്‍ അതീവ തീവ്രമാണെങ്കില്‍ (ആഗ്രഹങ്ങളോട്‌ വൈകാരീകമായി ആര്‍ത്തിയുള്ളവര്‍ ) അവര്‍ക്കതു തീര്‍ന്നുകിട്ടാന്‍ കുറച്ചുകാലംകൂടിയെടുക്കും.  ഈ രാജസവാസന അതീവ ഘനരൂപത്തില്‍ താമസവാസനയുടെ ഭാവം കൈക്കൊള്ളുന്നു. മുക്തിപദലഭ്യത സംശയമായിട്ടുള്ള അവരില്‍ രാജസഭാവം തികഞ്ഞ അന്ധകാരത്തിലേക്കാണു നയിക്കുന്നത്‌.. ആയിരം ജന്മമെടുത്താലും അജ്ഞതയുടെ ഇരുട്ടില്‍ നിന്നുമുണരാത്തവരാണ്‌ താമസഗുണമുള്ളവര്‍ .  അവര്‍ മുക്തിക്കായി വളരെയേറെക്കാലം അലയേണ്ടിവരും.

അവരില്‍ മുക്തിപദം അടുക്കാറാകുമ്പോള്‍ ഈ താമസീക വാസന, സാത്വീകവാസനയുമായി സമ്മിശ്രമാകുന്നു. മുക്തിപദത്തിലെത്തും മുന്‍പ്‌ അവരില്‍ തമസ്സും രാജസും ചേര്‍ന്നു വര്‍ത്തിക്കുന്നു. നൂറു ജന്മത്തിനുശേഷവും മുക്തിപദം ഇനിയുമൊരു നൂറു ജന്മങ്ങളകലെ ആയിട്ടുള്ളവര്‍ തമസ്സിലാണുള്ളത്‌... എന്നാല്‍ മുക്തിപദം സംശയമായിട്ടുള്ളവര്‍ അന്ധകാരത്തിന്റെ ആഴങ്ങളിലാണലയുന്നത്‌. (.. (സത്വരജസ്‌തമോ ഗുണങ്ങള്‍ മുക്തിക്കു തടസ്സമല്ല എന്നാണ്‌ ഈ അദ്ധ്യായം വിവക്ഷിക്കുന്നത്‌.. എന്നാല്‍ തെറ്റായ ചിന്തകളും കര്‍മ്മങ്ങളും ആണ്‌ മുക്തിപദത്തെ നീട്ടി നീട്ടിക്കൊണ്ടുപോവുന്നത്‌.-: - സ്വാമി വെങ്കിടേശാനന്ദ)

"സമുദ്രോപരിയുണ്ടാവുന്ന അലകള്‍പോലെ, ഈ ജീവജാലങ്ങളെല്ലാം ഉത്ഭവിച്ചത്‌ പരബ്രഹ്മത്തിന്റെ സമതുലിതാവസ്ഥയിലുണ്ടായ ചെറിയൊരു സ്പന്ദനത്തെത്തുടര്‍ന്നാണ്‌." . ഒരുകുടത്തിലെ അകാശം, മുറിയിലെ ആകാശം, ചെറിയൊരു ദ്വാരത്തിലെ ആകാശം എല്ലാം ഒരേയൊരു പ്രപഞ്ചാകാശം തന്നെയാണല്ലോ." അതുപോലെ അനന്തതയാണ്‌ ജീവജാലങ്ങളടക്കം എല്ലാം. അവ ഭാഗങ്ങളല്ല. അനന്തതയില്‍നിന്നും വിക്ഷേപിക്കപ്പെട്ടതുകൊണ്ട്‌ ഈ കാഴ്ചകളെല്ലാം അടങ്ങുന്നതും അതില്‍ത്തന്നെ. അങ്ങിനെ പരബ്രഹ്മത്തിന്റെ ഇച്ഛയ്ക്കൊത്ത്‌ ഇതെല്ലാം ഉണ്ടായി മറയുന്നതായി തോന്നുന്നു. 

Sep 1, 2012

115 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 115

ഏഷ ജഗജ്ജാംഗല ജീര്‍ണവല്ലീ
സമ്യക്‌സമാലോക കുഠാരകൃത്താ
വല്ലീവ വിക്ഷുബ്ധ മന:ശരീരാ
ഭൂയോ ന സംരോഹതി രാമഭദ്ര (3/93/24)

വസിഷ്ഠന്‍ തുടര്‍ന്നു: ഇത്‌ പണ്ടുകാലത്ത്‌ ബ്രഹ്മാവെനിക്കു പറഞ്ഞു തന്നതാണ്‌. രാമ: അതു ഞാന്‍ നിനക്കായി പറഞ്ഞു തന്നു. പറഞ്ഞുവന്നത്,  പരബ്രഹ്മം അതിന്റെ അവിച്ഛിന്നമായ അവസ്ഥയില്‍ സര്‍വ്വവ്യാപിയായതിനാല്‍ എല്ലാം അതേ അവിച്ഛിന്നസ്ഥിതിയിലാണു നിലകൊള്ളുന്നത്‌. അത്‌ സ്വാഭീഷ്ടപ്രകാരം ഘനീഭവിക്കുമ്പോള്‍ വിശ്വമനസ്സുണ്ടാവുന്നു. ആ മനസ്സില്‍ വിവിധങ്ങളായ മൂലഘടകങ്ങള്‍ അവയുടെ അതിസൂക്ഷ്മഭാവത്തില്‍ നിലകൊള്ളുന്നതായി ഭാവനയുണ്ടാവുന്നു. ഇതിന്റെയെല്ലാം ആകെത്തുകയായ (സമഷ്ടി) പ്രഭാവാനായ വിശ്വപുരുഷനാണ്‌. ബ്രഹ്മാവ്‌. ബോധസ്വഭാവമായതിനാല്‍ സ്വയം എന്തൊക്കെ കാണാനിച്ഛിക്കുന്നുവോ അവ സ്വന്തം മനസ്സില്‍ ദര്‍ശിക്കുന്നു. ഈ ബ്രഹ്മാവാണ്‌ പ്രപഞ്ചത്തിലെ നാനാത്വഭാവത്തിനു കാരണമായ അവിദ്യയെ ഇച്ഛിച്ചുണ്ടാക്കിയത്‌.. അവിദ്യയാണ്‌ ആത്മ-അനാത്മ വസ്തുക്കള്‍ എന്ന തരംതിരിവിനു കാരണം. ഈ അവിദ്യയാലാണ്‌ ബ്രഹ്മാവ്‌ മലകളും പുല്‍ച്ചെടികളും ജലം മുതലായ പഞ്ചഭൂതങ്ങളും അടങ്ങുന്ന വിശ്വത്തെ നാനാത്വങ്ങളുടെ സംഘാതമായി പ്രത്യക്ഷപ്പെടുത്തുന്നത്‌. ഇതിനാലാണ്‌ ഈ സമഷ്ടിപ്രപഞ്ചമാകെ അനന്താവബോധമാണെന്ന സത്യം നിലനില്‍ക്കുമ്പോഴും മാത്രാ-തന്മാത്രാ അണുക്കളില്‍ നിന്നും ജീവജാലങ്ങള്‍ ഉദ്ഭൂതമാവുന്നതായി തോന്നുന്നത്‌..

അതുകൊണ്ട്‌ രാമാ, പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും പദാര്‍ത്ഥങ്ങളും, സമുദ്രജലത്തില്‍ നിന്നും തിരമാലകളെന്നപോലെ, പരബ്രഹ്മത്തില്‍നിന്നും ഉണ്ടായതാണ്‌.. ഈ 'സൃഷ്ടിക്കപ്പെട്ടിട്ടില്ലാത്ത' വിശ്വത്തില്‍ , ബ്രഹ്മാവിന്റെ മനസ്സില്‍ സ്വയം അഹംകാരമുദിച്ച്‌ 'വിശ്വമനസ്സായ' ബ്രഹ്മാവ്‌ 'വിശ്വസൃഷ്ടാവായ' ബ്രഹ്മാവാകുന്നു. ആ വിശ്വമനസ്സിന്റെ ശക്തിയാണ്‌ നനാത്വം സഹജ സ്വഭാവമായ പ്രപഞ്ചമായിത്തീരുന്നത്‌.. അനന്തകോടി ജീവജാലങ്ങള്‍ ഈ വിശ്വമനസ്സില്‍ പ്രകടമായി, ജീവനുകളാവുന്നു. ഈ വിവിധ ജീവനുകള്‍ അനന്താകാശത്ത്‌ മൂലഘടകങ്ങളുടെ സംഘാതമായ ശരീരങ്ങളായി അതില്‍ ബോധം പ്രാണശക്തിയായി കടന്ന് ജീവ-നിര്‍ജീവ ജാലങ്ങളുടെ ശരീരങ്ങള്‍ക്ക്‌ ബീജമാവുന്നു. അങ്ങിനെ വ്യക്തിഗത ജീവാത്മാക്കള്‍ ജന്മമെടുക്കുന്നു. ഇവ ഓരോന്നും അകസ്മീകമായി (കാകതാലീയം എന്ന് ന്യായേന) വൈവിദ്ധ്യമാര്‍ന്ന സാദ്ധ്യതകള്‍ ആയിത്തീരുന്നു. ഈ സാധ്യതകളുടെ പ്രത്യക്ഷ പ്രകടനമാണ്‌ കാര്യ-കാരണ നിയമങ്ങളും കര്‍മ്മഫല സിദ്ധാന്തമനുസരിച്ചുള്ള ഉയര്‍ച്ച-താഴ്ച്ചകളും.

"രാമാ, അങ്ങിനെയൊക്കെയാണ്‌ ഈ പ്രത്യക്ഷലോകമെന്ന കാനനം. ആരൊരുവനാണോ ഈ വനത്തിന്റെ വേരുകളെ അന്വേഷണം എന്ന കോടാലികൊണ്ട്‌ വെട്ടി നീക്കുന്നത്‌, അവനതില്‍നിന്നു സ്വതന്ത്രനാണ്‌.". ചിലരില്‍ ഈ അറിവ്‌ വേഗത്തില്‍ ഉണരുന്നു; മറ്റുചിലരില്‍ ഈ അറിവുണ്ടാവാന്‍ വളരെയേറെ സമയമെടുത്തേക്കാം. 

Aug 31, 2012

114 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 114

മനസൈവ മനസ്‌തസ്മാത്‌പൌരുഷേണ പുമാനിഹ
സ്വകമേവ സ്വകേനൈവ യോജയേത്‌പാവനേ പഥി  (3/92/28)

വസിഷ്ഠന്‍ ബ്രഹ്മാവിനോടു ചോദിച്ചു: ഭഗവാനേ, മാമുനിയുടെ ശാപം ഇന്ദ്രന്റെ മനസ്സിനെ ബാധിക്കാതെ ശരീരത്തെമാത്രം ബാധിക്കാനിടവന്നതെന്തുകൊണ്ടാണ്‌? ശരീരം മനസ്സില്‍നിന്നു വിഭിന്നമല്ലെങ്കില്‍ ആ ശാപം മനസ്സിനേയും ബാധിക്കേണ്ടതല്ലേ?. എങ്ങിനെയാണ്‌ മനസ്സ്‌ ബാധിക്കപ്പെടുന്നതെന്നും ബാധിക്കപ്പെടാതിരിക്കുന്നതെന്നും ദയവായി പറഞ്ഞു തരൂ.

ബ്രഹ്മാവു പറഞ്ഞു: മകനേ, ഈ വിശ്വം, ബ്രഹ്മാവു മുതല്‍ മാമലകള്‍ വരെ മൂര്‍ത്തിമത്തായുള്ള എല്ലാറ്റിലും രണ്ടുതരം ശരീരങ്ങളുണ്ട്‌. ഒന്നാമത്തേത്‌ മാനസീകശരീരം- അത്‌ അശാന്തമാണ്‌.. ക്ഷിപ്രമാണതിന്റെ പ്രവര്‍ത്തനങ്ങള്‍ . രണ്ടാമത്തേത്‌ മാംസനിബദ്ധമായ ശരീരം. അത്‌ സ്വയമായി ഒന്നും ചെയ്യുന്നില്ല. ഈ ശരീരത്തെയാണ്‌ അനുഗ്രഹങ്ങളും ശാപങ്ങളും ബാധിക്കുക. അതിനു ബുദ്ധിയോ ശക്തിയോ ഇല്ല. താമരയിലയിലെ ജലകണം പോലെ അതു ചഞ്ചാടിക്കൊണ്ടിരിക്കുന്നു. അത്‌ വിധിയെ, നിയതിയെ, മറ്റു ഘടകങ്ങളെ എല്ലാം ആശ്രയിച്ചിരിക്കുന്നു. മനസ്സാകട്ടെ ബന്ധിതമെന്നു തോന്നുമെങ്കിലും സ്വതന്ത്രമാണ്‌.. ഈ മനസ്സ്‌ ധൈര്യപൂര്‍വ്വം സ്വപ്രയത്നങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ ദു:ഖങ്ങള്‍ക്കതീതമാണ്‌.. എപ്പോഴെല്ലാം ഉദ്യമങ്ങളില്‍ ഏര്‍പ്പെടുന്നുവോ അപ്പോഴെല്ലാം ആ ഉദ്യമങ്ങള്‍ക്ക്‌ ഉചിതമായ ഫലം കാണുന്നുമുണ്ട്‌.. ഭൌതീകശരീരം ഒന്നും നേടുന്നില്ല. മാനസീകശരീരമാണ്‌ എല്ലാം നേടുന്നത്‌.. മനസ്സ്‌ എപ്പോഴും ശുദ്ധബോധത്തില്‍ ഉറച്ചിരിക്കുമ്പോള്‍ അതിനെ ശാപങ്ങള്‍ ബാധിക്കയില്ല. ശരീരം തീയിലോ ചെളിയിലോ വീണേക്കാം. എന്നാല്‍ അതിനെക്കുറിച്ച്‌ ചിന്തിച്ചാല്‍ മാത്രമേ മനസ്സിലത് അനുഭവമായി തീരുകയുള്ളു. ഇതാണ്‌ ഇന്ദ്രന്റെ അനുഭവത്തിലൂടെ നമുക്കറിയാന്‍ കഴിയുന്നത്‌..

ദീര്‍ഘതപന്‍ എന്നു പേരായ മുനിയുടെ അനുഭവവും ഇക്കാര്യം വെളിപ്പെടുത്തുന്നു. അദ്ദേഹം ഒരു യാഗം നടത്താന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ അതിനുവേണ്ട സാമഗ്രികള്‍ സംഘടിപ്പിക്കുന്നതിനിടയില്‍ അദ്ദേഹമൊരു കിണറ്റില്‍ വീണുപോയി. അദ്ദേഹം മനസ്സില്‍ യാഗം പൂര്‍ത്തീകരിച്ച്‌ ഭൌതീകമായി യാഗം ചെയ്താലുണ്ടാവുന്ന ഫലങ്ങളെല്ലാം നേടി. നേരത്തേ പറഞ്ഞ മഹാത്മാവിന്റെ പത്തു പുത്രന്മാര്‍ക്ക്‌ ബ്രഹ്മപദവി ലഭിച്ചതും സ്വമന:പ്രയത്നത്താല്‍ ആണല്ലോ. മാനസീകമോ ശാരീരികമോ ആയ അസുഖങ്ങള്‍ , ശാപങ്ങള്‍ , കണ്ണേറ്‌  തുടങ്ങിയവ ആത്മാഭിമുഖമായിരിക്കുന്ന മനസ്സിനെ ബാധിക്കുകയില്ല. പാറക്കല്ലില്‍ താമരപ്പൂ വീണാല്‍ അതു രണ്ടായിപൊട്ടിപ്പൊളിയുകില്ലല്ലോ. "അതുകൊണ്ട്‌ ഒരുവന്‍ മനസ്സിനെ മനസ്സുകൊണ്ടുതന്നെ ശുദ്ധപാതയിലേയ്ക്കു നയിക്കണം. ആത്മാവിനെ അത്മാവുകൊണ്ടുതന്നെ സദ്മാര്‍ഗ്ഗങ്ങളിലേയ്ക്കുന്മുഖമാക്കണം"

മനസ്സ്  വിചാരിക്കുന്നതെന്തോ അത്‌ അപ്പോള്‍ത്തന്നെ നടപ്പിലാവുന്നു. തീവ്രമായ ധ്യാനംകൊണ്ട്‌ ഒരുവനുള്ളില്‍ സമൂലമായ മാറ്റം വരുത്താനും തെറ്റായ കഴ്ച്ചപ്പാടുമൂലം ഉണ്ടായ ഭ്രമകല്‍പ്പനയില്‍ നിന്നു വിമുക്തിയാര്‍ജ്ജിക്കാനും നമുക്ക്  സാധിക്കും. മനസ്സു ചെയ്യുന്നതാണ്‌ സത്യമായി അനുഭവപ്പെടുന്നത്‌. നിലാവിന്റെ ശീതളിമയിലിരിക്കുന്നവന്‌ സൂര്യന്റെ തീവ്രതാപം മനസാ അനുഭവവേദ്യമാവാം. അതുപോലെ തിരിച്ചും. മനസ്സിന്റെ മായികശക്തി ഇപ്രകാരമെല്ലാമാണ്‌.. 

Aug 30, 2012

113 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 113

കഥ്യതേ ജീവനാമ്നൈതച്ചിതം  പ്രതനുവാസനം
ശാന്തദേഹചമത്കാരം ജീവം വിദ്ധി ക്രമാത്‌പരം (3/91/23)

സൃഷ്ടാവായ ബ്രഹ്മാവ്‌ പറഞ്ഞു: മനസ്സ്‌ എന്ന വ്യക്തിബോധത്തിന്‌ വൈവിദ്ധ്യമേറിയ ഗുണങ്ങളും സാധ്യതകളുമുണ്ട്‌... സുഗന്ധവസ്തുക്കളില്‍ അവയ്ക്ക്  യോജിച്ച സ്വാദും അടങ്ങിയിട്ടുണ്ടല്ലോ. ബോധം തന്നെയാണ്‌ സൂക്ഷ്മശരീരമാവുന്നതും ഭൌതീകരൂപമെടുത്ത്‌ സ്ഥൂലശരീരമാവുന്നതും."ഈ വ്യക്തിബോധത്തിന്‌ ജീവന്‍ എന്നും ജീവാത്മാവ്‌ എന്നും പറയുന്നു. അതിലും അനന്തസാധ്യതകള്‍ അന്തര്‍ലീനമാണെങ്കിലും ആ സാദ്ധ്യതകള്‍ അതീവ സൂക്ഷ്മ നിലയിലാണുള്ളത്‌.. എന്നാല്‍ ജീവന്റെ മായാജാലങ്ങളെല്ലാം അവസാനിക്കുമ്പോള്‍ അതു തന്നെയാണ്‌ പരമാത്മാവായി തിളങ്ങുന്നത്‌.". ഞാനോ മറ്റാരെങ്കിലുമോ ഈ പ്രപഞ്ചത്തില്‍ ഇല്ല. എല്ലാം അനന്താവബോധം മാത്രം. ആ ചെറുപ്പക്കാരുടെ ഉദ്ദേശം സാധിതമായപോലെ ഇക്കാണപ്പെടുന്നതെല്ലാം അനന്താവബോധത്തിന്റെ അടിസ്ഥാനത്തിലാണ്‌ നിലനില്‍ക്കുന്നത്‌.. ആ ചെറുപ്പക്കാര്‍ക്ക്‌ അവരുടെ ഉദ്ദേശം സൃഷ്ടിനിര്‍വ്വഹണമായിരുന്നതുകൊണ്ട്‌ അവരില്‍ , അവരാണ്‌ സൃഷ്ടാക്കള്‍ എന്ന തോന്നലുണ്ടായി. അതുപോലെ തന്നെ എനിക്കും എന്റെ സൃഷ്ടി വൈഭവത്തെപറ്റി ഒരവബോധമുണ്ടായി.

അനന്താവബോധം തന്നെയാണ്‌ സ്വയം ജീവനായി ഭാവിച്ച്‌ മനസ്സാകുന്നതും പിന്നീട്‌ ശരീരഭാവമെടുത്ത്‌ അതു മൂര്‍ത്തീകരിക്കുന്നതും. സ്വപ്നംപോലെയുള്ള ഈ മാസ്മരീക ഭ്രമം നീണ്ടുപോവുന്തോറും യാഥാര്‍ത്ഥ്യമാണെന്ന തോന്നലുണ്ടാവുന്നു. അത്‌ സത്തും അസത്തുമാണ്‌.. മനസ്സില്‍ അതിനെ ഭാവനചെയ്തു കണ്ടതുകൊണ്ട്‌ അതു സത്താണ്‌.. പക്ഷേ സ്വതവേയുള്ള വിരോധാഭാസംകൊണ്ട്‌ അതു അസത്തുമാണ്‌.. മനസ്സ്‌ ചേതനയുള്ളതാണ്‌. കാരണം അത്‌ ബോധത്തിലധിഷ്ടിതമാണല്ലോ.  എന്നാല്‍ ബോധത്തില്‍നിന്നും വിഭിന്നമായി അതിനെക്കണ്ടാല്‍ അത്‌ ഭ്രമാത്മകമായ വെറും ജഢമാണ്‌.. മനസ്സ്‌ ഒന്നിനെപ്പറ്റി ആലോചിക്കുമ്പോള്‍ ആ വസ്തുവായി സ്വയം ഗ്രഹിക്കുകയാണ്‌.. കൈവളയുടെ രൂപത്തില്‍ മനസ്സില്‍ കാണുമ്പോള്‍ ഒരു സ്വര്‍ണ്ണവള  ആഭരണമാണ്‌.. എന്നാല്‍ മൂല്യവസ്തുവായ സ്വര്‍ണ്ണമാണല്ലോ ആഭരണത്തില്‍ സത്തായിട്ടുള്ളത്‌. .

എല്ലാം ബ്രഹ്മം തന്നെയായതുകൊണ്ട്‌ ജഢമെന്നു പറയുന്നതും അതേ അനന്താവബോധം തന്നെ. എന്നില്‍നിന്നു തുടങ്ങി വെറും കല്ലുവരെ ഒന്നിനേയും സചേതനമെന്നോ അചേതനമെന്നോ നിര്‍വ്വചിക്കുക അസാദ്ധ്യം. തികച്ചും വ്യത്യസ്ഥങ്ങളായ രണ്ടു വസ്തുക്കളെപ്പറ്റി ചിന്താക്കുഴപ്പത്തിനോ ആശങ്കക്കോ  സാദ്ധ്യതയില്ല . വിഷയവും വിഷയിയും തമ്മില്‍ സാമ്യമുണ്ടാവുമ്പോള്‍ മാത്രമേ ഏത്‌ ഏതെന്ന സംശയങ്ങള്‍ ഉണ്ടാവുകയുള്ളു. എല്ലാം നിര്‍വ്വചനാതീതമാണെന്നുള്ളതു കൊണ്ട്‌ ജഢം, ചൈതന്യം, എന്നൊക്കെയുള്ള വാക്കുകള്‍ കേവലശബ്ദങ്ങള്‍ മാത്രം.

മനസ്സിനെ സംബന്ധിച്ചിടത്തോളം വിഷയം ജഢവും, വിഷയി (അറിയുന്നയാള്‍ ചൈതന്യവുമാണ്‌. . അങ്ങിനെ ഭ്രമത്തില്‍ ഉഴന്ന് ജീവന്‍ ചുറ്റിപ്പറ്റിനില്‍ക്കുന്നു. വാസ്തവത്തില്‍ ദ്വന്ദതയെന്നതും മനസ്സിന്റെ വിഭ്രമം മാത്രം. അത്തരം വിഭ്രമം ഉള്ളതാണോ അല്ലയോ എന്നും നമുക്ക്‌ നിശ്ചയിക്കുക വയ്യ. അനന്താവബോധമാണെല്ലാം. ഭ്രമാത്മകമായ വിഭജനങ്ങളാണീ കാണപ്പെടുന്നതെല്ലാം എന്ന തിരിച്ചറിവില്ലാത്തപ്പോള്‍ അഹങ്കാരം ഉടലെടുക്കുന്നു. എന്നാല്‍ മനസ്സ്‌ സ്വരൂപത്തില്‍ ധ്യാനനിമഗ്നമാവുമ്പോള്‍ എല്ലാ വിഭജനങ്ങളും ഇല്ലാതാവുന്നു. അനന്താവബോധസാക്ഷാത്കാരം  ഉണ്ടാവുമ്പോള്‍ പരമാനന്ദവും ആവുന്നു. 

Aug 29, 2012

112 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 112

പ്രതിഭാസമുപായാതി യഥ്യദസ്യ  ഹി ചേതസ:
തത്തത്‌പ്രകടതാമേതി സ്ഥൈര്യം സഫലതാമപി  (3/91/17)

സൂര്യന്‍ തുടര്‍ന്നു: ഭഗവാനേ, അതുകഴിഞ്ഞ്‌ രാജാവ്‌ ഭരതമുനിയെ സമീപിച്ച്‌ ശാരീരികശിക്ഷകള്‍ക്കൊന്നും വഴങ്ങാത്ത ഈ കമിതാക്കള്‍ക്കുചിതമായ ശിക്ഷയായി ഒരു ശാപം നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചു. മുനി അവരെ ശപിച്ചു. പക്ഷേ അവര്‍ മുനിയോടു പറഞ്ഞു: കഷ്ടം! നിങ്ങള്‍ക്കു രണ്ടാള്‍ക്കും ബുദ്ധി അല്‍പ്പം കുറവുണ്ട് എന്ന് തോന്നുന്നു. ഞങ്ങളെ ശപിച്ചതുകൊണ്ട്‌ നിങ്ങളാര്‍ജ്ജിച്ച തപോബലത്തിനു കുറവുണ്ടായിരിക്കുന്നു എന്നതാണ് സത്യം. ആ ശാപം കൊണ്ട്‌ ഞങ്ങളുടെ ശരീരത്തെ നശിപ്പിക്കാം; എന്നാല്‍ ഞങ്ങള്‍ക്കതുകൊണ്ട്‌ ഒന്നും നഷ്ടമാവുന്നില്ല. ഞങ്ങളുടെ മനസ്സിനെ ആര്‍ക്കും നശിപ്പിക്കാനാവില്ല.

മുനിശാപം മൂലം അവരുടെ ദേഹം നശിച്ചു. ഈ ശരീരത്തില്‍നിന്നും പിന്നിടവര്‍ മൃഗങ്ങളായും പക്ഷികളായും ജന്മമെടുത്തു. അവസാനം ഉത്തമമായ ഒരു ഗൃഹത്തില്‍ മനുഷ്യ ദമ്പതികളായി. ഇപ്പോഴും പരസ്പരമുള്ള സമ്പൂര്‍ണ്ണാനുരാഗത്തിന്റെ ശക്തികൊണ്ട്‌ അവര്‍ ഭാര്യാ ഭര്‍ത്താക്കന്മാരായി ജന്മമെടുത്തിരിക്കുന്നു. കാട്ടിലെ മരങ്ങള്‍പോലും ഇവരുടെ പ്രേമവായ്പ്പുകണ്ട്‌ പ്രചോദിതരായി. മുനിശാപംകൊണ്ടും ഇവരുടെ മനസ്സു നശിപ്പിക്കാന്‍ കഴിഞ്ഞില്ല. അതുപോലെ, ഭഗവാനേ ഈ പത്തുപേരുടെ സൃഷ്ടികളെ യാതൊരുവിധത്തിലും സ്വാധീനിക്കാന്‍ അങ്ങേയ്ക്കാവില്ല. അവര്‍ സ്വയം സൃഷ്ടിസര്‍ഗ്ഗത്തില്‍ തുടരുന്നതുകൊണ്ട്‌ അങ്ങേയ്ക്കെന്താണു നഷ്ടം? അവര്‍ അവരുടെ മനസ്സിന്റെ സൃഷ്ടികളെ തുടരട്ടെ. സ്ഫടികത്തില്‍ നിന്നും  അതിനുള്ളിലെ പ്രതിഫലനം മാത്രമായി നീക്കി മാറ്റാനരുതാത്തതുപോലെയാണത്‌. ഭഗവന്‍, അങ്ങയുടെ ബോധമണ്ഡലത്തില്‍ ,  സ്വാഭീഷ്ടമനുസരിച്ച്  ഒരു ലോകം സ്വയം സൃഷ്ടിച്ചാലും.

സത്യത്തില്‍ അനന്താവബോധവും മനസ്സും (ഒരുവന്റെ ബോധം) അനന്തമായ ആകാശവുമെല്ലാം ഒരേയൊരു വസ്തുവാണ്‌.. അനന്താവബോധം സര്‍വ്വവ്യാപിയാണ്‌. . അതുകൊണ്ടീചെറുപ്പക്കാര്‍ സൃഷ്ടിച്ച ലോകങ്ങളെന്തായാലും അങ്ങേക്കിഷ്ടം പോലെയുള്ള  മറൊരു ലോകനിര്‍മ്മിതി ചെയ്താലും.

ബ്രഹ്മാവ്‌ വസിഷ്ഠനോടു പറഞ്ഞു: അപ്രകാരമുള്ള സൂര്യവചനം കേട്ട്‌ എന്റെ സ്വാഭാവപ്രകടനം എന്ന നിലയില്‍ ഞാന്‍ ലോകങ്ങളെ ഉണ്ടാക്കാന്‍ തുടങ്ങി. ഈ ഉദ്യമത്തില്‍ ആദ്യത്തെ പങ്കാളിയാകാന്‍ ഞാന്‍ സൂര്യനെ ക്ഷണിച്ചു. ഈ സൂര്യന്‍ ചെറുപ്പക്കാരുടെ സൃഷ്ടിയില്‍ പങ്കെടുത്തതുകൂടാതെ എന്റെ സൃഷ്ടിയില്‍ മനുഷ്യകുലത്തിന്റെ പൂര്‍വ്വികനായ പ്രജാപതിയായും വര്‍ത്തിച്ചു. സൂര്യന്‍ ഈ രണ്ടു ജോലികളും ഭംഗിയായി ചെയ്തു. എന്റെ ഉദ്ദേശങ്ങള്‍ക്കനുസൃതമായി അദ്ദേഹം ഈ ലോകനിര്‍മ്മിതി നടത്തി. "എന്തൊക്കെ ഒരാളുടെ ബോധമണ്ഡലത്തില്‍ പ്രത്യക്ഷമാവുന്നുവോ അതുണ്ടാവുന്നു, നിലനില്‍ക്കുന്നു, ഫലപ്രാപ്തിയുമുണ്ടാവുന്നു. അതാണ്‌ മനസ്സിന്റെ ശക്തി!"

ആ മഹാത്മാവിന്റെ പുത്രന്മാര്‍ സ്വമന:ശ്ശക്തികൊണ്ട്‌ ലോകസൃഷ്ടാക്കളുടെ സ്ഥാനത്തെത്തിയപോലെ ഞാനും ലോകസൃഷ്ടാവായി. മനസ്സാണ്‌ ഇവിടെ വസ്തുക്കളെ പ്രകടമാക്കുന്നത്‌...  മനസ്സില്‍ത്തന്നെയാണ് ശരീരബോധമുണ്ടാവുന്നതും ശരീരമെന്ന 'കാഴ്ച്ച' പ്രകടമാവുന്നതും. 

Aug 28, 2012

111 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 111

മനോ ഹി ജഗതാം കര്‍തൃ മനോ ഹി പുരുഷ: പര:
മന: കൃതം കൃതം ലോകേ ന ശരീരകൃതം  കൃതം (3/89/1)

സൂര്യന്‍ തുടര്‍ന്നു: "മനസ്സുതന്നെയാണ്‌ ലോക സൃഷ്ടാവ്‌.. മനസ്സു തന്നെയാണ്‌ പരമപുരുഷന്‍.. മനസ്സിനാല്‍ ചെയ്യപ്പെടുന്നതാണു കര്‍മ്മം. ശരീരംകൊണ്ടു ചെയ്യുന്നത്‌ കര്‍മ്മമല്ല." മനസ്സിന്റെ ശക്തി നോക്കൂ! ദൃഢമായ ചിന്തകൊണ്ട്‌ മഹാത്മാവിന്റെ പുത്രരായ ആ പത്തുപേര്‍ സൃഷ്ടാക്കളായി. എന്നാല്‍ ഏതൊരുവന്‍ 'ഞാനീ ചെറിയ ശരീരമാണ്‌' എന്നു ചിന്തിക്കുന്നുവോ അവനു മൃത്യു സുനിശ്ചയമാണ്‌.. ഒരുവന്റെ ബോധം ബാഹ്യലോകത്തേക്ക്‌ ഉന്മുഖമാകുമ്പോള്‍ സുഖദു:ഖങ്ങളെന്ന ദ്വന്ദങ്ങളുണ്ട്‌.. എന്നാല്‍ യോഗിയുടെ ദൃഷ്ടി ഉള്ളിലേയ്ക്കാണ്‌.. അവിടെ സുഖദു:ഖങ്ങള്‍ എന്ന ധാരണകള്‍ ഇല്ല. ഇതിനെക്കുറിച്ചുള്ള ഒരു കഥ ഞാന്‍ പറയാം.

മഗധ രാജ്യത്ത്‌ ഇന്ദ്രദ്യുമ്നന്‍ എന്നുപേരായ ഒരു രാജാവു വാണിരുന്നു. അദ്ദേഹത്തിന്റെഭാര്യ അഹല്യ. ആ സ്ഥലത്ത്‌ ഇന്ദ്രന്‍ എന്നു പേരായി ദുര്‍മ്മാര്‍ഗ്ഗിയെങ്കിലും സുന്ദരനായ ഒരു ചെറുപ്പക്കാരന്‍ ഉണ്ടായിരുന്നു. ദേവേന്ദ്രന്‍ മുനിപത്നിയായ അഹല്യയെ വശീകരിച്ച കഥ അഹല്യാ റാണി ഒരുദിവസം പ്രഭാഷണമദ്ധ്യേ കേട്ടു. അതുകേട്ട്‌ രാജ്ഞിക്ക്‌ ഇന്ദ്രന്‍ എന്ന ചെറുപ്പക്കാരനോട്‌ പ്രേമം തോന്നി. പ്രേമം മൂത്ത്‌ തന്റെ തോഴിമാരുടെ സഹായത്തോടെ അവള്‍ ഇന്ദ്രനെ തന്റെ അരമനയിലേയ്ക്ക്‌ കൊണ്ടുവന്നു. തുടര്‍ന്ന് അവരിരുവരും രഹസ്യമായി സന്ധിച്ചു സുഖിച്ചു വന്നു. അഹല്യയ്ക്ക്‌ ഇന്ദ്രനെപ്പറ്റിയല്ലാതെ മറ്റൊരു ചിന്തയുമില്ലായിരുന്നു. അതുകൊണ്ടവള്‍ നോക്കുന്നിടത്തൊക്കെ ഇന്ദ്രനെക്കണ്ടു. അവനെക്കുറിച്ചുള്ള ചിന്തകള്‍ അവളുടെ മുഖത്തെ പ്രഫുല്ലമാക്കി. അവരുടെ പ്രേമം മൂത്തപ്പോള്‍ ജനമറിഞ്ഞു; രാജാവിന്റെ ചെവിയിലും കാര്യമെത്തി. ക്രുദ്ധനായ രാജാവ്‌ അവരെ ശിക്ഷിക്കാനായി പലതുംചെയ്തു. തണുത്ത വെള്ളത്തില്‍ അവരെ മുക്കി; തിളച്ച എണ്ണയിലവരെ വറുത്തു; ആനയുടെ കാലുകളില്‍ ബന്ധിച്ചു; ചാട്ടവാറുകൊണ്ടടിച്ചു. ഇന്ദ്രന്‍ പൊട്ടിച്ചിരിച്ചുകൊണ്ട്‌ രാജാവിനോടു പറഞ്ഞു: എനിക്കീ ലോകം മുഴുവനും എന്റെ പ്രിയപ്പെട്ടവള്‍ - അഹല്യയല്ലാതെ മറ്റൊന്നുമല്ല. ഈ ശിക്ഷകളൊന്നും ഞങ്ങളെ എശുകയില്ല. ഞാന്‍ മനസ്സുമാത്രമാണ്‌.. മനസ്സാണ്‌ വ്യക്തി. നിങ്ങള്‍ക്ക്‌ ശരീരത്തെ ശിക്ഷിക്കാം; എന്നാല്‍ നിങ്ങള്‍ക്ക്‌ മനസ്സിനെ ശിക്ഷിക്കാനോ ചെറുതായിപ്പോലും മാറ്റാനോ കഴിയില്ല. മനസ്സ്‌ എന്തിലെങ്കിലും ആമഗ്നമായിരിക്കുമ്പോള്‍ ശരീരത്തിനെന്തു സംഭവിച്ചാലും മനസ്സിനെയത്‌ ബാധിക്കുന്നില്ല.

മനസ്സിന്‌ ശാപത്താലോ അനുഗ്രഹത്താലോ ചഞ്ചല്യമുണ്ടാവുന്നില്ല. വലിയൊരു മാമല കേവലം ചെറിയ വന്യജീവികളുടെ കൊമ്പുകൊണ്ട്‌ കുത്തിയിളക്കാനാവുകയില്ലല്ലോ. ശരീരമല്ല മനസ്സിനെയുണ്ടാക്കുന്നത്‌, മറിച്ച്‌ മനസ്സാണ്‌ ശരീരത്തെ സൃഷ്ടിക്കുന്നത്‌.. മനസ്സുമാത്രമാണ്‌ ശരീരത്തിന്റെ വിത്ത്‌.. മരം മരിക്കുമ്പോഴും വിത്ത്‌ നശിക്കുന്നില്ല. എന്നാല്‍ വിത്ത്‌ നശിക്കുമ്പോള്‍ അതിലെ വൃക്ഷവും നശിക്കുന്നു. ശരീരം നശിച്ചാല്‍ മനസ്സിന്‌ സ്വയം മറ്റൊരു ശരീരം സൃഷ്ടിക്കുവാനാവും. 

Aug 27, 2012

110 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 110

യഥൈവ കര്‍മ്മകരണേ കാമനാ നാസ്തി ധീമതാം
തഥൈവ കര്‍മ്മസംത്യാഗേ കാമനാ നാസ്തി ധീമതാം (3/88/12)

സൂര്യന്‍ തുടര്‍ന്നു: പ്രഭോ,  സൃഷ്ടിവാഞ്ഛയുമായി ആ പത്തുപേര്‍ ധ്യാനനിരതരായി ഇരുന്നു. അവരുടെ ശരീരം ക്ഷയിച്ചു നശിച്ചു. ബാക്കിയായ ഭാഗങ്ങള്‍ വന്യമൃഗങ്ങള്‍ക്ക്‌ ആഹാരമായി. അവര്‍ ദേഹമില്ലാത്ത അവസ്ഥയിലും അങ്ങിനെതന്നെ ധ്യാനമഗ്നരായി നിലകൊണ്ടു.  യുഗാവസാനം വരെ  ആ നില്‍പ്പ്‌ നീണ്ടു നിന്നു. യുഗാന്ത്യത്തില്‍ പൊള്ളിക്കുന്ന സൂര്യതാപവും ഇടിവെട്ടലും എല്ലാറ്റിനേയും നശിപ്പിച്ചു. ഈ മഹാത്മാക്കളാകട്ടെ അവരുടെ ധ്യാനസപര്യ തുടര്‍ന്നു. അവരുടെ ആഗ്രഹം വിശ്വസൃഷ്ടാക്കളാകണം എന്നതായിരുന്നുവല്ലോ. പുതിയ യുഗാരംഭത്തിലും ഈ പത്തുമഹാത്മാക്കള്‍ അതേ സ്ഥലത്ത്‌ തന്നെ നിലകൊണ്ടു. അവരങ്ങിനെ സൃഷ്ടികര്‍ത്താക്കളായി. ആ പത്തുപേരുണ്ടാക്കിയ പ്രപഞ്ചങ്ങളാണ്‌ അവിടുന്ന് ദര്‍ശിച്ചത്‌. പ്രഭോ, അവരുണ്ടാക്കിയ വിശ്വങ്ങളിലൊന്നിലെ സൂര്യനാണു ഞാന്‍...

ബ്രഹ്മാവ്‌ സൂര്യനോടു ചോദിച്ചു: ഹേ സൂര്യാ, ഈ പത്തുപേര്‍ വിശ്വനിര്‍മ്മിതിയെല്ലാം ചെയ്തുകഴിഞ്ഞിരിക്കുന്നു. ഇനി എനിക്ക്‌ എന്താണു ചെയ്യാനുള്ളത്‌? എന്റെ കര്‍ത്തവ്യം എന്താണ്‌?

സൂര്യന്‍ പറഞ്ഞു: ഭഗവാനേ അവിടുത്തേയ്ക്ക്‌ ആഗ്രഹങ്ങളൊന്നും ഇല്ലല്ലോ. അങ്ങയെ പ്രചോദിപ്പിക്കാന്‍  അങ്ങില്‍ വാസനകള്‍ ഒന്നുമില്ലതാനും . അതായത്‌ അങ്ങേയ്ക്ക്‌ ചെയ്യേണ്ടതായി ഒരു കര്‍മ്മവുമില്ല. വിശ്വനിര്‍മ്മിതികൊണ്ട്‌ അങ്ങേയ്ക്കെന്തു പ്രയോജനം? വിശ്വനിര്‍മ്മിതിയെന്ന സര്‍ഗ്ഗപ്രവൃത്തി അങ്ങേയ്ക്ക്‌ കാരണമേതുമില്ലാത്ത വെറുമൊരു നേരമ്പോക്കും ലീലയുമാണ്‌.. ഭഗവാനേ അങ്ങില്‍ നിന്നും സൃഷ്ടികളുണ്ടാവുന്നത്‌ അന്തര്‍പ്രേരണകൊണ്ടോ ആഗ്രഹംകൊണ്ടോ അല്ല. സൂര്യപ്രകാശം ജലത്തില്‍ പ്രതിഫലിക്കുന്നതും അതിനെ പ്രകാശമാനമാക്കുന്നതും സൂര്യന്റെ ഉദ്ദേശലക്ഷ്യമല്ല. ജലവും എതെങ്കിലും ഉദ്ദേശലക്ഷ്യങ്ങളോടെയല്ല പ്രതിഫലനം ഏറ്റെടുക്കുന്നത്‌.. ഹേതുരഹിതമായി സൂര്യന്‍ എങ്ങിനെ ദിനരാത്രങ്ങള്‍ക്കു കാരണമാവുന്നുവോ, അപ്രകാരം അങ്ങും ഇഛാരഹിതനായി സൃഷ്ടിയിലേര്‍പ്പെട്ടാലും. അങ്ങയുടെ സ്വഭാവവത്തേയും ധര്‍മ്മത്തേയും വെടിഞ്ഞിട്ട്‌ എന്തു നേട്ടമാണങ്ങേയ്ക്കുണ്ടാവുക?

"ജ്ഞാനികള്‍ യാതൊരു പ്രവര്‍ത്തങ്ങള്‍ക്കായും ആഗ്രഹിക്കുന്നില്ല; അവര്‍ കര്‍മ്മങ്ങളെ ത്യജിക്കാനും ആഗ്രഹിക്കുന്നില്ല." അങ്ങു മനക്കണ്ണില്‍ കാണുന്നത്‌ ആ മഹാത്മാക്കള്‍ സൃഷ്ടിച്ച ലോകങ്ങളാണ്‌.. മനക്കണ്ണില്‍ ആദ്യം ദര്‍ശിച്ച (സൃഷ്ടിച്ച) വസ്തുക്കള്‍ മാത്രമേ ഭൌതീകമായി ഒരുവന്‍ പിന്നീടു കാണുന്നുള്ളു. മനസ്സില്‍ക്കണ്ട വസ്തുക്കളാകട്ടെ നശിപ്പിക്കാനരുതാത്തതാണ്‌.. മൂലപദാര്‍ത്ഥങ്ങളുടെ സംഘാതമായ വസ്തുക്കള്‍ പരിണാമത്തിനും നാശത്തിനും വിധേയമാണ്‌.. ഒരാളുടെ വ്യക്തിത്വം, അവന്റെ മനസ്സില്‍ സ്വത്വത്തെപ്പറ്റി ദൃഢമായി സ്ഥിരീകരിച്ച സത്യബോധമല്ലതെ മറ്റൊന്നുമല്ല..

Aug 26, 2012

109 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 109

ഐശ്വര്യാണാം ഹി സര്‍വേഷാമകല്‍പ്പം ന  വിനാശി യത്‌
രോചതേ ഭ്രാതരസ്‌തന്‍മേ ബ്രഹ്മത്വമിഹ നേതരത്‌(31) (((3/86/31)

സൂര്യന്‍ പറഞ്ഞു: ദേവാദിദേവാ, കൈലാസപര്‍വ്വതത്തിനടുത്ത്‌ സുവര്‍ണജാതം എന്നയിടത്ത്‌ അങ്ങയുടെ പുത്രന്മാര്‍ ഉണ്ടാക്കിയ ഒരു ജനപദമുണ്ട്‌... കശ്യപമുനിപരമ്പരയില്‍പ്പെട്ട ഇന്ദു എന്നുപേരായ ഒരു മഹാത്മാവ്‌ അവിടെയുണ്ടായിരുന്നു. സന്താനഭാഗ്യമൊഴിച്ച്‌ എല്ലാ ഐശ്വര്യങ്ങളും അദ്ദേഹത്തിനും ഭാര്യക്കും ഉണ്ടായിരുന്നു. സന്താന ഭാഗ്യലാഭത്തിനായി അവര്‍ കൈലാസത്തില്‍പ്പോയി കഠിനമായ തപസ്സിലേര്‍പ്പെട്ടു. കുറച്ചു ജലം മാത്രമേ അവര്‍ ദിവസേന ആഹരിച്ചിരുന്നുള്ളു. അവര്‍ മരങ്ങളേപ്പോലെ ഒരേയിടത്ത്‌ ചലിക്കാതെ നില്‍പ്പായി. പരമശിവന്‍ അവരില്‍ സംപ്രീതരായി അവര്‍ക്കുമുന്നില്‍ പ്രത്യക്ഷമായി. വരമെന്തുവേണമെന്ന ചോദ്യത്തിനുത്തരമായി അവര്‍  ധര്‍മിഷ്ഠരും ഈശ്വരഭക്തിയുള്ളവരുമായ പത്തുപുത്രന്മാരെ വേണമെന്നാണാവശ്യപ്പെട്ടത്‌. പരമേശ്വരന്‍ അവര്‍ ആവശ്യപ്പെട്ട വരമരുളി. താമസംവിനാ അവര്‍ക്ക്‌ പ്രസരിപ്പുള്ള പത്തു സുപുത്രന്മാര്‍ ഉണ്ടായി. അവര്‍ വളര്‍ന്നു യുവക്കളായി. കേവലം ഏഴു വയസ്സായപ്പോഴേയ്ക്ക്‌ അവര്‍ക്ക്‌ വേദങ്ങള്‍ സ്വായത്തമായിരുന്നു. കുറച്ചുകഴിഞ്ഞ്‌ ആ മാതാപിതാക്കള്‍ ദിവംഗതരായി. അവര്‍ക്ക്‌ മുക്തിപദം ലഭിച്ചു.

ഈ പുത്രന്മാര്‍ക്ക്‌ മാതാപിതാക്കളുടെ ദേഹവിയോഗം ദുസ്സഹമായിരുന്നു. അവര്‍ ഒരുദിവസം ഒത്തുകൂടി ഇങ്ങിനെ ആലോചിച്ചു. 'സഹോദരന്മാരേ, നമുക്ക്‌ ഇനിയിപ്പോള്‍ ഏറ്റവും ശുഭോദര്‍ക്കമായ എന്താണു ലക്ഷ്യമാക്കേണ്ടത്‌? എന്താണു നമുക്ക്‌ നേടാന്‍ ഉചിതമായത്‌? എന്താണ്‌ നമ്മെ ദു:ഖത്തിലേയ്ക്ക്‌ നയിക്കുകില്ല എന്നുറപ്പുള്ള മാര്‍ഗ്ഗം?' രാജപദവി, ചക്രവര്‍ത്തിപദം, ദേവേന്ദ്രപദവി, എല്ലാം വെറും നിസ്സാരം. സ്വര്‍ഗ്ഗം ഭരിക്കുന്ന ഇന്ദ്രപദവി ബ്രഹ്മാവിന്റെ ഒന്നരമണിക്കൂര്‍ നേരത്തേക്കുള്ള ഒരു താല്‍ക്കാലിക തസ്തിക മാത്രമല്ലേ? "അതുകൊണ്ട്‌, സൃഷ്ടാവിന്റെ സ്ഥിതിയെ പ്രാപിക്കുക എന്നതാണ്‌ ഏറ്റവും നല്ലതെന്ന് എനിക്കു തോന്നുന്നു. ഒരു യുഗം മുഴുവന്‍ തീരാതെ സൃഷ്ടികര്‍ത്താവിന്റെ ആയുസ്സൊടുങ്ങുകയില്ലല്ലോ". മറ്റുള്ളവരും ഇതിനെ സര്‍വ്വാത്മനാ അംഗീകരിച്ചു.

അവര്‍ ആത്മഗതമായിപ്പറഞ്ഞു: എന്നാല്‍ നമുക്ക്‌ ബ്രഹ്മപദത്തിലെത്തുക തന്നെ ലക്ഷ്യം. അവിടെ ജരാനരകളോ മരണമോ ഇല്ല. ഏറ്റവും മുതിര്‍ന്ന സഹോദരന്‍ പറഞ്ഞു: എല്ലാവരും ഞാന്‍ പറയുന്നതുപോലെ ചെയ്യുക. ഇനിമുതല്‍ നമുക്ക്‌ ഇങ്ങിനെ ധ്യാനിക്കാം: "ഞാന്‍ വിടര്‍ന്ന താമരയിലിരിക്കുന്ന ബ്രഹ്മാവാണ്‌.". സഹോദരന്മാര്‍ എല്ലാവരും അങ്ങിനെ ചെയ്തു. "ഞാന്‍ വിശ്വസൃഷ്ടാവായ ബ്രഹ്മാവാണ്‌.; മാമുനിമാരും, വിദ്യാദേവതയായ സരസ്വതീദേവിയും എന്നില്‍ അവരുടെ വ്യക്തിപ്രാഭവത്തോടെ കുടികൊള്ളുന്നു. സ്വര്‍ഗ്ഗവും അതിലെ ദേവന്മാരുമെന്നിലാണ്‌.. പര്‍വ്വതങ്ങളും സമുദ്രവും ഭൂഖണ്ഡങ്ങളുമെന്നിലാണ്‌.. ഉപദേവതകളും രാക്ഷസന്മാരുമെന്നിലാണ്‌.. എന്നിലാണ്‌ സൂര്യന്‍ പ്രഭാസിക്കുന്നത്‌.. ഇപ്പോളിതാ സൃഷ്ടി സംഭവിക്കുന്നു. ഇതാ, സൃഷ്ടി, സ്ഥിതിചെയ്യുന്നു. ഇതാ, സൃഷ്ടിക്കു സ്വയമില്ലാതാവാന്‍ സമയമായി. അങ്ങിനെ ഒരു യുഗമിതാകഴിഞ്ഞു. ബ്രഹ്മാവിന്റെ ഒരു രാത്രിയായി. എനിക്ക്‌ ആത്മജ്ഞാനമുണ്ടായിരിക്കുന്നു; ഞാന്‍ മുക്തനായിരിക്കുന്നു." ഇങ്ങിനെ നിരന്തരം ധ്യാനം ചെയ്ത്‌ അവര്‍ ധ്യാനവസ്തുതന്നെ ആയിത്തീര്‍ന്നു. 

Aug 25, 2012

108 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 108


സദസദിതി കാലഭിരാതതം യത്
സദസദ്ബോധവിമോഹദായിനീഭി:
അവിരതരചനാഭിരീശ്വരാത്മൻ
പ്രവിലസതീഹ മനോ മഹന്മഹാത്മൻ (3/85/39)

വസിഷ്ഠന്‍ തുടര്‍ന്നു: ഒരിക്കല്‍ സൃഷ്ടികര്‍ത്താവായ ബ്രഹ്മാവിനോട്‌ ഈ വിശ്വനിര്‍മ്മിതി ആദ്യം എങ്ങിനെയാണു സംഭവിച്ചതെന്ന് ഞാന്‍ ചോദിക്കുകയുണ്ടായി. അദ്ദേഹം ഇങ്ങിനെപറഞ്ഞു: മകനേ മനസ്സാണ്‌ ഇക്കാണായതെല്ലാം ആവുന്നത്‌. ഈ യുഗാരംഭത്തില്‍ എനിക്കെന്തു സംഭവിച്ചുവെന്ന് ഞാന്‍ പറയാം. കഴിഞ്ഞ യുഗാന്ത്യത്തില്‍ വിശ്വമുറങ്ങിക്കിടന്ന രാത്രിയുടെ അന്ത്യത്തില്‍ ഞാനുണര്‍ ന്നു. പ്രഭാതത്തിലെ പ്രാര്‍ത്ഥനകള്‍ കഴിഞ്ഞ്‌ വിശ്വനിര്‍മ്മിതി എന്ന ആശയത്തോടെ ഞാന്‍ ചുറ്റും നോക്കി. ഞാനാ അനന്തശ്ശൂന്യതയിലേയ്ക്കു നോക്കിയപ്പോള്‍ അത്‌ ഇരുണ്ടതോ ദീപ്തമോ ആയിരുന്നില്ല. എന്റെ മനസ്സില്‍ സൃഷ്ടിക്കുള്ള അഭിവാഞ്ഛയുണ്ടായപ്പോള്‍ ഹൃദയത്തില്‍ സൂക്ഷ്മമായ ദൃശ്യങ്ങള്‍ പ്രത്യക്ഷമാവാന്‍ തുടങ്ങി. മനക്കണ്ണുകൊണ്ട്‌ ഞാന്‍ അനേകം വിവിധങ്ങളായ പ്രപഞ്ചങ്ങള്‍ കണ്ടു. അവകളിലെല്ലാം എന്നേപ്പോലുള്ള സൃഷ്ടികര്‍ത്താക്കളേയും ഞാന്‍ കണ്ടു. ആ ലോകങ്ങളില്‍ ഞാന്‍ എല്ലാത്തരം ജീവജാലങ്ങളേയും കണ്ടു. മലകളും നദികളും, സമുദ്രവും കാറ്റും, സൂര്യനും സ്വര്‍ഗ്ഗവാസികളും, പാതാളവും രാക്ഷസന്മാരും എല്ലാം എനിക്കു കാണായി.

ആ വിശ്വങ്ങളിലെല്ലാം വേദങ്ങളും ആചാരമര്യാദാ പ്രമാണങ്ങളും കണ്ടു. അവയാണല്ലോ നന്മ-തിന്മകളെയും സ്വര്‍ഗ്ഗ-നരകങ്ങളെയും നിശ്ചയിക്കുന്നത്‌. അവിടെ ഞാന്‍ മുക്തി മാര്‍ഗ്ഗവും സൌഖ്യമാര്‍ഗ്ഗവും വിവരിക്കുന്ന വേദങ്ങളേയും കണ്ടു. ഇത്തരം വിവിധങ്ങളായ പല ലക്ഷ്യങ്ങളുമായി പ്രവര്‍ത്തിക്കുന്ന ആളുകളേയും ഞാന്‍ കണ്ടു. ഞാന്‍ ഏഴുലോകങ്ങളും ഏഴു ഭൂഖണ്ഡങ്ങളും മലകളും സമുദ്രങ്ങളും എല്ലാം നാശത്തിലേയ്ക്കു പായുന്നതായും കണ്ടു. ദിനരാത്രങ്ങളടക്കമുള്ള കാലഗണനകള്‍ ഞാന്‍ കണ്ടു. ദിവ്യനദിയായ ഗംഗ, മൂന്നുലോകങ്ങളേയും -സ്വര്‍ഗ്ഗം, ആകാശം, ഭൂമി എന്നിവയെ- കോര്‍ത്തിണക്കുന്നതായും ഞാന്‍ കണ്ടു. ആകാശത്തുണ്ടാക്കിയ കോട്ടപോലെ സൃഷ്ടി, അതാതിന്റെ ഭൂമിയും, സമുദ്രവും ആകാശവുമൊക്കെയായി വിസ്തൃതമായി നിലകൊണ്ടു. ഇതൊക്കെക്കണ്ട്‌ ഞാന്‍ വിസ്മയചകിതനായി. "എന്താണു ഞാനെന്റെ മനസ്സില്‍ ഇവയെല്ലാം കാണുന്നത്‌? എന്റെ കണ്ണൂകള്‍ ഇവയെ ഇതുവരെ കണ്ടിട്ടുമില്ല." ഞാന്‍ ഇതിനെപ്പറ്റി കുറേയേറെ ആലോചിച്ചു. അവസാനം സൌരയൂഥങ്ങളില്‍ ഒന്നിലെ ഒരു സൂര്യനെക്കുറിച്ച്‌ ഞാന്‍ ചിന്തിച്ചിട്ട്‌ അദ്ദേഹത്തോട്‌ എനിക്കരികിലേയ്ക്ക്‌ വരാന്‍ പറഞ്ഞു. എന്നെ അലട്ടിയിരുന്ന ഈ പ്രശ്നത്തെപ്പറ്റി ഞാന്‍ അദ്ദേഹത്തോടു ചോദിച്ചു.

സൂര്യന്‍ മറുപടിയായി പറഞ്ഞു: "അല്ലയോ മഹാത്മന്‍, സര്‍വ്വശക്തനായ സൃഷ്ടാവെന്ന നിലയില്‍ അങ്ങ്‌ ഈശ്വരന്‍ തന്നെയാണ്‌.. മനസ്സുതന്നെയാണ്‌ ഈ നിലയ്ക്കാത്ത പ്രവര്‍ത്തനങ്ങളും അന്തമില്ലാത്ത സൃഷ്ടികളൂം ആയി കാണപ്പെടുന്നത്‌.. അവിദ്യയുടെ പ്രാഭവംകൊണ്ട്‌ ഇവയെല്ലാം യാഥാര്‍ത്ഥ്യമാണെന്നുള്ള ധാരണ ഒരുവനെ ഭ്രമിപ്പിക്കുകയാണ്‌.". തീര്‍ച്ചയായും അങ്ങേയ്ക്കു സത്യമറിയാമെങ്കിലും എന്നോട്‌ ഉത്തരം പറയാന്‍ ആവശ്യപ്പെട്ടതുകൊണ്ട്‌ ഞാനിതു പറഞ്ഞു എന്നേയുള്ളു.

Aug 23, 2012

107 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 107

അവിബോധാദയം വാദോ ജ്ഞാതേ ദ്വൈതം ന വിധ്യതേ
ജ്ഞാതേ സംശാന്തകലനം മൌനമേവാവശിഷ്യതേ (3/84/25)

വസിഷ്ഠന്‍ തുടര്‍ന്നു: കാര്‍ക്കടി ഇന്നും രാജാവിന്റെ പിന്മുറക്കാരെ സംരക്ഷിച്ചുപോരുന്നു. അവള്‍ ഞണ്ടിന്റെ രൂപസാദൃശ്യമുള്ള ഒരു രാക്ഷസന്റെ പുത്രിയായിരുന്നു. രാക്ഷസര്‍ വെള്ള, കറുപ്പ്‌, പച്ച, ചുവപ്പ്‌ എന്നീ വിവിധ നിറങ്ങളുള്ളവരും വിവിധ തരക്കാരുമാണ്‌... കാര്‍ക്കടി കറുത്തവളായിരുന്നു. അവളുടെ ചോദ്യങ്ങളും രാജാവിന്റെ ഉത്തരങ്ങളും എന്റെ ഓര്‍മ്മയിലെത്തിയതുകൊണ്ട്‌ ഞാന്‍ അവളുടെ കഥ പറഞ്ഞുവെന്നേയുള്ളു. ചെറിയൊരു വിത്തില്‍ വന്മരത്തിന്റെ എല്ലാ പ്രഭാവങ്ങളും - ഇലകള്‍ , പൂക്കള്‍ , കായ്കള്‍ , എല്ലാം..- അടങ്ങിയിരിക്കുമ്പോള്‍ അവിടെ വ്യതിരിക്തത ഇല്ല. അതുപോലെ ഈ വൈവിദ്ധ്യമാര്‍ന്ന പ്രപഞ്ചം അനന്താവബോധത്തില്‍ നിന്നും വ്യാപൃതമത്രേ. രാമ: എന്റെയീ വാക്കുകള്‍ കേട്ടാല്‍ത്തന്നെ നീ പ്രബുദ്ധനാവുമെന്നെനിക്കുറപ്പുണ്ട്‌... വിശ്വം ബ്രഹ്മത്തില്‍നിന്നുദ്ഭൂതമാണെന്നും അത്‌ ബ്രഹ്മത്തില്‍നിന്നും വിഭിന്നമല്ലെന്നും അറിയുക.

രാമന്‍ ചോദിച്ചു: ഈ ഏകാത്മകത എന്നതാണുണ്മ എങ്കില്‍ എന്തിനാണു നാം 'ഇന്നതിലൂടെ അതിനെ പ്രാപിക്കാം' എന്നും മറ്റും പ്രസ്താവിക്കുന്നത്‌?

വസിഷ്ഠന്‍ പറഞ്ഞു: വേദങ്ങളില്‍ വാക്കുകള്‍ ഉപയോഗിച്ചിരിക്കുന്നത്‌ കാര്യങ്ങള്‍ പഠിപ്പിക്കാനാണ്‌.. കാര്യവും കാരണവും, ആത്മാവും ഈശ്വരനും, വ്യത്യാസവും അതിന്റെ അഭാവവും, വിദ്യയും അവിദ്യയും, വേദനയും സുഖവും, ഇങ്ങനെയുള്ള ദ്വന്ദസംജ്ഞകളെ വികസിപ്പിച്ചെടുത്തിട്ടുള്ളത്‌ പഠനത്തിനായാണ്‌.. അവ സ്വയം യാഥാര്‍ഥ്യമല്ല. "ഈ ചര്‍ച്ചയും തര്‍ക്കവും നടക്കുന്നത്‌ അവിദ്യകൊണ്ടു മാത്രമാണ്‌. ജ്ഞാനമുണരുമ്പോള്‍ ദ്വന്ദതയില്ലാതാവുന്നു. സത്യസാക്ഷാത്കാരമുണ്ടാവുമ്പോള്‍ എല്ലാ വിവരണങ്ങളും നിലയ്ക്കുന്നു. മൌനം മാത്രം ബാക്കിയാവുന്നു." അപ്പോള്‍ നീയറിയും, 'ഒന്നു' മാത്രമേയുള്ളു എന്ന്. അതിന്‌ ആദിയും അന്തവുമില്ല. പക്ഷേ സത്യത്തെ നിര്‍വ്വചിക്കാന്‍ പദങ്ങള്‍ ഉപയോഗിക്കുന്നിടത്തോളം ദ്വന്ദത അനിവാര്യമാണ്‌.. എന്നാല്‍ ഈ ദ്വന്ദത സത്യമല്ല. എല്ലാ വിഭാഗീയതകളും ഭ്രമാത്മകമാണ്‌...

ഞാന്‍ വേറൊരുദാഹരണം പറയാം. ശ്രദ്ധിച്ചു കേട്ടാലും. എന്റെ വിശദീകരണങ്ങളാകുന്ന ശക്തിയേറിയ മരുന്നുകൊണ്ട്‌ നിന്റെ രോഗവും മനപ്രയാസവുമെല്ലാം മാറും. ഇക്കാണുന്ന ലോകം ഇഷ്ടാനിഷ്ടങ്ങള്‍ നിറഞ്ഞ മനസ്സാണ്‌. മനസ്സ്‌ അവയില്‍നിന്നും സ്വതന്ത്രമായാല്‍ ഈ പ്രത്യക്ഷലോകത്തിന്‌ അവസാനമായി. മനസ്സിലെ ബോധമാണ്‌ എല്ലാ പദാര്‍ത്ഥങ്ങള്‍ക്കും ബീജമാവുന്നത്.  മനസ്സിന്റെ ജഢമായ വശമാണ്‌ ഈ ദൃശ്യപ്രപഞ്ചമെന്ന മായക്കാഴ്ച്ചകള്‍ക്ക്‌ കാരണം. ബോധത്തിന്റെ സര്‍വ്വവ്യാപിത്വം കാരണം മനസ്സ്‌ 'അറിയപ്പെടുന്നതായി' ഭവിക്കുന്നു. അത്‌ വിശ്വനിര്‍മ്മിതിക്കു കാരണവുമാവുന്നു. മനസ്സ്‌, ഒരു കുഞ്ഞിന്റെ ഭാവന പോലെ ലോകത്തെ ഉണ്ടാക്കുന്നു. മനസ്സിനു തെളിച്ചമുണ്ടാവുമ്പോള്‍ അത്‌ തനിക്കുള്ളില്‍ അനന്താവബോധത്തെ അനുഭവിക്കുന്നു. വിഷയം-വിഷയി വിഭജനം എങ്ങിനെയെന്ന് ഇനി ഞാന്‍ പറഞ്ഞുതരാം

Aug 22, 2012

106 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 106


മഹാതാമേവ സംപര്‍ക്കാത്പുനര്‍ദു:ഖം ന ബാദ്ധ്യതേ
കോ ഹി  ദീപശിഖാഹസ്ഥസ്തമസാ പരിഭൂയതേ (3/82/8)


വസിഷ്ഠന്‍ തുടര്‍ന്നു: രാജാവിന്റെ ഈ വാക്കുകള്‍കേട്ട്‌ കാര്‍ക്കടി പരമശാന്തിയെ പ്രാപിച്ചു. അവളുടെ രാക്ഷസീയരൂപം അവളെവിട്ടുപോയി.

അവള്‍ അവരോടു പറഞ്ഞു: ജ്ഞാനികളേ, നിങ്ങള്‍ രണ്ടും ആരാധ്യരാണ്‌.. നിങ്ങളുടെ സദ്സംഗം കൊണ്ട്‌ ഞാന്‍ ഉണര്‍ന്നിരിക്കുന്നു. "മഹത്തുക്കളുടെ സദ്സംഗം ആസ്വദിക്കുന്നവര്‍ക്ക്‌ ഇഹലോക ദുരിതങ്ങള്‍ അനുഭവിക്കേണ്ടി വരികയില്ല. കയ്യില്‍ ദീപമുള്ളവന്‌ ഒരിടത്തും ഇരുട്ട്‌ കാണാനാവാത്തതുപോലെയാണത്‌.". പറയൂ, നിങ്ങള്‍ ക്കുവേണ്ടി എന്താണു ഞാന്‍ ചെയ്യേണ്ടത്‌?

രാജാവു പറഞ്ഞു: മഹിളാമണീ, എന്റെ രാജ്യത്ത്‌ അനേകജനങ്ങള്‍ വാതം കൊണ്ടും ഹൃദയരോഗങ്ങള്‍കൊണ്ടും കഷ്ടപ്പെടുന്നുണ്ട്‌.. രാജ്യത്ത്‌ അതിസാരവും പടര്‍ന്നിരിക്കുന്നു. ഇതിനെക്കുറിച്ച്‌ അന്വേഷിച്ചറിഞ്ഞ്‌ പരിഹാരം തേടാനാണ്‌ ഞാനും മന്ത്രിയും ഈ രാത്രിയില്‍ കൊട്ടാരംവിട്ട്‌ പുറത്തുവന്നത്‌.. എന്റെ വിനീതമായ അഭ്യര്‍ത്ഥന ഇത്രമാത്രം: എന്റെ പ്രജകളുടെ ജീവനെടുക്കരുത്‌.. (കാര്‍ക്കടി രാജാവിന്റെ അഭ്യര്‍ത്ഥന സ്വീകരിച്ചു.) ഇനി പറഞ്ഞാലും- നിന്റെ ദയവിന്‌ ഞാനെന്തു പകരം തരും? നിന്റെ വിശപ്പെങ്ങിനെയാണകറ്റുക?

കാര്‍ക്കടി പറഞ്ഞു: ഒിക്കല്‍ ഹിമാലയത്തില്‍പ്പോയി തപസ്സുചെയ്ത്‌ ഈ ദേഹമുപേക്ഷിക്കണമെന്ന് എനിക്കാഗ്രഹമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഞാനാ ആഗ്രഹം ഉപേക്ഷിച്ചിരിക്കുന്നു. ഞാന്‍ എന്റെ ജീവിതകഥ നിങ്ങള്‍ക്കായി പറയാം. പണ്ട്‌ ഞാന്‍ ഭീമാകാരയായ ഒരു രാക്ഷസിയായിരുന്നു. എനിക്ക്‌ മനുഷ്യരെ തിന്നാന്‍ ആര്‍ത്തിയുണ്ടായിട്ട്‌ അതു തീര്‍ക്കാന്‍ ഞാന്‍ തപസ്സിലേര്‍പ്പെടുകയും ചെയ്തു. ബ്രഹ്മാവില്‍ നിന്നുകിട്ടിയ വരത്താല്‍ ഞാന്‍ ഒരു വിഷൂചികയായി. അതിസാരം (വൈറസ്‌)) ജനങ്ങള്‍ക്ക്‌ പറയാനരുതാത്ത ദുരിതങ്ങള്‍ വിതച്ചു. മാതാപിതാക്കളില്‍ നിന്നും മക്കളിലേയ്ക്ക്‌ ഞാന്‍ ലുക്കീമിയ അണുക്കളെ പകര്‍ച്ച വ്യാധിയായി കടത്തിവന്നിരുന്നു. ബ്രഹ്മാവിനാല്‍ രചിതമായ ഒരു മന്ത്രത്താലാണ്‌ എന്നെ ഒരു പരിധിവരെ നിയന്ത്രിക്കാന്‍ സാധിച്ചത്‌.. നിങ്ങളും ഈ മന്ത്രം പഠിച്ചാലും- ഇതുകൊണ്ട്‌ വാതം, ഹൃദയരോഗങ്ങള്‍ , ലുക്കീമിയ, തുടങ്ങിയ രക്തസംബന്ധിയായ ദോഷങ്ങള്‍ ഇല്ലാതാക്കാം.

മൂവരും നദീതീരത്തു പോയി. അവിടെവച്ച്‌ കാര്‍ക്കടിയില്‍ നിന്നും രാജാവിന്‌ മന്ത്രോപദേശം കിട്ടി. ഈ മന്ത്രം ജപത്തിലൂടെയാണ്‌ പ്രാബല്യത്തിലാവുക. നന്ദിപൂര്‍വ്വം രാജാവു പറഞ്ഞു: അല്ലയോ ദയാശീലേ, നീയെന്റെ സുഹൃത്തും ഗുരുവുമാണ്‌.. സദ്ജനങ്ങള്‍ സൌഹൃദത്തിനെ വിലമതിക്കുന്നു. ദയവായി സൌമ്യസുന്ദരമായ ഒരു രൂപം സ്വീകരിച്ചാലും. എന്നിട്ട്‌ എന്റെ കൊട്ടാരത്തില്‍ വന്ന് ആതിഥ്യം സീകരിച്ചു വസിച്ചാലും. സജ്ജനങ്ങളെ തീരെ ബാധിക്കാതെ കഴിയൂ, പാപികളേയും കള്ളന്മാരേയും നിനക്കു ഭക്ഷിക്കാന്‍ തരാം. കാര്‍ക്കടി സമ്മതിച്ചു. അവള്‍ ഒരു സുന്ദരയുവതിയായി രാജാവിന്റെ കൂടെ അതിഥിയായി താമസം തുടങ്ങി. രാജാവ്‌ കള്ളന്മാരേയും കൊള്ളക്കാരേയും അവള്‍ക്ക്‌ വിട്ടുകൊടുത്തു. എന്നും രാത്രിയില്‍ അവള്‍ തന്റെ ഭീമാകാരം പൂണ്ട്‌ അവരെ ആഹരിച്ചുപോന്നു. പകല്‍ സമയം അവള്‍ തന്റെ സുന്ദരരൂപത്തില്‍ രാജാവിന്റെ സുഹൃത്തായി വിലസി. ഭക്ഷണം കഴിഞ്ഞാല്‍ അവള്‍ പലപ്പോഴും വര്‍ഷങ്ങളോളം സമാധിയില്‍ ആയിരിക്കും. പിന്നീടവള്‍ സാധാരണ ബോധത്തിലേയ്ക്കും ജീവിതത്തിലേയ്ക്കും തിരിച്ചുവരുന്നു. 

Aug 19, 2012

105 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 105


ദൃഷ്ടാ ദൃശ്യതയാ തിഷ്ഠന്ത്രഷ്ടൃതാമുപജീവതിസത്യം കടകസംവിത്തൌ ഹേമ കാഞ്ചനതാമിവ  (3/81/80)


രാജാവു തുടര്‍ന്നു: മാമുനിമാര്‍ അകത്തേതും പുറത്തേതും എന്നൊക്കെപ്പറയുന്നത്‌ വെറും വാക്കുകള്‍ മാത്രം. അവയില്‍ 'വസ്തു' ഇല്ല. അത്തരം വിവരണങ്ങളെല്ലാം അജ്ഞാനികള്‍ക്കു മനസ്സിലാക്കാന്‍ വേണ്ടിയാണ്‌... ദൃഷ്ടാവ്‌, അദൃശ്യനായിരുന്നുകൊണ്ട്‌ സ്വയം കാണുന്നു. അയാള്‍ സ്വയം ബോധത്തിലെ ഒരു വിഷയമായിത്തീരുന്നില്ലതാനും. ദൃഷ്ടാവും ദൃശ്യവും ഒന്ന്. ലീനമായ മനോവാസനകള്‍ അവസാനിക്കുമ്പോള്‍ ദൃഷ്ടാവിനു ശുദ്ധവസ്തുപ്രാപ്തിയുണ്ടാവുന്നു. പുറംവസ്തുക്കളെ ഭാവന ചെയ്യുമ്പോള്‍ ദൃഷ്ടാവിന്റെ ജനനമായി. വിഷയി ഇല്ലെങ്കില്‍ , വിഷയം ഇല്ല. ദൃഷ്ടാവില്ലെങ്കില്‍ ദൃശ്യവുമില്ല. മകനാണല്ലോ ഒരാളെ അച്ഛനാക്കുന്നത്‌. ദൃഷ്ടാവാണ്‌ സ്വയം ദൃശ്യമാവുന്നത്‌. കാരണം, കാണുന്നവനില്ലെങ്കില്‍ കാണപ്പെടുന്ന വസ്തുവും ഇല്ല. അച്ഛനില്ലാതെ മകനുണ്ടാവുക സാദ്ധ്യമല്ലല്ലോ. ദൃഷ്ടാവെന്നത്‌ ശുദ്ധബോധമായതിനാല്‍ അതിന്‌ പദാര്‍ത്ഥങ്ങളെ ഇന്ദ്രജാലത്തില്‍ എന്നപോലെ ഉണ്ടാക്കിയെടുക്കാന്‍ ആവുന്നു. ഇതു തിരിച്ചാവുക വയ്യ. ദൃശ്യത്തിന്‌ ദൃഷ്ടാവിനെ സൃഷ്ടിക്കുക വയ്യ. അതുകൊണ്ട്‌ ദൃഷ്ടാവു മാത്രമാണുണ്മ. പദാര്‍ത്ഥങ്ങള്‍ വെറും ഭ്രമം. സ്വര്‍ണ്ണം മാത്രം സത്യം. കൈവള എന്നത്‌ ഒരു നാമവും രൂപവും. "കൈവളയിലെ ബോധസാന്നിദ്ധ്യം മൂലം സ്വര്‍ണ്ണം അതിന്റെ സ്വര്‍ണ്ണ സ്വരൂപം തിരിച്ചറിയുന്നു. ദൃഷ്ടാവ്‌ ദൃശ്യമായി പ്രകടിപ്പിക്കപ്പെടുമ്പോള്‍ സ്വയം ബോധസാക്ഷാത്കാരമുണ്ടാവുന്നു."

ഒന്ന് മറ്റേതിന്റെ പ്രതിഫലനമാണ്‌. അത്‌ ശരിക്കും ദ്വന്ദതയല്ല. ദൃഷ്ടാവ്‌ ദൃശ്യത്തിനെ കണ്ടുകൊണ്ടിരിക്കുമ്പോള്‍ സ്വയം (കാണുന്നില്ല) അറിയുന്നില്ല. അതിനാല്‍ സ്വയം ഉണ്മയാണെന്നറിയാതെ അയാഥാര്‍ത്ഥ്യമായി കാണപ്പെടുന്നു. എന്നാല്‍ ആത്മജ്ഞാനലാഭമുണ്ടായാല്‍ കാഴ്ച്ചകള്‍ ഇല്ലാതായി ദൃഷ്ടാവ്‌ സ്വയം പരമ്പൊരുളായി സാക്ഷാത്കാരം നേടുന്നു.

വിഷയം നിലനില്‍ക്കുന്നത്‌ വിഷയി ഉള്ളതുകൊണ്ടാണ്‌.. വിഷയം വിഷയിയിലെ ഒരു പ്രതിഫലനം മത്രം. രണ്ടില്ലാത്തയിടത്ത്‌ ദ്വന്ദത ഉണ്ടാവുകവയ്യ. ഒന്നേയുള്ളൂ എങ്കില്‍ ഏകാത്മകത എന്ന ആശയത്തിന്‌ എന്താണു പ്രസക്തി? ഇങ്ങിനെ വിചാരം ചെയ്തു ശരിയായ ആറിവുണര്‍ന്നാല്‍ , പരമവിജ്ഞാനമായി. അത്‌ വാക്കുകള്‍കൊണ്ട്‌ വിവരിക്കാവുന്നതല്ല. അത്‌ ഒന്നെന്നോ പലതെന്നോ പറയുക വയ്യ. അത്‌ ദൃശ്യമോ ദൃഷ്ടാവോ അല്ല. വിഷയമോ വിഷയിയോ അല്ല. അതും ഇതുമൊന്നും അല്ല. ഏകത്വമൊ അനേകത്വമോ സത്യമായി നിര്‍വ്വചിക്കാനാവില്ല. ഏതു നിലപാടെടുത്താലും അതിനൊരെതിര്‍ നിലപാടുണ്ടാവും. എന്നാല്‍ ഒന്ന് മറ്റൊന്നില്‍ നിന്നും വിഭിന്നമല്ല. അലകളില്‍നിന്നും ജലം വിഭിന്നമല്ലാത്തതുപോലെ. കൈവള സ്വര്‍ണ്ണത്തില്‍ നിന്നും വിഭിന്നമല്ലാത്തതുപോലെ. ഈ വിഭജനം എന്നതും ഏകാത്മകത എന്നതും തമ്മില്‍ വിരോധാഭാസമേതുമില്ല. നാനാത്വത്തേയും ഏകത്വത്തേയും കുറിച്ചുള്ള ഈ അനുമാനങ്ങളെല്ലാം ദു:ഖ നിവാരണത്തിനുള്ളതാണ്‌. ഇവകള്‍ക്കെല്ലാമപ്പുറമാണ്‌ പരം പൊരുളായ സത്യം.

Aug 13, 2012

104 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 104


ചിദണോരന്തരേ സന്തി സമഗ്രാനുഭവാണവ:
യഥാ മധുരസസ്യാന്ത: പുഷ്പപത്രഫലാശ്രിയ: (3/81/35)

രാജാവ്‌ തുടര്‍ന്നു: ആത്മജ്ഞാനത്തിന്റെ വെളിച്ചത്തിലാണ്‌ എല്ലാ അനുഭവങ്ങളും പ്രദീപ്തമാവുന്നത്‌.. എന്നാല്‍ ആത്മജ്ഞാനം സ്വപ്രകാശിതമാണ്‌.. സൂര്യന്‍ മുതലിങ്ങോട്ട്‌ എല്ലാ വെളിച്ചവും ഇല്ലാതായാല്‍ ഏതുവെളിച്ചംകൊണ്ടാണൊരുവന്‍ കാണുക (അറിയുക)? ആ ഉള്‍വെളിച്ചം മാത്രമുണ്ടാവും. ആ വെളിച്ചം പുറത്തുള്ള വസ്തുക്കളെ പ്രകാശിപ്പിക്കുന്നു എന്നു തോന്നുകയാണ്‌. മറ്റ്‌ എല്ലാ വെളിച്ചങ്ങളും അജ്ഞാനാന്ധകാരത്തില്‍ നിന്നും വിഭിന്നമല്ല. അവയെല്ലാം തിളങ്ങുന്നു എന്നു തോന്നുന്നു എന്നു മാത്രം. മൂടല്‍മഞ്ഞും മേഘവും തമ്മില്‍ യഥാര്‍ത്ഥത്തില്‍ യാതൊരു വ്യത്യാസവുമില്ലെങ്കിലും (രണ്ടും വസ്തുക്കളെ മറയ്ക്കുന്നു) കാഴ്ച്ചയില്‍ മേഘം വെളിച്ചത്തെ മറയ്ക്കുന്നതായും മൂടല്‍മഞ്ഞ്‌ വെളിച്ചത്തെ പ്രസരിപ്പിക്കുന്നതായും കാണുന്നു. എന്നാല്‍ ബോധമെന്ന ഉള്‍വെളിച്ചം അകത്തുള്ളതിനേയും പുറത്തുള്ളതിനേയും രാത്രിയോപകലോ എന്ന ഭേദമില്ലാതെ പ്രദീപ്തമാക്കുന്നു. അത്ഭുതമെന്നുപറയട്ടെ ഈ വെളിച്ചമാണ്‌ അവിദ്യയുടെ ഇരുട്ടിനെ നീക്കാതെതന്നെ അജ്ഞാനത്തിന്റെ ഫലങ്ങളെ പ്രകാശിപ്പിക്കുന്നത്‌. (അറിയാന്‍ ഇടയാക്കുന്നത്‌). രാത്രിപകലുകള്‍ എന്ന സങ്കല്‍പ്പത്തെക്കൊണ്ട്‌ എപ്പോഴും ജാജ്വല്യമാനമായ സൂര്യന്‍ തന്റെ പ്രാഭവം വെളിവാക്കുന്നു. അതുപോലെ ആത്മാവ്‌ സ്വരൂപം വെളിപ്പെടുത്തുന്നത്‌, ബോധം, അജ്ഞാനം എന്നി സങ്കല്‍പ്പങ്ങളെക്കൊണ്ടാണ്‌. .

"അണുമാത്രമായ ബോധമണ്ഡലത്തില്‍ എല്ലാ അനുഭവങ്ങളും കുടികൊള്ളുന്നു. ഒരു തേന്‍ തുള്ളിയില്‍ പൂക്കളുടേയും, കായ്കളുടേയും, ഇലകളുടെയും സൂക്ഷ്മസത്ത ഉള്‍ക്കൊണ്ടിട്ടുണ്ടല്ലോ." ആ ബോധത്തില്‍നിനാണ്‌ എല്ലാ  അനുഭവങ്ങളും ഉദ്ഭൂതമായി വികസ്വരമാവുന്നത്‌.. അനുഭവമെന്നത്‌ ഒരേയൊരു 'അനുഭവി' (ബോധം) തന്നെയാണ്‌.. ഒരനുഭവത്തെ എങ്ങിനെയെല്ലാം വിവരിച്ചാലും അവയെല്ലാം ബോധമണ്ഡലത്തിലെ അനുഭവം മാത്രമാണ്‌.. എല്ലാം അനന്താവബോധം മാത്രം. എല്ലാ കൈകാലുകളും ആ ബോധത്തിനധീനമാണെങ്കിലും അതീവ സൂക്ഷ്മമായതിനാല്‍ അതിന്‌ അവയവങ്ങളില്ല. ഇമവെട്ടുന്ന നേരംകൊണ്ട്‌ ഈ അനന്താവബോധം യുഗങ്ങളെ അനുഭവിച്ച്‌ തീര്‍ക്കുന്നു. ചെറിയൊരു സ്വപ്നത്തില്‍ ഒരാള്‍ യുവത്വവും ജരാനരയും, മരണവും അനുഭവിക്കുന്നതു പോലെയാണത്‌.. ബോധമണ്ഡലത്തില്‍ കാണപ്പെടുന്ന എല്ലാം ബോധം തന്നെയാണ്‌.. കല്ലില്‍കൊത്തിയുണ്ടാക്കിയ ശില്‍പ്പം കല്ലു തന്നെയാണല്ലോ. വന്മരത്തിന്റെ ഭാവി സാദ്ധ്യതകള്‍ എല്ലാം ഒരു ചേറുവിത്തില്‍ അന്തര്‍ലീനമായിരിക്കുന്നതുപോലെ അണുമാത്രയായ ബോധത്തില്‍ ഭൂത-ഭാവി വര്‍ത്തമാനങ്ങളോടു കൂടിയ വിശ്വം ഉള്‍ക്കൊണ്ടിരിക്കുന്നു. അതുകൊണ്ട്‌ ആത്മാവ്‌ സ്വയം കര്‍ത്താവോ ഭോക്താവോ അല്ല എന്നിരിക്കിലും എല്ലാറ്റിന്റേയും കര്‍ത്താവും ഭോക്താവും ബോധത്തില്‍നിന്നും വിഭിന്നമല്ല. ബോധാണുവില്‍ കര്‍മ്മം ചെയ്യുന്നവനും ഫലങ്ങള്‍ അനുഭവിക്കുന്നവനും സഹജമായി കുടികൊള്ളുന്നു.

ഈ ലോകം സൃഷ്ടിക്കപ്പെട്ടിട്ടേയില്ല. അതിനാല്‍ത്തന്നെ അപ്രത്യക്ഷമാവുകയുമില്ല. അതിനെ 'അയഥാര്‍ത്ഥ്യം' എന്ന് ആപേക്ഷികമായി പറയുന്നു. എങ്കിലും നിരുപാധികമായി നോക്കിയാല്‍ ലോകവും ബോധമണ്ഡലവും വിഭിന്നങ്ങളല്ല. 

Aug 6, 2012

103 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 103


ആത്മാ യത്നശതപ്രാപ്യോ ലബ്ധേ സ്മിന്ന ച കിംചന
ലബ്ധം ഭവതി തച്ചൈതത്പരം വാ ന കിംചന (3/81/9)


കാര്‍ക്കടി പറഞ്ഞു: രാജാവേ അങ്ങയുടെ മന്ത്രിയുടെ ഉത്തരങ്ങളില്‍ ഞാന്‍ സംപ്രീതയാണ്‌. ഇനി അങ്ങയുടെ ഉത്തരങ്ങള്‍ എന്തെന്നറിയണം. 

രാജാവ്‌ പറഞ്ഞു: ഭവതിയുടെ ചോദ്യങ്ങള്‍ ശാശ്വതമായ ബ്രഹ്മത്തെക്കുറിച്ചാണ്‌.. അത്‌ ശുദ്ധ അസ്തിത്വമാണ്‌.. ജാഗ്രത്ത്‌, സ്വപ്നം, സുഷുപ്തി എന്നീ മൂന്നവസ്ഥകള്‍ അവസാനിച്ച്‌ മാനസീകവ്യാപാരങ്ങള്‍ എല്ലാം നിലയ്ക്കുമ്പോള്‍ അതിനെ അറിയാന്‍ കഴിയും. ബ്രഹ്മത്തിന്റെ പ്രത്യക്ഷഭാവമായ വിക്ഷേപവും ആവരണവുമാണ്‌ സൃഷ്ടിയും പ്രളയവുമായി പൊതുവേ പറഞ്ഞുവരുന്നത്‌.. നിശ്ശബ്ദതയുടെ ആഴത്തില്‍ 'അറിവിന്റെ' ഭാരമെല്ലാമൊഴിഞ്ഞ്‌, എല്ലാ ആവിഷ്കാരങ്ങള്‍ക്കും അതീതമായി അതു നിലകൊള്ളുന്നു. അതിന്റെ മദ്ധ്യഭാഗം അതീവ സൂക്ഷ്മമത്രേ. ഈ മദ്ധ്യത്തിനു രണ്ടു വശങ്ങളുണ്ട്‌.  ഇക്കാണുന്ന വിശ്വം അതിന്റെ ലീലാവിലാസമായ ബോധവിക്ഷേപം മാത്രമാണ്‌.. കാണപ്പെടുന്നതായ നാനാത്വമായി അറിയുന്നുവെങ്കിലും അത്‌ അവിച്ഛിന്നമാണ്‌.. ഈ ബ്രഹ്മം ഇച്ഛിക്കുമ്പോള്‍ വായു ഉണ്ടാവുന്നു. ഈ വായുവോ, അതും ശുദ്ധബോധം തന്നെ. അതുപോലെ ശബ്ദത്തെപറ്റി ആലോചിക്കുമ്പോള്‍ ശബ്ദമുണ്ടാവുന്നു. എന്നാല്‍ സത്യത്തില്‍ ശബ്ദമായോ ശബ്ദമെന്നു വിവക്ഷിക്കുന്നതിന്റെ അര്‍ത്ഥമായോ വസ്തുവായോ ബ്രഹ്മത്തിനു ബന്ധമൊന്നുമില്ല.

ആ പരമാണു എല്ലാമാണ്‌; എന്നാല്‍ ഒന്നുമല്ല. ഞാന്‍ അതാണ്‌; എന്നാല്‍ ഞാനല്ല. അതു മാത്രമേ ഉണ്മയായുള്ളു. അത്‌ സര്‍വ്വശക്തമാകയാല്‍ ഇക്കാണായതെല്ലാം നമുക്ക്‌ പ്രത്യക്ഷമാണ്‌.. "ഈ ആത്മാവിനെ പ്രാപിക്കാന്‍ നൂറുകണക്കിനു മാര്‍ഗ്ഗങ്ങളുണ്ട്‌.. എന്നാലാ സാക്ഷാത്കാരമായിക്കഴിഞ്ഞാല്‍ യാതൊന്നും 'നേടിയിട്ടില്ല'. അതു പരമാത്മാവാണ്‌.. എങ്കിലും അത്‌ 'ഒന്നും' അല്ല". സംസാരമെന്ന ഈ കാനനത്തില്‍ അലയാന്‍, ചാക്രികമായ ഈ ചരിതം ആവര്‍ത്തിക്കാന്‍ ഇടയാക്കുന്നത്‌ ഇല്ലാത്തതിനെ ഉള്ളതാണെന്നു തോന്നുന്ന അവിദ്യകൊണ്ടാണ്‌. അറിവിന്റെ സൂര്യോദയം മാത്രമേ ഈ രൂഢമൂലമായ അവിദ്യയെ ഇല്ലാതാക്കാന്‍ ഉതകൂ. ജലദൃശ്യംകാരണം മരുപ്പച്ചയിലേക്ക്‌ ആകര്‍ഷിക്കപെടുന്ന അജ്ഞാനിക്കെന്നപോലെ അജ്ഞാനിക്ക്‌ ലോകദൃശ്യം സത്യമായിത്തോന്നുന്നു. അനന്താവബോധം ഈ വിശ്വത്തെ ഭാവനചെയ്ത്‌ സ്വന്തം മായാശക്തിയാല്‍ പ്രത്യക്ഷമാകുകയാണ്‌.. ബോധമണ്ഡലത്തിനകമേ കാണുന്ന ലോകം പുറത്തു പ്രതിബിംബിക്കുകയാണ്‌.. കാമഭ്രാന്തന്റെ വിഭ്രമം പോലെയത്രേ ഇത്‌..

അത്മാവ്‌ അണുപോലെ സൂക്ഷ്മമായ ശുദ്ധ അവബോധമായതിനാല്‍ വിശ്വം മുഴുവന്‍ വ്യാപരിച്ചിരിക്കുന്നു. സര്‍വ്വവ്യാപിയായതിനാല്‍ ദൃശ്യപ്രപഞ്ചം മുഴുവന്‍ അതിന്റെ താളത്തിനു തുള്ളാന്‍ പ്രചോദിതമാവുന്നു. അതിനു മുടിനാരിന്റെ നൂറിലൊരംശം വലുപ്പമില്ലെങ്കിലും സഹജമായ സര്‍വ്വവ്യാപിത്വം കാരണം അതിനേക്കാള്‍ വലുതായി ഒന്നുമില്ല.

Aug 5, 2012

102 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 102


യാവത്കടകസംവിത്തിസ്താവന്നാസ്തീവ ഹേമതാ
യാവച്ച ദൃശ്യാതാപത്തിസ്താവന്നാസ്തീവ സാ കലാ (3/80/48)


മന്ത്രി തുടര്‍ന്നു: ആത്മാവ്‌ നിര്‍മ്മല ബോധമാണെങ്കിലും ജഢതയോടു ചേര്‍ന്നു നില്‍ക്കുമ്പോള്‍ അത്‌ ചൈതന്യരഹിതമായും ജഢമായും തോന്നുന്നു. അനന്തമായ ആകാശത്തില്‍ ഈ അനന്താവബോധം എണ്ണമറ്റ പദാര്‍ത്ഥങ്ങളെ പ്രകടമാക്കുന്നു. ഇങ്ങിനെയെല്ലാം വൈവിദ്ധ്യമാര്‍ന്ന നിര്‍മ്മിതികള്‍ സത്യമാണെന്നു തോന്നുന്നുവെങ്കിലും സത്യത്തില്‍ അതെല്ലാം വെറും ഭ്രമം മാത്രമാണ്‌.. ആത്മാവ്‌ ഒന്നും ചെയ്യുന്നില്ല. അതുകൊണ്ട്‌ ആത്മാവ്‌ ബോധവും ജഢവുമാണ്‌..  കര്‍ത്താവും അകര്‍ത്താവുമാണ്‌. .  അഗ്നിയിലെ ഉണ്മ ആത്മാവാണ്‌..  എന്നാല്‍ അത്‌ ഒന്നിനേയും എരിക്കുന്നില്ല.സ്വയം എരിയുന്നുമില്ല. അത്‌ എല്ലാറ്റിന്റേയും അന്ത:സത്തയാണ്‌..  സൂര്യചന്ദ്രന്മാര്‍ക്കും അഗ്നിക്കും ദീപ്തിയേകുന്ന ശാശ്വതപ്രഭയായിരിക്കുമ്പോഴും അത്‌ അവയില്‍നിന്നും സ്വതന്ത്രമാണ്‌..  ഈ പ്രകാശ വസ്തുക്കള്‍ അണഞ്ഞാലും ആത്മാവിന്റെ പ്രഭ അണയുന്നതേയില്ല. അത്‌ എല്ലാറ്റിന്റേയും ഉള്ളില്‍നിന്ന് പ്രഭചൊരിഞ്ഞുകൊണ്ടേയിരിക്കുന്നു.

മരങ്ങളിലും വള്ളിച്ചെടികളിലും സ്ഥിതിചെയ്ത്‌ അവയെ പരിരക്ഷിക്കുന്ന പ്രജ്ഞ അതുതന്നെയാണ്‌..  ആ അനന്താവബോധം സാധാരണ വ്യാവഹാരിക തലത്തില്‍ നിന്നുനോക്കുമ്പോള്‍ സൃഷ്ടി, സ്ഥിതി, സംഹാരങ്ങള്‍ ചെയ്യുന്നയാളാണ്‌..  എന്നാല്‍ പാരമാര്‍ത്ഥിക തലത്തില്‍ , എല്ലാറ്റിന്റേയും ആത്മാവായതിനാല്‍ അതിന്‌ സൃഷ്ടിസ്ഥിതിസംഹാരം മുതലായ പരിമിത ജോലികള്‍ ഒന്നുമില്ല. ഈ ബോധത്തില്‍നിന്നും സ്വതന്ത്രമായി ലോകമില്ല. മാമലകള്‍പോലും അണുമാത്രമായ ആത്മാവിലാണു നിലകൊള്ളുന്നത്‌. സ്വപ്നാവസ്ഥയില്‍ കാണുന്ന വസ്തുക്കള്‍ സത്യമായിത്തോന്നുന്നപോലെ ആത്മാവില്‍ ക്ഷണനേരത്തേയ്ക്ക്‌ കാണപ്പെടുന്ന ഭ്രമം യുഗദൈര്‍ഘ്യം ഉള്ളതായും ഉണ്മയായും തോന്നുന്നു. ഇമചിമ്മുന്ന നേരത്തിനിടയില്‍ ഒരുയുഗം കടന്നുപോകുന്നു. വലിയൊരു നഗരം കണ്ണാടിയില്‍ പ്രതിഫലിക്കുന്നു. കാര്യങ്ങള്‍ അങ്ങിനെയിരിക്കേ എങ്ങിനെയാണ്‌ അദ്വൈതത്തെയോ ദ്വൈതത്തേയോ പറ്റി ഉറപ്പിച്ചുപറയാനാവുക? അടുത്തായും അകലെയായും ഞൊടിയിടയായും യുഗമായും കാണപ്പെടുന്നത്‌ ആ അനന്താവബോധം തന്നെയാണ്‌. ഒന്നും അതില്‍നിന്നു വേറിട്ടല്ല നിലകൊള്ളുന്നത്‌. ഇതില്‍ വിരോധാഭാസം ഒന്നുമില്ല. ഒരുകൈവളയെ കൈവള മാത്രമായി കാണുമ്പോള്‍ സ്വര്‍ണ്ണമായി ആരും അതിനെ  പരിഗണിക്കുന്നില്ല. എന്നാല്‍ കൈവള എന്നത്‌ വെറുമൊരു നാമരൂപ'വസ്തുവായി' കാണുമ്പോള്‍ സ്വര്‍ണ്ണം കാണാകുന്നു. "അതുപോലെ ഈ ലോകം സത്യമെന്നു കരുതുമ്പോള്‍ ആത്മാവിനെ കാണുന്നില്ല. എന്നാലീ വിചാരം മാറുമ്പോള്‍ ബോധം വെളിപ്പെടുന്നു." 

എല്ലാം അതാണ്‌..  അതിനാല്‍ അതുമാത്രമാണുണ്മ. അതനുഭവവേദ്യമല്ലാത്തതിനാല്‍ അത്  ഉണ്മയുമല്ല എന്നും പറയാം. വിഷയം, വിഷയി എന്നിങ്ങനെയുള്ള വേര്‍തിരിവ്‌ മായയുടെ ജാലവിദ്യയെന്നപോലെ ബോധത്തെ വിഭജിക്കുന്നതായി തോന്നുകയാണ്‌. സ്വപ്നനഗരം എന്നപോലെ അയാഥാര്‍ത്ഥമാണത്‌..  അത്‌ സത്തോ അസത്തോ അല്ല. ദീര്‍ഘമായ ഒരു ഭ്രമദൃശ്യമാണത്‌..  ഈ വിഭജനമെന്ന തോന്നലാണ്‌ ബ്രഹ്മാവു മുതല്‍ കീടങ്ങള്‍വരെയുള്ള സൃഷ്ടികളെ ഉണ്ടാക്കുന്നത്‌..  ഒരൊറ്റവിത്തില്‍ വന്മരത്തിന്റെ എല്ലാ സ്വഭാവസവിശേഷതകളും നിര്‍ലീനമായിരിക്കുന്നതുപോലെ ബോധമായി ഈ ആത്മാവില്‍ നാനാത്വം നിലകൊള്ളുന്നു. 

Aug 4, 2012

101 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 101


സര്‍വ്വാത്മകത്വാന്നൈവാസൌ ശൂന്യോ ഭവതി കര്‍ഹിചിത്
യാദസ്തി ന തദസ്തീതി വക്താ മന്താ ഇതി സ്മൃത: (3/80/10)


മന്ത്രി മറുപടിയായി പറഞ്ഞു: തീര്‍ച്ചയായും ഞാന്‍ ഉത്തരം പറയാം. താങ്കളുടെ ചോദ്യങ്ങള്‍ എല്ലാം വിരല്‍ ചൂണ്ടുന്നത്‌ പരമാത്മാവിലേയ്ക്കാണ്‌...  ആ അത്മാവ്‌ ആകാശത്തേക്കാള്‍ സൂക്ഷ്മമാണ്‌. അതിന്‌ നാമമില്ല; അതു വിവരണാതീതവുമാണ്‌.. മനസ്സേന്ദ്രിയങ്ങള്‍ക്ക്‌ അതിനെ സമീപിക്കാനോ അറിയാനോ കഴിയില്ല. അതു ശുദ്ധ ബോധമാണ്‌.. ഒരു വിത്തിനുള്ളില്‍ എങ്ങിനെയാണോ വലിയൊരു മരം അതിസൂക്ഷ്മായി കുടികൊള്ളുന്നത്‌, അപ്രകാരം ഈ വിശ്വം മുഴുവന്‍, ബോധമെന്ന അണുവിലാണുള്ളത്‌.. വിശ്വത്തിന്‌ ബോധമായിമാത്രമേ നിലനില്‍പ്പുള്ളു. ആ ബോധം മാത്രമേ ഉണ്മയായുള്ളു. എല്ലാവരുടേയും അനുഭവം വച്ചു നോക്കിയാലും ആ ബോധം തന്നെയാണ്‌ എല്ലാവരിലും കുടികൊള്ളുന്ന ആത്മാവ്‌.. അതുള്ളതുകൊണ്ട്‌ മറ്റ്‌ എല്ലാമുണ്ട്‌. .

അത്മാവ്‌ അകാശം പോലെ ശൂന്യമാണ്‌.. എന്നാല്‍ അത്‌ 'ഒന്നുമില്ലായ്മ' അല്ല. കാരണം അത്‌ ബോധമാണല്ലോ. മനസ്സേന്ദ്രിയങ്ങളാല്‍ അറിയാന്‍ കഴിയാത്ത ഒന്നായതിനാല്‍ അതിനെ ഉണ്ടെന്നും ഇല്ലെന്നും പറയാം. എല്ലാറ്റിന്റേയും ആത്മസത്തയാകയാല്‍ അത്‌ ആര്‍ക്കും 'അനുഭവിക്കാവുന്ന' ഒരു വസ്തുവല്ല. ഏകമാണെങ്കിലും അനേകം അണുക്കളില്‍ പ്രതിഫലിക്കുന്നതുകൊണ്ട്‌ അവയ്ക്കെല്ലാം ഉണ്മയുള്ളതുപോലെ തോന്നുന്നു. ഒന്ന് പലതായി കാണപ്പെടുന്നു. എന്നാല്‍ കാണപ്പെടുന്നവ സത്തായ വസ്തുവല്ല - സ്വര്‍ണ്ണാഭരണത്തില്‍ സ്വര്‍ണ്ണം മാത്രമാണു മൂല്യവസ്തു എന്നതുപോലെയാണത്‌. "അത്‌ നിശ്ശൂന്യ്മായ ഒന്നുമില്ലായ്മയല്ല, കാരണം അതെല്ലാവരുടേയും ആത്മാവാണ്‌.. അതങ്ങിനെയാണെന്നു പറയുന്നവന്റേയും അതംഗീകരിക്കാത്തവന്റേയും സത്ത ആത്മാവു തന്നെയാണ്‌.". അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുന്ന കര്‍പ്പൂരഗന്ധത്തില്‍നിന്നും അതിന്റെ അസ്തിത്വം അനുഭവിക്കുന്നതുപോലെ അത്മാവിന്റെ അസ്തിത്വം അനുഭവിക്കാനാകും. അതുതന്നെയാണ്‌ എല്ലാവരുടേയും അത്മാവ്‌-. ബോധം. അതാണ്‌ പദാര്‍ത്ഥങ്ങളുടെ സഞ്ചയമായ ഈ ദൃശ്യപ്രപഞ്ചത്തിനു കാരണമാകുന്നതും. ഒഴുക്കുവെള്ളത്തിന്റെ സ്വഭാവമായ ചുഴികളും വെള്ളം തന്നെ; അതുപോലെ സഹജമായി, അനന്തമായ വിശ്വാവബോധസമുദ്രത്തിലെ ചുഴികളായി ത്രിലോകങ്ങള്‍ ഉണ്ടായിമാറി മറയുന്നു. 

ഈ ബോധം, മനസ്സേന്ദ്രിയങ്ങള്‍ക്ക്‌ അറിയാനാവാത്തതുകൊണ്ട്‌ നിശ്ശൂന്യമാണെന്നു തോന്നാമെങ്കിലും അതു ശരിയല്ല. ആത്മാന്വേഷണത്തിലൂടെ അതിനെ അറിയാമല്ലോ. ബോധമെന്നത്‌ ഭാഗിക്കാനരുതാത്തതായതുകൊണ്ട്‌ ഞാന്‍ നീയും; നീ, ഞാനുമാണ്‌. എന്നാല്‍ ആ അവിച്ഛിന്നബോധം ഞാനോ, നീയോ ഒന്നും ആയി മാറിയിട്ടില്ല. 'നീ', 'ഞാന്‍' എന്നിങ്ങനെയുള്ള തെറ്റിദ്ധാരണകള്‍ ഉപേക്ഷിച്ചാല്‍ ഉണരുന്ന അവബോധം, നീയോ ഞാനോ, മറ്റ്‌ എല്ലാമോ അല്ല. അവബോധം മാത്രമേ സത്തായിട്ടുള്ളു. അനന്തമായതുകൊണ്ട്‌ ആത്മാവ്‌ ചലിക്കുന്നുവെങ്കിലും ചലിക്കുന്നില്ല. എന്നാല്‍ ഓരോ അണുക്കളിലും അതു ദൃഢീകരിച്ചിരിക്കുന്നു. ആത്മാവ്‌ വരുന്നും പോവുന്നുമില്ല; കാരണം കാലവും ദൂരവും പോലുള്ള ആശയങ്ങള്‍ക്കുറവായതും ഈബോധം മാത്രമാണ്‌.. എല്ലാം ഉള്‍ക്കൊണ്ടിരിക്കേ ആത്മാവിന്‌ എങ്ങോട്ടുപോകാന്‍ കഴിയും? ഒരിടത്തുനിന്നും മറ്റൊരിടത്തേയ്ക്കു മാറ്റിയതുകൊണ്ട്‌ ഒരു കുടത്തിനകത്തെ ആകാശത്തിന്‌ സ്ഥലമാറ്റം ഉണ്ടാകുന്നില്ല. എല്ലാം സ്ഥിതിചെയ്യുന്നത്‌ ആകാശത്തിലാണല്ലോ. 

100 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 100


ഏകസ്യാനേക സംഖ്യസ്യ കസ്യാണോരംബുധേരിവ
അന്തര്‍ബ്രഹ്മാണ്ഡലക്ഷാണി ലീയന്തേ ബുദ്ബുദാ ഇവ (3/79/2)


രാക്ഷസി ചോദിച്ചു:"രാജാവേ, എന്താണ്‌ ഏകമായിരിക്കുമ്പോഴും പലതായിരിക്കുന്നത്‌? ഏതൊന്നിലാണ്‌ കോടിക്കണക്കിനു പ്രപഞ്ചങ്ങള്‍ തിരമാലകള്‍ സമുദ്രജലത്തില്‍ വിലീനമാകുമ്പോലെ വിലീനമാവുന്നത്‌?" കാഴ്ച്ചയില്‍ അങ്ങിനെയല്ലെങ്കിലും, എന്താണ്‌ ശുദ്ധാകാശം?,  എന്നില്‍ ഉള്ള നീയും നിന്നിലുള്ള ഞാനും എന്താണ്‌? എന്താണ്‌ ചലിക്കുന്നുണ്ടെങ്കിലും അചലമായിരിക്കുന്നത്‌? എന്താണ്‌ ബോധത്തില്‍ പാറപോലെ ഉറച്ചിരിക്കുന്നതും എന്നാല്‍ ആകാശത്ത്‌ മാസ്മരിക വിദ്യകള്‍ ലീലയായി ആടുന്നതും? സൂര്യചന്ദ്രന്മാരും അഗ്നിയുമല്ലെങ്കിലും എപ്പോഴും പ്രഭാപൂരമായുള്ളതെന്താണ്‌? ഏറെ അകലെയെന്നുതോന്നുമെങ്കിലും ഏറ്റവും അടുത്തുള്ള ആ അണു എന്താണ്‌? എന്താണ്‌ ബോധ സ്വഭാവമുള്ളതെങ്കിലും അറിയാന്‍ കഴിയാത്ത വസ്തു? എന്താണ്‌ എല്ലാമായിരിക്കുമ്പോഴും യാതൊന്നും അല്ലാതിരിക്കുന്നത്‌? എന്താണ്‌ എല്ലാറ്റിന്റേയും ആത്മസത്തയാണെങ്കിലും അവിദ്യയാല്‍ മൂടിയതും പലേ ജന്മങ്ങളിലെ നിരന്തരവും തീവ്രവുമായ സാധനയിലൂടെ മാത്രം ലഭ്യമാവുന്നത്‌? എന്താണ്‌ അണുരൂപത്തിലിരിക്കുമ്പോഴും മലകളെ ഉള്‍ക്കൊള്ളാന്‍ പോന്ന വസ്തു? എന്തിനാണ്‌ ത്രിലോകങ്ങളേയും വെറും പുല്‍ക്കൊടിയാക്കാന്‍ കഴിയുക? എന്താണ്‌ അപരിമേയമെങ്കിലും അണുസമാനമായുള്ളത്‌? എന്താണ്‌ അണുരൂപത്തിലിരിക്കുമ്പോഴും ഏറ്റവും വലുപ്പമാര്‍ജ്ജിച്ചിരിക്കുന്നത്‌? 

വിശ്വപ്രളയ സമയത്ത്‌ വിത്തില്‍ ചെടിയെന്നപോലെ വിശ്വത്തെമുഴുവന്‍ ഉള്‍ക്കൊള്ളുന്ന പരമാണു എന്താണ്‌? പ്രപഞ്ച ഘടകങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം അടിസ്ഥാനമായിരിക്കുമ്പോഴും യാതൊരു കര്‍മ്മവും ചെയ്യാതിരിക്കുന്നതാരാണ്‌? സ്വര്‍ണ്ണാഭരണങ്ങളില്‍ സ്വര്‍ണ്ണമെന്നപോലെ, കാണുന്നവന്‍, കാഴ്ച്ച, കാണല്‍ എന്നീ ത്രിപുടികളുടെ അടിസ്ഥാനമെന്താണ്‌? ഈ ത്രിപുടികളുടെ പ്രത്യക്ഷഭാവത്തെ മൂടിമറച്ച്‌ പിന്നീട്‌ വെളിപ്പെടുത്തുന്ന പ്രതിഭാസമെന്താണ്‌? വിത്തില്‍ മരമെന്നപോലെ എന്തിലാണ്‌ ഭൂതം, വര്‍ത്തമാനം, ഭാവി എന്നീ മൂന്നു കാലങ്ങള്‍ ഉറപ്പിച്ചിരിക്കുന്നത്‌? വിത്തില്‍ നിന്നു മരവും മരത്തില്‍നിന്നു വിത്തും ഇടവിട്ടിടവിട്ട്‌ സംജാതമാകുന്നതുപോലെ എന്താണ്‌ പ്രകടീകൃതമായി മറഞ്ഞ്‌ വീണ്ടും പ്രത്യക്ഷമാവുന്നത്‌? 

രാജാവേ ഈ പ്രപഞ്ചസൃഷ്ടാവെന്താണ്‌? ആരുടെ ശക്തിയിലാണങ്ങു ദുഷ്ടജന ശിക്ഷയും ശിഷ്ടജന പരിരക്ഷയും നടത്തി രാജാവായി വിലസുന്നത്‌? ആരുടെ ദര്‍ശനത്താലാണ്‌ അങ്ങയുടെ ദൃഷ്ടി നിര്‍മ്മലമാവുന്നത്‌? ആരാണ്‌ അങ്ങയുടെ അവിച്ഛിന്നമായ നിലനില്‍പ്പിനു കാരണമായുള്ളത്‌? ജീവനില്‍ കൊതിയുണ്ടെങ്കില്‍ രാജാവേ ഈ ചോദ്യങ്ങള്‍ക്ക്‌ ഉചിതമായ മറുപടിയേകിയാലും. അങ്ങയുടെ ജ്ഞാനത്തിന്റെ പ്രഭയില്‍ എന്റെ സംശയത്തിന്റെ ഇരുട്ട്‌ നീങ്ങട്ടെ. അവിദ്യയുടേയും സംശയത്തിന്റേയും വേരറുക്കാനുതകുന്ന ഉത്തരം നല്‍കാത്തവന്‍ ജ്ഞാനിയല്ല. അങ്ങേയ്ക്കെന്റെ സംശയങ്ങള്‍ ദൂരീകരിക്കാനായില്ലെങ്കില്‍ എന്റെ വിശപ്പടക്കാനാവും.

Aug 2, 2012

099 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 099


സംരംഭദ്വാരമുത്സൃജ്യ സമതാ സ്വച്ഛയാ ദിയാ
യുക്ത്യാ ച വ്യവഹാരിണ്യാ സ്വാര്‍ത്ഥ: പ്രാജ്ഞേന സാദ്ധ്യതേ (3/78/25) 


വസിഷ്ഠന്‍ തുടര്‍ന്നു: 'രാജാവിനേയും മന്ത്രിയേയും ഒന്നു പരീക്ഷിക്കാന്‍ കാര്‍ക്കടി കാതു തുളയ്ക്കുന്ന ഒരലര്‍ച്ച പുറപ്പെടുവിച്ചു. എന്നിട്ടവള്‍ ആക്രോശിച്ചു: ഹേയ്‌, നിങ്ങള്‍ രണ്ടു കീടങ്ങള്‍ ഈ നിബിഢവനത്തില്‍ എന്തിനാണു ചുറ്റിനടക്കുന്നത്‌? ആരാണു നിങ്ങള്‍ ? വേഗം മറുപടി പറഞ്ഞില്ലെങ്കില്‍ ഞാനിപ്പോള്‍ നിങ്ങളെ വിഴുങ്ങിക്കളയും.'

രാജാവ്‌ ചോദിച്ചു: 'ഹേ, പിശാചിനീ, നീയാരാണ്‌? നീയെവിടെയാണ്‌? എനിക്കു നിന്നെ കേള്‍ക്കാമെങ്കിലും കാണാനാവുന്നില്ല. നീയാരാണെന്ന് വെളിപ്പെടുത്തുക.' രാജാവിന്റെ ശാന്തവും ഉചിതവുമായ മറുപടികേട്ട്‌ തൃപ്തയായ കാര്‍ക്കടി അവളുടെ സ്വരൂപം വെളിപ്പെടുത്തി. രാജാവും മന്ത്രിയും അവളുടെ ഭീകരരൂപം കണ്ടിട്ടും ഭയലേശം പോലും പ്രകടിപ്പിച്ചില്ല. മന്ത്രി അവളോടു ചോദിച്ചു: 'നിനക്കെന്താണിത്ര ക്രോധം? ജീവികള്‍ ഇരതേടുക എന്നത്‌ സാധാരണമാണ്‌. അവരവരുടെ സഹജ കര്‍മ്മങ്ങള്‍ ചെയ്യുമ്പോള്‍ ക്രോധഭാവമെന്തിനാണ്‌?'

"സ്വാര്‍ത്ഥപരമായ കാര്യങ്ങള്‍പോലും വിവേകശാലികള്‍ നേടുന്നത്‌ ഉചിതവും ഉത്തമവുമായ കര്‍മ്മങ്ങളിലൂടെയും പെരുമാറ്റങ്ങളിലൂടെയുമാണ്‌. അവരതിനുവേണ്ടി ക്രോധവും മനസിന്റെ ചാഞ്ചല്യവും കളഞ്ഞ്‌ സമതയോടുകൂടി മനസ്സിനെ ശുദ്ധീകരിക്കുന്നു." 

നിന്നേപ്പോലുള്ള ആയിരക്കണക്കിനു കീടങ്ങളെ ഞങ്ങള്‍ ഉചിതമായി കൈകാര്യം ചെയ്തിട്ടുണ്ട്‌.. ദുഷ്ട ശിക്ഷണവും ശിഷ്ട പരിപാലനവും രാജധര്‍മ്മമാണല്ലോ. ക്രോധമെല്ലാം കളഞ്ഞ്‌ നീ നിന്റെ ലക്ഷ്യം നേടുന്നതിനായി പ്രശാന്തയാകൂ. തന്റെ ലക്ഷ്യം നേടിയാലുമില്ലെങ്കിലും ഒരുവന്‍ തന്റെ പെരുമാറ്റം സമാധാനപരവും കുറ്റമറ്റതുമാക്കണം. പറയൂ, നിനക്ക്‌ എന്തുവേണം? ഞങ്ങള്‍ ഒരു യാചകനേയും വെറുംകയ്യോടെ തിരിച്ചയച്ചിട്ടില്ല.

കാര്‍ക്കടിക്ക്‌ അവരുടെ ധൈര്യത്തേയും അറിവിനെയും കുറിച്ച്‌ മതിപ്പുണ്ടായി. അവര്‍ സാധാരണ മനുഷ്യരല്ലെന്നും അവര്‍ പ്രബുദ്ധരാണെന്നും അവളറിഞ്ഞു. അവരെ കണ്ട മാത്രയില്‍ അവളില്‍ ശാന്തി നിറഞ്ഞു. രണ്ടു ജ്ഞാനികളുടെ സദ്സംഗമുണ്ടാവുമ്പോള്‍ അവരുടെയുള്ളം ശാന്തിയും സമാധാനവും കൊണ്ടു നിറയും. മലമുകളില്‍നിന്നുള്ള രണ്ടരുവികള്‍ സംഗമിക്കുന്നതുപോലെയത്രേ ഇത്‌. മരണത്തിനുമുന്നില്‍പ്പോലും പ്രശാന്തനിര്‍ഭയനായിരിക്കാന്‍ ജ്ഞാനിക്കല്ലാതെയാര്‍ക്കു സാധിക്കും?

അവളാലോചിച്ചു: ഞാനീ അവസരം എന്റെയുള്ളിലെ സംശയനിവാരണത്തിനായി ഉപയോഗിക്കട്ടെ. മഹാത്മാക്കളുടെ സദ്സംഗമുണ്ടായിട്ടും തന്റെ സംശയങ്ങള്‍ ദൂരീകരിക്കാന്‍ ആ അവസരം ഉപയോഗിക്കാത്തവര്‍ തുലോം വിഡ്ഢികളത്രേ. അവള്‍ ചോദിച്ചതിനുത്തരമായി മന്ത്രി രാജാവിനെക്കുറിച്ചുള്ള വിവരങ്ങള്‍ അവളെ അറിയിച്ചു. 

കാര്‍ക്കടി പറഞ്ഞു: രാജാവേ നിങ്ങളുടെ മന്ത്രിക്ക്‌ വിവരമുണ്ടെന്നു തോന്നുന്നില്ല. നല്ലൊരു മന്ത്രിയാണ്‌ രാജാവിനെ വിജ്ഞാനിയാക്കുന്നത്‌.. 'യഥാ രാജാ തഥാ പ്രജാ'. പ്രഭുത്വവും സമതയും രാജവിദ്യയായ ആത്മവിദ്യയില്‍നിന്നും ലഭിക്കുന്നു. ഈ അറിവില്ലാത്തവന്‍ നല്ലൊരുമന്ത്രിയോ വിവേകമുള്ള രാജാവോ ആവില്ല. നിങ്ങള്‍ രണ്ടും ആത്മജ്ഞാനികള്‍ അല്ലെങ്കില്‍ എന്റെ സഹജസ്വഭാവമനുസരിച്ച്‌ എനിക്കു നിങ്ങള്‍ രണ്ടാളേയും ഭക്ഷിക്കാം. അതിനായി ഞാന്‍ നിങ്ങളോട്‌ ചില ചോദ്യങ്ങള്‍ ചോദിക്കാന്‍ പോവുന്നു. എനിക്കതു മാത്രം മതി.